ഒരു കൊത്തിയില്ലാത്ത കൈത്തോക്കും പിടിച്ച് ഓങ്ങിക്കൊണ്ടു തെരുവീഥിയിലൂടെ നടക്കുക എന്നത് ഒരവസ്ഥയുള്ള കാര്യമാണ്. ഓരോ നിമിഷവും ഗവ്രോഷിന്റെ ഉത്സാഹം കൂടിക്കൂടിവന്നു. ദേശീയഗാനത്തിന്റെ ചില പൊട്ടും പൊടിയും നീട്ടിപ്പാടുന്നതിനിടയ്ക്ക് അവൻ ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞു: ‘ഒക്കെ നന്നാവുന്നുണ്ട്. അല്ലയോ പൗരന്മാരേ എനിക്കെന്റെ ഇടത്തേ ഉള്ളംകൈയിനു സുഖമില്ല; എനിക്കു രക്തവാതംകൊണ്ടു യാതൊന്നിനും വയ്യാ; എങ്കിലും നന്നായി. നാടു വാഴികളൊക്കെ വേണ്ട നിലയ്ക്കു നില്ക്കണം. അതേ വേണ്ടൂ; ഞാനവറ്റെക്കൊണ്ടു ശതകം ചൊല്ലിക്കും. പൊല്ലീസ്സൊറ്റുകാർ എന്നുവെച്ചാലെന്താണ്? നായ്ക്കൾ. അവറ്റിലൊന്നിനെയാണ് എനിക്കെന്റെ തോക്കിൻമുൻപിൽ കിട്ടേണ്ടത്. എന്റെ ചങ്ങാതിമാരേ, ഞാൻ കോട്ടപ്പുറത്തു നിന്നാണ്. അവിടെ ചൂടു തുടങ്ങി, തിളച്ചുമറിഞ്ഞുപോയി. അതേ, പാട നീക്കേണ്ട സമയമായി. ആളുകളേ നടക്കുവിൻ മുൻപോട്ട്! ഒരു വൃത്തികെട്ട രക്തം ചാലുകളിലൊക്കെ തള്ളിയൊലിക്കട്ടെ! ഞാനെന്നെ എന്റെ രാജ്യത്തിനു ബലികൊടുക്കുന്നു; ഞാനിനി ഒരിക്കലും എന്റെ രഹസ്യക്കാരിയെ, നിനിയെ, കാണുകയില്ല, ഒക്കെത്തീർന്നു. എന്താ, നിനീ? ആട്ടെ സാരമില്ല! സന്തോഷത്തിനു ജയ ജയ! നമുക്കൊരു മറിനോക്കുക! താന്തോന്നിത്തം എനിക്കു മതിയായി.’
ആ സമയത്തു, രാഷ്ട്രീയരക്ഷിഭടസംഘത്തിലെ ഒരു കുന്തപ്പടയാളിയുടെ കുതിര വിരണ്ടുവീണതുകൊണ്ടു, ഗവ്രോഷ് തന്റെ കൈത്തോക്കും പാതവിരിയിലിട്ട് ആ മനുഷ്യനെ പിടിച്ചുപൊക്കി; എന്നിട്ടു കുതിരയെ പിടിച്ചുപൊക്കാൻ അയാളെ സഹായിച്ചു, അതു കഴിഞ്ഞ് അവൻ തന്റെ കൈത്തോക്കുമെടുത്തു നേരെ യാത്ര തുടർന്നു. റ്യു ദ് തൊറിണിയിൽ എല്ലാം ശാന്തവും നിശ്ശബ്ദവുമായിരുന്നു. മറേപ്രദേശത്തിന്റെ ഒരു പതിവുമട്ടായ ഈ ശാന്തത ചുറ്റുമുള്ള മറ്റു സ്ഥലങ്ങളിലെ മഹാക്ഷോഭത്തിനു തീരേ വിരുദ്ധമായിരുന്നു. ഒരുമ്മറത്തിരുന്നു നാലു പെണ്ണുങ്ങൾ ഞായം പറയുന്നു.
സ്കോട്ട് ലണ്ടിൽ മുമ്മൂന്നു കൂടിയിട്ടാണ് ആഭിചാരക്കാരികൾ; പാരിസ്സിൽ നന്നാലു കൂടിയാണ് ഞായക്കാരിക്കിഴവികൾ. ‘അവിടുന്നു രാജാവാവും’ എന്ന് ആർമൂയിറിലെ കുറ്റിക്കാട്ടിൽവെച്ചു മാത്ബെത്തിന്റെ മുഖത്തേക്ക് എത്രത്തോളം വ്യസനമയമായി വലിച്ചെറിയപ്പെടാമോ, അതേവിധം കാർഫൂർ ബൊദ്വേറിൽവെച്ചു ബൊനാപ്പാർത്തീൻനേർക്കുമാവാം. പോക്കാച്ചിയൊച്ച ഏതാണ്ട് ഒന്നായിരിക്കും.
റ്യു ദ് തൊറിഞിയിലെ ഞായക്കാരികൾ അവരുടെ സ്വന്തം കാര്യങ്ങളെപ്പറ്റി മാത്രമാണ് സംസാരിച്ചത്. മൂന്നുപേർ ഉമ്മറക്കാവല്ക്കാരികളാണ്. നാലാമത്തവൾ പുറത്തു കൊട്ടയോടുകൂടിയ കീറത്തുണിപ്പെറുക്കിയും.
ആ നാലു കിഴവികൾ വാർദ്ധക്യത്തിന്റെ നാലു മുക്കിലുമാണ്—എന്നു വെച്ചാൽ, പ്രായം, ക്ഷീണം, അധോഗതി, കഷ്ടപ്പാട്—നില്ക്കുന്നതെന്നും തോന്നും.
കീറത്തുണിപ്പെറുക്കിയാണ് കൂട്ടത്തിൽ കിഴിഞ്ഞവൾ. ഈ പുറംതട്ടുസമുദായത്തിൽ കീറത്തുണിപ്പെറുക്കി സലാം കൊടുക്കുന്നു; ഉമ്മറം കാവല്ക്കാരി അതു ധാടിയിൽ സ്വീകരിക്കും. കാരണം: ഉമ്മറം കാവല്ക്കാരികളുടെ ഇഷ്ടംപോലെയും അടിച്ചുനീക്കിക്കൂട്ടുന്നവരുടെ സന്തോഷംപോലെയും കുപ്പയെ തടിപ്പിക്കുകയും മെലിയിക്കുകയും ചെയ്യാൻ അവർക്കു കവിയും. അടിക്കുന്ന ചൂലിലും ദയയാവാം.
ഈ കീറത്തുണിപ്പെറുക്കി ഒരു നന്ദിയുള്ളവളാണ്; അവൾ ആ മൂന്ന് ഉമ്മറം കാവല്ക്കാരികളേയും നോക്കി പുഞ്ചിരിയിട്ടു—എന്തൊരു പുഞ്ചിരി! ഇത്തരത്തിലുള്ള ചിലതു പറഞ്ഞു:
‘ഹോ, അപ്പോഴേ, തന്റെ പൂച്ച ഇപ്പോഴും ശുണ്ഠികടിച്ചുംകൊണ്ടാണോ?’
‘എന്റെ ഭഗവാനേ, പൂച്ചകളൊക്കെ ജനിക്കുമ്പോൾത്തന്നെ നായ്ക്കൾക്കു വിരോധികളാണല്ലോ. നായ്ക്കൾക്കാണ് ആവലാതി.’
‘ആളുകൾക്കും.’
‘പക്ഷേ, ഒരു പൂച്ചയുടെമേൽനിന്നു ചെള്ളുകൾ ആളുകളുടെ മേലേക്കു ചെല്ലാറില്ല.’
‘അതല്ലല്ലോ, ബുദ്ധിമുട്ട്, നായ്ക്കൾ അപകടക്കാരാണ്. എനിക്കോർമ്മയുണ്ട്, ഒരു കൊല്ലം നായ്ക്കൾ അത്ര വളരെ വർദ്ധിച്ചിട്ട്, ഒടുവിൽ പത്രത്തിലിടേണ്ടിവന്നു. റോം മഹാരാജാവിന്റെ വണ്ടി വലിക്കാൻ ത്വീലെരി രാജധാനിയിൽ അസംഖ്യം ആടുകളുണ്ടായിരുന്ന കാലത്താണത്. റോം മഹാരാജാവിനെ തനിക്കോർമ്മയുണ്ടോ?’
‘എനിക്കു ദ്യുക്ദ് ബൊർദോവിനെയാണ് അധികമിഷ്ടം.’
‘പതിനെട്ടാമൻ ലൂയിയെ ഞാനറിയും. എനിക്കു പതിനെട്ടാമൻ ലൂയിയെയാണ് അധികമിഷ്ടം.’
‘മാംസത്തിനു വലിയ വില; എന്താ മദർ പതഗോങ്?’
‘അയ്യോ! അതു പറയേണ്ടാ, കശാപ്പുകാരന്റെ പീടിക നരകമാണ്. ഒരു നാശം പിടിച്ച നരകം—ഇക്കാലത്ത് ഓരോ ചെത്തേ വാങ്ങാൻ നിവൃത്തിയുള്ളൂ.’
ഇവിടെ കീറത്തുണിപ്പെറുക്കി ഇടയിൽക്കടന്നു: ‘കൊച്ചമ്മമാരേ, കച്ചവടമൊക്കെ മോശം, അടിച്ചുനീക്കിക്കൂട്ടുന്നത് എത്ര കുറച്ച്! ആരും ഒന്നും വലിച്ചെറിയാതായി. ഒക്കെ അവർ തിന്നുന്നു.’
‘ല വർഗുലീം, നിന്നെക്കാളും പാവങ്ങളുണ്ട്’
‘ആ അതു നേര്,’ കീറത്തുണിപ്പെറുക്കി വണക്കത്തോടുകൂടി പറഞ്ഞു: ‘എനിക്കൊരു ജോലിയുണ്ടല്ലോ.’
കുറച്ചിട ആരുമൊന്നും മിണ്ടിയില്ല; ഒടുവിൽ മനുഷ്യഹൃദയത്തിന്റെ അടിയിൽക്കിടക്കുന്ന ആ ആത്മസ്തുതിക്കുള്ള ആവശ്യത്തിനു കീഴടങ്ങി, കീറത്തുണിപ്പെറുക്കി തുടർന്നു: ‘രാവിലെ, വീട്ടിൽ തിരിച്ചെത്തിയ ഉടനെ, ഞാനെന്റെ കൊട്ടയിലുള്ളതൊക്കെ പുറത്തേക്കു വലിച്ചിട്ട്, ഓരോന്നും തരംതിരിക്കും. ഒരു കുന്ന് എന്റെ മുറിയിൽ നിറയും. കീറത്തുണി ഒരു കൊട്ടയിലിടും, കഴമ്പുകളും തണ്ടുകളും ഒരു വെള്ളത്തൊട്ടിയിൽ, പരുത്തിത്തുണി എന്റെ പിഞ്ഞാണത്തട്ടിൽ, രോമത്തുണിയൊക്കെ എന്റെ വലിപ്പുപെട്ടിയിൽ, പഴേ കടലാസ്സുകൾ ജനാലയുടെ മൂലക്കൽ, തിന്നാൽ നല്ലവയൊക്കെ എന്റെ കുപ്പിക്കിണ്ണത്തിൽ, ചില്ലിൻകഷ്ണങ്ങൾ എന്റെ അടുപ്പുതിണ്ണയിൽ, പഴയ പാപ്പാസ്സുകൾ വാതിലിനു പിന്നിൽ, എല്ലുകൾ എന്റെ വിരിപ്പിൻ ചുവട്ടിലും.’
ഗവ്രോഷ് അവളുടെ പിന്നിൽനിന്നു കേൾക്കുകയായിരുന്നു.
‘ഹേ, മുത്തശ്ശിമാരേ,’ അവൻ പറഞ്ഞു, ‘എന്താ നിങ്ങളീ രാജ്യകാര്യം സംസാരിക്കുന്നത്?’
ഒരു നാന്മടങ്ങുമുരളിച്ചയായ പീരങ്കിക്കൂട്ടവെടി അവനെ വളഞ്ഞു.
‘ഇതാ മറ്റൊരു തെമ്മാടി.’
‘എന്താ അവന്റെ ചട്ടുകത്തിൽ? ഒരു കൈത്തോക്കോ?’
‘ശരി, എന്തെരപ്പാളിച്ചെക്കനാണിതെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.’
‘ഉദ്യോഗസ്ഥന്മാരെ പിടിച്ചു കിഴുമേൽ മറിക്കുമ്പോഴല്ലാതെ ഇത്തരം ഒരു ജന്തു ഒരിക്കലും തുള്ളിച്ചാടുകയില്ല.’
ഗവ്രോഷ്, ഒരു പ്രതിക്രിയയായി പെരുവിരലിനാൽ മൂക്കിന്റെ അറ്റമൊന്നു പൊന്തിച്ചു കൈ മലർക്കെത്തുറന്നതുകൊണ്ട് തൃപ്തിപ്പെട്ടു.
കീറത്തുണിപ്പെറുക്കി ഇങ്ങനെ നിലവിളിച്ചു: ‘എടാ, പൊള്ളക്കയ്യനായ വികൃതിച്ചെക്ക!’
പതഗോങ് എന്ന പേരിനു വിളികേൾക്കുന്ന ആ ഒരുവൾ പേടിച്ചു കൈ രണ്ടും കൊട്ടിപ്പിടിച്ചു.
‘വേണ്ടാത്ത പണിയൊക്കെയുണ്ടാവുമിപ്പോൾ. സംശയമില്ല. അങ്ങേ വീട്ടിലുള്ള തപ്പാൽക്കാരൻ ചെക്കന്നു മീശ ഊന്നിച്ചതേ ഉള്ളൂ; ഒരു ചുകന്ന തൊപ്പിയുള്ള പെണ്ണിന്റെ കൈയുംപിടിച്ച് അവൻ എന്നും ഇതിലേ പോകുന്നതു കാണാം; ഇന്ന് അവന്റെ യാത്ര കണ്ടു, കൈയിൽ ഒരു തോക്കുണ്ട്. മദാം ബഷോ പറഞ്ഞു എന്നോടു, കഴിഞ്ഞാഴ്ചയിൽ എവിടെയാണ്?—പൊംത്വാസിൽ ഒരു ഭരണപരിവർത്തനമുണ്ടായിയത്രേ. എന്നിട്ടോ. അപ്പോൾ അവിടെയുണ്ട് ആ തെമ്മാടിച്ചെക്കൻ, അവന്റെ കൈത്തോക്കുംകൊണ്ട്! സെലെസ്താങ് പ്രദേശത്തു മുഴുവനും കൈത്തോക്കുകളാണെന്നു തോന്നുന്നു. ആ സാധുരാജ്ഞിക്ക്—ഈശ്വരാ, അവിടുന്നു കട്ടവണ്ടിയിൽപ്പോകുന്നതു ഞാൻ കണ്ണുകൊണ്ടു കണ്ടു—ഈ കഷ്ടപ്പാടൊക്കെ വന്നുപെട്ടിട്ടു നമുക്കൊരു സ്വസ്ഥത കഷ്ടിച്ചുകിട്ടിത്തുടങ്ങിയതേ ഉള്ളൂ; അപ്പോഴെയ്ക്കു ലോകം കുട്ടിച്ചോറാക്കാൻ എന്താണ് വഴി എന്നു നോക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഈ ഒന്നിനുംകൊള്ളാത്തവറ്റെക്കൊണ്ടു ഭരണാധികാരികൾ എന്താണ് കാണിക്കുക! ഇതൊക്കെ പുകയിലയ്ക്ക് ഇനിയും വില വർദ്ധിക്കാനുള്ള പണിയാണ്! തോന്നിവാസം! ആ അറുദുഷ്ടൻ തൂക്കുമരത്തിൽക്കയറുന്നതു ഞാൻ നിശ്ചയമായും കാണാൻ പോവും!’
‘ഹേ മുത്തശ്ശി, നിങ്ങൾക്കു ജലദോഷമുണ്ട്.’ ഗവ്രോഷ് പറഞ്ഞു; ‘ആ മുനമ്പൊന്നു ചീറ്റു.’
അവൻ നടന്നു, റ്യു പവെയിൽ എത്തിയപ്പോൾ ആ കീറത്തുണിപ്പെറുക്കി പിന്നെയും അവന്റെ ഓർമ്മയിൽ വന്നു; ഗവ്രോഷ് ഈ ആത്മഗതത്തിൽ മുങ്ങി: ‘ഹേ, അടിച്ചുനീക്കുമൂലയായ അമ്മേ, ഭരണപരിവർത്തകന്മാരെ അധിക്ഷേപിച്ചതിൽ നിങ്ങൾക്കു തെറ്റിപ്പോയി. ഈ കൈത്തോക്കു നിങ്ങളുടെ കാര്യമാണ് നോക്കുന്നത്. നിങ്ങളുടെ കൊട്ടയിൽ കുറേക്കൂടി നല്ല തീറ്റസ്സാമാനങ്ങളുണ്ടാക്കാനാണ് ഇതിന്റെ ശ്രമം.’
പെട്ടെന്നു പിന്നിൽനിന്ന് ഒരു നിലവിളി കേട്ടു, അത് അവന്റെ പിന്നാലെ ഓടിയെത്തുന്ന ഉമ്മറംകാവല്ക്കാരി പതഗോങ്ങായിരുന്നു. അവൾ അകലെനിന്നു മുഷ്ടിയിളക്കി പറയുന്നുണ്ട്: ‘നീയ്യേതു തന്തയില്ലാത്തവനാണ്.’
‘ഓ! അങ്ങനെയാവട്ടെ,’ ഗവ്രോഷ് പറഞ്ഞു: ‘എനിക്കതുകൊണ്ട് ഒരു പുല്ലിനു വിലയില്ല.’
അധികം താമസിയാതെ അവൻ ലാമ്വാന്തോങ് ഹോട്ടൽ കടന്നു. അവിടെവെച്ച് അവൻ ഈ കല്പന കല്പിച്ചു: ‘യുദ്ധത്തിനു പുറപ്പെടുവിൻ!’
ഉടനെ അവന്നൊരു വ്യസനം ബാധിച്ചു. ഒരു ശകാരിക്കുന്ന മട്ടിൽ അവൻ തന്റെ കൈത്തോക്കിന്മേല്ക്കു നോക്കി—അതതിനെ ഒന്നു സാന്ത്വനപ്പെടുത്തുന്നതുപോലെ തോന്നി: ‘ഞാൻ പോവുകയായി,’ അവൻ പറഞ്ഞു; ‘പക്ഷേ, നീയ്യനങ്ങില്ല.’
ഒരു നായ മറ്റൊരു നായയിൽ [1] നിന്നു ശ്രദ്ധ തിരിപ്പിച്ചേക്കാം. ആ സമയത്തു വളരെ മെലിഞ്ഞ ഒരു ചെടയൻനായ അടുത്തുവന്നു. ഗവ്രോഷിന് അതിന്റെമേൽ ദയതോന്നി.
‘എന്റെ സാധു നായ്ക്കുട്ടി,’ അവൻ പറഞ്ഞു, ‘നിയ്യൊരു പീപ്പ കടന്നുവിഴുങ്ങിയിരിക്കണം; കെട്ടുവാറുകളൊക്കെ കാണാനുണ്ട്.’
ഉടനെ അവൻ ലോംസാങ് ഴെർവേക്കു നേരെ നടന്നു.
[1] നായയ്ക്കും കൊത്തിക്കും ഫ്രഞ്ച് ഭാഷയിൽ. ഇവശലൗ ഒരു വാക്കാണ്.