images/hugo-40.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.4.4
അനശ്വരമായ കരൾ [1]

പല ഭാഗങ്ങളും നമ്മൾ നോക്കിക്കണ്ടിട്ടുള്ള ആ പണ്ടത്തെ ഭയങ്കര ലഹള ഒരിക്കൽക്കൂടി ആരംഭിച്ചു.

യാക്കോബ് ദേവദൂതനുമായി മല്ലിട്ടുനിന്നത് ഒരു രാത്രിയേയുള്ളു. കഷ്ടം! ഴാങ് വാൽഴാങ് എത്ര തവണയാണ് മനസ്സാക്ഷിയാൽ അന്ധകാരത്തിൽവെച്ച് ദേഹത്തിൽ പിടികൂടപ്പെട്ടതായും അതിനോട് മല്ലിട്ടതായും നാം കണ്ടിട്ടുള്ളത്!

അശ്രുതപൂർവ്വമായ ദന്ദ്വയുദ്ധം! ചില സമയങ്ങളിൽ കാൽ വഴുതും; മറ്റു ചിലപ്പോൾ കാലിന്നടിയിൽനിന്ന് നിലം ഇടിഞ്ഞുവീഴും. പുണ്യകർമ്മത്തിന്മേൽ കമ്പംപിടിച്ചിട്ടുള്ള ആ മനസ്സാക്ഷി എത്ര കുറിയാണ് അയാളെ പിടികൂടി മറിച്ചിട്ടുള്ളത്! എത്ര തവണയാണ് സത്യം അയാളുടെ മാറത്ത് ദയയില്ലാതെ കാൽമുട്ടമർത്തിയിട്ടുള്ളത്! എത്ര തവണയാണ് വെളിച്ചത്താൽ ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടേടത്തു കിടന്ന് അയാൾ ദയയ്ക്കു കെഞ്ചിയിട്ടുള്ളത്! എത്ര തവണയാണ്, അയാളുടെ ഉള്ളിൽവെച്ചും അയാളെക്കൊണ്ടും മെത്രാൻ കത്തിച്ചുവിട്ട ആ കെടാത്തീപ്പൊരി, അന്ധനായിരിക്കാൻ അയാൾ ഇഷ്ടപ്പെടുമ്പോൾ, കണ്ണു പിടിച്ചു മിഴിപ്പിച്ച അതിനെ അഞ്ചിപ്പിച്ചിട്ടുള്ളത്! എത്ര തവണയാണ് ദ്വന്ധയുദ്ധത്തിൽ അയാൾ എഴുന്നേറ്റുനിന്ന് ദുസ്തർക്കത്തിന്മേലേക്കു ചാരി പാറയോട് മുറുക്കിപ്പിടിക്കുകയും അവിടെനിന്നു മണ്ണിലേക്കു വലിച്ചെറിയപ്പെടുകയും ചെയതിട്ടുള്ളത്! ഒരിക്കൽ മനസ്സാക്ഷിയെ കീഴടക്കുകയും ഉടനെതന്നെ അതിനാൽ മറിച്ചിടപ്പെടുകയും ചെയ്തിട്ടുള്ളത്! എത്ര തവണയാണ് ശ്ലേഷപ്രയോഗത്തിനുശേഷം, അയാളുടെ തരവും വഞ്ചനാപരവുമായ ന്യായവാദത്തിനുശേഷം,അയാളുടെ ശുണ്ഠിയെടുത്ത മനസ്സാക്ഷി ഇങ്ങനെ ചെകിട്ടിൽ മന്ത്രിക്കുന്നതായി കേട്ടിട്ടുള്ളത്—‘എട ദുഷ്ട! ഒരു തെറ്റ്!’ എത്ര തവണയാണ് അയാളുടെ ദുശ്ശാഠ്യമേറിയ ആലോചനകൾ ധർമ്മത്തിന്റെ മുൻപിൽ തൊണ്ടയിൽത്തന്നെ കിടന്നു പിടഞ്ഞു ഞെരങ്ങിയിട്ടുള്ളത്! ഈശ്വരനോടു മല്ലിടൽ. മരണത്തിക്ക്. അയാൾക്കു മാത്രം ചോര ചാടുന്നതായിക്കാണാവുന്ന നിഗൂഢവ്രണങ്ങൾ! അയാളുടെ വ്യസനകരമായ ജീവിതത്തിലെ എന്തു തോലുരിക്കലുകൾ! എത്ര തവണയാണ് ചോര ചാടിയും, പൊട്ടിത്തകർന്നും, അറിവുകൂടിയും, ഹൃദയത്തിൽ നിരാശതയോടും ആത്മാവിൽ വിശിഷ്ടതയോടുകൂടിയും, അയാൾ വീണേടത്തുനിന്നെണീറ്റിട്ടുള്ളത്! അപ്പോഴെല്ലാം തോറ്റുപോയിയെങ്കിലും ജയിച്ചിരിക്കയാണെന്നുള്ള ബോധം അയാൾക്കുണ്ടാവും. അങ്ങനെ സന്ധികളൊക്കെത്തെറ്റി, തളർന്നു, ചുട്ടുപഴുത്ത ചവണകൊണ്ട് മനസ്സാക്ഷി പറിച്ചു ചീന്തപ്പെട്ടതിനുശേഷം, അതു ഭയങ്കരമായി, പ്രകാശമാനമായി, ശാന്തമായി, അയാളുടെ മീതെ കയറിയിരുന്നു പറഞ്ഞിരുന്നു; ‘ഇനി സ്വസ്ഥമായിരിക്കുക.’

പക്ഷേ, അത്രമേൽ വ്യസനകരമായ ഒരു ദ്വന്ദ്വയുദ്ധത്തിനുശേഷം എന്തു സങ്കടം നിറഞ്ഞ സ്വാസ്ഥ്യം, ഹാ കഷ്ടം!

എന്തായാലും അന്നു രാത്രിയിലത്തേത് അവസാനയുദ്ധമാണെന്ന് ഴാങ് വാൽഴാങ്ങിനു തോന്നി.

ഒരു ഹൃദയഭേദകമായ സംശയം അയാളുടെ മുൻപിൽ ആവിർഭവിച്ചു.

ഈശ്വരവിധികൾ നേരേയല്ല വന്നുമുട്ടുക; അവ മനുഷ്യന്റെ മുൻപിൽ ഒരു ചൊധവ്വുള്ള നടക്കാവുപോലായിട്ടല്ല തുറന്നുകാണുക; അവയ്ക്ക് ഇരുട്ടടഞ്ഞ മുറ്റങ്ങളുണ്ട്. കടന്നുകൂടാത്ത നടവഴികളുണ്ട്. നിഗൂഢങ്ങളായ തിരിവുകളുണ്ട്. പലവഴികളും തിരഞ്ഞെടുക്കാനായി മുൻപിൽ കാട്ടിക്കൊണ്ടുള്ള പലേ കമ്പം പിടിപ്പിക്കുന്ന വഴിച്ചെനച്ചങ്ങളുണ്ട്.

അയാൾ പാപപുണ്യങ്ങളുടെ ഒടുവിലത്തെ വഴിത്തിരിവിലെത്തി. ആ ഇരുണ്ട വഴിപ്പിണച്ചിൽ അയാൾ തന്റെ മുൻപിൽക്കണ്ടു. ഒരിക്കൽക്കൂടി ഈ ഘട്ടത്തിൽ, കഴിഞ്ഞുപോയ വ്യസനകരങ്ങളായ പല ഗ്രഹപ്പിഴകളിലും കണ്ടിട്ടുള്ളതുപോലെ തന്നെ, രണ്ടു വഴികൾ, ഒന്നു രസം തോന്നിക്കുന്നതും മറ്റേതു ഭയം തോന്നിക്കുന്നതുമായി, അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു.

അയാൾ ഏതുവഴിക്കു വെയ്ക്കണം?

അന്ധകാരത്തിലേക്കു സൂക്ഷിച്ചുനോക്കുമ്പോൾ നമ്മൾ എപ്പോഴും കാണാറുള്ള ആ എന്തെന്നറിയാത്ത ചൂണ്ടാണിവിരൽ അയാളോട് ഭയങ്കരമായിരുന്ന ആ ഒരു വഴിയിലൂടെ വെക്കാൻ ഉപദേശിച്ചു.

ഒരിക്കൽക്കൂടി ഴാങ് വാൽഴാങ്ങിന് ഭയങ്കരത്തുറമുഖത്തേക്കോ പുഞ്ചിരിക്കൊള്ളുന്ന വള്ളിക്കുടിലിലേക്കോ നടക്കേണ്ടതെന്നു തീർച്ചപ്പെടുത്തണം.

അപ്പോൾ അതു വാസ്തവമാണോ? ആവാം, ആത്മാവിന് മുക്തി കിട്ടാം; പക്ഷേ, തലയിലെഴുത്തിന്നില്ല. ഭയങ്കരസ്ഥിതി! ഒരു മറുകൈയില്ലാത്ത ദൗർഭാഗ്യം!

ഇതാണ് അയാൾക്കു തോന്നിയ വിഷമത: കൊസെത്തിന്റെയും മരിയുസ്സിന്റെയും സുഖത്തോട് ഏതു നിലയിലാണ് ഴാങ് വാൽഴാങ് പെരുമാറേണ്ടത്? ആ സുഖം ഉണ്ടാക്കിത്തീർത്തത് അയാളാണ്. അയാളാണ് അതിനു കാരണഭൂതൻ; അയാൾതന്നെ അതയാളുടെ കുടർമാലയിലേക്കാഴ്ത്തി; അപ്പോൾ, അതിനെപ്പറ്റി ആലോചിച്ചു നോക്കിയപ്പോൾ, ഒരിരുമ്പുപണിക്കാരന്ന് തന്റെ സ്വന്തം മാറിടത്തിൽനിന്ന് ആകെ പുകഞ്ഞുംകൊണ്ട് പറിച്ചെടുത്ത സമയത്ത് ഒരു കട്ടാരത്തിന്മേൽ തന്റെ സ്വന്തം പണിപ്പുരമുദ്ര കണ്ടെത്തിയാൽ ഉണ്ടായേക്കാവുന്ന ആ ഒരുതരം സംതൃപ്തി അയാൾക്ക് അനുഭവിക്കാൻ കഴിഞ്ഞു.

കൊസെത്തിനു മരിയുസ്സിനെ കിട്ടി, മരിയുസ്സിന് കൊസെത്ത് കൈയിലായി. അവർക്കു സകലവുമുണ്ട്, സമ്പത്തുകൂടി. ഇതെല്ലാം അയാളുടെ പണിയാണ്.

പക്ഷേ, അയാൾ, ഴാങ് വാൽഴാങ്, ഈ സുഖത്തെക്കൊണ്ട്—അതിപ്പോൾ ഉണ്ടായിക്കഴിഞ്ഞു, അതതാ അവിടെയായി—എന്തു ചെയ്യണം? അയാൾ ഈ സുഖത്തിലേക്ക് തല കാണിക്കണമോ? അയാൾ അതു തന്റെയാണെന്ന നിലയിൽ പെരുമാറണമോ? നിശ്ചയമായും, കൊസെത്ത് മറ്റൊരാളുടെയായി; എന്നാൾ അയാൾ, ഴാങ് വാൽഴാങ് കൊസെത്തിന്റെ ഏതൊരുഭാഗം ഇനിയും കൈയിൽ വെക്കാമോ ആ ഒരു ഭാഗം കൈയിൽ വെയ്ക്കുന്നതിന്നെന്താണ്? ഇതുവരത്തെപ്പോലെ ഇനിയും അയാൾക്ക് ആ ഒരച്ഛന്റെ നിലയിലുള്ള ആദരവിനെ അനുഭവിച്ചുംകൊണ്ടിരുന്നു കൂടേ? ഒരക്ഷരവും മിണ്ടാതെ; അയാൾ കഴിഞ്ഞതിനെപ്പിടിച്ചു വരാനുള്ളതിലേക്ക് കൊണ്ടുചെല്ലണമോ? ഒരവകാശമുള്ളതുപോലെ അയാൾക്ക് ആ സുഖത്തിലേക്ക് ചെല്ലുകയും ആ പ്രകാശധോരണിയുടെ മുൻപിൽ, മുഖം മൂടി, ചെന്നിരിക്കുകയും ചെയ്തുകൂടേ? അയാൾ ഒരു പുഞ്ചിരിയോടുകൂടി ആ നിഷ്കളങ്കങ്ങളായ കൈപ്പടങ്ങളെ തന്റെ വ്യസനകരമായ കൈയിലേക്ക് എടുത്തുവെക്കണമോ? രാജ്യനിയമത്തിന്റെ അവമാനകരമായ നിഴലിനെ വലിച്ചുംകൊണ്ട് നടക്കുന്ന തന്റെ കാലടികളെ അയാൾ ഗിൽനോർമാൻഭവനത്തിലെ ഇരിപ്പറയാകുന്ന ആ സമാധാനപൂർണ്ണമായ തീമറയിൽ എടുത്തുവെക്കണമോ? കൊസെത്തിന്റേയും മരിയുസ്സിന്റേയും ഭാഗ്യത്തിലെയ്ക്ക് അയാൾ പങ്കു കാണിക്കണമോ? അയാൾ തന്റെ മുഖത്തുള്ള നിഗൂഢതയേയും അവരുടെ മുഖത്തുള്ള മേഘത്തേയും കുറേക്കൂടി കനം പിടിപ്പിക്കേണമോ? അവരുടെ ആനന്ദത്തിനിടയിൽ ഒരു മൂന്നാമൻ ചാർച്ചക്കാരനെന്ന നിലയിൽച്ചെന്ന് അയാൾ തന്റെ ആപന്മയത്വത്തെ വലിച്ചിടണമോ? അയാൾ ഇനിയും ഒന്നും പറയാതിരിക്കണമോ? ഒരു വാക്കിൽപ്പറഞ്ഞാൽ, ആ രണ്ടു സുഖിതജീവികളുടെ കൂട്ടത്തിൽ അയാൾ ഈശ്വരവിധിയുടെ ഒരു വ്യസനകരമായ മിണ്ടാപ്പൂതം എന്ന നിലയിലിരിക്കണമോ?

ചില കാര്യങ്ങൾ ഭയങ്കരമായ നഗ്നതയോടുകൂടി കണ്ണിൻമുൻപിൽ പ്രത്യക്ഷീഭവിക്കുമ്പോൾ കണ്ണു തുറന്നുനോക്കാനുള്ള ധൈര്യം വരണമെങ്കിൽ നമുക്കുഗ്രഹപ്പിഴയുമായി കണ്ടെത്തിയും യുദ്ധംവെട്ടിയും നല്ലശീലം വരണം. ഈ കഠിനമായ ചോദ്യചിഹ്നത്തിനു പിന്നിലാണ് നന്മയോ തിന്മയോ നില്ക്കുന്നത്—നിങ്ങൾ എന്തു ചെയ്യാൻപോകുന്നു? ഇതാണ് കടങ്കഥയുടെ ചോദ്യം.

ഈ ശീലം ഴാങ് വാൽഴാങ്ങിന്നുണ്ടായിട്ടുണ്ട്. അയാൾ ആ രാക്ഷസിയെ സശ്രദ്ധം സൂക്ഷിച്ചുനോക്കി.

അയാൾ ആ നിർദ്ദയമായ വാദവിഷയത്തെ എല്ലാ ഭാഗവും തിരിച്ചും മറിച്ചും നോക്കി.

ഈ കപ്പൽത്തകർച്ചയിൽ കൈയിൽകിട്ടിയിട്ടുള്ള പലകക്കഷണം കൊസെത്താണ്, ആ മനോഹരമായ ജീവിതമാണ്. അയാൾ എന്തു വേണം? അതിനെ മുറുക്കിപ്പിടിക്കുകയോ? അതോ വിട്ടുകളകയോ?

ഇനിയും സൂര്യപ്രകാശമുള്ളേടത്തേക്ക് കയറിച്ചെല്ലാം, കയ്പ്പുള്ള വെള്ളം ഉടുപ്പിൽനിന്നും തലമുടിയിൽനിന്നും വാർന്നുപോകാറാക്കാം, രക്ഷപ്പെടാം, ജീവിച്ചിരിക്കാം.

ഇനി അതിനെ കൈവിട്ടുകളഞ്ഞാലോ?

എന്നാൽ ഇരുൾപ്പാതാളം.

ഇങ്ങനെ അയാൾ തന്റെ ആലോചനകളുമായി വ്യസനകരമായ വാദപ്രതിവാദം നടത്തി, അല്ലെങ്കിൽ കുറേക്കൂടി ശരിയായി പറഞ്ഞാൽ യുദ്ധംവെട്ടി; അയാൾ ഇടയ്ക്കു തന്റെ ഇച്ഛാശക്തിയുടെ നേർക്കും ഇടയ്ക്ക് തന്റെ ദൃഡബോധത്തിന്റെ നേർക്കും അന്തഃകരണത്തിൽവെച്ചു ഭയങ്കരമായി കാലിട്ടടിച്ചു.

ഴാങ് വാൽഴാങ്ങിന്റെ ഭാഗ്യത്തിന്, അയാൾക്കു കരച്ചിൽ വന്നു. അതു പക്ഷേ, അയാളെ സാന്ത്വനപ്പെടുത്തി. പക്ഷേ, ആരംഭം പൈശാചികമായിരുന്നു. പണ്ടൊരിക്കൽ അയാളെ ആറായിലേക്ക് ആട്ടിയയച്ച ആ ഒന്നിനെക്കാളും നിഷ്ഠൂരതരമായ ഒരു കൊടുങ്കാറ്റ് അയാളുടെ ഉള്ളിൽ പിമ്പിരിക്കൊണ്ടു. കഴിഞ്ഞതു അയാളുടെ മുൻപിൽ അപ്പോഴത്തെ സ്ഥിതിയുമായി കൂട്ടിമുട്ടി; അയാൾ അവയെ താരതമ്യപ്പെടുത്തി, തേങ്ങിക്കരഞ്ഞു, കണ്ണുനീരിന്റെ ചീർപ്പു തുറന്നതോടുകൂുടി ആ നിരാശനായ മനുഷ്യൻ മരണപ്പിടച്ചിൽ പിടഞ്ഞു.

താൻ ഇടയ്ക്കുവെച്ചു നിന്നതായി അയാൾക്കു തോന്നി.

കഷ്ടം! നമ്മുടെ അഹങ്കാരവും നമ്മുടെ ധർമ്മവുമായുള്ള ഈ രണ്ടുംകെട്ടിട്ടുള്ള മല്പിടുത്തത്തിൽ, നമ്മുടെ മാറ്റംവരാത്ത ആദർശത്തിനും മുൻപിൽ, കുഴങ്ങി, കണ്ണു തുറിച്ചു കീഴടങ്ങേണ്ടിവരുന്നതിൽ ശുണ്ഠി കയറി, കിണഞ്ഞു നോക്കിക്കൊണ്ടു, ചാടി രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടു, ഓരോ അടിയടിയായി പിന്നോക്കം വെക്കുമ്പോൾ, നമ്മുടെ പിന്നിലുള്ള മതിലിന്റെ തറയുറപ്പ് എത്ര അപ്രതീക്ഷിതമായും അസാധാരണമായും എതിർ നില്ക്കുന്നു.

തടഞ്ഞുനിർത്തുന്ന ആ ദിവ്യമായ ഇരുൾക്കെട്ട് അനുഭവപ്പെടുന്നു!

അദൃശ്യമായ അലംഘനീയത, എന്തൊരു പിന്താങ്ങി!

മനസ്സാക്ഷി അടങ്ങിയിട്ടില്ല. തിരഞ്ഞെടുക്കു ബ്രൂട്ടസ്സിനെ; തിരഞ്ഞെടുക്കു കേറ്റോവിനെ; അത് ഈശ്വരനായതുകൊണ്ട് അതിന്റെ ആഴം അറിഞ്ഞുകൂടാ. ആ കിണറ്റിലേക്ക് മനുഷ്യൻ അവന്റെ ആയുഷ്കാലത്തിലെ അധ്വാനം മുഴുവനും തള്ളിമറിക്കുന്നു. അവന്റെ ഭാഗ്യം മുഴുവനും തള്ളിമറിക്കുന്നു. അവന്റെ സമ്പത്തു മുഴുവനും തള്ളിമറിക്കുന്നു. അവന്റെ സമ്പാദ്യമാകെ തള്ളിമറിക്കുന്നു, അവന്റെ സ്വാതന്ത്ര്യത്തെ അല്ലെങ്കിൽ മാതൃഭൂമിയെ തള്ളിമറിക്കുന്നു, അവന്റെ സർവക്ഷേമവും തള്ളിമറിക്കുന്നു, അവന്റെ സ്വസ്ഥത മുഴുവനും തള്ളിമറിക്കുന്നു, അവന്റെ സന്തോഷം മുഴുവനും തള്ളിമറിക്കുന്നു! ഇനിയും! ഇനിയും! ഇനിയും! പാത്രമൊഴിച്ചു! ഭസ്മക്കുടുക്ക കൊട്ടി! പോരാ, അവന്റെ ഹൃദയത്തെ അതിലേക്കു തള്ളിമറിച്ചേ ആവൂ.

പണ്ടത്തെ നരകങ്ങളിലെ പുകപ്പരപ്പിലെവിടെയോ അങ്ങനെയൊരു പോത്തൻ പീപ്പയുണ്ട്.

ഒടുവിൽ ഒരു മനുഷ്യൻ കൂട്ടാക്കാതിരുന്നുവെങ്കിൽ അതു ക്ഷന്തവ്യമല്ലേ? അക്ഷയ്യതയ്ക്ക് അവന്റെ മേൽ എന്തവകാശമാണ്? അവസാനമറ്റ ചങ്ങലക്കെട്ടു മനുഷ്യശക്തിയെ അതിക്രമിച്ചതല്ലേ? സിസിഫുസ്സോ ഴാങ് വാൽഴാങ്ങോ ‘മതി, മതി!’ എന്നു പറഞ്ഞാൽ, ആരാണ് അവരെ അധിക്ഷേപിക്കുക.

ജഡപ്രകൃതിയുടെ കീഴടങ്ങൽ ഒന്നിന്മേൽ ഉരയുന്നതുവരെക്കേ ഉള്ളൂ; ആത്മാവിന്റെ കീഴടങ്ങലിന് ഒരതിർത്തിയുമില്ലേ? ഇളവില്ലാതെയുള്ള ചലനം അസാധ്യമാണെങ്കിൽ, ഇളവില്ലാതെയുള്ള ആത്മത്യാഗം ആവശ്യപ്പെടാൻ പാടുണ്ടോ?

ഒന്നാമത്തെ കാൽവെപ്പു സാരമില്ല, ഒടുവിലത്തേതിന്നാണ് പ്രയാസം. കൊസെത്തിന്റെ വിവാഹവും അതുകൊണ്ടുണ്ടായിത്തീർന്നതും ആലോചിക്കുമ്പോൾ ഷാങ്മാത്തിയോകാര്യം എന്തു സാരം! ശൂന്യതയിലേക്കു പ്രവേശിക്കുക എന്നതിനോടു തട്ടിച്ചുനോക്കിയാൽ തണ്ടുവലിശ്ശിക്ഷയിലേയ്ക്കുള്ള തിരിച്ചു ചെല്ലൽ എന്തുസാരമാണ്?

കീഴപോട്ടുള്ള ഒന്നാമത്തെ കാൽവെപ്പു, ഹാ, നിങ്ങൾ എന്തു മങ്ങൽ മങ്ങുന്നു! അഹോ, രണ്ടാമത്തെ കാൽവെപ്പു, നിങ്ങൾ എന്തു കറുപ്പാണ് കറുക്കുന്നത്!

ഇക്കുറി ഒന്നു തല തിരിച്ചുനോക്കാതെ അയാൾ എങ്ങനെ കഴിച്ചുകൂട്ടും?

ധർമ്മാർത്ഥമായ പീഡാനുഭവം പുടംവെപ്പാണ്. കടിച്ചുകടിച്ചു തിന്നുന്ന പുടംവെപ്പ്. ആരാധ്യനാക്കിത്തീർക്കുന്ന ഒരു പ്രാണദണ്ഡനം. ആദ്യത്തെ ഒരു നാഴികയ്ക്ക് അതു സമ്മതിക്കാം; ഒരാൾ ഒരു ചുട്ടുപഴുത്ത ഇരിമ്പുസിംഹാസനത്തിന്മേൽച്ചെന്ന് ഇരുന്നു. ചുട്ട ഇരിമ്പുകൊണ്ടുള്ള കിരീടം ചൂടി, പഴുത്തെരിയുന്ന ഇരിമ്പുകൊണ്ടുള്ള ഉണ്ട വാങ്ങിച്ചു, പഴുത്തെരിയുന്ന ഇരിമ്പുകൊണ്ടുള്ള ചെങ്കോൽ സ്വീകരിച്ചു—ഇതാവട്ടെ; എന്നാൽ തീജ്ജ്വാലകൊണ്ടുള്ള ഉടുപ്പു പിന്നേയും ഇട്ടും കൊണ്ടേയിരിക്കുക; അങ്ങനെയായാൽ ഒരിക്കൽ ആ ഭാഗ്യംകെട്ട ദേഹം ഒന്നെതിർനിന്നു എന്നും ആ മനുഷ്യൻ കഷ്ടപ്പാടിൽനിന്ന് ഒന്നു വാഴ്ചയൊഴിഞ്ഞു എന്നും വരില്ലേ?

ഒടുലിൽ ഴാങ് വാൽഴാങ് തളർച്ചയിലെ സമാധാനത്തിലേക്കു കടന്നു.

അയാൾ കനം നോക്കി, ആലോചിച്ചു, ആ കൈയും മറുകൈയും, വെളിച്ചവും ഇരുട്ടുമാകുന്ന ആ നിഗൂഢത്തുലാസ്സു, പരീക്ഷണം ചെയ്തുനോക്കി.

അയാൾ ആ രണ്ടു കണ്ണഞ്ചിക്കുന്ന കുട്ടികളുടെ മേൽ തന്റെ തണ്ടുവലിശ്ശിക്ഷയെ വെച്ചുകെട്ടുകയോ അതോ തന്നെത്തന്നെ വലിച്ചെറിഞ്ഞ് ആ പ്രതിവിധിയില്ലാത്ത കുഴിച്ചുമൂടലിനെ മുഴുമിക്കുകയോ വേണ്ടത്? ഒന്നായാൽ കൊസെത്തിനെ ബലികൊടുക്കണം, മറ്റേതായാൽ തന്നെത്തന്നെ ബലികൊടുക്കണം.

എന്താണ് തീർച്ചപ്പെടുത്തേണ്ടത്? അയാൾ എന്തു തീർച്ചയാക്കി?

അയാൾ എന്തുറച്ചു? ഈശ്വരവിധിയുടെ കൈക്കൂലിയെടുക്കാത്ത എതിർ വിസ്താരത്തിൽ അയാൾ ഒടുവിൽ എന്തു മൊഴി കൊടുത്തു? ഏതു വാതിലാണ് അയാൾ തുറക്കാനുറച്ചത്? അയാളുടെ ജീവിതത്തിന്റെ ഏതു ഭാഗമാണ് അയാൾ അടച്ചുകളയാനും അധിക്ഷേപിക്കാനും തീർച്ചയാക്കിയത്? അയാളുടെ ചുറ്റും വളഞ്ഞുനില്ക്കുന്ന ആ അത്യഗാധകുണ്ഡങ്ങളിൽവെച്ച് ഏതാണ് അയാൾക്കു രുചിച്ചത്? ഏതു കൊടുംസങ്കടമാണ് അയാൾ കൈക്കൊണ്ടത്? ഏതിരുൾക്കുണ്ടിനോട് അയാൾ സമ്മതിച്ചു തലയാട്ടി?

തലചുറ്റിക്കുന്ന അയാളുടെ മനോരാജ്യം അന്നു രാത്രി മുഴുവനുമുണ്ടായി.

പുലരുന്നതുവരെ അയാൾ ആ നിലയിൽത്തന്നെ—ആ കിടയ്ക്കയിൽ രണ്ടായി മടക്കപ്പെട്ട് ഈശ്വരവിധിയുടെ എന്തെന്നില്ലായ്മയുടെ മുൻപിൽ ഒരു സമയം തകർന്നുകഴിഞ്ഞു കമിഴ്‌ന്നുവീണു, കഷ്ടം, മുഷ്ടി ചുരുട്ടി, കുരിശിന്മേൽ തറയക്കപ്പെട്ട ഒരാളെ ആണിയഴിച്ചെടുത്തു നിലത്തേക്കു കമഴ്ത്തിയെറിഞ്ഞതുപോലെ, കൈ രണ്ടും രണ്ടു വശത്തേക്കും നീണ്ടുവലിഞ്ഞ്, അങ്ങനെ—കിടന്നു. ആ നിലയിൽ അയാൾ പന്ത്രണ്ടു മണിക്കൂർ നേരം— ഒരിക്കലെങ്കിലും തലയൊന്നുയർത്തുകയോ ഒരക്ഷരമെങ്കിലും മിണ്ടുകയോ ചെയ്യാതെ, മഞ്ഞിങ്കട്ടയുടെ തണുപ്പുള്ള ഒരു നീണ്ട മഴക്കാലത്തെ രാത്രിയിൽ എന്തായാലും തീരാത്ത പന്ത്രണ്ടു മണിക്കൂർ നേരം കിടന്നു. അയാളുടെ ആലോചനകൾ ചിലപ്പോൾ സഹസ്രശീർഷ സർപ്പത്തേപ്പോലെയും ചിലപ്പോൾ കഴുകനെപ്പോലെയും ഭൂമിയിൽക്കിടന്നുഴക്കുകയും ആകാശത്തേക്കു പറക്കുകയും ചെയ്കെ, അയാൾ ഒരു ശവത്തെപ്പോലെ അനങ്ങാതെ കിടന്നു. ആ വിധം അനക്കമറ്റിരുന്ന ആ മനുഷ്യനെ ആർ കണ്ടാലും മരിച്ചിരിക്കുന്നു എന്നു വിധിക്കും; പെട്ടെന്ന് അയാൾ ആകെ പിടഞ്ഞുതുള്ളി; കൊസെത്തിന്റെ ഉടുപ്പിന്മേൽ പറ്റിപ്പിടിച്ചിരുന്ന അയാളുടെ വായ അതിനെ ഒന്നുമ്മവെച്ചു; അപ്പോൾ അയാൾക്കു ജീവനുണ്ടായിരുന്നു എന്നു കാണാം.

ആരാണ് കാണാൻ? അവിടെ ഴാങ് വാൽഴാങ് തനിച്ചായിരുന്നുവല്ലോ; അവിടെ മറ്റാരുമില്ലല്ലോ.

ഇരുട്ടിലായിരുന്നു ആ ഏകൻ.

കുറിപ്പുകൾ

[1] പ്രെമിത്തിയുസിന്റെ കരൾ ദിവസംപ്രതി ഒരു കഴുവന്ന് തിന്നിരുന്നു എന്നും രാത്രി വീണ്ടും അത് മുറിവു കൂടിയിരുന്നു എന്നുമുള പൂരാണകഥയെയാണ് ഇവിടെ സൂചിപ്പിച്ചിടുള്ളതു്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.