ഴാങ് വാൽഴാങ് ഒന്നും ശങ്കിച്ചില്ല.
മരിയുസ്സോളംതന്നെ മനോരാജ്യക്കാരിയല്ലാതിരുന്ന കൊസെത്ത് ആഹ്ലാദവതിയാണ്; ഴാങ് വാൽഴാങ്ങിന്റെ സുഖത്തിന് അതു മതിയായിരുന്നു. കൊസെത്ത് കൊണ്ടാടിയിരുന്ന വിചാരങ്ങൾ, അവളുടെ ചില്ലറ കരുതലുകൾ, അവളുടെ ഹൃദയം നിറഞ്ഞിരുന്ന മരിയുസ്സിന്റെ രൂപം, അവളുടെ സുന്ദരവും ചാരിത്രമയവും സ്മേരതരവുമായ നെറ്റിത്തടത്തിന്റെ അതിരറ്റ പരിശുദ്ധിക്കു കുറവൊന്നും വരുത്തിയില്ല. ദേവൻ താമരപ്പൂവിനെയെന്നപോലെ കന്യക അനുരാഗത്തെ കൈയിൽ വെയ്ക്കുന്ന ആ ഒരു പ്രായമായിരുന്നു അവൾക്ക്. അതുകൊണ്ട് ഴാങ് വാൽഴാങ്ങിനു സ്വസ്ഥത കിട്ടി. എന്നല്ല, രണ്ടു കാമിനീകാമുകന്മാർ തങ്ങളുടെ അനുരാഗത്തെ അന്യോന്യം അറിയിച്ചു കഴിഞ്ഞാൽപ്പിന്നെ കാര്യങ്ങൾ എപ്പോഴും ഭംഗിയിൽ നടന്നുകൊള്ളും: തങ്ങളുടെ അനുരാഗത്തിന് അസുഖമുണ്ടാക്കിയേക്കാവുന്ന മൂന്നാമനെ അവർ, എല്ലാ കാമിനീ കാമുകൻമാരുടെ കാര്യത്തിലും, ശരിയായ കുറച്ചു ചില മുൻകരുതലുകൾകൊണ്ട്, എപ്പോഴും അന്ധകാരത്തിൽത്തന്നെ നിർത്തിപ്പോരും. അതുകൊണ്ട് ഴാങ് വാൽഴാങ് പറയുന്നതിനൊന്നും കൊസെത്ത് വിരോധം ഭാവിച്ചില്ല. അവൾ പുറത്തേക്കിറങ്ങുന്നുണ്ടോ? ഉവ്വ്, അച്ഛാ, ഞാനുമുണ്ട്.’ അവൾ പുറത്തേക്കില്ലേ? വളരെ നന്നായി. അയാൾക്ക് അന്നു വൈകുന്നേരം കൊസെത്തുമായി സംസാരിച്ചുകൂടണമെന്നാണോ? അവൾക്ക് ബഹുരസം. അയാൾ പതിവായി പത്തുമണിക്കു കിടക്കുന്നതുകൊണ്ട്, ആ സമയം കഴിഞ്ഞല്ലാതെ മരിയുസ് തോട്ടത്തിലേക്കു വരില്ല; അപ്പോൾ കൊസെത്ത് ഉമ്മറക്കോലായിലേക്കുള്ള നീണ്ട ചില്ലുവാതിൽ തുറക്കുന്നത് അയാൾക്കു തെരുവിൽ നിന്നാൽ കേൾകാകം. നിശ്ചയമായും, മരിയുസ്സിനെ ആരും പകൽ കണ്ടിട്ടില്ല. മരിയുസ് ജീവിച്ചിരിപ്പുണ്ടെന്നേ ഴാങ് വാൽഴാങ് കരുതാതായി. ഒരു ദിവസം രാവിലെ മാത്രം ഴാങ് വാൽഴാങ് കൊസെത്തോടു പറയുകയുണ്ടായി; ‘അപ്പോൾ പുറത്തതാ; കുമ്മായം!’ തലേ ദിവസം വൈകുന്നേരം ഒരാഹ്ലാദലഹരിയിൽ മരിയുസ് കൊസെത്തിനെ മതിലിന്മേലേക്കുന്തി.
നേരത്തെ കിടക്കാൻ പോകുന്ന കിഴവി തുസ്സാങ് ഉറക്കത്തെപ്പറ്റിയല്ലാതെ മറ്റൊന്നും ആലോചിച്ചിരുന്നില്ല; ഴാങ് വാൽഴാങ്ങിനെപ്പോലെതന്നെ അവളും അക്കാര്യത്തിൽ യാതൊന്നും അറിഞ്ഞിട്ടില്ല.
മരിയുസ് വീട്ടിലേക്കു കാലെടുത്തുകുത്തിയിട്ടില്ല. അയാൾ കൊസെത്തിന്റെ കൂടെയായിരിക്കുമ്പോൾ, തെരുവിൽനിന്ന് ആളുകൾ കാണുകയും ശബ്ദം കേൾക്കയും ചെയ്യാതിരിക്കാൻവേണ്ടി, അവർ ഒതുക്കുകൾക്കരികിലുള്ള ഒരു ചുമർമാടത്തിൽ ഒളിക്കും; അവിടെ അവർ പലപ്പോഴും സംസാരിക്കുന്നതിനു പകരമായി മരച്ചില്ലകളിലേക്കു സൂക്ഷിച്ചുനോക്കി, ഒരു നിമിഷത്തിൽ ഇരുപതു പ്രാവശ്യം അന്യോന്യം കൈയമർത്തിയതുകൊണ്ട് തൃപ്തിപ്പെട്ട്, അങ്ങനെ ഇരിക്കും. ആ സമയത്ത് അവരിൽനിന്നു മുപ്പതടി ദൂരെവെച്ച് ഒരിടിവെട്ടു നടന്നു എന്നുവെയ്ക്കുക, അവരറിഞ്ഞിരിക്കില്ല അത്; അത്രമേൽ ഒരാളുടെ മനോരാജ്യത്തിൽ മറ്റേ ആളുടെ മനോരാജ്യം ആണ്ടുമുങ്ങിയിരിക്കും.
സ്വച്ഛമായ പരിശുദ്ധി. മണിക്കൂറുകൾ മുഴുവനും വെളുത്തിട്ട്; ഏതാണ്ട് എല്ലാം ഒപ്പം; ഇത്തരം അനുരാഗം വെള്ളാമ്പലിന്റെ ഇതളുകളേയും വെള്ളപ്പിറാവിന്റെ തൂവലുകളേയും പറ്റിയുള്ള ഒരു സ്മരണയാണ്.
അവരുടേയും തെരുവിന്റെയും നടുക്കു തോട്ടം മുഴുവനുമുണ്ട്. മരിയുസ് വരികയും പോവുകയും ചെയ്യുന്ന ഓരോരിക്കലും പടിവാതിലിന്റെ അഴി നീക്കിയതു കാണാത്ത വിധത്തിൽ അതയാൾ സശ്രദ്ധം നേരെയാക്കും.
അയാൾ ഏകദേശം പാതിരയോടുകൂടിയാണ് മടങ്ങാറ്. നേരെ കുർഫെരാക്കിന്റെ താമസസ്ഥലത്തേക്കു ചെല്ലും. കുർഫെരാക് ബയോരെലോടു പറഞ്ഞു: ‘നിങ്ങൾ വിശ്വസിക്കുമോ? കുറച്ചു ദിവസമായിട്ടു രാത്രി ഒരു മണിക്കാണ് മരിയുസ് വീട്ടിലേക്കു വരാറ്.’
ബയോരെൽ മറുപടി പറഞ്ഞു: ‘നിങ്ങൾക്കെന്തു തോന്നുന്നു? ഒരു മതബോധക വിദ്യാർത്ഥിയിൽ എന്നും ഒരു തുരങ്കപ്പെട്ടിയുണ്ട്.’
ചിലപ്പോൾ കുർഫെരാക് കൈ കെട്ടി, ഒരു സഗൗരവമട്ടവലംബിച്ചു, മരിയുസ്സോടു പറയും: ‘ഹേ ചെറുപ്പക്കാരൻ നിങ്ങൾക്കു ചില വ്യവസ്ഥക്കേടു തുടങ്ങിയിട്ടുണ്ട്.’
കുർഫെരാക് ഒരു ലൗകികമനുഷ്യനായതുകൊണ്ടു, മരിയുസ്സിലുള്ള ഈ അദൃശ്യസ്വർഗ്ഗത്തിന്റെ പ്രതിഫലനം അയാൾക്കത്ര രസിച്ചില്ല; വികാരങ്ങളെ ഒളിച്ചു വെക്കുന്ന മട്ട് അത്രയൊന്നും അയാൾക്കില്ല; അതയാളെ അക്ഷമനാക്കി; ഇടയ്ക്കിടയ്ക്ക് അയാൾ മരിയുസ്സിനെ ഇഹലോകത്തേക്കു തിരിച്ചുവിളിക്കും.
ഒരു ദിവസം രാവിലെ, കുർഫെരാക് അയാൾക്ക് ഈയൊരുപദേശം ഇട്ടുകൊടുത്തു: ‘എന്റെ ചങ്ങാതി, നിങ്ങൾ ചന്ദ്രമണ്ഡലത്തിൽ, മനോരാജ്യലോകങ്ങളിൽ, കമ്പങ്ങളുടെ രാജ്യത്ത്, എണ്ണം പറഞ്ഞതിൽ, സോപ്പിൻപതയിൽ, താമസമാക്കിയിട്ടുള്ളതുപോലെ തോന്നുന്നു. ആട്ടെ, നല്ല കുട്ടിയല്ലേ, എന്നോടു പറയൂ, എന്താണവളുടെ പേര്?’
മരിയുസ്സിനെക്കൊണ്ടു ‘മിണ്ടിക്കാൻ’ യാതൊന്നിനും കഴിഞ്ഞില്ല. ആ കൊസെത്ത് എന്ന അനിർവചനീയനാമധേയത്തിന്റെ ദിവ്യാക്ഷരങ്ങളിൽ ഒന്നിനെപിഴുതെടുക്കുന്നതിനുമുൻപ് അവർ അയാളുടെ കൈനഖങ്ങളെ പറിച്ചെടുത്തു എന്നേ വരൂ. വാസ്തവാനുരാഗം പ്രഭാതത്തെപ്പോലെ പ്രകാശമാനവും ശവക്കല്ലറയെപ്പോലെ നിശ്ശബ്ദവുമാണ്. ഒന്നുമാത്രം, കുർഫെരാക് മരിയുസ്സിൽ ഈയൊരു മാറ്റം കണ്ടു; അയാളുടെ മൗനം ഒരു തിളങ്ങുന്ന തരത്തിലുള്ളതായിരുന്നു.
ഈ മനോഹരമായ മെയ്മാസത്തിൽ മരിയുസ്സും കൊസെത്തും അപാരങ്ങളായ ആഹ്ലാദങ്ങളെ അനുഭവിച്ചറിയാൻ പഠിച്ചു. പിന്നീട് നീ എന്നു പൂർവ്വാധികം ഭംഗിയിൽ പറയാൻവേണ്ടി, നീ എന്നതിനു പകരം നിങ്ങൾ എന്നു തമ്മിൽ തർക്കിച്ചു വിളിക്കുക, അവർക്ക് ഈ ലോകത്തിൽ യാതൊരു സംബന്ധവുമില്ലാത്ത ആളുകളെപ്പറ്റി ഒരു നിസ്സാരഭാഗവും വിടാതെ വളരെ നേരം സംസാരിക്കുക. അനുരാഗമെന്നു പറയപ്പെടുന്ന ആ ഉൾമയക്കുന്ന സംഗീതനാടകശാലയിൽ പാട്ടു പുസ്തകത്തിന്ന് ഒരു വിലയുമില്ലെന്നുള്ളതിന്റെ മറ്റൊരടയാളം.
മരിയുസ്സാണെങ്കിൽ, കൊസെത്ത് ഉടുപ്പിൻഭംഗികളെപ്പറ്റി സംസാരിക്കുന്നതു ശ്രദ്ധിച്ചു കേൾക്കുക;
കൊസെത്താണെങ്കിൽ, മരിയുസ് രാജ്യഭരണവിഷയത്തെപ്പറ്റി പറയുന്നതു ശ്രദ്ധിച്ചു കേൾക്കുക.
കാൽമുട്ടോടു കാൽമുട്ടമർത്തി റ്യു ദ് ബബിലോങ്ങിലൂടെ സവാരിവണ്ടികൾ പാഞ്ഞുപോകുന്ന ശബ്ദം ശ്രദ്ധിക്കുക.
അന്തരീക്ഷത്തിലുള്ള ഒരേ ഗോളത്തെ മാത്രമോ, അല്ലെങ്കിൽ പുല്ക്കൊടിയിൽ മിന്നുന്ന ഒരേ മിന്നാമിനുങ്ങിനെ മാത്രമോ സൂക്ഷിച്ചുനോക്കുക;
ഒരുമിച്ചു രണ്ടുപേരും മിണ്ടാതിരിക്കുക; സംഭാഷണത്തേക്കാൾ കുറേക്കൂടി വലിയ ഒരു രസം;
മറ്റും, മറ്റും.
ഇതിനിടയിൽ നാനാപ്രകാരമുള്ള സമ്മിശ്രതകൾ വന്നുകൂടുന്നുണ്ടായിരുന്നു.
ഒരു ദിവസം മരിയുസ്, വൈകുന്നേരം, ദെ ആൻവലീദ് നടക്കാവിലൂടെ തന്റെ സങ്കേതസ്ഥലത്തേക്കു പോകയായിരുന്നു അയാൾ സാധാരണയായി തലയും താഴ്ത്തിയാണ് പോകാറ്. റ്യു പ്ളുമെയിലെ മൂലതിരിയുന്നേടത്തുവെച്ച്, ആരോ അടുക്കൽനിന്ന് ഇങ്ങനെ പറയുന്നതു കേട്ടു: ‘സലാം, മൊസ്യു മരിയുസ്.’
അയാൾ തല പൊക്കിനോക്കി; അത് എപ്പോനൈനാണ്.
ഇത് അയാളെ ഒന്നിളക്കിവിട്ടു. അവൾ തന്നെ റ്യു പ്ളുമെയിലേക്കു കൊണ്ടു പോയാക്കിയ ദിവസത്തിനുശേഷം ഒരിക്കലും അയാൾ ആ പെൺകിടാവിനെപ്പറ്റി ആലോചിച്ചിട്ടില്ല; അയാൾ അവളെ പിന്നെ കണ്ടിട്ടില്ല. അവൾ അയാളുടെ ഉള്ളിൽ നിന്നു പോയിരിക്കുന്നു. അവളെപ്പറ്റി അയാൾക്കു നന്ദിയല്ലാതെ മറ്റൊന്നും ഉണ്ടാവാൻ കാരണമില്ല; തന്റെ ഭാഗ്യത്തിന്ന് അയാൾ അവൾക്കു കടപ്പെട്ടിരിക്കുന്നു! എങ്കിലും, അവളെ കണ്ടുമുട്ടിയപ്പോൾ അയാൾ ഒന്നു സംഭ്രമിച്ചു.
ശുദ്ധവും സുഖസമൃദ്ധവുമായിരിക്കെ, കാമവികാരം മനുഷ്യനെ ഒരുതരം ഉത്തമത്വത്തിലെത്തിക്കുമെന്നു കരുതുന്നതു തെറ്റാണ്; ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, അതയാളെ ഒരുതരം വിസ്മൃതിയിലേക്കെത്തിക്കുന്നു. ഈ നിലയിൽ മനുഷ്യൻ ദുസ്സ്വഭാവിയാവാൻ മറക്കുന്നു; പക്ഷേ, സത്സ്വഭാവിയാവാനും അവൻ മറക്കുന്നു. നന്ദി, സ്വധർമ്മം ഓർമ്മിച്ചേ കഴിയൂ എന്നുള്ള ആവശ്യങ്ങളും പ്രധാനങ്ങളുമായ കാര്യങ്ങൾ എല്ലാം മറയുന്നു. മറ്റേതൊരു സമയത്തായാലും, മരിയുസ് ഒരിക്കലും ഇങ്ങനെയാവില്ല എപ്പൊനൈനോടു പെരുമാറുക. കൊസെത്തിൽ മുങ്ങി, ഈ എപ്പൊനൈന്ന് എപ്പൊനൈൻ തെനാർദിയെർ എന്നാണ് പേരെന്നും അച്ഛന്റെ മരണപത്രത്തിൽ എഴുതിയിട്ടുള്ള പേരാണ്—കുറച്ചുമാസം മുൻപാണെങ്കിൽ ഏതൊന്നിനുവേണ്ടി ജീവൻകൂടി കളയാൻ തയ്യാറാകുമായിരുന്നുവോ, ആ ഒരു പേരാണ്—അവൾക്കു കുടുംബപ്പേരെന്നും സ്പഷ്ടമായി ഓർമ്മിക്കുകകൂടി അയാൾ ചെയ്തില്ല. മരിയുസ്സിനെ ഞങ്ങൾ വാസ്തവമട്ടിൽ കാണിക്കുകയാണ്. അനുരാഗത്തിന്റെ പ്രകാശധോരണിയിൽ അയാളുടെ അച്ഛൻപോലും ആത്മാവിൽനിന്ന് ഏതാണ്ടു മങ്ങിമറഞ്ഞുപോയിരുന്നു.
അയാൾ അല്പം അമ്പരപ്പോടുകൂടി മറുപടി പറഞ്ഞു: ‘ഹോ! അപ്പോൾ നിങ്ങളാണല്ലേ, എപ്പൊനൈൻ?ട
‘എന്താണെന്നെ നിങ്ങൾ എന്നു വിളിക്കാൻ? ഞാൻ വല്ലതും തെറ്റു ചെയ്തുവോ?’
‘ഇല്ല’. അയാൾ ഉത്തരം പറഞ്ഞു.
നിശ്ചയമായും അയാൾക്കവളെ കുറ്റപ്പെടുത്താൻ യാതൊന്നുമില്ല. നേരേമറിച്ച് ഒന്നുമാത്രം, കൊസെത്തിനെ നീ എന്നു വിളിച്ച സ്ഥിതിക്ക് എപ്പൊനൈനോടു നിങ്ങൾ എന്നു പറകയല്ലാതെ വേറേ ഗതിയില്ലെന്ന് അയാൾക്കു തോന്നി.
അയാൾ മിണ്ടാതെ നിന്നപ്പോൾ അവൾ കുറച്ചുറക്കെ പറഞ്ഞു: ‘പറയൂ-’
അവൾ നിർത്തി. മുൻപ് അത്രമേൽ കൂസലറ്റവളും പ്രസരിപ്പുകാരിയുമായിരുന്ന പെണ്ണിനു വാക്കു കിട്ടാതായി എന്നു തോന്നി. അവൾ പുഞ്ചിരിയിടാൻ നോക്കി, സാധിച്ചില്ല. പിന്നീട് അവൾ തുടർന്നു: ‘അപ്പൊഴേ?’
പിന്നെയും അവൾ മിണ്ടാതായി; അവൾ കീഴ്പോട്ടും നോക്കി നിലവായി.
‘അങ്ങനെയാവട്ടെ, മിസ്റ്റർ മരിയുസ്.’ അവൾ പെട്ടെന്ന് അപ്രതീക്ഷിതമായി പറഞ്ഞു; അവൾ ഒരു നടകൊടുത്തു.