കഴിഞ്ഞതൊന്നു തിരിഞ്ഞുനോക്കട്ടെ.
കുതിരപ്പടയാളികൾ തള്ളിക്കേറിയ സമയത്ത് ആൻഷൊൽരായും കൂട്ടുകാരും പാണ്ടികശാലകൾക്കരികിൽ ബുർദോങ്നടക്കാവിലായിരുന്നു. ‘വഴിക്കോട്ടയിലേക്ക്’ എന്നാർത്തുവിളിച്ചുകൊണ്ട് റ്യു ബസ്സെംപിയെറിലേക്കു ചെന്നവരുടെ കൂട്ടത്തിൽ ആൻഷൊൽരായും കുർഫെരാക്കും കൊംബ്ഫേരുമുണ്ടായിരുന്നു. റ്യു ലെ ദിഗ്വിയേറിൽവെച്ച് അവർ ഒരു കിഴവനും കൂട്ടത്തിൽപ്പോരുന്നതു കണ്ടു. അവരുടെ ശ്രദ്ധയെ ആകർഷിച്ചതെന്തെന്നാൽ, ആ കൊള്ളാവുന്ന കിഴവൻ, മദ്യലഹരി തലയ്ക്കുപിടിച്ച ഒരാളുടെ മട്ടിൽ, ചാഞ്ചാടിക്കൊണ്ടാണ് നടന്നിരുന്നത്. എന്നല്ല, രാവിലെ മുഴുവനും മഴയായിരുന്നുവെങ്കിലും ആ മനുഷ്യൻ തൊപ്പി കൈയിൽപ്പിടിച്ചിരിക്കയാണ്; അപ്പോഴും നല്ല ഇരമ്പിയ മഴ പെയ്തിരുന്നു. കുർഫെരാക്കിനു അതു പാദർ മബെയാണെന്നു മനസ്സിലായി. മരിയുസ്സൊരുമിച്ച് അയാളുടെ വീടുവരെ പലപ്പോഴും പോയിട്ടുള്ളതുകൊണ്ടു കുർഫെരാക്കിന് ആ കിഴവനെ അറിയാം. ശാന്തനും നല്ല പേടിത്തൊണ്ടനുമായ ആ പ്രായംകൂടിയ പള്ളിക്കോൽക്കാരപ്പുസ്തകശേഖരിപ്പുകാരന്റെ മട്ടുകളുമായി പരിചയമുണ്ടായിരുന്നതുകൊണ്ടും, ആ മനുഷ്യനെ ലഹളയുടെ നടുക്കു, കുതിരപ്പടയാളികളുടെ തള്ളിക്കേറ്റത്തിന് ഒരു രണ്ടു വാര മുൻപിലായി, തോക്കിന്റെ ഉണ്ടകൾക്ക് ഏതാണ്ട് ഉള്ളിൽത്തന്നെ, മഴയത്തു തൊപ്പിയില്ലാതെ, വെടികൾക്കിടയിലൂടെ ലാത്തുന്നതായി കണ്ടെത്തിയപ്പോൾ അത്ഭുതപ്പെട്ടതുകൊണ്ടും, കുർഫെരാക് ആ കിഴവന്റെ അടുത്തുചെന്നു; ആ ഉശിരൻ ലഹളക്കാരനും ഈ എൺപതു വയസ്സുകാരനും തമ്മിൽ താഴേ കാണുന്ന ഒരു സംഭാഷണം നടന്നു: ‘മൊസ്യു മബെ വീട്ടിലേക്കു പോവൂ.’
‘എന്തിന്ന്?’
‘ഇവിടെ ഒരു കലശലിനു ഭാവമാണ്.’
‘അതു നന്ന്.’
‘വാളുകൊണ്ടുള്ള വെട്ടും വെടിവയ്ക്കലും.’
‘അതു തന്ന്’.
‘പീരങ്കിവെടി.’
‘നല്ലത്, ബാക്കിയുള്ള നിങ്ങളൊക്കെ എങ്ങോട്ടാണ്?’
‘ഞങ്ങൾ ഭരണാധികാരത്തെ മറിച്ചിടാൻ.’
‘നല്ലത്.’
അയാളും അവരുടെ പിന്നാലെ പുറപ്പെട്ടു. അതുമുതല്ക്ക് അയാൾ ഒന്നും മിണ്ടിയിട്ടില്ല. അയാളുടെ കാൽവെപ്പിനു പെട്ടെന്ന് ഉറപ്പുവെച്ചു; കൈത്തൊഴിൽക്കാർ അയാൾക്ക് ആയുധം കൊടുക്കാമെന്നായി; അയാൾ തലയിളക്കി വേണ്ടെന്നു പറഞ്ഞു. യുദ്ധത്തിനിറങ്ങുന്ന ഒരാളുടെ നടത്തത്തോടും ഉറങ്ങിക്കിടക്കുന്ന ഒരാളുടെ മുഖഭാവത്തോടും കൂടി, അയാൾ ഏതാണ്ട് പട്ടാളവരിനിരപ്പിന്റെ മുൻപിലേക്കു നടന്നുചെന്നു.
‘എന്തു ഭയങ്കരത്തന്ത!’ വിദ്യാർത്ഥികൾ മന്ത്രിച്ചു. അയാൾ പണ്ടത്തെ പൊതുജനഭരണാധികാരിയോഗത്തിലെ ഒരംഗമായിരുന്നു—ഒരു കിഴവൻ രാജഹന്താവ്—എന്ന സംസാരം പട്ടാളങ്ങൾക്കിടയിൽ പരന്നു. ജനക്കൂട്ടം റ്യു ദ് ലെ വെറെറിയിലേക്കു തിരിഞ്ഞു.
ഗവ്രോഷ് കുട്ടി ചെകിടടയ്ക്കുന്ന പാട്ടോടുകൂടി മുൻപേ നടന്നു. അതവനെ ഒരുതരം കാഹളമാക്കിത്തീർത്തു.
അവൻ പാടി:
നേരമിതാ പുലരുന്നു, നമ്മളെപ്പോൾക്കാട്ടിൽപ്പോവും?
ഷാർലൊവുണ്ടു ചോദിക്കുന്നു ഷാർലൊത്തോടായി.
എനിക്കൊരു ദൈവംമാത്ര, മൊരു രാജാവൊരു ബൂട്ടു-
സ്സൊ, രരച്ചില്ലിയും മാത്രം—ട ട ടാ ടാ ടാ.
പാവങ്ങളീ രണ്ടു ചെന്നായ്ക്കളും കുടിച്ചന്തംവിട്ടു-
മഞ്ഞുതുള്ളി ചെലുത്തിയ കുരുകിൽപോലെ;
രണ്ടും ബോധംകെട്ടു, മുന്തിരിത്തോട്ടത്തിൽ മൈനപോലെ;
ഗുഹയിലിരുന്നു നോക്കിച്ചിരിപ്പൂ നരി.
രണ്ടും ശുണ്ഠിയെടുത്തുപോയ്—നമ്മളെപ്പോൾ കാട്ടിൽപ്പോവും?
ഷാലോവുണ്ടു ചോദിക്കുന്നു ഷാർലൊത്തോടായി.
അവർ സാങ്—മെറിയിലേക്കു നടന്നു.