ഓരോ നിമിഷത്തിലും സംഘത്തിനു കനം വർദ്ധിച്ചു. തലമുടി നരച്ചുതുടങ്ങിയ ഒരു നല്ല ഉയരമുള്ള ആൾ റ്യു ദെ ബില്ലെത്തിൽവെച്ചു കൂട്ടത്തിൽച്ചേർന്നു; അയാളുടെ ധീരവും സാഹസികവുമായ ഭാവത്തെ കുർഫെരാക്കും ആൻഷൊൽരയും കൊംബ്ഫേരും സൂക്ഷിക്കാതിരുന്നില്ല; പക്ഷേ, ആളാരെന്ന് ആർക്കും മനസ്സിലായില്ല. പാട്ടു പാടുന്നതിലും, ചൂളം വിളിക്കുന്നതിലും, മൂളിപ്പാട്ടു പാടുന്നതിലും, മുൻപിലേക്കു പാഞ്ഞുചെന്നു പീടികകളുടെ വാതിൽപ്പലകളിന്മേൽ കൊത്തിയില്ലാത്ത തന്റെ കൈത്തോക്കിന്റെ മൂടുകൊണ്ട് കുത്തിയിടിക്കുന്നതിലും മുങ്ങിയിരുന്ന ഗവ്രോഷ് ആ മനുഷ്യന്റെ മേൽ ശ്രദ്ധപതിച്ചില്ല.
റ്യു ദ് ല വെറെറിയിൽ അവരുടെ യാത്ര യദൃച്ഛയാ കുർഫെരാക്കിന്റെ വീടിൻ മുൻപിലൂടെയായി.
‘ഇതു നന്നായി,’ കുർഫെരാക് പറഞ്ഞു, ‘ഞാനെന്റെ പണസ്സഞ്ചി മറന്നിരുന്നു; എന്റെ തൊപ്പി പോകയും ചെയ്തു.’
അയാൾ ആൾക്കൂട്ടത്തിൽനിന്നു വിട്ടു തന്റെ താമസസ്ഥലത്തേക്ക് ഒരു പാച്ചിൽ പാഞ്ഞു. അയാൾ ഒരു പഴയ തൊപ്പിയും തന്റെ പണസ്സഞ്ചിയും കൈയിലാക്കി.
ഒരു വലിയ യാത്രപ്പെട്ടിയുടെ വലിപ്പത്തിലുള്ള ഒരു വലിയ ചതുരപ്പെട്ടികൂടി എടുത്ത്, അയാൾ തന്റെ ചളിപിടിച്ച ഉടുപ്പിനുള്ളിൽ ഒളിച്ചുവെച്ചു.
ഓടിക്കൊണ്ടുതന്നെ തിരിച്ചുപോകുമ്പോൾ, ഉമ്മറംകാവല്ക്കാരി അയാളെ വിളിച്ചു: ‘മൊസ്യു ദ് കുർഫെരാക്!’
‘ഹേ, ഉമ്മറം കാവല്ക്കാരി, എന്താണ് നിങ്ങളുടെ പേര്?’
ഉമ്മറം കാവല്ക്കാരി അമ്പരന്നു.
‘എന്ത്, നിങ്ങൾക്കു നല്ലവണ്ണമറിഞ്ഞുകൂടേ, ഞാൻ വാതിൽക്കാവല്ക്കാരിയാണല്ലോ; എന്റെ പേർ മദർ വ്യുവെ.’
‘ശരി, നിങ്ങൾ ഇനിയും എന്നെ മൊസ്യു ദ് കുർഫെരാക് എന്നു വിളിക്കുന്ന പക്ഷം, ഞാൻ നിങ്ങളെ മദർ ദ് വ്യുവെ [1] എന്നു വിളിക്കാം. ആട്ടെ, പറയൂ, എന്താണ് കാര്യം? എന്താണ് വേണ്ടത്?’
‘ഒരാൾക്കു നിങ്ങളെ കാണണമെന്നുണ്ട്.’
‘ആർക്ക്?
‘എനിക്കറിഞ്ഞുകൂടാ.’
‘ആളെവിടെ?’
‘എന്റെ മുറിയിൽ.’
‘ഗ്രഹപ്പിഴേ!’ കുർഫെരാക് ഉച്ചത്തിൽ പറഞ്ഞു.
‘പക്ഷേ, ഒരു മണിക്കൂറായി ആ ആൾ നിങ്ങളുടെ വരവും കാത്തിരിക്കുന്നു.’
അതോടൊപ്പംതന്നെ വിളർത്തു, മെലിഞ്ഞു, ചെറുതായി, കാക്കപ്പുള്ളിയോടുകൂടി, കീറിപ്പറിഞ്ഞ കുറുങ്കുപ്പായവും കണ്ടംവെച്ചു വള്ളുകളുള്ള പട്ടുകാലുറയും ധരിച്ച്, ഒരു പുരുഷനെക്കാളധികം പുരുഷവേഷം കെട്ടിയ ഒരു പെൺകിടാവിന്റെ ഛായയോടുകൂടിയ ഒരു കൈത്തൊഴിൽക്കാരൻ യുവാവ് ആ വീട്ടിൽനിന്നു പുറത്തേക്കു കടന്നു, ലേശമെങ്കിലും ഒരു സ്ത്രീയുടെ ഒച്ചയുണ്ടായി സൗമ്യമില്ലാത്ത ഒരു ശബ്ദത്തിൽ കുർഫെരാക്കോടു പറഞ്ഞു: ‘മൊസ്യു മരിയുസ്സോ?’
‘അദ്ദേഹം ഇവിടെയില്ല.’
‘ഇന്നു വൈകുന്നേരം അദ്ദേഹം തിരിച്ചുവരുമോ?’
‘എനിക്കതിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.’
കുർഫെരാക് തുടർന്നു: ‘എന്റെ കാര്യം പറയാം, ഞാൻ തിരിച്ചു വരില്ല.’
ആ ചെറുപ്പക്കാരൻ അയാളെ സശ്രദ്ധം സൂക്ഷിച്ചുനോക്കി ചോദിച്ചു:
‘എന്തുകൊണ്ടില്ല?’
‘അതുകൊണ്ട്.’
‘അപ്പോൾ, നിങ്ങളെവിടേക്കാണ്?’
‘അതറിഞ്ഞിട്ടു നിങ്ങൾക്കെന്തു കാര്യം?’
‘നിങ്ങളുടെ പെട്ടി നിങ്ങൾക്കുവേണ്ടി ഞാനെടുക്കട്ടെ?’
‘ഞാൻ പോകുന്നതു വഴിക്കോട്ടകളിലേക്കാണ്.’
‘ഞാനും നിങ്ങളുടെ കൂടെ പോരട്ടെ?’
‘ഇഷ്ടംപോലെ!’ കുർഫെരാക് മറുപടി പറഞ്ഞു. ‘തെരുവ് ആർക്കുമുള്ളതാണ്; വിരികല്ലുകൾ എല്ലാവരുടേയും കൂടിയാണ്.’
അയാൾ കൂട്ടുകാരോടു കൂടാൻ ഒരോട്ടം കൊടുത്തു. കൂട്ടത്തിലെത്തിയപ്പോൾ കൈയിലുള്ള പെട്ടി അയാൾ ഒരാളുടെ പക്കലേല്പിച്ചു. ഒരു കാൽ മണിക്കൂർ കഴിഞ്ഞിട്ടേ ആ ചെറുപ്പക്കാരൻ കൂടെയുണ്ടെന്ന് അയാൾ ധരിച്ചുള്ളൂ.
ഒരു ജനക്കൂട്ടം അതുദ്ദേശിച്ചിരുന്നേടത്തല്ല ചെന്നുകൂടാറ്. ഒരു കൊടുങ്കാറ്റ് അതിനേയുംകൊണ്ടു പറക്കുന്നതായി ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അവർ സാങ്മെറി കടന്നുപോയി; എങ്ങനെയെന്നു ശരിക്ക് ആരുമറിയാതെ, അവർ സാങ്ദെനിയിൽ എത്തിച്ചേർന്നു.
[1] ദ് എന്നതു പ്രഭുത്വോചിതമായ ഒരു ബഹുമതി വാക്കാണ് കുർഫെരാക് വലിയ സമത്വവാദിയാണല്ലോ.