ബസ്കും വാതില്ക്കാവല്ക്കാരനുംകൂടി മരിയുസ്സിനെ അയാള്‍ വന്ന ഉടനേ അനക്കമറ്റു നീണ്ടുനിവര്‍ന്നു കിടക്കുന്ന സോഫയോടുകൂടി എടുത്ത് ഇരിപ്പുമുറിയിലേക്കു കൊണ്ടുപോയി. ആള്‍ ചെന്നു വിളിച്ച വൈദ്യന്‍ ക്ഷണത്തിലെത്തി. ഗില്‍നോര്‍മാന്‍വലിയമ്മ ഉണര്‍ന്നുവന്നിരിക്കുന്നു.
ഗില്‍നോര്‍മാന്‍വലിയമ്മ പരിഭ്രമത്തോടുകൂടി കൈ ഞെരിച്ചുകൊണ്ടും ഇങ്ങനെ പറയാനല്ലാതെ മറ്റൊന്നിനും കഴിയാതെയും അങ്ങോട്ടുമിങ്ങോട്ടും പോകുന്നു, വരുന്നു: ഈശ്വര! അതു വരുമോ?” ചിലപ്പോള്‍ ഇതും അവള്‍ തുടര്‍ന്നു പറയും; “സകലവും ചോരയില്‍ മുങ്ങും.” ആദ്യത്തെ അമ്പരപ്പു തീര്‍ന്നപ്പോള്‍, അപ്പോഴത്തെ സ്ഥിതിയെപ്പറ്റി കുറച്ചു തത്ത്വജ്ഞാനം അവളുടെ ഉള്ളിലേക്കു തുളച്ചുകടന്ന്, ഈയൊരു വാക്യത്തിന്റെ രൂപമെടുത്തു: അതിങ്ങനെയേ ഒടുവില്‍ അവസാനിക്കൂ.. അവള്‍ “ഞാന്‍ പറഞ്ഞില്ലേ?” എന്ന അത്രത്തോളം ചെന്നില്ല; ഈ വകസന്ദര്‍ഭങ്ങളില്‍ അതൊരു പതിവുവാക്യമാണ്. വൈദ്യന്റെ കല്പനപ്രകാരം സോഫയുടെ അടുത്തായി ഒരു മടക്കുകട്ടില്‍ ശരിപ്പെടുത്തി. വൈദ്യന്‍ മരിയുസ്സിനെ പരീക്ഷിച്ചു: ഹൃദയം അപ്പോഴും മിടിക്കുന്നുണ്ടെന്നും മുറിവേറ്റ ആശക്കു മാറത്തെ മുറിവിനു വലിയ ആഴമില്ലെന്നും വായയുടെ അറ്റത്തുള്ള ചോര മൂക്കില്‍നിന്നുവരുന്നതാണെന്നും മനസ്സിലാക്കിയതിന്നുശേഷം, അയാള്‍ മരിയുസ്സിനെ തലയണ കൂടാതെ ഉടലിന്റെ നിരപ്പില്‍ത്തന്നെ, കുറച്ചുകൂടി താഴ്ത്തി, തല വെച്ചു കിടത്തി; ശ്വാസോച്ഛ ്വാസത്തിന്റെ എളുപ്പത്തിനുവേണ്ടി മാറില്‍നിന്നു കുപ്പായങ്ങളെല്ലാം നീക്കി. മരിയുസ്സിന്റെ ഉടുപ്പഴിക്കാനുള്ള ഭാവമുണ്ടെന്നു കണ്ടപ്പോള്‍ മദാംവ്വസേല്ല് ഗില്‍നോര്‍മാന്‍ അവിടെനിന്നു മാറി. അവള്‍ സ്വന്തം മുറിയില്‍ച്ചെന്നിരുന്നു മാലയെടുത്തു ജപം തുടങ്ങി.
അരയ്ക്കു മേല്പോട്ടുള്ള ഭാഗത്തു വലിയ ആന്തരമായ കേടൊന്നും പറ്റിയിട്ടില്ല; പോക്കറ്റുപുസ്തകത്തില്‍ത്തട്ടി പതംവന്ന ഒരു വെടിയുണ്ട തിരിഞ്ഞുവെച്ചു, ഭയങ്കരമായ ഒരു മുറിവുണ്ടാക്കിക്കൊണ്ടു് വാരിയെല്ലുകളിലൂടെ സഞ്ചരിച്ചു. ആ മുറിവു വലിയ ആഴമുള്ളതല്ലായിരുന്നതുകൊണ്ട്, അപകടമൊന്നും ശങ്കിക്കാനില്ല. അടിയിലൂടെയുള്ള ആ ദീര്‍ഘയാത്ര മുറിവേറ്റിരുന്ന തോളെല്ലിന്റെ കഥ നന്നേ കഷ്ടത്തിലാക്കി; അവിടെ പറ്റിയിട്ടുള്ള കേടു സാരമുള്ളതുതന്നെയാണ്. വാള്‍ വെട്ടുകളെക്കൊണ്ടു രണ്ടു കൈയും പിളര്‍ന്നിരിക്കുന്നു. മുഖത്തു കല വീഴത്തക്ക മുറിവൊന്നുമില്ല; പക്ഷേ, തലയില്‍ മുഴുവനും വെട്ടുകളാണ്: ആ തലയിലുള്ള മുറിവുകളെക്കൊണ്ട് എന്തു പറ്റിപ്പോവും? അവ രോമങ്ങളുള്ള പുറംതോലിനു മാത്രമേ ബാധിച്ചിട്ടുള്ളുവോ, അതോ തലച്ചോറിലെക്കെത്തിയിട്ടുണ്ടോ? അതിനിയും തീര്‍ച്ചപ്പെടുത്താറായിട്ടില്ല. മോഹാലസ്യമുണ്ടാക്കി എന്നുള്ളതാണ് ഒരു ദുര്‍ല്ലക്ഷണം; അങ്ങനെയുള്ള മോഹാലസ്യങ്ങളില്‍നിന്ന് ആളുകള്‍ പിന്നെ ഉണരാറില്ല. എന്നല്ല, മുറിവേറ്റ ആള്‍ രക്തവാര്‍ച്ചകൊണ്ടു തളര്‍ന്നിട്ടുമുണ്ട്. അരയ്ക്കു കീഴ്പോട്ടു വഴിക്കോട്ടച്ചുമര്‍കാരണം തകരാറൊന്നും പറ്റിയിട്ടില്ല.
ബസ്കും നികൊലെത്തുംകൂടി പരുത്തിത്തുണി ചീന്തി കെട്ടുകളുണ്ടാക്കുകയാണ്. നികൊലെത്ത് തുന്നിശ്ശരിയാക്കുന്നു, ബസ്ക് ചുരുട്ടിത്തെറുക്കുന്നു. ചണപ്പഞ്ഞി തല്‍ക്കാലം ഇല്ലാതിരുന്നതുകൊണ്ട് വൈദ്യന്‍ പഴന്തുണിമടക്കുകളെക്കൊണ്ട് ചോരച്ചാട്ടം നിര്‍ത്തി. കട്ടിലിനോടടുത്ത്, വൈദ്യസാമഗ്രികള്‍ പരന്നുകിടക്കുന്ന മേശപ്പുറത്തു മൂന്നു മെഴുതിരിവിളക്കുകള്‍ ഇരുന്നു കത്തുന്നുണ്ട്. വൈദ്യന്‍ മരിയുസ്സിന്റെ മുഖവും ശിരസ്സും പച്ചവെള്ളംകൊണ്ടു കഴുകി. ഒരു വെള്ളപ്പാത്രം മുഴുവനും ഒരു നിമിഷംകൊണ്ടു ചുകന്നു. വാതില്ക്കാവല്ക്കാരന്‍ വിളക്കു കാണിച്ചുകൊടുക്കുന്നുണ്ട്.
വൈദ്യന്‍ വ്യസനപൂര്‍വ്വം ആലോചിക്കുകയാണ്. ഇടയ്ക്കിടയ്ക്കു സ്വയം ചോദിക്കുന്ന എന്തോ ചില ചോദ്യങ്ങള്‍ക്കു മറുപടി പറയുകയാണെന്നു തോന്നു മാറ് അയാള്‍ ഇല്ലെന്നര്‍ത്ഥത്തില്‍ തലയോരോന്നിളക്കും.
വൈദ്യന്‍ തന്നോടുതന്നെയായി ചെയ്യുന്ന ഈ അസാധാരണസംഭാഷണങ്ങള്‍ രോഗിക്ക് ഒരു ദുര്‍ല്ലക്ഷണമാണ്.
വൈദ്യന്‍ മരിയുസ്സിന്റെ മുഖം തുടയ്ക്കുകയും അപ്പോഴും അടഞ്ഞിരിക്കുന്ന കണ്‍പോളകളെ വിരല്‍കൊണ്ടു പതുക്കെ തൊടുകയും ചെയ്യുന്ന സമയത്ത് ഇരിപ്പുമുറിയുടെ അറ്റത്തെ ഒരു വാതില്‍ തുറന്ന് ഒരു നീണ്ട വിളര്‍ത്ത സ്വരൂപം ആവിർഭവിച്ചു.
അതു മുത്തച്ഛനായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ലഹള മൊസ്യു ഗില്‍നോര്‍മാന്റെ മനസ്സിനെ കലശലായി ക്ഷോഭിപ്പിക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ആക്രമിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. തലേ ദിവസം രാത്രി അദ്ദേഹത്തെക്കൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല; പകല്‍ മുഴുവനും പരിഭ്രമത്തിലായിരുന്നു. വൈകുന്നേരം വീട്ടിലുള്ള സകലവും സൂക്ഷിച്ചുവെച്ചുകൊള്ളണമെന്നേല്പിച്ച് അദ്ദേഹം വളരെ നേരത്തെ ചെന്നുകിടന്നു; വല്ലാത്ത ക്ഷീണംകൊണ്ട് ഒന്നു മയങ്ങി.
വയസ്സന്മാര്‍ കുറച്ചേ ഉറങ്ങു; മൊസ്യു ഗില്‍നോര്‍മാന്റെ കിടപ്പറ ഇരിപ്പുമുറിയോടു, തൊട്ടതാണ്; എത്രയധികം മനസ്സു വെച്ചുനോക്കിയിട്ടും അവിടുത്തെ ശബ്ദം അദ്ദേഹത്തെ ഉണര്‍ത്തിക്കളഞ്ഞു. വാതിലിന്റെ അടിയിലൂടേ കടന്നിരുന്ന വെളിച്ചപ്പൊളിവു കണ്ടത്ഭുതപ്പെട്ട അദ്ദേഹം കിടയ്ക്കയില്‍നിന്നെഴുന്നേറ്റ് ഇരിപ്പു മുറിയിലേക്കു തപ്പിത്തടഞ്ഞു ചെന്നു.
പകുതി തുറന്ന വാതില്ക്കല്‍ ഓടാമ്പലില്‍ കൈവെച്ച്, അല്പം മുന്‍പോട്ടു ചാഞ്ഞു തലയോടുകൂടി, വിറച്ചുംകൊണ്ട്, ചൊവ്വുള്ളതും ഒരു ശവമൂടുതുണി പോലെ ഒരു മടക്കമില്ലാത്തതുമായ ഒരു നേരിയ വെള്ളയങ്കികൊണ്ട് ദേഹം മൂടി അദ്ദേഹം അമ്പരന്നു കുറച്ചിട ഉമ്മറപ്പടിയിന്മേല്‍ത്തന്നെ നിന്നു.
അദ്ദേഹം കട്ടില്‍ കണ്ടു; കോസരിയിട്ടുള്ളതില്‍ ചോരയൊലിച്ച്, ഒരു മെഴുകിന്‍വിളര്‍പ്പുകൊണ്ടു വിളര്‍ത്ത്, അടഞ്ഞ കണ്ണുകളോടും തുറന്ന വായയോടും നിറംകെട്ട ചുണ്ടുകളോടുംകൂടി, അരവരെ ഉടുപ്പില്ലാതെ, തുടുത്ത മുറിവുകളെക്കൊണ്ട് ആകെ കൊത്തിമുറിക്കപ്പെട്ട, അനക്കമറ്റും വെളിച്ചത്തു കിടക്കുന്ന ആ ചെറുപ്പക്കാരനേയും.
എല്ലായിത്തീര്‍ന്ന കൈകാലുകള്‍ക്ക് എത്രകണ്ടാകാമോ അത്രകണ്ടും ശക്തിയില്‍ ആ മുത്തച്ഛന്‍ അടിമുതല്‍ മുടിവരെ വിറച്ചു; പ്രായാധിക്യംകൊണ്ട് ശുക്ലചര്‍മ്മം മഞ്ഞച്ചുപോയ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഒരുതരം പളുങ്കുവര്‍ണ്ണംകൊണ്ടു മൂടിയിരുന്നു; ഒരു നിമിഷംകൊണ്ട് അദ്ദേഹത്തിന്റെ മുഖത്താകെ ഒരു തലയോടിന്റെ മണ്ണടിഞ്ഞ ഉന്തിച്ചകള്‍ വ്യാപിച്ചു; ഒരു കമ്പി പൊട്ടിപ്പോയിട്ടെന്നപോലെ അദ്ദേഹത്തിന്റെ കൈകള്‍ തൂങ്ങിക്കിടക്കുന്നു; ആകെ വിറയ്ക്കുന്ന കൈവിരലുകളുടെ നീട്ടിയകത്തിപ്പിടിക്കല്‍ അദ്ദേഹത്തിന്റെ അമ്പരപ്പിനെ വെളിപ്പെടുത്തി; നേരിയ നിലയങ്കിയുടെ പഴുതിലൂടേ വെളുത്ത രോമങ്ങള്‍ എടുത്തുപിടിച്ചുനില്ക്കുന്ന അദ്ദേഹത്തിന്റെ മെലിഞ്ഞ നഗ്നങ്ങളായ കാലുകളെ കാണിച്ചുകൊണ്ട് കാല്‍മുട്ടുകള്‍ മുന്‍പില്‍ ഒരു കോണ്‍ വെട്ടിയിരിക്കുന്നു; അദ്ദേഹം മന്ത്രിച്ചു.
‘മരിയുസ്!’
‘സേര്‍, ബസ്ക് പറഞ്ഞു, ’മൊസ്യുവിനെ, ഇതാ, ഇപ്പോള്‍ ഇവിടെ കൊണ്ടുവന്നു. അദ്ദേഹം വഴിക്കോട്ടയിലേക്കു പോയിരുന്നു; എന്നിട്ട്...’
‘അദ്ദേഹം മരിച്ചു!’ ഒരു ഭയങ്കരശബ്ദത്തില്‍ ആ വൃദ്ധന്‍ നിലവിളിച്ചു. ‘ഹാ! എന്റെ തെമ്മാടി!’
ഒരുതരം ശ്മശാനസംബന്ധിയായ രൂപാന്തരപ്പെടല്‍ ആ നൂറുവയസ്സുകാരനെ പിടിച്ചു നിവര്‍ത്തി; അദ്ദേഹത്തിന് ഒരു ചെറുപ്പക്കാരന്റെ ദേഹച്ചൊവ്വുണ്ടാക്കി.
“സേര്‍, ” അദ്ദേഹം പറഞ്ഞു, “നിങ്ങളാണ് വൈദ്യന്‍. ആദ്യംതന്നെ എന്നോട് ഒരു കാര്യം പറയൂ. അവന്‍ മരിച്ചിരിക്കുന്നു. ഇല്ലേ?
ആശങ്കയുടെ അങ്ങേ അറ്റത്തെത്തിയിരുന്ന വൈദ്യന്‍ മിണ്ടാതെ നിന്നു.
ഒരു ഭയങ്കരച്ചിരിയോടുകൂടി മൊസ്യു ഗില്‍നോര്‍മാന്‍ കൈ ഞെരിച്ചു.
“അവൻ മരിച്ചു! അവന്‍ മരിച്ചു! അവന്‍ മരിച്ചു! അവന്‍ വഴിക്കോട്ടയില്‍ക്കടന്നു ചെന്നു തല കളഞ്ഞു! എന്നോടുള്ള ദേഷ്യംകൊണ്ട്! എന്നോടുള്ള വിരോധം കാണിക്കാനാണ് അവനതു ചെയ്തത്! ഹാ, എന്റെ അറുപോക്കിരി: ഇങ്ങനെയാണ് എന്റെ അടുക്കലേക്കുള്ള അവന്റെ തിരിച്ചുവരവ്! എന്റെ ഗ്രഹപ്പിഴേ, അവര്‍ മരിച്ചു!”
അദ്ദേഹം ജനാലയുടെ അടുക്കലേക്കു ചെന്നു, ശ്വാസംമുട്ടുന്നുണ്ടെന്നു തോന്നു മാറു ജനാലവാതില്‍ മലര്‍ക്കെ ഉന്തിത്തുറന്ന്, അന്ധകാരത്തിനു മുന്‍പില്‍ നീണ്ടു നിവര്‍ന്നു നിന്നു തെരുവീഥിയെ നോക്കി, രാത്രിയെ നോക്കി, സംസാരിക്കാന്‍ തുടങ്ങി:
“കുത്തിത്തുളയ്ക്കപ്പെട്ടു, വെട്ടിയരിയപ്പെട്ടു, കഥകഴിക്കപ്പെട്ടു, കൊത്തി നൂറുക്കപ്പെട്ടു, കഷ്ണം കഷ്ണമായി മുറിക്കപ്പെട്ട! നോക്കണേ, ആ വികൃതി ഞാനവനെ അന്വേഷിച്ചുംകൊണ്ടിരിക്കയാണെന്നും, അവന്റെ മുറി ഞാന്‍ ശരിപ്പെടുത്തി വെച്ചിട്ടുണ്ടെന്നും, അവന്‍ ഒരു കുട്ടിയായിരുന്ന കാലത്തെടുപ്പിച്ചിട്ടുള്ള ഛായ ഞാനെന്റെ കട്ടിലിനു തലയ്ക്കല്‍ബ്ഭാഗത്തു തൂക്കിയിട്ടുണ്ടെന്നും അവന്നു നല്ലവണ്ണമറിയാം! അവനിങ്ങോട്ടു വരികയേ വേണ്ടു എന്നും, അവനെ ഞാന്‍ വളരെക്കൊല്ലങ്ങളോളമായി കാത്തിരിക്കുന്നുണ്ടെന്നും എന്താണ് വേണ്ടതെന്നറിഞ്ഞു കൂടാതെ കാല്‍മുട്ടുകളില്‍ കൈയുമൂന്നി ഞാനെന്റെ തീത്തിണ്ണയ്ക്കടുക്കല്‍ കുത്തിയിരിക്കയാണെന്നും, എനിക്കതു വിചാരിച്ചു കമ്പംപിടിച്ചിരിക്കുന്നു എന്നും അവനു നല്ലവണ്ണമറിയാം! ഇങ്ങോട്ടു തിരിച്ചുവന്ന് “ഇതു ഞാനാണ്” എന്നൊന്നു പറകയേ വേണ്ടു എന്നും, നിയ്യിവിടുത്തെ എജമാനനായി എന്നും, ഞാന്‍ നിന്റെ ചൊല്പടിക്കു നില്ക്കുമെന്നും ആ നിന്റെ വങ്കന്‍തന്തയായ മുത്തച്ഛനെ നിന്റെ ഇഷ്ടംപോലെ നിനക്കു കൊണ്ടുനടത്താമെന്നും നിനക്കു നല്ലവണ്ണമറിയാം! നിനക്കതു നല്ലവണ്ണമറിയാം; നീ പറഞ്ഞു: “ഇല്ല, അയാള്‍ രാജരക്ഷിക്കാരനാണ്; ഞാന്‍ പോവില്ല!” നീ വഴിക്കോട്ടയിലേക്കു നടന്നു; എന്നോടുള്ള പകകൊണ്ടു നീ നിന്റെ തല വെടിക്കു കൊടുത്തു! മൊസ്യു ല് ദ്യുക്ദ് ബെറിയെപ്പറ്റി ഞാന്‍ പറഞ്ഞതിനു പകരം വീട്ടാന്‍! ഇതു തെമ്മാടിത്തമായി! ആട്ടെ കിടയ്ക്കമേല്‍ച്ചെന്നു കിടന്നു സുഖമായി ഉറങ്ങ്! അവന്‍ മരിച്ചു; ഇതെന്റെ കണ്ണു മിഴിപ്പിച്ചു.”
രണ്ടാളെപ്പറ്റിയും ആശ പിടിക്കാന്‍ തുടങ്ങിയ വൈദ്യന്‍ മരിയുസ്സിനെ വിട്ടുമൊസ്യുഗില്‍നോര്‍മാന്റെ അടുക്കലേക്കു ചെന്നു കൈ പിടിച്ചു. മുത്തച്ഛൻ ഒന്നു തിരിഞ്ഞു, ഉള്ളതിലധികം വലുപ്പം വെയ്ക്കുകയും ചോരയ്ക്കുകയും ചെയ്തതായിത്തോന്നിയ കണ്ണുകളെക്കൊണ്ട് അയാളെ സൂക്ഷിച്ചു നോക്കി, ശാന്തമായി പറഞ്ഞു.
“സേര്‍, നിങ്ങള്‍ക്കു വന്ദനം. എനിക്കു തന്റേടമുണ്ട്; ഞാനൊരു പുരുഷനാണ്. ഞാന്‍ പതിനാറാമന്‍ ലൂയിയുടെ മരണം കണ്ടിട്ടുള്ളവനാണ്; എനിക്കറിയാം എങ്ങനെയാണ് ഓരോ സംഗതികള്‍ കണ്ടു സഹിക്കേണ്ടതെന്ന്. ഒന്നാണ് സഹിച്ചുകൂടാത്തത്, ഈ ആപത്തൊക്കെ ഉണ്ടാക്കിത്തീര്‍ക്കുന്നതു നിങ്ങളുടെ വര്‍ത്തമാനപത്രങ്ങളാണ്. നിങ്ങള്‍ക്കു ഗ്രന്ഥകാരച്ചെക്കന്മാര്‍ വേണം, വായാടികള്‍ വേണം. വക്കീല്‍മാര്‍ വേണം, പ്രാസംഗികന്മാര്‍ വേണം, സദസ്സുകള്‍ വേണം, വാദപ്രതിവാദം വേണം, അഭിവൃദ്ധി വേണം, പരിഷ്കാരം വേണം, മനുഷ്യാവകാശം വേണം. പത്രസ്വാതന്ത്ര്യം വേണം എന്നിട്ട് ഇങ്ങനെയാണ് നിങ്ങളുടെ കുട്ടികളെ വീട്ടിലേക്കു കൊണ്ടുവരിക. ഹാ, മരിയുസ്! ഇതു മോശമായി! കൊല്ലപ്പെട്ടു! എന്നെക്കാള്‍ മുന്‍പു മരിച്ചു! ഒരു വഴിക്കോട്ട! എന്റെ തെമ്മാടിച്ചെക്കാ! ഡോക്ടര്‍. നിങ്ങള്‍ ഈ പ്പരദേശത്തുകാരനായിരിക്കും? അതേ, ഞാന്‍ നല്ലവണ്ണമറിയും നിങ്ങളുടെ വണ്ടി എന്റെ ജനാലയുടെ ചുവട്ടിലൂടെ പോകാറുള്ളതു ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നിങ്ങളോടു പറയട്ടെ, എനിക്കു ശുണ്ഠി പിടിച്ചിട്ടുണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നതു തെറ്റാണ്. ഒരു ചത്ത ആളെപ്പറ്റി ആളുകള്‍ ശുണ്ഠിയെടുക്കാറില്ല. അതു വങ്കത്തമാണ്. ഇതു ഞാന്‍ വളർത്തിപ്പോന്ന ഒരു കുട്ടിയാണ് അവന്നു ചെറുപ്പമായിരിക്കുമ്പോള്‍ത്തന്നെ ഞാനൊരു കിഴവനായിക്കഴിഞ്ഞു അവന്‍ ത്വിലെറിക്കൊട്ടാരത്തിലെ മുറ്റത്ത് അവന്റെ ചെറുകൈക്കോട്ടോടും നീളമില്ലാത്ത തലമുടിയോടും കൂടി പാഞ്ഞുകളിച്ചിരുന്നു; ഇന്‍സ്പെക്ടര്‍മാര്‍ പിറുപിറുക്കാതിരിക്കാന്‍വേണ്ടി അവന്‍ നിലത്തു കൈക്കോട്ടുകൊണ്ടു കുഴിച്ചുണ്ടാക്കിയിരുന്ന കുഴികള്‍ ഞാനെന്റെ വടികൊണ്ടു തട്ടിമൂടും. ഒരു ദിവസം അവന്‍ ആര്‍ത്തു; പതിനെട്ടാമന്‍ ലൂയി പോയ്ച്ചാവട്ടെ! അതാ, ഒരൊറ്റ നട. അതെന്റെ കുറ്റമല്ല. അവന്നു ചെറുപ്പമായിരുന്നു. മിടുക്കന്‍. അവന്റെ അമ്മ മരിച്ചു. നിങ്ങള്‍ നോക്കിയിട്ടുണ്ടോ, എല്ലാ കുട്ടികളും മിടുക്കന്മാരാണ്? എന്താ അത്? അവന്‍ ആല്വാര്‍യുദ്ധത്തിലെ തട്ടിപ്പറിക്കാരില്‍ ഒരുവന്റെ മകനാണ്; പക്ഷേ, മക്കളില്‍ അച്ഛന്മാരുടെ ദുഷ്പ്രവൃത്തികള്‍ കാണാറില്ല. അവന്‍ ഇതാ, ഇതിലൊട്ടുമധികമില്ലാതിരുന്നത് എനിക്കോര്‍മ്മയുണ്ട്. അവന്ന് ’അച്ഛന്‍ എന്നു പറയാന്‍തന്നെ വയ്യാ. അവന്ന് ആര്‍ക്കും മനസ്സിലാവാത്ത ഒരുതരം ഭാഷ കൊഞ്ചിപ്പറയാനുണ്ട്; ഒരു പക്ഷി ചിലയ്ക്കുകയാണെന്നേ പറയൂ! എനിക്കോര്‍മ്മയുണ്ട്, ഒരു ദിവസം പൂന്തോട്ടത്തില്‍ ആളുകള്‍ അവന്റെ ചുറ്റും അവനെ ഓമമനിച്ചുകൊണ്ടും വാഴ്ത്തിക്കൊണ്ടും വളഞ്ഞുകൂടി. അവനത്ര ചന്തമുണ്ട്. ആ കുട്ടിയാണിത്! നിങ്ങള്‍ ചിത്രങ്ങളില്‍ക്കാണുന്ന ഒരു തലയാണവന്ന്. ഞാനൊരു ദിവസം ഉറക്കെ എന്തോ പറഞ്ഞു; എന്റെ വടിയോങ്ങി ഞാനവനെ പേടിപ്പെടുത്തി; പക്ഷേ, അവന്നു നല്ലവണ്ണമറിയാം, ഞാനവനെ ചിരിപ്പിക്കാനാണെന്ന്. രാവിലെ എന്റെ മുറിയിലേക്കു കടന്നപ്പോള്‍ ഞാനവനെ ദേഷ്യപ്പെട്ടു; പക്ഷേ, എന്തായാലും എനിക്കവന്‍ പകല്‍വെളിച്ചംപോലെയാണ്. ഈ പിള്ളേരോട് ഒരു നിവൃത്തിയുമില്ല. അവര്‍ നിങ്ങളെ പിടികൂടുന്നു, അവര്‍ നിങ്ങളെ മുറുക്കിപ്പിടിക്കുന്നു, അവര്‍ വിടില്ല. വാസ്തവത്തില്‍, ആ കുട്ടിയെപ്പോലെ ഒരു കാമദേവനും ഉണ്ടായിരുന്നില്ല. അപ്പോള്‍ അവനെ കൊന്നുകളഞ്ഞ നിങ്ങളുടെ ലഫയേത്ത്മാരേയും, ബെഞ്ചമിന്‍ കോണ്‍സ്റ്റാന്റ് മാരേയും നിങ്ങളുടെ തിര്‍കൂര്‍ ദ് കൊര്‍സെല്‍മാരേയും പറ്റി നിങ്ങള്‍ക്കെന്തു പറയാന്‍ കഴിയും? ഇതീ നിലയില്‍ നടക്കാന്‍ സമ്മതിച്ചുകൂടാ.”
അദ്ദേഹം അപ്പോഴും വിളര്‍ത്തും നിശ്ചേഷ്ടമായും കിടക്കുന്ന മരിയുസ്സിന്റെ അടുക്കലേക്കു ചെന്നു—വൈദ്യന്‍ അയാളെ ശുശ്രൂഷിക്കാന്‍ വീണ്ടും തുടങ്ങിയിരിക്കുന്നു—ഒരിക്കല്‍ക്കൂടി കൈ രണ്ടും പിടിച്ചു ഞെരിച്ചു. ഒരു യന്ത്രപ്പണികൊണ്ടെന്നപോലെ ആ വയസ്സന്റെ വിളര്‍ത്ത ചുണ്ടുകള്‍ ഇളകി, മരണവേദനയിലെ ശ്വാസംവലികള്‍ പോലെ കഷ്ടിച്ചു കേള്‍ക്കാമെന്ന നിലയിലുള്ള ഈ വാക്കുകളെ പുറത്തേക്കു കടത്തിയയച്ചു: “ഹാ എന്റെ ഹൃദയമില്ലാത്ത കുട്ടി! ഹാ, സഭായോഗക്കാര! ഹാ, ഭാഗ്യംകെട്ട മനുഷ്യാ! ഹാ, ഗജപോക്കിരി!’
മരണവേദനയില്‍പ്പെട്ട ഒരു മനുഷ്യന്‍ ഒരു ശവത്തോടു പതുക്കെച്ചെയ്യുന്ന ശകാരങ്ങള്‍.
ആന്തരങ്ങളായ ക്ഷോഭങ്ങള്‍ എപ്പോഴും പുറത്തു വരാതെ കഴിയാത്തതു കൊണ്ടു കുറേശ്ശക്കുറേശ്ശയായി വാക്കുകള്‍ക്ക് അന്വയം തിരിച്ചുവന്നു; പക്ഷേ, മുത്തച്ഛന്ന് അവയെ ഉച്ചരിക്കാനുള്ള ശക്തിയില്ലാതായി; അയാളുടെ ഒച്ച അത്രമേല്‍ ക്ഷീണിച്ചതും കെട്ടതുമായി; വാക്കുകള്‍ ഒരഗാധകുണ്ഡത്തില്‍നിന്നാണ് വരുന്നതെന്നു തോന്നി.
“എനിക്കതൊക്കെ ഒന്ന്; ഞാനും മരിക്കുകതന്നെയാണ്; അതേ. ഞാനും ഈ ഭാഗ്യംകെട്ടവനെ സുഖിപ്പിക്കാന്‍ തെയ്യാറില്ലാത്ത ഒരൊറ്റ കൊഞ്ചിപ്പെണ്ണും പാരിസിലില്ലെന്നറിയണം! അപ്പോള്‍ രസിക്കുകയും ജീവിതം അനുഭവിക്കുകയും ചെയ്യുന്നതിനുപകരം ഒരു തെമ്മാടി യുദ്ധം ചെയ്യാന്‍ പോയി അവിടെക്കിടന്ന് ഒരു നായയെപ്പോലെ വെടിയേറ്റു! ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? പ്രജാധിപത്യത്തിനുവേണ്ടി ഷോമിയേറില്‍പ്പോയി നൃത്തവിനോദം ആസ്വദിക്കുന്നതിനുപകരം ഇതാണ് ചെറുപ്പക്കാരുടെ കര്‍ത്തവ്യകര്‍മ്മമെന്നു തോന്നും! എന്താണ് ഇരുപതു വയസ്സു പ്രായമായിട്ടു കാര്യം? പ്രജാധിപത്യം, കുരുത്തംകെട്ട ഒരസ്സല്‍ വങ്കത്തം! സാധുക്കളായ അമ്മമാരേ, കൊള്ളാവുന്ന മക്കളെയുണ്ടാക്കിന്‍, അതു ചെയ്യിന്‍! ആട്ടെ, അവന്‍ മരിച്ചു. അത് ഒരേ വണ്ടിപ്പടിയിലൂടേ രണ്ടു ശവമഞ്ചം കൊണ്ടുപോവിക്കും. ജനറല്‍ ലമാര്‍ക്കിന്റെ കൊള്ളാവുന്ന നോട്ടം ഭ്രമിച്ചു നീ നിന്നെ ഈ നിലയിലാക്കിത്തീര്‍ത്തു. ആ ജെനറല്‍ ലമാര്‍ക്ക് നിനക്കെന്തു ചെയ്തുതന്നു? ഒരു വെട്ടിക്കീറി! ഒരു വായാടി! ഒരു മരിച്ചാള്‍ക്കുവേണ്ടി ആയുസ്സു കളയുക! ഇതു പോരേ ആര്‍ക്കും ഭ്രാന്തു പിടിക്കാന്‍! ഒന്നാലോചിച്ചുനോക്കൂ. ഇരുപതാമത്തെ വയസ്സില്‍! ഇവിടെ ചിലതു കിടക്കെയല്ലേ യാത്ര പോകുന്നതെന്നു നോക്കാൻകൂടി അവന്‍ തലയൊന്നു തിരിച്ചില്ല. ഇങ്ങനെയാണ് സാധുക്കളായ പടുകിഴവന്മാരെ ഇക്കാലത്ത് ആളുകള്‍ തനിച്ചു കിടന്നു മരിച്ചുകൊള്ളാന്‍ വിടുന്നത്. ആ നിന്റെ മൂലയ്ക്കല്‍ക്കിടന്നു ചത്തോ, കൂമ! ആട്ടെ. ആകപ്പാടെ അതു പിന്നത്തത്തില്‍ ഭേദം; എനിക്കും അതുതന്നെയാണ് വേണ്ടത്;ഇതെന്നെ ഒരടിക്കു കൊന്നുകൊള്ളും. ഞാന്‍ പടു കിഴവനായി, എനിക്കു നൂറു വയസ്സു കഴിഞ്ഞു. എനിക്കൊരു നൂറായിരം വയസ്സു കഴിഞ്ഞു; അവകാശപ്രകാരം ഞാനിതിന് എത്രയോ മുന്‍പു മരിക്കേണ്ടതാണ്. ഈ അടി അതവസാനിപ്പിക്കുന്നു. അപ്പോള്‍ ഒക്കെത്തീര്‍ന്നു, എന്തു സുഖം! നവസാരം അവന്റെ മുക്കില്‍ക്കയറ്റിയിട്ടു പ്രയോജനമെന്താണ്? എന്തിനാണ് ആക്കണ്ട മരുന്നിന്‍പെട്ടിയൊക്കെ? ഹേ, എന്റെ വങ്കന്‍ വൈദ്യാ, വെറുതേ ബുദ്ധിമുട്ടുകയാണ്. ഇതാ, അവന്‍ ചത്തു, ചത്തു വെറുങ്ങലിച്ചു. എനിക്കറിയാം അതൊക്കെ; ഞാനും മരിച്ചിരിക്കുന്നു. അവന്‍ കാര്യം പകുതിക്കുവെച്ചനിര്‍ത്തിയില്ല. അതേ, ഈ കാലം അസത്താണ്; നീയും, നിന്റെ അഭിപ്രായങ്ങളും, നിന്റെ സ്ഥാപനങ്ങളും, നിന്റെ ഉപദേഷ്ടാക്കളും, നിന്റെ ദീര്‍ഘദര്‍ശികളും, നിന്റെ വൈദ്യന്മാരും, നിന്റെ തെമ്മാടിയെഴുത്തുകാരും, നിന്റെ രണ്ടുംകെട്ട തത്ത്വജ്ഞാനികളും, കഴിഞ്ഞ അറുപതു കൊല്ലത്തോളമായി ത്വീലെരിക്കൊട്ടാരത്തിലെ കാക്കക്കൂട്ടങ്ങളെയൊക്കെ പേടിപ്പിച്ചു പോരുന്ന നിന്റെ ഭരണപരിവര്‍ത്തനങ്ങളൊക്കെയും, എല്ലാം അസത്ത്; അതേ. അങ്ങനെയാണ് എനിക്കു തോന്നിയിട്ടുള്ളത്! പക്ഷേ, ഇങ്ങനെ നീ നിന്നെ കൊണ്ടുപോയി കഥ തീര്‍പ്പിച്ചത് കഷ്ടമായി; എനിക്കു നിന്നെപ്പറ്റി ഒരു സങ്കടവുമില്ല. മനസ്സിലായോ, എടാ, ആളെക്കൊല്ലി?
ആ സമയത്തു മരിയുസ് പതുക്കെ കണ്ണു തുറന്നു; മോഹാലസ്യത്തിലെ അമ്പരപ്പുകൊണ്ട് അപ്പോഴും മങ്ങിയിരുന്നുവെങ്കിലും അയാളുടെ നോട്ടം മൊസ്്യു ഗില്‍നോര്‍മാന്റെമേല്‍ പതിഞ്ഞു. “മരിയുസി” ആ കിഴവന്‍ നിലവിളിച്ചു പറഞ്ഞു. ’മരിയുസ്! എന്റെ കുട്ടി മരിയുസ്! എന്റെ കുട്ടി! എന്റെ ഓമനമകനേ! നീ നിന്റെ കണ്ണു തുറക്കുന്നു, നിയ്യെന്നെ നോക്കിക്കാണുന്നു, നിനക്കു ജീവനുണ്ട്, ഞാന്‍ നന്ദി പറയുന്നു!”
അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു.