മരിയുസ് നിരാശതയോടുകൂടിയാണ് മൊസ്യു ഗിൽനോർമാനെ വിട്ടുപോന്നത്; ഒട്ടും ആശയോടുകൂടിയല്ല അയാൾ വീട്ടിലേക്കു ചെന്നത്, അപാരമായ നിരാശതയോടുകൂടി അവിടെനിന്നു പോന്നു.
എന്തായാലും—മനുഷ്യഹൃദയത്തിന്റെ അഗാധതകൾ നോക്കിക്കണ്ടിട്ടുള്ളവർക്ക് ഇതു മനസ്സിലാവും—ആ ഉദ്യോഗസ്ഥൻ, ആ കുന്തപ്പടയാളി, ആ വങ്കൻ, ദായാദിയായ തെയോദുൽ, അയാളുടെ ഉള്ളിൽ ഒരു പെരുമാറ്റപ്പാടും ഇട്ടിരുന്നില്ല. അല്പമെങ്കിലുമില്ല. മുത്തച്ഛൻ ദൗഹിത്രനോടു മുഖത്തു നോക്കിപ്പറഞ്ഞ ആ ഗൂഢകാര്യത്തിൽനിന്നു ചില തകരാറുകളെല്ലാം ഉണ്ടാവണമെന്ന് ഒരു നാടകകർത്താവായ കവി ഊഹിക്കാതിരിക്കില്ല. പക്ഷേ, നാടകത്തിന്ന് അതുകൊണ്ടുള്ള സമ്പാദ്യം സത്യത്തിന്നു നഷ്ടമാവും. ദോഷഭാഗത്തുള്ള യാതൊന്നും വിശ്വസിക്കാതിരിക്കുന്ന ഒരു പ്രായത്തിലാണ് മരിയുസ്; ഇനി സകലവും വിശ്വസിക്കുന്ന പ്രായം വരും. ശങ്കകൾ മുഖച്ചുളിവുകളല്ലാതെ മറ്റൊന്നുമല്ല. നന്നെ ചെറുപ്പത്തിൽ അവയില്ല. ഒത്തെല്ലോവിനെ [1] ആകെ മുക്കിയവ കാൻഡൈഡിനെ [2] നനയ്ക്കാതെ പോകുന്നു. കൊസെത്തിനെ ശങ്കിക്കുക! അതിനുമുൻപായി മരിയുസ് ഒരുപാടു ദുഷ്കർമ്മങ്ങൾ ചെയ്യും.
അയാൾ തെരുവുകളിൽ അലയാൻ തുടങ്ങി—ദുഃഖിതർക്കുള്ള ആശ്രയം. പിന്നീടോർമ്മവെച്ചു നോക്കിയപ്പോൾ യാതൊന്നും അയാൾ ആലോചിച്ചിട്ടില്ല. പുലരാൻ രണ്ടുമണിക്ക് അയാൾ കുർഫെരാക്കിന്റെ വസതിയിലെത്തി, ഉടുപ്പഴിക്കാതെ, വിരിപ്പിൽച്ചെന്നുവീണു. ആലോചനകൾക്കു തലച്ചോറിലേക്കു പോവാനും വരാനും പഴുതുകൊടുക്കുന്ന ആ വല്ലാത്ത മയക്കത്തിൽ അയാൾ ആണ്ടപ്പോൾ നേരം നല്ലവണ്ണം വെളുത്തു. അയാൾ ഉണർന്നപ്പോൾ ആ മുറിയിൽ തൊപ്പിയും തലയിൽ വെച്ചു പുറത്തേക്കു പോവാൻ തെയ്യാറായി, കുർഫെരാക്കും ആൻഷോൽരായും ഫെയ്ലിയും കൊംബ്ഫേറും നില്ക്കുന്നുണ്ട്.
കുർഫെരാക് അയാളോടു ചോദിച്ചു: ‘നിങ്ങൾ ജനറൽ ലമാക്കിന്റെ [3] ശവസംസ്കാരത്തിനു വരുന്നുവോ?’
കുർഫെരാക് ചീനഭാഷയാണ് സംസാരിക്കുന്നതെന്ന് അയാൾക്കു തോന്നി.
അവർ പോയി കുറച്ചു കഴിഞ്ഞപ്പോൾ അയാളും പുറത്തേക്കിറങ്ങി. ഫെബ്രവരി 3-ആംന്-ത്തെ അത്ഭുതസംഭവത്തിൽ ഴാവേർ സമ്മാനിക്കുകയുണ്ടായ കൈത്തോക്കുകൾ അയാൾ കീശയിലിട്ടു; അവ അയാളുടെ പക്കൽത്തന്നെ ഉണ്ടായിരുന്നു. ആ തോക്കുകൾ അപ്പോഴും നിറച്ചിരുന്നു. അവ കൈയിലെടുത്തപ്പോൾ അയാളുടെ മനസ്സിലുണ്ടായിരുന്ന അസ്പഷ്ടവിചാരം എന്താണെന്നു പറയാൻ പ്രയാസം.
അന്നു പകൽ മുഴുവനും എവിടേക്കാണ് പോകുന്നതെന്നറിയാതെ, അയാൾ അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞു; ചിലപ്പോൾ മഴ പെയ്തിരുന്നു, അയാൾ അതറിഞ്ഞില്ല; ഭക്ഷണത്തിന്ന് ഒരപ്പക്കച്ചവടക്കാരന്റെ പീടികയിൽനിന്ന് ഒരു പെനിയുടെ അപ്പച്ചുരുൾ വാങ്ങി കീശയിലിട്ടിരുന്നു, അതയാൾ ഓർമ്മ വിട്ടു. അറിയാതെ കണ്ട് അയാൾ സെയിൻനദിയിൽ ഒരു മുങ്ങു മുങ്ങി എന്നു തോന്നുന്നു. മനുഷ്യൻ തന്റെ തലച്ചോറിനുള്ളിൽ ഒരു തീച്ചൂളയുംകൊണ്ടു നടക്കുന്ന ചില സന്ദർഭങ്ങളുണ്ട്. മരിയുസ് അങ്ങനെയൊരു സന്ദർഭത്തിലായിരുന്നു. അയാൾക്ക് യാതൊന്നിനെപ്പറ്റിയും ആശയില്ല; തലേദിവസം വൈകുന്നേരംമുതൽ അയാൾ ഈയൊരു നിലയ്ക്കായിരിക്കുന്നു. സഹിച്ചുകൂടാത്ത അക്ഷമതയോടുകൂടി അയാൾ രാത്രി വരാൻ കാത്തു; അയാളുടെ മനസ്സിൽ ഒരൊറ്റ വിചാരം മാത്രമേ സ്പഷ്ടമായിട്ടുള്ളു—ഒമ്പതു മണിയോടുകൂടി കൊസെത്തിനെ കാണണം. ഈ ഒടുവിലത്തെ സുഖത്തിലടങ്ങി അയാളുടെ ഭാവി മുഴുവൻ; അതിനപ്പുറം അന്ധകാരം. ചില സമയത്ത് അയാൾ ആ ഏറ്റവും വിജനങ്ങളായ നഗരപ്രാന്തങ്ങളിൽ ചുറ്റിത്തിരിയുന്നതിനിടയ്ക്കു, പാരിസ്സിൽനിന്നു ചില അപൂർവ്വശബ്ദങ്ങൾ കേൾക്കുന്നതായി തോന്നും. അയാൾ തന്റെ മനോരാജ്യത്തിന്നിടയിൽനിന്നു പുറത്തേക്കു തലയിട്ടു നോക്കി, പറയും: ‘യുദ്ധം നടക്കുന്നുണ്ടോ?’
രാത്രി, ശരിക്ക് ഒമ്പതുമണിസമയത്തു, കൊസെത്തോടു പ്രജിജ്ഞ ചെയ്തിട്ടുള്ളവിധം, അയാൾ റ്യു പ്ളുമെയിലെത്തി. അഴിവേലിക്കലെത്തിയതോടുകൂടി അയാൾ സകലവും മറന്നു. നാല്പത്തിരണ്ടു മണിക്കൂർ കഴിഞ്ഞു, അയാൾ കൊസെത്തിനെ കണ്ടിട്ട്; അയാൾ ഒരിക്കൽക്കൂടി അവളെ കാണാൻ പോകുന്നു; മറ്റു സകല വിചാരവും മാഞ്ഞു; അഗാധവും അശ്രുതപൂർവ്വവുമായ ഒരാഹ്ലാദംമാത്രം അയാൾക്കനുഭവപ്പെട്ടു. ശതാബ്ദങ്ങളെല്ലാം ഒന്നിച്ചു ജീവിച്ചു കഴിക്കുന്ന ആ നിമിഷങ്ങൾക്ക് ഇങ്ങനെയൊരു ശ്രേഷ്ഠവും അത്ഭുതകരവുമായ സവിശേഷതയുണ്ട്: അവ കടന്നു പോകുന്ന സമയത്തു ഹൃദയത്തെ വഴിയത്തക്കവിധം നിറയ്ക്കുന്നു.
മരിയുസ് അഴി മാറ്റി, തോട്ടത്തിലേക്ക് ഒരോട്ടമോടി: കൊസെത്ത് പതിവായി അയാളെ കാത്തുനില്ക്കുന്നേടത്തില്ല. അയാൾ കുറ്റിക്കാടു കടന്ന്, ഒതുക്കുകൾക്കരികിലുള്ള ചുമർമാടത്തിലെത്തി: ‘അവൾ എന്നെ അവിടെ കാത്തുനില്ക്കുന്നുണ്ടാവും’, അയാൾ പറഞ്ഞു. കൊസെത്ത് അവിടെയില്ലായിരുന്നു. അയാൾ തല പൊന്തിച്ചുനോക്കി; ജനാലകൾ അടച്ചിട്ടിരിക്കുന്നു. അയാൾ തോട്ടത്തിലൊക്കെ നടന്നു; ആരുമില്ല. അയാൾ വീട്ടിലേക്കുതന്നെ ചെന്നു; അനുരാഗംകൊണ്ടു തന്റേടം കെട്ടു, ലഹരികയറി, പേടിച്ചു, വ്യസനംകൊണ്ടും അസ്വാസ്ഥ്യംകൊണ്ടും ശുണ്ഠി പിടിച്ച്, അസമയത്തു വീട്ടിലേക്കു തിരിച്ചെത്തിയ ഒരു വീട്ടുടമസ്ഥനെപ്പോലെ, ജനാലയ്ക്കൽ മുട്ടി. ജനാല തുറന്ന് അവളുടെ അച്ഛന്റെ ഗ്രഹപ്പിഴ പിടിച്ച മുഖം പ്രത്യക്ഷമായി ‘എന്തു വന്നു’ എന്നു കല്പിച്ചുചോദിച്ചാലും ആവട്ടെ എന്നുറച്ച്, അയാൾ പിന്നെയും പിന്നെയും മുട്ടി. അയാൾക്കു കുറേശ്ശ സംശയം തോന്നാൻ തുടങ്ങിയ ആ ഒരു കാര്യത്തോടു തട്ടിച്ചുനോക്കുമ്പോൾ ഇതു സാരമില്ല. മുട്ടിനോക്കിയതിനുശേഷം, അയാൾ കൊസെത്തിനെ ഉറക്കെ വിളിച്ചു: ‘കൊസെത്ത്!,’ അയാൾ ഉറക്കെ വിളിച്ചു: ‘കൊസെത്ത്’. അയാൾ അധികാരസ്വരത്തിൽ ആവർത്തിച്ചു. മറുപടിയില്ല. ഒക്കെത്തീർന്നു. തോട്ടത്തിലാരുമില്ല; വീട്ടിലാരുമില്ല.
ഒരു ശവക്കുഴിപോലെ ഇരുണ്ടതും ശബ്ദമില്ലാത്തതും അതിനെക്കാൾ വളരെയധികം ശൂന്യവുമായ ആ ഒരു ഭയങ്കരഭവനത്തിനുനേരെ നിരാശനായി അയാൾ സൂക്ഷിച്ചുനോക്കി. കൊസെത്തുമായി സ്വർഗ്ഗോചിതങ്ങളായ അസംഖ്യം മണിക്കൂറുകൾ കഴിച്ചിട്ടുള്ള ആ കല്ലുബെഞ്ചിന്മേലേക്ക് അയാൾ ഊന്നിനോക്കി. എന്നിട്ട് ആ ഒതുക്കുകളിലൊന്നിൽ ഇരുന്നു. സ്നേഹംകൊണ്ടും തീർപ്പുകൊണ്ടും ഹൃദയം നിറയെ അയാൾ തന്റെ ആലോചനകളുടെ അടിയിൽനിന്ന് ആ അനുരാഗഭാജനത്തെ അനുഗ്രഹിച്ചു; കൊസെത്ത് പോയിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മരിക്കുക മാത്രമേ താൻ ചെയ്യേണ്ടതായിട്ട് ഒന്നുള്ളു എന്നു സ്വയം പറഞ്ഞു.
പെട്ടെന്ന് ഒരു ശബ്ദം—അതു തെരുവിൽനിന്നാണെന്നു തോന്നി—മരങ്ങൾക്കിടയിലൂടെ അയാളെ വിളിക്കുന്നുണ്ട്: ‘മിസ്റ്റർ മരിയുസ്!’
അയാൾ പിടഞ്ഞെഴുന്നേറ്റു.
‘ഏ?’
‘മിസ്റ്റർ മരിയുസ്, നിങ്ങൾ അവിടെയുണ്ടോ?’
‘ഉവ്വ്.’
‘മിസ്റ്റർ മരിയുസ്സ്’, ആ ശബ്ദം പറകയായി: ‘നിങ്ങളുടെ സ്നേഹിതന്മാർ നിങ്ങളെ റ്യു ജ് ല ഷങ്വ്രെറിയിലെ വഴിക്കോട്ടയിൽ കാത്തുനില്ക്കുന്നു.’
ഈ ശബ്ദം അയാൾക്കു തീരെ അപരിചിതമല്ല. അതിന്ന് എപ്പൊനൈന്റെ ചിലമ്പിച്ച പരുക്കനൊച്ചയോടു സാദൃശ്യമുണ്ട്. മരിയുസ് നേരെ പടിക്കലേക്കു പാഞ്ഞു, ആ മാറ്റാവുന്ന അഴി വലിച്ചുനീക്കി. പഴുതിലൂടെ തലയിട്ടുനോക്കി; ഒരു ചെറുപ്പക്കാരനെന്നു തോന്നിയ ആരോ ഒരാൾ ഒരോട്ടംകൊടുത്ത് അന്ധകാരത്തിൽ അദൃശ്യനായത് അയാൾ കണ്ടു.
[1] ഒത്തെല്ലോ എന്ന ഷെക്സ്പിയർ നാടകത്തിലെ നായകൻ അയാഗോ കളവായി പറഞ്ഞുണ്ടാക്കിയ വ്യഭിചാരശങ്കകൊണ്ട് അയാൾ തന്റെ ഭാര്യയെ കൊലപ്പെടുത്തി.
[2] ലീബ്നിറ്റ്സ് എന്ന തത്ത്വജ്ഞാനിയേയും ‘ഈ ലോകംതന്നെയാണ് സ്വർഗ്ഗ’മെന്നുള്ള സിദ്ധാന്തത്തെയും പരിഹസിക്കാൻവേണ്ടി വോൾത്തെയർ എഴുതിയ പ്രസിദ്ധ കഥാപുസ്തകത്തിലെ നായകൻ അയാൾ പലതരം കഠിനാപത്തുകളിൽപ്പെട്ടിട്ടും ലോകത്തോടുള്ള ഇഷ്ടം വിട്ടില്ല.
[3] ഫ്രാന്സിലെ ഒരു സൈന്യാധിപനും പ്രാസംഗികനും; നെപ്പോളിയന്റെ ഭാഗത്തു പല യുദ്ധങ്ങളിലും കൂടിയിട്ടുണ്ട്.