പിന്നെ വണ്ടി നില്ക്കുന്നതുവരെ അവര്‍ സംസാരിക്കുകയുണ്ടായിട്ടില്ല.
ഴാങ് വാല്‍ഴാങ്ങിന് എന്തു വേണം; തുടങ്ങിവെച്ചതവസാനിപ്പിക്കുക; കൊസെത്തോടു കാര്യം പറയുക, മരിയുസ് ഇന്ന ദിക്കിലുണ്ടെന്നു അവള്‍ക്കു പറഞ്ഞു കൊടുക്കുക. പക്ഷേ, മറ്റു ചില സംഗതികള്‍കുൂടി മനസ്സിലാക്കിക്കുക, കഴിയുമെങ്കിൽ തന്റെ അവസാന്വപ്രവൃത്തികളെല്ലാം ചെയ്തുവെയ്ക്കുക. അയാളെ സംബന്ധിച്ചടത്തോളം, അയാള്‍ ഒരാളെസ്സംബന്ധിച്ചേടത്തോളം, എല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു; ഇതേ നിലയില്‍പ്പെട്ട മറ്റേെതൊരാളാണെങ്കിലും, തെനാര്‍ദിയെര്‍ കൊടുക്കുകയുണ്ടായ കയറിനെപ്പറ്റിയും കടന്നുചെല്ലുന്ന ഒന്നാമത്തെ കുണ്ടറത്തടവ; സ്ഥലത്തെ ഉരുമ്പഴികളെക്കുറിച്ചും ചിലതെല്ലാം ആലോചിക്കാതിരിക്കില്ല; പക്ഷേ ഞങ്ങള്‍ ഇതു വായനക്കാരുടെ മനസ്സില്‍ ഉറപ്പിക്കട്ടെ, മെത്രാനെപ്പോലെ ഴാങ്വാല്‍ഴാങ്ങിന് ഏതൊരു നിഷ്ഠുരപ്രവൃത്തിയുടേയും മുന്‍പില്‍—അതു തന്നോട്; തന്നെ കാണിക്കുന്നതായാലും ശരി—ഒരു കലശലായ സങ്കോചമുണ്ടായിരുന്നു.
ആത്മഹത്യ, അജ്ഞാതത്വത്തോടു ചെയ്യുന്ന ആ നിഗൂഢമായ നിഷ്ഠുര പ്രവൃത്തി—അതില്‍ പക്ഷേ, ആത്മാവിന്റെ മരണംകൂടി ഉള്‍പ്പെട്ടിരിക്കാം—ചെയ്യുക ഴാങ് വാല്‍ഴാങ്ങിനെക്കൊണ്ട് സാധ്യമല്ല.
വണ്ടികള്‍ക്ക് അകത്തേക്കു കടക്കാവുന്നേടത്തോളം തെരുവിനു വിസ്താരമില്ലാതിരുന്നതുകൊണ്ടു റ്യു ദ് ലോം അര്‍മേയില്‍ വീട്ടിന്റെ ഉമ്മറത്തു ചെന്നപ്പോൾ വണ്ടി നിന്നു; ഴാവേറും ഴാങ് വാല്‍ഴാങ്ങും വണ്ടിയില്‍നിന്നിറങ്ങി.
വണ്ടിക്കാരന്‍ “ഇന്‍സ്പെക്ടരവര്‍കളെ’, തന്റെ വണ്ടിയിലെ പട്ടുശീല കൊലപാതകം ചെയ്യപ്പെട്ട ആളുടെ ചോരകൊണ്ടും ചെയ്ത ആളുടെ മേലത്തെ ചളികൊണ്ടും ചീത്തയായിട്ടുണ്ടെന്നു താഴ്മയോടുകൂടി ധരിപ്പിച്ചു. ഇങ്ങനെയായിരുന്നു വണ്ടിക്കാരന്‍ കാര്യം മനസ്സിലാക്കിയത്. അപകടമൊന്നും വരില്ലെന്ന് ഒരു താക്കീതും അവന്നു വേണ്ടിയിരുന്നു. അതോടുകൂടിത്തന്നെ കീശയില്‍നിന്ന് ഒരു സര്‍ട്ടിഫിക്കറ്റുപുസ്തകം പുറത്തേക്കെടുത്ത്, അതില്‍ ഒരു നല്ല അഭിപ്രായം കുറിച്ചുകൊടുത്താല്‍ കൊള്ളാമെന്നും അവന്‍ ഇന്‍സ്പെക്ടരോടപേക്ഷിച്ചു.
വണ്ടിക്കാരന്‍ എടുത്തുകാണിച്ച പുസ്തകം ഒരു തട്ടുകൊടുത്തു, ഴാവേര്‍ ചോദിച്ചു; ’കാത്തുനിന്നതിനും വണ്ടിയോടിച്ചതിനുംകൂടി എന്തു കിട്ടണം?” “ഏഴേകാല്‍ മണിക്കൂറായി’, ആ മനുഷ്യന്‍ മറുപടി പറഞ്ഞു. “എന്റെ പട്ടുശീല പുതുതായിരുന്നുതാനും, മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍, എണ്‍പതു ഫ്രാങ്ക്”
ഴാവേര്‍ കീശയില്‍നിന്നു നാലു നെപ്പോളിയന്‍നാണ്യമെടുത്തുകൊടുത്തു വണ്ടി മടക്കിയയച്ചു.
ഴാവേരുടെ ഉപദേശം ഴാങ് വാല്‍ഴാങ്ങിനെ ബ്ലാങ് മന്തോവിലുള്ള സ്റ്റേഷനിലേക്കോ ആര്‍ഷിവിലുള്ള സ്റ്റേഷനിലേക്കോ—രണ്ടും അടുത്താണ്. നടത്തിക്കൊണ്ടുപോവാമെന്നായിരിക്കുമെന്ന് അയാള്‍ ഊഹിച്ചു.
അവര്‍ തെരുവിലേക്കു കടന്നു. പതിവുപോലെ അതു വിജനമായിക്കിടക്കുന്നു. ഴാവേര്‍ ഴാങ് വാല്‍ഴാങ്ങിന്റെ പിന്നാലെയുണ്ട്, അവര്‍ 7-ാം നമ്പര്‍ വീട്ടിലെത്തി, ഴാങ് വാല്‍ഴാങ് വിളിച്ചു. വാതില്‍ തുറക്കപ്പെട്ടു. “ശരി’, ഴാവേര്‍ പറഞ്ഞു. ’അകത്തേക്കു പൊയ്ക്കോള്ളൂ.’
ഒരസാധാരണമായ ഭാവത്തോടുകൂടി അങ്ങനെ പറയാന്‍ കുറേ അധ്വാനിച്ചിട്ടുണ്ടെന്നു തോന്നുമാറ്, അയാള്‍ തുടര്‍ന്നു. “ഞാനിവിടെ കാത്തുനില്ക്കാം.”
ഴാങ് വാല്‍ഴാങ് ഴാവേറെ സൂക്ഷിച്ചുനോക്കി. ഈ ചെയ്തതു ഴാവേറുടെ മട്ടിന് ഒട്ടും യോജിച്ചതായിരുന്നില്ല. എന്തായാലും, ഴാങ് വാല്‍ഴാങ് സ്വന്തമനസ്സാലേ കിഴടങ്ങി കാര്യം അവസാനിപ്പിക്കാന്‍ നോക്കുകയാണെന്നു കണ്ട സ്ഥിതിക്ക് ഒരു തരം അഹങ്കാരപൂര്‍വൃമായ വിശ്വാസം, തന്റെ നഖങ്ങളുടെ അറ്റത്തോളം നടന്നു പോവാന്‍ എലിയെ വിട്ടയയ്ക്കുന്ന ഒരു പൂച്ചയുടെ വിശ്വാസം, ഴാവേര്‍ക്ക് അയാളില്‍ തോന്നിയിരുന്നുവെങ്കില്‍ അതിലത്ഭുതപ്പെടാനില്ല. അയാള്‍ വാതിലുന്തിത്തുറന്നു. വീട്ടിനുള്ളില്‍ക്കടന്നു. ഉറങ്ങിയിരുന്ന കാവല്‍ക്കാരനെ വിളിച്ചുണര്‍ത്തി, കട്ടിലിനോടു കൂട്ടിക്കെട്ടിയിട്ടുള്ള കമ്പി പിടിച്ചുവലിക്കുന്ന ആ ഭൃത്യനോട് “ഇതു ഞാനാണ് എന്നു പറഞ്ഞു, കോണി കയറി.
മുകള്‍നിലയിലെത്തിയപ്പോള്‍ അയാള്‍ നിന്നു. എല്ലാ വ്യസനകരങ്ങളായ മാര്‍ഗ്ഗങ്ങളിലുമുണ്ട് നില്പുതാവളങ്ങള്‍. കോണിത്തട്ടിലുള്ള ജനാല—അതു ചില്ലു ജനാലയാണ്—തുറന്നുകിടക്കുന്നു. പല പഴയ വീടുകളിലുമുള്ളതുപോലെ, കോണിത്തട്ടിലേക്കു വെളിച്ചം കിട്ടിയിരുന്നതു പുറത്തുനിന്നാണ്; ആ ജനാല തെരുവിലേക്കഭിമുഖമായിട്ടായിരുന്നു. നേരെ എതിര്‍വശത്തുള്ള തെരുവുറാന്തല്‍ കോണിത്തട്ടിനെ അല്പാല്പം തെളിയിച്ചിരുന്നു; അങ്ങനെ അവര്‍ വിളക്കുവെപ്പില്‍ മിതവ്യയം കാണിക്കുന്നുണ്ട്.
കാറ്റു കിട്ടാന്‍വേണ്ടിയോ അല്ലെങ്കില്‍ പാവയെപ്പോലെയോ അയാള്‍ ആ ജനാലയിലൂടെ പുറത്തേക്കു തലയിട്ടു നോക്കി. അയാള്‍ തെരുവീഥിയിലേക്കു കുനിഞ്ഞുനോക്കി. അതു നീളം കുറഞ്ഞതാണ്; ആ റാന്തല്‍വെളിച്ചും അതിനെ നെടുനീളം തെളിയിച്ചിരുന്നു. ഴാങ് വാല്‍ഴാങ് അത്ഭുതപരവശനായിപ്പോയി; അവിടെയെങ്ങും ഒരാളുമില്ല.
ഴാവേര്‍ പോയിരിക്കുന്നു.