images/hugo-39.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.3.8
കണ്ടെത്താന്‍ പ്രയാസമുള്ള രണ്ടു പേര്‍

മരിയുസ്സിന്റെ മതിമയക്കത്തെക്കൊണ്ട്, അതെത്രതന്നെ വലുതായിരുന്നുവെങ്കിലും, അയാളുടെ മറ്റു വിചാരങ്ങളെ ഉള്ളിൽനിന്നു മാച്ചുകളയാന്‍ കഴിഞ്ഞില്ല. വിവാഹാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കെ, ആ ദിവസം വന്നുകിട്ടാന്‍ കാത്തുംകൊണ്ടിരിക്കെ, അയാള്‍ ബുദ്ധിമുട്ടി നിഷ്കര്‍ഷിച്ചു പല അന്വേഷണങ്ങളും ചെയ്യേണ്ടതു ചെയ്തു.

. അയാള്‍ പല ദിക്കിലും നന്ദി കാണിക്കേണ്ടതുണ്ട്; തന്റെ അച്ഛന്നു വേണ്ടിയും സ്വന്തം നിലയ്ക്കും അതു വേണ്ടിയിരിക്കുന്നു.

തെനാര്‍ദിയെരുണ്ട്; അയാളെ, മരിയുസ്സിനെ, മൊസ്യൂ ഗില്‍നോര്‍മാന്റെ അടുക്കല്‍ കൊണ്ടുവന്നാക്കിയ ആ അജ്ഞാതമനുഷ്യനുണ്ട്, പിന്നെ.

കല്യാണം കഴിച്ചു. സുഖമായി. ഇവരെ രണ്ടുപേരേയും മറന്നുകളയാന്‍ വിചാരിച്ചിട്ടില്ലാത്തതുകൊണ്ടും, ഈ കടപ്പാടു തീര്‍ത്തിട്ടില്ലെങ്കില്‍, അത്രയും ഭാവിയില്‍ പ്രകാശമാനമാവാതിരിക്കുന്ന തന്റെ ജീവിതത്തില്‍ ഇവര്‍ ഒരു നിഴല്‍ വീശിയേക്കുമെന്ന ഭയമുണ്ടായിരുന്നതുകൊണ്ടും, മരിയുസ് ഈ രണ്ടുപേരേയും കണ്ടുപിടിക്കാന്‍ യത്നിച്ചു.

ഈ ദുഃഖക്കൂടിശ്ശികകളെയെല്ലാം തള്ളിക്കളയുക അയാള്‍ക്ക് അസാധ്യമായിരുന്നു; ഭാവിയിലേക്ക് ആഹ്ലാദപൂര്‍വം പ്രവേശിക്കുന്നതിനു മുന്‍പായി ഭൂതകാലത്തിന്റെ കൈയില്‍നിന്ന് തികച്ചും വിട്ടുപോരണമെന്ന് അയാള്‍ക്കുണ്ടായിരുന്നു.

തെനാര്‍ദിയെര്‍ ഒരു കള്ളനാണെന്നുള്ളതുകൊണ്ട് അയാള്‍ കേര്‍ണല്‍ പൊങ്മേര്‍സിയെ രക്ഷിച്ചു എന്നുള്ളത് പോയ്പോകുന്നില്ല. മരിയുസ്സിന്റെയൊഴിച്ചു ലോകത്തിന്റെ മുഴുവനും, കണ്ണിന് തെനാര്‍ദിയെര്‍ ഒരു ഘാതുകനായിരുന്നു.

പിന്നെ വാട്ടര്‍ലൂ യുദ്ധഭൂമിയില്‍വെച്ചു വാസ്തവത്തിലുണ്ടായതിന്നതെന്ന് മരിയുസ്സിന് അറിഞ്ഞുകൂടാത്തതുകൊണ്ട്, അയാളുടെ അച്ഛന്‍, തെനാര്‍ദിയെരെസ്സംബന്ധിച്ചേടത്തോളം, യാതൊരു കൃതജ്ഞതയ്ക്കും അവകാശമില്ലാത്ത വിധത്തിലാണ് ജീവനോടുകൂടി അവിടെനിന്ന് പോന്നിട്ടുള്ളതെന്ന ആ സവിശേഷ വിവരം അയാള്‍ മനസ്സിലാക്കിയിട്ടില്ല.

മരിയുസ് ഏര്‍പ്പെടുത്തിയ പല ആളുകളില്‍ ആരെക്കൊണ്ടും തെനാര്‍ദിയെരെ സ്സംബന്ധിച്ച് ഒരു വിവരവും ഉണ്ടാക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ആ ഭാഗം തീരേ നശിച്ചുപോയിരിക്കുന്നതുപോലെ തോന്നി. മദാം തെനാര്‍ദിയെര്‍ കേസ്സുവിചാരണയ്ക്കു മുന്‍പായി തടവില്‍വെച്ചു മരിച്ചു. ആ കുടുംബത്തില്‍ ശേഷിപ്പുണ്ടായിരുന്ന തെനാര്‍ദിയെരും അസെല്‍മയും അന്ധകാരത്തിലേക്കുതന്നെ ആണ്ടു. സാമുദായികമായ അജ്ഞാതത്വത്തിലെ അഗാധഗുഹ ആ രണ്ടു സത്ത്വങ്ങളെയും അകത്താക്കി. മുകള്‍ബ്ഭാഗത്ത് ആ ഒരു വിറയെങ്കിലും, ആ ഒരനക്കമെങ്കിലും, എന്തോ ഒന്നകത്ത് വീണിട്ടുണ്ടെന്നും ആഴമളക്കുന്ന ഈയക്കട്ടി ഇനി ഇട്ടുനോക്കാമെന്നും കാണിക്കുന്ന ആ അസ്പഷ്ടങ്ങളായ മണ്ഡലങ്ങളുടെ ഒരു വട്ടംവീശലെങ്കിലുമാവട്ടേ കാണാനില്ല.

മദാം തെനാർദിയെർ മരിച്ചുപോകയും, ബുലാത്രുയെലിനെ വിചാരണയില്‍ നിന്നൊഴിവാക്കുകയും, ക്ലക്സുവിനെ കാണാതാവുകയും, പ്രധാനരെല്ലാം തടവില്‍നിന്നു ചാടിപ്പോവുകയും ചെയ്ത സ്ഥിതിക്ക് ഗോര്‍ബോ ഭവനത്തില്‍വെച്ചുണ്ടായ കള്ളപ്പതിയിരിപ്പിന്റെ വിചാരണ സാരമാവാതെ പോയി.

ആ കാര്യം അങ്ങനെ മോശമായിക്കിടന്നു. സെഷ്യന്‍കോടതിക്കി രണ്ടു നിസ്സാരന്മാരെ, പ്രിന്‍തനിയേര്‍ എന്നും ബിഗ്രനെയി എന്നുംകൂടി പേരുള്ള പങ്ഷോവിനേയുംദൊമിലിയാര്‍ എന്നുകൂടി പേരുള്ള ദെമിലിയാരേയും, പത്തുകൊല്ലത്തേക്ക് തണ്ടുവലിശ്ശിക്ഷസ്ഥലത്തേക്കയച്ചതുകൊണ്ട് തൃപ്തിപ്പെടണ്ടിവന്നു. ജീവപര്യന്തം കഠിനതടവാണ്. ആ ചാടിപ്പോയവരും ദുശ്ലാഠ്യക്കാരുമായ അവരുടെ കൂട്ടുകാര്‍ക്കു വിധിച്ചിട്ടുള്ള ശിക്ഷ.

നേതാവും തലവനുമായ തെനാര്‍ദിയെരെ, ദുശ്ശാഠ്യത്തിന്റെ ഫലമായി, ശിരച്ഛേദം ചെയ്വാനും വിധിയായി.

ഒരു ശവമഞ്ചത്തിനു പിന്നില്‍നിന്ന് ഒരു മെഴുതിരിപോലെ ആ സംസ്കരിക്കപ്പെട്ട പേരിന്മേലേക്കു് തന്റെ വ്യസനകരമായ പ്രകാശനാളത്തെ വ്യാപിപ്പിച്ചുകൊണ്ട് ഈ ശിക്ഷാവിധി മാത്രമേ തെനാര്‍ദിയെരെപ്പറ്റി ഒരു വിരാമമായിട്ടുണ്ടായിരുന്നുള്ളു.

എന്നല്ല, വീണ്ടും പിടിക്കപ്പെട്ടുപോയാലോ എന്നുള്ള ഭയത്തോടുകുടി തെനാര്‍ദിയെരെ അങ്ങേ അറ്റത്തെ അഗാധതകളിലേക്കു പിടിച്ചുന്തി, ഈ ശിക്ഷാവിധി ആ മനുഷ്യനെ മൂടിയിരുന്ന നിഴലുകളുടെ കട്ടിത്തത്തിനു ഒന്നുകൂടി ശക്തിവെപ്പിച്ചു.

മറ്റെയാളെസ്സംബന്ധിച്ചേടത്തോളം, മരിയുസ്സിനെ രക്ഷപ്പെടുത്തിയ അജ്ഞാതമനുഷ്യന്റെ കാര്യത്തില്‍, അന്വേഷണം ആദ്യത്തില്‍ ഏറക്കുറെ വിജയകരമായി വന്നിട്ടു പെട്ടെന്ന് ഒരു വീഴ്ചവീണു. ജൂണ്‍ 6-ാംനു വൈകുന്നേരം മരിയുസ്സിനെറ്യൂ ദെ ഫില്‍ദ്യു കല്‍വേറിലേക്ക് കൊണ്ടുവന്ന കൂലിവണ്ടി ഇന്നതെന്ന് അവര്‍ കണ്ടുപിടിച്ചു.

ജൂണ്‍മാസം 6-ാംനു, ഒരു പൊല്ലീസ്സുദ്യോഗസ്ഥന്റെ ആജ്ഞപ്രകാരം ഉച്ചതിരിഞ്ഞു മൂന്നുമണിമുതല്‍ സന്ധ്യവരെ ഷാംസെലിസെപാതാറില്‍ വലിയ ഓവുചാലിന്റെ പ്രവേശദ്വാരത്തിനു മുകളില്‍ താന്‍ കാത്തുനില്‍ക്കുകയുണ്ടായെന്നും; ഒമ്പതു മണിയോടുകൂടി പുഴയിലേക്കുന്തിനില്ക്കുന്ന ഓവുചാലിന്റെ അഴിവാതില്‍ തുറക്കപ്പെട്ടു എന്നും; കാഴ്ചയില്‍ മരിച്ചിരിക്കുന്ന മറ്റൊരാളെ പുറത്തേറ്റി ഒരാള്‍ അതിന്നുള്ളില്‍നിന്നു പുറത്തു കടന്നു എന്നും; അവിടെ കാവല്‍ നിന്നിരുന്ന പൊല്ലീസ്സുദ്യോഗസ്ഥന്‍ ജീവനുള്ള ആളെ പിടിക്കുകയും മരിച്ചുപോയ ആളെ കൈയിലാക്കുകയും ചെയ്തു എന്നും; പൊല്ലീസ്സുദ്യോഗസ്ഥന്റെ കല്പനപ്രകാരം താന്‍, വണ്ടിക്കാരന്‍, ‘ആ എല്ലാ കൂട്ടരേയും’ തന്റെ വണ്ടിയില്‍ കേറ്റിയെന്നും; അവര്‍ റ്യൂ ദെ കല്‍വേറിലേക്ക് വണ്ടിയോടിച്ചു എന്നും; അവിടെ അവര്‍ മരിച്ച ആളെ ഇറക്കി എന്നും; ആ മരിച്ച ആള്‍ മൊസ്യു മരിയുസ്സാണെന്നും; ‘ഇക്കുറി ജീവനോടുകൂടിയിട്ടാണെങ്കിലും അന്നത്തെ ആള്‍ അതുതന്നെയാണെന്ന് താന്‍ കണ്ടറിയുന്നുണ്ടെന്നും, എന്നിട്ട് അവര്‍ വീണ്ടും വണ്ടിയില്‍ക്കയറി, താന്‍ കുതിരകളെ അടിച്ചു പായിച്ചു എന്നും; റിക്കാര്‍ട്ടാപ്പീസിന്റെ പടിക്കല്‍നിന്ന് കുറച്ചകലെയെത്തിയപ്പോള്‍ അവര്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞുവെന്നും; അവിടെ, തെരുവില്‍, വെച്ച് അവര്‍ തനിക്കുള്ള കൂലി തന്നു പിരിഞ്ഞുവെന്നും; പൊല്ലിസ്സുദ്യോഗസ്ഥന്‍ മറ്റെയാളെയും പിടിച്ച് അവിടെനിന്നു കൊണ്ടുപോയിയെന്നും; പിന്നെത്തെ കഥ യാതൊന്നും തനിക്കറിഞ്ഞുകൂടാ എന്നും; രാത്രി നല്ല ഇരുട്ടുള്ളതായിരുന്നു എന്നും വണ്ടിക്കാരന്‍ മൊഴികൊടുത്തു.

ഞങ്ങള്‍ പറഞ്ഞിട്ടുള്ളവിധം മരിയുസ്സിന് യാതൊന്നും ഓര്‍മ്മയില്ല. വഴിക്കോട്ടയില്‍വെച്ച് താന്‍ പിന്നോക്കം മറിയുമ്പോള്‍ പിന്നില്‍നിന്ന് ഒരു ശക്തിയുള്ള കൈ തന്നെ പിടിക്കുകയുണ്ടായെന്നു മാത്രമേ അയാള്‍ക്കോര്‍മ്മയുള്ളു; പിന്നെ അയാളെസ്സംബന്ധിച്ചുള്ള സര്‍വ്വവും മറഞ്ഞുകളഞ്ഞു.

മൊസ്യൂ ഗില്‍നോര്‍മാന്റെ വീട്ടില്‍വെച്ചാണ് അയാള്‍ക്കു പിന്നെ തന്റേടം വന്നിട്ടുള്ളത്.

അയാള്‍ ഈഹിച്ചു കുഴങ്ങി.

അയാള്‍ക്ക് സ്വന്തം വ്യക്തിബോധം നിശ്ചയമായും വന്നു. എങ്കിലും, റ്യു ദ് ലഷങ്വ്രെറിയില്‍വെച്ചു മോഹാലസ്യപ്പെട്ടു വീണ അയാളെ സെയിന്‍നദിയുടെ കരയ്ക്ക്, പോങ്ദെ ആന്‍വാലിദിന്നടുത്തു, വെച്ചു ഒരു പൊല്ലീസ്സുദ്യോഗസ്ഥന്‍ എങ്ങനെ കൈയിലാക്കി;

ആരോ ഒരാള്‍ അയാളെ ഹാല്‍പ്രദേശത്തുനിന്നെടുത്തു ഷാം സെലിസെയില്‍ കൊണ്ടുവന്നാക്കിയിരിക്കണം! എങ്ങനെ? ഓവുചാലിലൂടേ.

അശ്രുതപൂര്‍വ്വമായ വാത്സല്യം!

ആരോ ഒരാള്‍? ആര്?

ഈയാളെയാണ് മരിയുസ്സുന്വേഷിക്കുന്നത്.

അയാളെ രക്ഷിച്ചു ഈ മനുഷ്യനെപ്പറ്റി യാതൊന്നുമില്ല; ഒരു വിവരവുമില്ല; എത്ര ചെറിയ സൂചന പോലുമില്ല.

ഈയൊരു കാര്യത്തില്‍ വളരെ സൂക്ഷിച്ചു പ്രവര്‍ത്തിക്കേണ്ടതാണെങ്കിലും, മരിയുസ് പൊല്ലീസ്സുധ്യക്ഷന്റെ ആപ്പീസ്സില്‍പ്പോലും അന്വേഷണം ചെയ്തു. മറ്റു ദിക്കുകളിലെന്നപോലെതന്നെ അവിടെയും ആ കൈവശമുണ്ടായിരുന്ന വിവരം കൊണ്ടു വിശേഷിച്ചു ഗുണമൊന്നും കണ്ടില്ല.

പൊല്ലീസ്സധ്യക്ഷന്റെ ആപ്പീസ്സില്‍ കൂലിവണ്ടിക്കാരന്നുണ്ടായിരുന്ന അറിവുകൂടിയില്ല. ജൂണ്‍ 6-ാനു വലിയ ഓവുചാലിന്റ മുഖത്തുവെച്ച് ഒരാളെയും പോലീസ്സുകാര്‍ പിടിച്ചിട്ടുള്ളതായി അവിടെ വിവരമില്ല.

ഇക്കാര്യത്തില്‍ യാതൊരു വിവരണക്കുറിപ്പും ആപ്പീസ്സില്‍ കിട്ടിയിട്ടില്ല. ഇതൊരു കുള്ളക്കഥയാണെന്ന് അവിടെയുള്ളവര്‍ തീര്‍ച്ചപ്പെടുത്തി. ഈ കള്ളക്കഥ വണ്ടിക്കാരന്‍ കെട്ടിയുണ്ടാക്കിയതാവണമെന്ന് അവര്‍ വിധിച്ചു.

പണം കിട്ടാനുള്ള കാര്യത്തില്‍ ഒരു വണ്ടിക്കാരന്‍ എന്തും കാണിക്കും—കവിതകൂടി കെട്ടും. എന്തായാലും കാര്യം തീര്‍ച്ചപ്പെട്ടു; മരിയുസ്സിന് ഞങ്ങള്‍ പറഞ്ഞതുപോലെ, താന്‍ മരിയുസ്സല്ലെന്ന് സംശയിക്കാന്‍ കഴിയുമെങ്കിലല്ലാതെ, ഇനി ഇക്കാര്യത്തില്‍ സംശയിക്കാന്‍ വയ്യാ.

ഈ സാധാരണകടങ്കഥയെസ്സംബന്ധിച്ച് സകലവും അജേഞയമായിരുന്നു.

തന്റേടംകെട്ട മരിയുസ്സിനേയും പുറത്തേറ്റി വലിയ ഓവുചാലിന്റെ അഴിവാതിലില്‍നിന്ന് പുറത്തു കടക്കുന്നതായി വണ്ടിക്കാരന്‍ കാണുകയും ലഹളക്കാരനെ രക്ഷപ്പെടുത്തിയ കുറ്റത്തിന്മേല്‍ പൊല്ലീസ്സുദ്യോഗസ്ഥന്‍ പിടിക്കുകയും ചെയ്ത ആ മനുഷ്യന്‍, ആ നിഗുഡമനുഷ്യന്‍, പിന്നെ എന്തായി? ആ പൊല്ലീസ്സുകാരന്‍ തന്നെ എവിടെപ്പോയി?

എന്തുകൊണ്ട് ആ പൊല്ലീസ്സുകാരന്‍ മിണ്ടാതിരുന്നു? ആ തടവുപുള്ളി ചാടിപ്പോയി എന്നുണ്ടോ? അയാള്‍ പൊല്ലീസ്സുകാരനെ കൈക്കൂലി കൊടുത്തു കീഴടക്കിയോ? മരിയുസ്സിന്റെ സര്‍വ്വസ്വവും കടപ്പെട്ടിരിക്കുന്ന ആ മനുഷ്യന്‍ എന്തുകൊണ്ട് അയാളുടെ മുന്‍പില്‍ ഒരനക്കവും കാണിക്കുന്നില്ല? അയാളുടെ വാത്സല്യത്തില്‍ നിന്ന് ഒട്ടും കുറഞ്ഞ മഹത്ത്വമല്ല അയാളുടെ സ്വാര്‍ത്ഥരാഹിത്യത്തിനുമുള്ളൂ. എന്തുകൊണ്ട് ആ മനുഷ്യന്‍ പിന്നെ വന്നില്ല? ഒരു സമയം അയാള്‍ പ്രതിഫലം വേണ്ട ആളല്ലായിരിക്കും; കൃതജ്ഞത വേണ്ടാത്ത ആളില്ല. അയാള്‍ മരിച്ചിരിക്കുമോ? ആരാണത്? അയാളുടെ മുഖം എന്തു മട്ടാണ്? ഇതയാള്‍ക്ക് ആരെക്കൊണ്ടും പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞില്ല.

വണ്ടിക്കാരന്‍ മറുപടി പറഞ്ഞു: രാത്രി വല്ലാത്ത ഇരുട്ടുപിടിച്ചതായിരുന്നു.” പരിഭ്രമത്തില്‍പ്പെട്ടിരുന്ന ബസ്കും നികൊലെത്തും ചോരയില്‍ ആകെ മുഴുകിയിരുന്ന ചെറിയ എജമാനന്റെ സ്ഥിതി മാത്രമേ അപ്പോള്‍ നോക്കിയുള്ളൂ.

മരിയുസ്സിന്റെ വ്യസനകരമായ തിരിച്ചുവരവു വിളക്കു കൊളുത്തി കണ്ടിട്ടുള്ള വാതില്ക്കാവല്‍ക്കാരന്‍ മാത്രമേ ആ ഒരാളെ നോക്കിക്കണ്ടിരിക്കാന്‍ വഴിയുള്ളു; അയാളുടെ വിവരണം ഇതാണ്: ‘ആ മനുഷ്യനെ കണ്ടാല്‍ പേടിയാവും.’

അന്വേഷണത്തില്‍ വല്ല പ്രയോജനവുമുണ്ടാവുമെന്നു കരുതി മരിയുസ് താനന്നു മുത്തച്ഛന്റെ അടുക്കലെക്കു കൊണ്ടുവരപ്പെട്ട ദിവസം ധരിച്ചിരുന്ന ചോര പുരണ്ട ഉടുപ്പു സൂക്ഷിച്ചുവെച്ചു.

ആ കുപ്പായത്തെ പരീക്ഷണം ചെയ്തതില്‍, അതിന്റെ ഒരു തൊങ്ങല്‍ത്തുമ്പ് അസാധാരണമായവിധം അരിഞ്ഞെടുത്തിട്ടുള്ളതായി കണ്ടു. ഒരു കഷ്ണം കാണാനില്ലായിരുന്നു.

ഒരു ദിവസം വൈകുന്നേരം, കൊസെത്തും ഴാങ് വാല്‍ഴാങ്ങുമുള്ളപ്പോള്‍, അന്നത്തെ ആ അസാധാരണസംഭവത്തെക്കുറിച്ചും അതിനെസ്സംബന്ധിച്ചു ചെയത അന്വേഷണങ്ങളേയും അവയുടെ പ്രയോജനശൂന്യതയേയും കുറിച്ചുമെല്ലാം സംസാരിച്ചു; മൊസ്യു ഫൂഷല്‍വാങ്ങിന്റെ’ ന്റെ ഉദാസീനഭാവം അയാളെ ദേഷ്യം പിടിപ്പിച്ചു.

ശുണ്ഠിയുടെ എന്തോ ഒന്നുള്ളതായ ഒരു ചൊടിയോടുകൂടി അയാള്‍ ഉച്ചത്തില്‍ പറഞ്ഞു: ‘അതേ, ആ മനുഷ്യന്‍, ആരുതന്നെയായാലും മഹാനാണ്. അദ്ദേഹം എന്താണ് ചെയ്തതെന്നറിയാമോ, സേര്‍? അദ്ദേഹം ഒരു ദേവനെപ്പോലെ പ്രതൃക്ഷീഭവിച്ചു. അദ്ദേഹം യുദ്ധത്തിന്റെ ഇടയിലേക്ക് പാഞ്ഞെത്തി, എന്നെയും തട്ടിയെടുത്തു, ഓവുചാലിന്റെ മൂടി തുറന്ന്, എന്നെയും വഹിച്ചുകൊണ്ടെ അതിലേക്കിറങ്ങി, അതിലൂടേ എന്നെ കൊണ്ടുപോന്നു! അദ്ദേഹം കുനിഞ്ഞും, ഭാരവും താങ്ങി. ആ ഭയങ്കരങ്ങളായ ഭൂഗര്‍ഭത്തിലെ പടവുകളിലൂടെ ഇരുട്ടത്ത് ചളിക്കുഴിയിലൂടെ നാലുനാലര നാഴിക പോന്നിട്ടുണ്ടാവണം—സേര്‍, പുറത്ത് ഒരു ശവവുമേറ്റി നാലുനാലര നാഴികയിലധികം! എന്തുദ്ദേശത്തിന്മേല്‍? ആ ശവത്തെ രക്ഷിക്കണമെന്നുള്ള ഏകോദ്ദേശത്തിന്മേല്‍, ആ ശവം ഞാനാണ്. അദ്ദേഹം സ്വയം പറഞ്ഞിരിക്കും: ഒരു സമയം അതിന്നുള്ളില്‍ ഒരു മിടിപ്പുണ്ടെങ്കിലോ! ആ നിസ്സാരമായ ജീവാംശത്തിനുവേണ്ടി ഞാനെന്റെ ആയുസ്സു കളയും! ഒരിക്കലല്ല അദ്ദേഹം ആയുസ്സപകടത്തിലാക്കിയിട്ടുള്ളൂ. ഒരിരുപതു കുറി. ഓരോ കാല്‍വെപ്പും അപകടമായിരുന്നു. അതിനു തെളിവ്; ഓവുചാലില്‍നിന്ന് പുറത്തുകടന്ന ഉടനേ അയാള്‍ പിടിക്കപ്പെട്ടു. നിങ്ങള്‍ക്കറിയാമോ, സേര്‍? ആ ഒരാള്‍ ഇതൊക്കെച്ചെയ്തു. എന്നിട്ടോ, ഒരു പ്രതിഫലവും അദ്ദേഹത്തിന്നാവശ മില്ല. ഞാനാരായിരുന്നു? ഒരു ലഹളക്കാരന്‍. ഞാനാരായിരുന്നു? യുദ്ധത്തില്‍ത്തോറ്റ ഒരാള്‍. ഹാ! കൊസെത്തിനുള്ള ആറു ലക്ഷം ഫ്രാങ്ക് എന്റെയായിരുന്നുവെങ്കിൽ…

‘അതു നിങ്ങളുടെയാണ്’ ഴാങ് വാല്‍ഴാങ് തടഞ്ഞു പറഞ്ഞു.

‘ശരി’, മരിയുസ് തുടര്‍ന്നു: ‘അതു മുഴുവനും ഞാന്‍ ആ ഒരു മനുഷ്യനെ കണ്ടു പിടിക്കാന്‍ വേണ്ടി ചെലവാക്കും.’

ഴാങ് വാല്‍ഴാങ് ഒന്നും മിണ്ടിയില്ല.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 23; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.