കാമിനീകാമുകന്മാര്‍ ദിവസംപ്രതി തമ്മില്‍ക്കണ്ടിരുന്നു. കൊസെത്ത് മൊസ്യൂഫൂഷല്‍വാങ്ങോടുകൂടി വരും—“ഇതു കീഴ്മേല്‍ മറിയലാണ്.’ മദാംവ്വസേല്ല് ഗില്‍നോര്‍മാന്‍ അഭിപ്രായപ്പെട്ടു. ‘വധു വരന്റെ വീട്ടിലേക്കു വിവാഹപ്രാര്‍ത്ഥനയ്ക്കു വരിക.’ പക്ഷേ, മരിയുസ്സിന്റെ രോഗം ശമിച്ചുതുടങ്ങിയതോടുകൂടി ആ സമ്പ്രദായം ബലപ്പെട്ടു; കൂടിക്കാഴ്ചകള്‍ക്കു റ്യൂ ദ് ലോം അര്‍മേയിലെ വൈക്കോല്‍ക്കസാലകളെക്കാള്‍ റ്യൂ ദെ ഫില്‍ദ്യു കല്‍വേറിലെ ചാരുകസാലകള്‍ യോജിച്ചതാകകൊണ്ട് അതങ്ങനെ വേര്‍പിടിച്ചു. മരിയുസ്സും മൊസ്യു ഷുഷല്‍വാങ്ങും തമ്മില്‍ക്കാണാറുണ്ടെങ്കിലും ഒന്നും സംസാരിക്കാറില്ല. അവര്‍ ആലോചിച്ചുറച്ചിട്ടാണെന്നു തോന്നും, ഓരോ പെണ്‍കിടാവിനും വേണം ഒരു സഹചാരിണി. കൊസെത്തിനു മൊസ്യുഫൂഷല്‍വാങ്ങില്ലാതെ വരാന്‍ വയ്യാ. മരിയുസ്സിന്റെ കണ്ണില്‍, മൊസ്യു ഫൂഷല്‍വാങ് കൊസെത്തിന്റെ ഒരു ലക്ഷണമായിത്തീര്‍ന്നു. അയാള്‍ അതു സമ്മതിച്ചു. എല്ലാ മനുഷ്യരുടേയും ജീവിതസ്ഥിതി നന്നാക്കിത്തീര്‍ക്കുക എന്ന വിഷയം പിടിച്ച് അസ്പഷ്ടമായും അങ്ങുമിങ്ങും തൊടാതെയും രാഷ്ട്രീയകാര്യങ്ങളെപ്പറ്റി തര്‍ക്കിച്ചുതര്‍ക്കിച്ചു് അവര്‍ ‘അതേ’ ‘അല്ല’ എന്നു പറയുക എന്നതില്‍ നിന്നു കുറച്ചു കവിഞ്ഞു. സൗജന്യമായും ഐച്ചികമായും എല്ലാത്തരത്തിലും എല്ലാ മനുഷ്യന്നും, കാറ്റും വെയിലുമെന്നപോലെ കിട്ടത്തക്കവിധം എല്ലാ ജനങ്ങള്‍ക്കും അനുഭവിക്കാവുന്ന വിധത്തില്‍, വിദ്യാഭ്യാസം നടപ്പാക്കണമെന്ന് ആഗ്രഹമുള്ള മരിയുസ്സിനോട് അക്കാര്യത്തില്‍ കൊസെത്തും യോജിച്ചു. രണ്ടാളും ഒന്നായി. മൊസ്യുഫൂഷല്‍വാങ്ങും നല്ലവണ്ണം, ഏതാണ്ടു സാഹിത്യ ഭംഗിയോടുകൂടിത്തന്നെ, സംസാരിച്ചിരുന്നു—എങ്കിലും അനിര്‍വചനീയമായ എന്തോ ഒന്നു് അയാള്‍ക്കു പോരായ്മയുണ്ട്. ഒരു ലൗകികമനുഷ്യനെക്കാള്‍ മൊസ്യു ഫൂഷല്‍വാങ്ങിന് എന്തോ ഒന്ന് കുറവുണ്ട്, അല്ലെങ്കില്‍ അധികമുണ്ട്.
മരിയുസ് ഹൃദയാന്തര്‍ഭാഗത്തുവെച്ച്, തന്റെ ആലോചനയ്ക്കടിയില്‍ വെച്ച്, ഈ മൊസ്യു ഫൂഷല്‍വാങ്ങിനെ, അയാളെ സംബന്ധിച്ചേടത്തോളം ഉദാരനും ഉന്മേഷരഹിതനുമായിരുന്ന ആ മനുഷ്യനെ, എല്ലാത്തരം മൗനചോദ്യങ്ങളെക്കൊണ്ടും വളഞ്ഞിട്ടിരുന്നു. ചിലപ്പോള്‍ അയാള്‍ക്കു തന്റെ സ്വന്തം സ്മരണകളെപ്പറ്റിത്തന്നെ സംശയം ജനിക്കും. അയാളുടെ ഓര്‍മ്മയില്‍ ഒരു ഗുഹയുണ്ടായിരുന്നു, ഒരിരുള്‍ സ്ഥലം, നാലുമാസത്തെ മരണവേദനയാല്‍ കുഴിച്ചുണ്ടാക്കപ്പെട്ട ഒരഗാധസ്ഥലം—അതിനുള്ളില്‍ പലതും ആണ്ടുപോയി. അത്രമേല്‍ സഗൗരവനും ശാന്തനുമായി കാണപ്പെടുന്ന ആ മൊസ്യു ഫൂഷല്‍വാങ്ങിനെ വഴിക്കോട്ടയില്‍വെച്ച് കാണുകയുണ്ടായെന്നുള്ളതു വാസ്തവംതന്നെയോ എന്നുകൂടി അയാള്‍ ഒരിക്കല്‍ സ്വയം ചോദിക്കുകയുണ്ടായി.
എന്തായാലും കഴിഞ്ഞകാലത്തെ ആവിര്‍ദാവങ്ങളും തിരോഭാവങ്ങളുംകൂടി ഈയൊരമ്പരപ്പു മാതമല്ല അയാളില്‍ ഉണ്ടാക്കിയിരുന്നുള്ളൂ. നമ്മള്‍ സുഖിതരായിരിക്കുമ്പോഴും, നമ്മള്‍ സംതൃപ്തരായിരിക്കുമ്പോഴും, നമ്മെക്കൊണ്ട് കഴിഞ്ഞ സംഗതികളിലേക്കു കുണ്ഠിതത്തോടുകൂടി നോക്കിക്കുന്ന ആ ഓര്‍മ്മയുടെ അപസ്മാരവികൃതിയില്‍നിന്ന് അയാള്‍ രക്ഷപ്പെട്ടിരുന്നു എന്ന് ശങ്കിക്കേണ്ട. മറഞ്ഞു പോയ ആകാശാന്തങ്ങളിലേക്കു തിരിഞ്ഞുനോക്കാത്ത തലയെക്കൊണ്ട് ആലോചിക്കാനാവട്ടെ സ്നേഹിക്കാനാവട്ടെ കഴിയില്ല. ചില സമയങ്ങളില്‍ മരിയുസ് രണ്ടു കൈകൊണ്ടും മുഖം അമർത്തിപ്പിടിക്കും; അവ്യക്തവും ക്ഷുഭിതവുമായ ഭൂതകാലം അയാളുടെ തലച്ചോറില്‍ തങ്ങിനില്ക്കുന്ന മങ്ങലിലൂടേ പാഞ്ഞുപോവും. ഒരിക്കല്‍ക്കൂടി അയാള്‍ മബെ മരിച്ചുവീഴുന്നതു കാണും, വെടിയുണ്ടകളുടെ നടുക്കുവെച്ച് ഗവ്രോഷ് പാടുന്നതു കേള്‍ക്കും, തന്റെ ചുണ്ടുകള്‍ക്കു മുന്‍പില്‍ എപ്പൊനൈന്റെ തണുത്ത നെറ്റിത്തടം അനുഭവപ്പെടും; ആന്‍ഷൊല്‍രാ, കൂര്‍ഫെരാക്, ഴാങ്പ്രൂവേര്‍, കൊംബ്ഫേര്‍, ബ്രൊസ്സ്വെ, ഗ്രന്തേര്‍—തന്റെ എല്ലാ സുഹൃത്തുക്കളും അയാളുടെ മുന്‍പില്‍ എഴുന്നേറ്റു നിവര്‍ന്നുനിന്നു, വീണ്ടും നേര്‍ത്ത വായുമണ്ഡലങ്ങളിലേക്കു മറയും. ഈ പ്രിയപ്പെട്ടവരോ, ദുഃഖശീലന്മാരോ, ധീരന്മാരോ, രസികന്മാരോ അല്ലെങ്കില്‍ വ്യസനകരന്മാരോ ആയ എല്ലാവരും വെറും മനോരാജ്യങ്ങള്‍ മാത്രമാവുമോ? ഇവരൊക്കെ വാസ്തവത്തില്‍ ജീവിച്ചിരുന്നുവോ? ലഹള സകലത്തേയും അതിന്റെ പുകയില്‍ മൂടി. ഇത്തരം വലിയ സന്നിപാതജ്വരങ്ങള്‍ വലിയ സ്വപ്നങ്ങളെ തോന്നിക്കുന്നു. അയാള്‍ സ്വയം അന്വേഷിച്ചു; അയാള്‍ സ്വയം അനുഭവിച്ചു; ഈ തിരോഭൂതങ്ങളായ വാസ്തവസ്ഥിതികള്‍ അയാളുടെ തലചുറ്റിച്ചു; അവരെല്ലാം അപ്പോള്‍ എവിടെയായിരുന്നു? എല്ലാവരും മരിച്ചുപോയിരിക്കുന്നു എന്നതു വാസ്തവമാണോ? നിഴല്‍പാടുകളിലേക്കുള്ള ഒരു വീഴ്ച അയാളെ ഒഴിച്ചു ബാക്കി സകലവുംകൊണ്ടു നടന്നു. അതെല്ലാം ഒരു നാടകത്തില്‍ തിരശ്ശീലയില്‍ മറഞ്ഞതുപോലെ അയാള്‍ക്കു തോന്നി. ജീവിതത്തില്‍, താഴത്തേക്കു വീണുകളയുന്ന ഇത്തരം തിരശ്ലീലകളുണ്ട്. ഈശ്വരന്‍ പിന്നത്തെ അങ്കത്തിലേക്കു കടക്കുന്നു.
അയാള്‍തന്നെ—താന്‍ വാസ്തവത്തില്‍ അന്നത്തെ ആളാണോ? ദരിദ്രനായിരുന്ന താന്‍ ധനവാനായി; ഉപേക്ഷിക്കപ്പെട്ടിരുന്ന താൻ കുടുംബിയായി; നിരാശനായിരുന്ന താന്‍ കൊസെത്തിനെ വിവാഹം ചെയ്യാന്‍ പോകുന്നു. അയാള്‍ക്കു താനൊരു ശവക്കല്ലറയെ കടന്നുപോകുന്നതായും, കറുത്തുംകൊണ്ട അങ്ങോട്ടു ചെന്ന താന്‍ വെളുത്തുംകൊണ്ട് അതില്‍നിന്നു തിരിച്ചുപോന്നതായും, താനല്ലാതെ ബാക്കിയുള്ളവരെല്ലാം അതില്‍ത്തന്നെ താമസമാക്കിയതായും തോന്നി. ചില സമയത്ത് ഈ കഴിഞ്ഞുപോയ എല്ലാവരും തിരിച്ചുവന്ന് അയാളുടെ നാലുപുറവുംകൂടി, അയാളെ കാണാതാക്കും; അപ്പോള്‍ അയാള്‍ കൊസെത്തിനെപ്പറ്റി വിചാരിച്ചു തന്റെ പ്രശാന്തമഹിമയെ വീണ്ടെടുക്കും; എന്നാല്‍ ആ അത്യാപത്തിനെ മനസ്സില്‍നിന്നു മാച്ചുകളയാന്‍ ഈയൊരാനന്ദാവേഗത്തെക്കൊണ്ടല്ലാതെ സാധിക്കുകയുമില്ല.
ഈ തിരോഭൂതങ്ങളായ സത്ത്വങ്ങള്‍ക്കിടയില്‍ മൊസ്യു ഫൂഷല്‍വാങ്ങിന് ഏതാണ്ടൊരു സ്ഥാനമുണ്ടായിരുന്നു. വഴിക്കോട്ടയിലെ മൊസ്യു ഫൂഷല്‍വാങ്ങും കൊസെത്തിന്റെ അടുത്ത് അത്രയും സഗൗരവനായിരിക്കുന്ന ഈ മനുഷ്യദേഹമുള്ള മൊസ്യു ഫൂഷല്‍വാങ്ങും ഒരാള്‍തന്നെയാണെന്നു വിശ്വസിക്കാന്‍ അയാള്‍ ഞെരുങ്ങി. ആദ്യത്തേതു പക്ഷേ, തന്റെ മോഹാലസ്യങ്ങളിലൊന്നില്‍ ഉണ്ടായിത്തീര്‍ന്ന ഒരു ദുസ്സ്വപ്നമായിരിക്കാം. എന്തായാലും രണ്ടുപേരുടേയും പ്രകൃതി പരുഷമായിരുന്നു; അതിനെപ്പറ്റി മരിയുസ്സില്‍നിന്നു മൊസ്യു ഫുഷല്‍വാങ്ങിലേക്ക് ഒരു ചോദ്യം ചെല്ലുക എന്നതുണ്ടാവാന്‍വയ്യാ. അയാള്‍ക്ക് അങ്ങനെയൊരു വിചാരം ഉണ്ടായിട്ടേയില്ല. ഞങ്ങള്‍ ഈ സവിശേഷവിവരം മുന്‍പേതന്നെ സുചിപ്പിച്ചിട്ടുള്ളതാണ്.
ഒരു ഗുഢകാര്യം രണ്ടുപേരുടേയും ഉള്ളില്‍ ഉണ്ടായിരിക്കയും, ഒരു മൗനക്കരാറനുസരിച്ചെന്നപോലെ, അതിനെപ്പറ്റി അന്യോന്യം ഒന്നും മിണ്ടാതിരിക്കയും ചെയ്യുന്ന രണ്ടാള്‍ ഉണ്ടാവുന്നതു, സാധാരണമായി വിചാരിക്കുന്നേടത്തോളം തന്നെ, അസാധാരണമല്ല.
ഒരിക്കല്‍ മാത്രമേ, മരിയുസ് അതിനു ശ്രമിക്കുകയുണ്ടായുള്ളു. അയാള്‍ സംസാരത്തിനിടയില്‍ റ്യു ദ് ല ഷങ്വ്രെറിയെ കൊണ്ടുവന്നു: എന്നിട്ട് മൊസ്യു ഫൂഷല്‍വാങ്ങോടു തിരിഞ്ഞു ചോദിച്ചു; ’നിശ്ചയമായും ആ തെരുവു നിങ്ങൾക്കറിയാമല്ലോ!’
‘ഏതു തെരുവ്?’
‘റ്യു ദ് ല ഷങ്വ്രെറി?”
‘എനിക്കാത്തെരുവിന്റെ പേരിനെപ്പറ്റി അറിവൊന്നുമില്ല.” ലോകത്തില്‍വെച്ച് ഏറ്റവുമധികം സാധാരണമായ മട്ടില്‍ മൊസ്യൂ ഫൂഷല്‍വാങ്ങ് മറുപടി പറഞ്ഞു.
തെരുവിനെപ്പറ്റിയല്ല, തെരുവിന്റെ പേരിനെപ്പറ്റിത്തന്നെ ഈയൊരു മറുപടി വന്നപ്പോള്‍, മരിയുസ്സിന് അതു കുറേക്കൂടി വിശ്വാസ്യമായിത്തോന്നി.
‘നിശ്ചയമായും, ഞാന്‍ സ്വപ്നം കണ്ടതാണ്. എന്നെ ഒരു ചിത്തഭ്രമം ബാധിച്ചു. അത അയാളുടെ ഛായയിലുള്ള മറ്റാരോ ആയിരിക്കണം. മൊസ്യു ഫൂഷല്‍വാങ് അവിടെ വന്നിട്ടില്ല.’