“ഒന്നാമത്തേത്: ഞാന്‍ പൊല്ലീസ്സധ്യക്ഷനവര്‍കളോട് ഇതു വായിച്ചുനോക്കാന്‍ അപേക്ഷിക്കുന്നു.
“രണ്ടാമത്തേത്: തടവുപുള്ളികള്‍ വിചാരണ കഴിഞ്ഞെത്തിയാല്‍ അവരുടെ ദേഹം പരിശോധിക്കുന്ന സമയത്തു പാപ്പാസ്സഴിപ്പിക്കപ്പെട്ടു പാവുകല്ലിന്മേല്‍ കാലിലൊന്നുമില്ലാതെ നില്ക്കുന്നു. അതു കഴിഞ്ഞു തടവുമുറിയിലേക്കെത്തിയാല്‍ പലരും ചുമയ്ക്കുകയായി. ഇതു ആസ്പത്രിയിലെ ചെലവു വര്‍ദ്ധിപ്പിക്കുന്നു.
മുന്നാമത്തേത്: മാറ്റത്തിന്നുള്ള ആളുകളോടുകൂടി ഒരുവനെ എത്രദുരത്തേക്കും ചവുട്ടടി പിടിച്ചു ചെന്നുകൊള്ളണമെന്നുള്ളതു നല്ലതാണ്; എന്നാല്‍ പ്രധാന ഘട്ടങ്ങളില്‍ രണ്ടുപേരെങ്കിലും അന്യോന്യം ദൃഷ്ടിയില്‍നിന്നു വിടാതെ നില്ക്കണമെന്നു വെയ്ക്കുന്നത് ആവശ്യമത്രേ; അപ്പോള്‍ ഒരാള്‍ എന്തെങ്കിലും കാരണത്താല്‍ പണിക്കു ത്രാണിപോരാത്തവനായിപ്പോയാലും മറ്റെയാള്‍ക്ക് ആ സ്ഥാനത്തു കയറിക്കൂടാമല്ലോ.
നാലാമത്തേത്: സ്ത്രീകളുടെ ജെയിലില്‍ പണം കൊടുത്താല്‍ക്കൂടി തടവുപുള്ളിക്കു കസാല കൊടുക്കാന്‍ പാടില്ലെന്ന് ഒരു സവിശേഷ വ്യവസ്ഥ വെയ്ക്കാനെന്താണെന്നു മനസ്സിലാകുന്നില്ല.
“അഞ്ചാമത്തേത്: സ്ത്രീജെയിലില്‍ പട്ടാളക്കാര്‍ക്കുള്ള മദ്യവിക്രയ സ്ഥലത്തിനു രണ്ടഴിയേ ഉള്ളു; അതുകൊണ്ട് മദ്യവിക്രയക്കാരിക്കു തടവുപുള്ളിയെ കൈനീട്ടിയാല്‍ തൊടാം.
“ആറാമത്തേത്. മറ്റു തടവുപുള്ളികളെ ഇരിപ്പറയിലേക്കു വിളിക്കുന്ന ആ കുരയന്മാര്‍ എന്നു പേരുള്ള തടവുപുള്ളികള്‍ പേര്‍ വ്യക്തമായി വിളിക്കുവാന്‍വേണ്ടി തടവുപുള്ളിയെക്കൊണ്ടു രണ്ടു സു കൈക്കുലി കൊടുപ്പിക്കുന്നുണ്ട്. ഇതൊരു മോഷണമാണ്.
“ഏഴാമത്തേത്: നെയ്ത്തുശാലയില്‍ ഓരോ പൊട്ടിയ നൂലിനും പത്തു സൂ വീതം വസുല്‍ ചെയ്യാറുണ്ട്; ഇതു കരാറുകാരന്റെ ഒരു ചതിയാണ്; പൊട്ടിയതുകൊണ്ട് തുണി ചീത്തയാകാറില്ല.
“എട്ടാമത്തേത്: ലഫോര്‍സ് ജയിലില്‍ കാണാന്‍ ചെല്ലുന്നവര്‍ക്ക് ഇരിപ്പറയിലെത്തിച്ചേരുവാന്‍ കുട്ടികളുടെ ജയില്‍മുറ്റത്തൂടേ കടന്നുപോകേണ്ടിവരുന്നു.
“ഒമ്പതാമത്തേത്: വിചാരണജഡ്ജിമാര്‍ തടവുപുള്ളികളോടു ചോദിച്ച ചോദ്യങ്ങള്‍ പൊല്ലീസ്സധ്യക്ഷന്റെ ആപ്പീസിലുള്ള മുറ്റത്തുവെച്ചു ഭടന്മാര്‍ സംസാരിക്കുന്നത് അപ്പുറത്തുള്ളവര്‍ക്ക് കേള്‍ക്കാമെന്നുള്ളതു വാസ്തവമാണ്. ഗുഢമാക്കി വെച്ചുകൊള്ളാമെന്നു സത്യംചെയ്തിട്ടുള്ള ഭടന്‍ വിചാരണസ്ഥലത്തുവെച്ചു കേട്ടസംഗതികളെ പുറത്തു പറയുന്നത് ഒരു വലിയ കുറ്റമാണ്.
“പത്താമത്തേത്: മദാം ആങ്റി ഒരു സത്യനിഷ്ഠക്കാരിയാണ്; അവളുടെ മദ്യ വിക്രയസ്ഥലത്തിനു നല്ല വൃത്തിയുണ്ട്; പക്ഷേ, നിഗുഢക്കുണ്ടറകളിലെ എലിക്കെണിയിലേക്കുള്ള ചെറുവാതില്‍ ഒരു സ്ത്രീയുടെ കൈവശമിരിക്കുന്നതു നന്നല്ല. ഒരു വലിയ പരിഷ്കൃതരാജ്യത്തിലെ ജെയില്‍ഭരണം ഇങ്ങനെ ചെയ്തുപോരുന്നതു് പോരായ്മയാണ്.”
ഴാവേര്‍ ഈ വരികള്‍ തന്റെ ഏറ്റവും ഉറപ്പിച്ചുകൊണ്ടുള്ളതും തീരെ തെറ്റുവരാത്തതുമായ കൈയക്ഷരത്തില്‍ ഒരൊറ്റ അല്പവിരാമചിഹ്നമെങ്കിലും വിടാതെ എഴുതി; കടലാസ്സ് അയാളുടെ തൂവല്‍ തട്ടി കിരുകിരുത്തു. ഒടുവിലത്തെ വരിക്കു ചുവട്ടില്‍ അയാള്‍ ഒപ്പിട്ടു;
‘ഴാവേര്‍
ഒന്നാംക്ലാസ് ഇന്‍സ്പെക്ടര്‍
പ്ലാസ്ദ്യുഷാതെലെ സ്റ്റേഷന്‍
1832 ജൂണ്‍ 7ാംനു, രാത്രി ഏതാണ്ട് ഒരു മണി’
ഴാവേര്‍, മഷി വറ്റിച്ചതിന്നുശേഷം, ഒരു കത്തുപോലെ അതു മടക്കി, മുദ്രവെച്ചു, ഭരണാധികാരത്തിന്നുള്ള കുറിപ്പ് എന്നു പുറത്തെഴുതി, മേശപ്പുറത്തുവെച്ചു, സ്റ്റേഷന്‍ വിട്ടുപോയി. കണ്ണാടിവെച്ചതും അഴിയിട്ടതുമായ വാതില്‍ അയാളെ പുറത്താക്കി അടഞ്ഞു.
വീണ്ടും അയാള്‍ പ്ലാഷ്ദ്യുഷാതെലേക്കു നേര്‍വരയിട്ടുകൊണ്ടു കടന്നു പാതാറിലെത്തി, ഒരു കാല്‍മണിക്കൂര്‍മുന്‍പ് വിട്ടുപോന്ന ആ സ്ഥലത്തേക്കു തന്നെ ഒരു യന്ത്രപ്പാവയുടെ കണിശത്തോടുകൂടി മടങ്ങിച്ചെന്നു, കൈമുട്ടുകള്‍ കുത്തിക്കുനിഞ്ഞു, മുന്‍പത്തെ നിലയില്‍ത്തന്നെ ആള്‍മറയുടെ മുന്‍പിലുള്ള വിരികല്ലുകളിന്മേല്‍ നിലകൊണ്ടു. അയാള്‍ അവിടെനിന്ന് അനങ്ങിയിട്ടുണ്ടെന്നു തോന്നുകയില്ല.
കൂരിരുട്ട്. അര്‍ദ്ധരാത്രിയുടെ തൊട്ടു പിന്നിലുള്ള ശ്മശാന മുഹൂര്‍ത്തമായിരുന്നു അത്. ഒരു മേഘത്തട്ടു നക്ഷത്രങ്ങളെ കാണാതാക്കി. പട്ടണത്തിലുള്ള ഒരൊറ്റ വീട്ടിലെങ്കിലും വിളക്കു കത്തുന്നില്ല; ആരും വഴി നടക്കുന്നില്ല; തെരുവീഥികളിലും പാതാറിലും കാണാവുന്നേടത്തോളം ദുരത്തെങ്ങും ഒരാളുമില്ല; നോത്തൃദാംപള്ളിയും കോടതിയുടെ മണിഗോപുരങ്ങളും രാത്രിയുടെ അവയവങ്ങളാണെന്നു തോന്നി. പാതാറിലെ അരുപ്രദേശത്തെ ഒരു തെരുവുറാന്തല്‍ ചെമ്പിപ്പിച്ചിരുന്നു. ഒന്നിനൊന്നു പിന്നിലായി പാലങ്ങളുടെ ആകൃതികള്‍ മങ്ങലിനുള്ളില്‍ വികൃതങ്ങളായി നില്‍ക്കുന്നു. അപ്പോള്‍ത്തന്നെ പെയ്തുതോര്‍ന്ന മഴ പുഴയെ ഇളക്കിമറിച്ചിരുന്നു.
ഴാവേര്‍ ചാരിനിന്നിരുന്ന സ്ഥലം സെയിന്‍നദിയുടെ ഒഴുക്കുത്തുകള്‍ക്കു നേരെ മുകളില്‍, ഒരവസാനമില്ലാത്ത പിരിയനാണിപോലെ അയഞ്ഞും വീണ്ടും മുറുകിയുമുള്ള ആ ഭയങ്കരമായ പിരിയന്‍ചുഴിപ്പിനു നേരെ മീതെത്തന്നെയാണെന്നു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ?
ഴാവേര്‍ തല കുനിച്ചു സൂക്ഷിച്ചുനോക്കി. എല്ലാം ഇരുണ്ടിരിക്കുന്നു. ഒന്നും വേര്‍തിരിച്ചറിയാന്‍ വയ്യ. പതയുടെ ഒരു ശബ്ദം കേള്‍ക്കാനുണ്ട; പക്ഷേ, പുഴകാണാനില്ല. ചിലപ്പോള്‍ ആ തലചുറ്റിക്കുന്ന അഗാധതയില്‍ ഒരു പ്രകാശനാളം കാണും. അതു വളഞ്ഞുപുളഞ്ഞു പോവും; വെള്ളത്തിന് എവിടെനിന്നോ വെളിച്ചത്തെ കൈയിലാക്കി അതിനെ ഒരു പാമ്പാക്കിത്തീര്‍ക്കാനുള്ള സാമര്‍ത്ഥ്യമുണ്ട്. ആനിറം കെട്ടു; പിന്നെയും ഇരുട്ടായി. അപാരത അവിടെ തുറന്നുകിടക്കുന്നതായിത്തോന്നി. ചുവട്ടിലുണ്ടായിരുന്നതു വെള്ളമല്ല; ഒരിരുള്‍പ്പാതാളം. യോജിപ്പറ്റു, സമ്മിശ്രമായി, പുകകളോടു കൂടിക്കലര്‍ന്നു, ക്ഷണേന കാണാതായിക്കൊണ്ടുള്ള പാതാറിലെ മതില്ക്കെട്ട് അപാരതയിലെ ഒരു കടുംതൂക്കത്താഴ്‌വരയുടെ മട്ടിലായിരുന്നു. യാതൊന്നും കാണാനില്ല; പക്ഷേ, വെള്ളത്തിന്റെ ദ്വേഷമയമായ കൊടുംതണുപ്പും, ഈറന്‍കല്ലുകളുടെ പഴകിയ നാറ്റവും മാത്രമുണ്ട് അറിയാന്‍. ആ അഗാധക്കുണ്ടില്‍നിന്ന് ഒരു നിഷ്ഠുരക്കാറ്റടിക്കുന്നുണ്ട്. കാണുന്നതിലധികം ഊഹിക്കാമെന്നുള്ള പുഴയിലെ ഓളംതുള്ളല്‍, അലകളുടെ ആപല്‍ക്കരമായ മന്ത്രിക്കല്‍, പാലങ്ങളുടെ കമാനങ്ങള്‍ക്കുള്ള വ്യസനകരമായ വലുപ്പം—ആ എന്തെന്നില്ലാത്ത ശൂന്യതയിലേക്ക്, ആ നിഴല്പാടിനെല്ലാം ഉള്ളിലേക്കു വീഴുക എന്നു വിചാരിച്ചാല്‍ വല്ലാത്ത ഭയം തോന്നും.
ഴാവേര്‍ വളരെ നിമിഷങ്ങളോളം ആ നിഴല്‍പ്പാടിന്റെ വായയിലേക്കു സൂക്ഷിച്ചു നോക്കി അനങ്ങാതെ നിന്നു; ശ്രദ്ധയുടെ ഛായയിലുള്ള ഒരുറപ്പിക്കലോടുകൂടി അയാള്‍ ആ അദൃശ്യതയെ നോക്കിക്കണ്ടു. വെള്ളം അലറിയിരുന്നു. പെട്ടെന്ന് അയാള്‍ തൊപ്പിയെടുത്തു പാതാറിന്റെ വക്കത്തു വെച്ചു. ഒരു നിമിഷംകൂടി കഴി ഞ്ഞു, അകലത്തുടെ പോകുന്ന ഒരു നേരം തെറ്റിയ വഴിപോക്കന്‍ പ്രേതമെന്നു തെറ്റിദ്ധരിച്ചേക്കാവുന്ന ഒരു നീണ്ട സ്വരൂപം പാതാറിന്റെ ആള്‍മറമേല്‍ നിവര്‍ന്നു നിലക്കുകയും സെയിന്‍നദിയിലേക്കു കുനിയുകയും, വീണ്ടും നിവരുകയും, ഉടനെ ആ നിഴല്പാടുകളിലേക്ക് എടുത്തുചാടുകയും ചെയ്തു. ഒരു നേരിയ ചപ്പിളിയുണ്ടായി; പിന്നെ ആ വെള്ളത്തിന്നടിയില്‍ മറഞ്ഞ നിഗുഢസ്വരൂപത്തിന്റെ പിടച്ചിലുകളെപ്പറ്റി ഇരുട്ടിനു മാത്രമേ അറിവുള്ളൂ.