അതേ ദിവസം, ഉച്ച തിരിഞ്ഞു നാലുമണിയോടുകൂടി, ഴാങ് വാൽഴാങ് തനിച്ചു ഷാം ദ് മാറിലെ ഏറ്റവും ഏകാന്തങ്ങളായ മലമ്പള്ളകളിലൊന്നിന്റെ പിൻവശത്തിരിക്കയാണ്. വിവേകംകൊണ്ടോ, മനോരാജ്യം വിചാരിക്കാനുള്ള ഒരാഗ്രഹംകൊണ്ടോ, അല്ലെങ്കിൽ ഓരോരുത്തന്റേയും ജീവിതത്തിലേക്കു പതുക്കെപ്പതുക്കെ അറിയാതെ കടന്നുവരുന്ന സമ്പ്രദായഭേദങ്ങളിൽ ഒന്നുമൂലമോ, അയാൾ ഇപ്പോൾ കൊസെത്തോടുകൂടി പുറത്തേക്കു പോകാറില്ല. അയാൾ തന്റെ കൂലിപ്പണിക്കാരൻ മാർക്കുപ്പായവും ചാരനിറത്തിലുള്ള പരുത്തിത്തുണിക്കാലുറകളുമാണിട്ടിരുന്നത്. അയാളുടെ നീളൻമുൻഭാഗത്തു റിപ്പോടുകൂടിയ തൊപ്പി മുഖത്തെ മറിച്ചിട്ടുണ്ട്.
ഇപ്പോൾ കൊസെത്തോടുകൂടി അയാൾ സമാധാനപൂർവ്വം കഴിയുന്നുണ്ട്. അയാളെ കുറച്ചിട പേടിപ്പെടുത്തുകയും പരിഭ്രമിപ്പിക്കുകയും ചെയ്തതെന്തോ അതുപോയി; പക്ഷേ, ഒന്നോ രണ്ടോ ആഴ്ചയായിട്ടു മറ്റൊരുതരം ഉൽക്കണ്ഠ പുറപ്പെട്ടിട്ടുണ്ട്. ഒരുദിവസം നഗരത്തിന്റെ അയൽപ്രദേശത്തു സഞ്ചരിക്കുമ്പോൾ, അയാൾ തെനാർദിയെറെ കണ്ടെത്തി; പക്ഷേ, ആ വേഷമാറ്റത്തിന്നു നാം നന്ദി പറയുക, തെനാർദിയെർ അയാളെ കണ്ടിട്ടറിഞ്ഞില്ല. എങ്കിലും അന്നുമുതൽ ഴാങ് വാൽഴാങ് അയാളെ ദിവസംപ്രതി അവിടെവെച്ചു കാണാൻ തുടങ്ങി; തെനാർദിയെർ അവരുടെ അയൽപക്കങ്ങളിൽ പതുങ്ങി നടക്കുന്നുണ്ടെന്ന് അയാൾക്കു തീർച്ചവന്നു.
അയാളെക്കൊണ്ട് ഒരു കാര്യം നിശ്ചയിപ്പിക്കുവാൻ ഇതു മതിയായി.
എന്നല്ല, പാരിസ് സമാധാനപരമല്ല; ജീവിതത്തിൽ എന്തെങ്കിലും ഒളിച്ചുവെക്കാനുള്ളവർക്ക് രാഷ്ട്രീയക്ഷോഭങ്ങളെക്കൊണ്ട് ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ട്; പൊല്ലീസ്സുകാർ വളരെ പരിഭ്രമത്തിലാകയും സകലത്തേയും ശങ്കിച്ചുതുടങ്ങുകയും ചെയ്തതുകൊണ്ട് ഒരു പെപ്പിന്നെയോ ഒരു മോറിയേയോ കുഴിച്ചെടുക്കാൻ നോക്കുന്നതിനിടയിൽ, അവർ വളരെ വേഗത്തിൽ ഴാങ് വാൽഴാങ്ങിനെപ്പോലുള്ള ഒരാളെ കണ്ടുപിടിച്ചു എന്നു വരാം.
ഴാങ് വാൽഴാങ് പാരിസ് വിടാൻ തീർച്ചപ്പെടുത്തി; എന്നല്ല ഫ്രാൻസുതന്നെ വിട്ട് ഇംഗ്ലണ്ടിലേക്കു പോവാനുറച്ചു.
അയാൾ കൊസെത്തിനെ വിവരം അറിയിച്ചു. ആ ആഴ്ചയുടെ അവസാനത്തോടുകൂടി പുറപ്പെടണമെന്നുവെച്ചു.
അയാൾ ഷാം ദ് മാറിലെ മലമ്പള്ളയിൽ ഈ എല്ലാത്തരം ആലോചനകളേയും ഇട്ട് തിരിച്ചുംകൊണ്ടിരിക്കുകയാണ്—തെനാർദിയെർ, പൊല്ലീസുകാർ, ദീർഘയാത്ര, യാത്രാനുവാദപത്രം സമ്പാദിക്കാനുള്ള ബുദ്ധിമുട്ട്.
ഈ എല്ലാക്കാര്യങ്ങളും അയാളെ അസ്വാസ്ഥ്യപ്പെടുത്തി.
ഒടുവിൽ അപ്പോൾത്തന്നെ അയാളുടെ ശ്രദ്ധയെ ആകർഷിച്ചതും അയാളുടെ ഉള്ളിൽനിന്നു പോയിട്ടില്ലാത്തതുമായ മറ്റൊരു ദുർഗ്രഹസംഗതി അയാളുടെ അസ്വാസ്ഥ്യത്തെ ഒന്നുകൂടി വർദ്ധിപ്പിച്ചു.
അന്നുതന്നെ നന്നെ രാവിലെ, വീട്ടിൽ അയാൾ മാത്രമേ ഉണർന്നിട്ടുള്ളു എന്നിരിക്കെ, കൊസെത്തിന്റെ ജനാല തുറക്കുന്നതിനുമുൻപായി, തോട്ടത്തിൽ ലാത്തുന്ന സമയത്തു മതിലിന്മേൽ, ഒരു സമയം, നഖംകൊണ്ടെഴുതിയ ഈയൊരുവരി അയാൾ അപ്രതീക്ഷിതമായി കണ്ടെത്തി:
16. റ്യൂ ദ് ല വെറെറി
ഇതു തീർച്ചയായും പുതിയ എഴുത്താണ്. പഴയ കരിക്കുമ്മായപ്പണിയിലെ പാടുകൾ വെളുത്തിരിക്കുന്നു; മതിലിന്റെ അടിയിലുള്ള കൊടിത്തൂവക്കാട്ടിൽ ഒരു മിനുസമുള്ള പുതുകുമ്മായപ്പൊടി ചിന്നിക്കിടപ്പുണ്ട്.
തലേ ദിവസം രാത്രി എഴുതിയിട്ടുള്ളതായിരിക്കാം അത്.
ഇതിന്റെ അർത്ഥം? മറ്റുള്ളവർക്ക് ഒരടയാളം? അയാൾക്ക് ഒരു മുന്നറിയിപ്പ്?
എന്തായാലും തോട്ടത്തിൽ ആൾപ്പെരുമാറ്റമുണ്ടായിട്ടുണ്ടെന്നും അവിടെ അപരിചിതർ കാലെടുത്തുകുത്തിയിട്ടുണ്ടെന്നും സ്പഷ്ടമായി.
ആളുകളെ ഭയപ്പെടുത്തുകയുണ്ടായി പണ്ടത്തെ ചില ചെറുസംഭവങ്ങൾ അയാൾ ഓർമ്മിച്ചു.
ഈ ചിത്രമെഴുത്തുതുണിയിന്മേൽ മുഴുവനും അയാളുടെ മനസ്സു വരയപ്പെടുകയായി.
കൊസെത്തിനെ പേടിപ്പിച്ചെങ്കിലോ എന്നു കരുതി ചുമരിന്മേലത്തെ ആ ഒരു വരിയുടെ കാര്യം അയാൾ അവളെ അറിയിക്കാതെ കഴിക്കാൻ യത്നിച്ചു.
ഈ മനോരാജ്യങ്ങൾക്കിടയിൽ, വെയിലത്ത് ഒരു നിഴൽകൊണ്ട്, ആ ഇരിക്കുന്നതിന്റെ അടുത്തു പിന്നിൽ മലമ്പള്ളയുടെ ഒത്ത മുകളിൽ ആരോവന്നു നില്ക്കുന്നതായി അയാൾ കണ്ടു.
അയാൾ തിരിഞ്ഞുനോക്കുമ്പോഴേയ്ക്കു തലയ്ക്കുമുകളിലൂടെ ആരോ എറിഞ്ഞിട്ടെന്നപോലെ, നാലായി മടക്കിയ ഒരു കടലാസ്സിൻ കഷ്ണം അയാളുടെ മടിയിൽ വന്നുവീണു.
അയാൾ അതെടുത്തു, നിവർത്തി, അതിൽ വലിയക്ഷരത്തിൽ പെൻസിൽകൊണ്ട് ഈ ഒരു വരി എഴുതിയിട്ടുള്ളതായി കണ്ടു:
നിങ്ങളുടെ വീട്ടിൽനിന്നു മാറിപ്പോവുക.
ഴാങ് വാൽഴാങ് പെട്ടെന്നു ചാടിയെണീറ്റു; ആ മലമ്പള്ളയിലെങ്ങും ആരുമില്ല; അയാൾ ചുറ്റുപാടും സൂക്ഷിച്ചുനോക്കി: ഒരു കുട്ടിയെക്കാൾ വലുതായി, ഒരാളോളമായിട്ടില്ലാത്ത, ഒരു സത്ത്വം ചാരനിറത്തിലുള്ള ഒരു കുറുംകുപ്പായത്തോടും മണ്ണിൻനിറത്തിലുള്ള പരുത്തിപ്പട്ടു കാലുറകളോടുകൂടി, അരച്ചുമർ കവിച്ചുചാടി, ഷാം ദ് മാറിലെ കിടങ്ങുകുഴിയിലേക്കിറങ്ങുന്നതു കണ്ടു.
ഴാങ് വാൽഴാങ് ഒരു വലിയ മനോരാജ്യത്തോടുകൂടി ക്ഷണത്തിൽ വീട്ടിലേക്കു മടങ്ങി.