images/hugo-30.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.8.1
ഗവ്രോഷിന്റെ കവിതയുടെ ആഗമത്തെപ്പറ്റി ചില വിവരണങ്ങൾ. ആ കവിതയിൽ ഒരു പണ്ഡിതസമാജാംഗത്തിന്റെ അഭിപ്രായം അത്രമേൽ തട്ടിയിട്ടുണ്ടെന്ന്

ആയുധശാലയുടെ മുൻപിൽവെച്ചു പൊതുജനങ്ങളും സൈന്യവകുപ്പുകളും കൂട്ടിമുട്ടിയതിൽനിന്നുണ്ടായ രാജ്യകലഹം ശവമഞ്ചത്തെ പിൻതുടർന്നിരുന്നതും നടക്കാവുകളുടെ നീളം മുഴുവനും കഴിയുംവരെ ഘോഷയാത്രയുടെ തലയിൽ തൂങ്ങിനിന്നിരുന്നതുമായ, എന്നു പറയട്ടെ, ജനക്കൂട്ടത്തിൽ മുന്നിലും പിന്നിലും ഒരു കുലുക്കമുണ്ടാക്കിയതോടുകൂടി, ഒരു ഭയങ്കരമായ കോളേറ്റം അടിച്ചുകയറി. ആൾക്കൂട്ടം ചിന്നി. വരിനിരകൾ തകർന്നു. എല്ലാവരും പാഞ്ഞു, പറപറന്നു, ചിലർ ആർപ്പുവിളിയോടുകൂടിയും മറ്റു ചിലർ ചുണകേടോടുകൂടിയും എവിടേയോ ചെന്നുമറഞ്ഞു. നടക്കാവുകളെങ്ങും തിങ്ങിനിറഞ്ഞിരുന്ന ആ വമ്പിച്ച നദി ഞൊടിയിടകൊണ്ടു ചിന്നിപ്പിരിഞ്ഞു, വലത്തോട്ടും ഇടത്തോട്ടും കവിഞ്ഞൊഴുകി, പൊട്ടിത്തള്ളിയ ഒരോവുചാൽ വെള്ളത്തിന്റെ ഇരമ്പത്തോടുകൂടി പെട്ടെന്ന് ഒരുനൂറിലധികം തെരുവുകളിലേക്കു കുത്തിയൊലിച്ചു പരന്നു.

ആ സമയത്തു ബെൽവില്ലിന്റെ മുകളിൽനിന്ന് അപ്പോൾ പൊട്ടിച്ചെടുത്ത ഒരു പൂവിട്ട എരുക്കിൻകൊമ്പു കൈയിൽപ്പിടിച്ചു റ്യു മെനിൽമൊങ്ങിലൂടെ വന്നിരുന്ന ഒരു പഴന്തുണിവേഷക്കാരൻ കുട്ടി ഒരു വിചിത്രവസ്തുവ്യാപാരിസ്ത്രീയുടെ പീടികയിൽ കാഴ്ചയ്ക്കു വെച്ചിരുന്ന ഒരു പഴയ തോലുറക്കൈത്തോക്കു കണ്ടെത്തി.

‘ഹേ അമ്മേ, എന്താ നിങ്ങളുടെ പേര്, ഞാൻ നിങ്ങളുടെ യന്ത്രം കടംവാങ്ങാൻ പോകുന്നു.’

അവൻ ആ കൈത്തോക്കുകൊണ്ട് ഒരോട്ടം

രണ്ടു നിമിഷത്തിനുശേഷം റ്യു അമലോവിലൂടേയും റ്യു ബാസ്സിലൂടേയും പറപറന്നിരുന്ന ഒരു കൂട്ടം പേടിത്തൊണ്ടരായ നാടുവാഴികൾ കൈത്തോക്കും വീശി ഇങ്ങനെ പാടിക്കൊണ്ടുപോകുന്ന ആ കുട്ടിയെ എത്തിമുട്ടി:

അന്തിക്കേതൊരുവനും കാണുവാൻ വയ്യേതൊന്നു,-

മെന്തുമേ പകൽനേരം തെളിഞ്ഞു കാണാവുന്നു:

കൃത്രിമക്കുറിപ്പോരോന്നോടിച്ചുനോക്കും പ്രഭൂ-

വുത്തമകർമ്മം ചെയ്തു മേനിയും നടിക്കുന്നു!

നടക്കാവിൽവെച്ച് അവന്നു തന്റെ കൈത്തോക്കിനു കൊത്തിയില്ലെന്നു മനസ്സിലായി.

അവന്റെ നടത്തത്തിനു താളമൊപ്പിക്കുവാൻ പ്രയോജനപ്പെട്ട ആ രണ്ടീരടിയുടേയും, എന്നില്ല അവൻ ഇടയ്ക്കിടയ്ക്കു പാടിവിടാറുള്ള മറ്റു പാട്ടുകളുടേയും നിർമ്മാതാവാരാണ്? ഞങ്ങൾക്കറിഞ്ഞുകൂടാ. ആർക്കറിയാം? ഒരു സമയം അവൻതന്നെ. ഏതായാലും അന്നു നടപ്പുള്ള എല്ലാ നാടോടിപ്പാട്ടുകളിലും ഗവ്രോഷിനു നല്ല അവഗാഹമുണ്ടായിരുന്നു; അവയോട് അവൻ തന്റെ മൂളിപ്പാട്ടുകളെ കൂട്ടിച്ചേർക്കും. ഒരു നിരീക്ഷകനായ ചെറുക്കനും തെമ്മാടിയുമായ അവൻ പ്രകൃതിയുടെ ശബ്ദങ്ങളും പാരിസ്സിന്റെ ശബ്ദങ്ങളും എടുത്തുകൂട്ടി ഒരു സംഗീതത്തിരട്ടുണ്ടാക്കി. അവൻ പക്ഷികളുടെ ഭണ്ഡാരത്തോടു പണിപ്പുരകളിലെ ഭണ്ഡാരം കൂട്ടിയിണക്കി. അവൻ കള്ളന്മാരുമായി—തന്റേതിനോടു തൊട്ടുനില്ക്കുന്ന ആ ഒരു വർഗ്ഗവുമായി—പരിചയത്തിലാണ്. അവൻ മൂന്നുമാസം കാലം ഒരച്ചുകൂടത്തിൽ ജോലി പരിചയിക്കുകയുണ്ടായിയെന്നു തോന്നുന്നു. അവൻ നാല്പതു പേരിലൊരാളായ മൊസ്യു ബയൂർ-ലോർമിയങ്ങിനു [1] വേണ്ടി എന്തോ ഒരു കാര്യം നടത്തുകയുണ്ടായിട്ടുണ്ട്. ഗവ്രോഷ് ഒരു തെമ്മാടിക്കവിച്ചെക്കനാണ്.

എന്നില്ല, ആ അറുദുഷ്ടമായ മഴദിവസം രാത്രി അവൻ തന്റെ ആനയിലേക്കു രണ്ടു ചെക്കന്മാരെ ക്ഷണിച്ചുകൊണ്ടുപോയപ്പോൾ, തന്റെ രണ്ടനുജന്മാർക്കാണ് താൻ ആവിധം ഈശ്വരനായതെന്നുള്ള വാസ്തവം ലേശമെങ്കിലും അറിഞ്ഞിരുന്നില്ല. വൈകുന്നേരം തന്റെ രണ്ടനുജന്മാർക്കു, രാത്രിയിൽ തന്റെ അച്ഛന്ന്— അന്നത്തെ രാത്രി അവൻ അങ്ങനെയായിരുന്നു. പ്രഭാതത്തോടുകൂടി റ്യു ദെ ബല്ലെയിൽനിന്നു പോന്ന ഉടനെ, അവൻ ആനയുടെ അടുക്കലേക്കു പാഞ്ഞെത്തി, അതിന്നുള്ളിൽനിന്നു രണ്ടു ചെക്കന്മാരേയും ചമൽക്കാരത്തോടുകൂടി പുറത്തേക്കെടുത്തു; അവൻ കണ്ടുപിടിച്ച എന്തോ ഒരു സവിശേഷ പ്രാതൽ അവർക്കും പങ്കുവെച്ചു; എന്നിട്ട് അവനെ ഏതാണ്ടുമുഴുവനും വളർത്തിക്കൊണ്ടുപോന്ന ആ കൊള്ളാവുന്ന മാതാവിനു, തെരുവിന്, അവരെ ഏല്പിച്ചുകൊടുത്തതിനുശേഷം, എവിടേക്കോ ഒരു നട നടന്നു. അവരുമായി പിരിയുമ്പോൾ, അതേ സ്ഥലത്തുവെച്ചു വൈകുന്നേരം കണ്ടുമുട്ടാമെന്ന് അവർ ഉടമ്പടി ചെയ്തു; എന്നല്ല, യാത്രാ കുശലമായി ഇങ്ങനെയൊരു പ്രസംഗവും അവൻ അവരെ ഏല്പിക്കയുണ്ടായി: ‘ഞാന് വടിയെടുക്കുന്നു; മറ്റു വിധത്തിൽപ്പറകയാണെങ്കിൽ ഞാൻ നടക്കുന്നു; കോടതിഭാഷയിൽ, എന്റെ വക കബാത്തായി. പിള്ളരേ, നിങ്ങൾ നിങ്ങടെ തന്തയേയും തള്ളയേയും കണ്ടില്ലെങ്കിൽ, വൈകുന്നേരം നേരെ ഇങ്ങോട്ടു പോന്നോളിൻ. ഞാൻ നിങ്ങൾക്ക് എന്തെങ്കിലും അത്താഴത്തിനു പൊത്തിപ്പിടിച്ചുണ്ടാക്കാം; ഒരു വിരിപ്പും നേരെയാക്കാം.’ ആ രണ്ടു കുട്ടികൾ ഏതെങ്കിലും ഒരു പൊല്ലീസ്സുകാരൻ പിടിച്ചു വല്ല കോട്ടയിലുമാക്കിവെച്ചതുകൊണ്ടോ, അതോ ഏതെങ്കിലും ഒരു വായ്പിട്ടുകാരൻ കട്ടു കൈയിലാക്കിയതുകൊണ്ടോ, അതോ ഏതെങ്കിലും ഒരു വായ്പിട്ടുകാരൻ കട്ടു കൈയിലാക്കിയതുകൊണ്ടോ, അതോ പാരിസ്സെന്ന ആ അപാരമായ ലാടച്ചങ്ങലക്കെട്ടിലേക്കു തെറ്റിക്കടന്നു തിരിഞ്ഞതുകൊണ്ടോ, പിന്നെ തിരിച്ചുവന്നില്ല. യതാർത്ഥ സാമുദായികലോകത്തിലെ അത്യഗാധതകളിൽ നിറച്ചും ഈ വഴിതെറ്റലുകളാണ്. ഗവ്രോഷ് പിന്നെ അവരെക്കണ്ടില്ല. അതു കഴിഞ്ഞിട്ട് ഇപ്പോൾ പത്തോ പന്ത്രണ്ടോ ആഴ്ചയായി. ഒന്നിലധികം തവണ അവൻ തലയും ചൊറിഞ്ഞു ചോദിച്ചു: ‘എന്റെ ഗ്രഹപ്പിഴക്കാർ പിള്ളർ എവിടേപ്പോയി?’

ഈയിടകൊണ്ട് അവൻ കൈയിൽ കൈത്തോക്കുമായി റ്യു ദ്യു പോങോഷുവിലെത്തി. ആ തെരുവിൽ ഒരൊറ്റ പീടികമാത്രമേ തുറന്നിരുന്നുള്ളൂ എന്ന് അവൻ നോക്കിക്കണ്ടു; പിന്നെ ആലോചിക്കേണ്ട ഒരു കാര്യം അത് ഒരു പലഹാരപ്പീടികയാണുതാനും. അപ്പോൾ, ആ അജ്ഞാതത്വത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി ഒരു ആപ്പിളടകൂടി തിന്നുവാൻ ദൈവഗത്യാ സമയമായി. ഗവ്രോഷ് അവിടെ നിന്നു. ഗഡിയാൾക്കീശയിൽ കൈയിട്ടു തപ്പി, കീശമുഴുവനും അകംപുറം മറിച്ചു; യാതൊന്നും കാണാനില്ല; ഒരു സൂ പോലുമില്ല; അവൻ ആർത്തുവിളിച്ചു പറയാൻ തുടങ്ങി; ‘ഈശ്വര, ഈശ്വര!’

ഒടുവിലത്തെ ആ ഒരു വായ ഭക്ഷണം വേണ്ടെന്നുവയ്ക്കുന്നതു കഷ്ടമാണ്.

എന്തായാലും ഗവ്രോഷ് നേരെ നടന്നു.

രണ്ടു മിനിട്ടു കഴിഞ്ഞു, അവൻ റ്യു സാങ്ലൂയിയിലെത്തി. റ്യു ദ്യു പാർക്റോയൽ കടക്കുമ്പോൾ, ആ കിട്ടാൻ നിവൃത്തിയില്ലാതെ പോയ ആപ്പിളടയുടെ നഷ്ടം തീർക്കാതെ കഴിയില്ലെന്ന് അവന്നു തോന്നി; നല്ല പച്ചപ്പകൽസമയത്തു നാടകത്തിന്റെ ചുമർപ്പരസ്യങ്ങൾ പറിച്ചു ചീന്തിക്കളയുക എന്ന പരമാഹ്ലാദങ്ങളിൽ അവൻ ആണ്ടുമുങ്ങി.

കുറച്ചുകൂടി നടന്ന്, ഒരുകൂട്ടം സുഖിതന്മാരെ—അവർ ജന്മികളാണെന്നു തോന്നി—അകലെ കണ്ടതോടുകൂടി അവൻ ചുമലൊന്നു ചുളുക്കി, അവർ അടുക്കലൂടേ കടന്നുപോകുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് ഈ തത്ത്വജ്ഞാനകഫം വായ് നിറച്ചു മുൻപിലേക്ക് ഓരോ തുപ്പു തുപ്പി: ‘ഈ പണക്കാർക്ക് എന്തു തടിയാണ്! അവർ കുടിച്ചിട്ടുമുണ്ട്! അവർ ഒന്നാംതരം ഭക്ഷണങ്ങളിൽക്കിടന്നു കൂത്തുമറിയുന്നു. സ്വന്തം പണംകൊണ്ട് അവരെന്താണ് ചെയ്യുന്നതെന്ന് അവരോടുതന്നെ ചോദിച്ചുനോക്കൂ. അവർക്കുറിഞ്ഞുകൂടാ. അവരതു തിന്നുതീർക്കുന്നു, അത്രതന്നെ! വയറ്റിൽ എത്രകണ്ടു കൊള്ളുമോ അത്രയും.’

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ചുകവിയും നാടകമെഴുകത്തുകാരനും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 8; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.