ഴാങ് വാൽഴാങ്ങിന്റെ കഥയെന്തായി?
കൊസെത്തിന്റെ കൗതുകകരമായ ആജ്ഞയനുസരിച്ചതിനുശേഷം, ആരും അങ്ങോട്ടു ശ്രദ്ധ പതിക്കാതിരിക്കെ, അയാൾ അവിടെനിന്നെണീറ്റ് ഉപായത്തിൽ തളത്തിലെത്തി. എട്ടുമാസം മുൻപ് ചളികൊണ്ടും ചോരകൊണ്ടും വെടിമരുന്നു കൊണ്ടും കറുത്ത് അയാൾ ദൗഹിത്രനെ മുത്തച്ഛന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുവന്ന ആ മുറിയായിരുന്നു അത്. പഴയ കണ്ണാടിപ്പലക തളിരുകളെക്കൊണ്ടും പുഷ്പങ്ങളെക്കൊണ്ടും മാലയണിഞ്ഞിരിക്കുന്നു; മരിയുസ്സിനെ കിടത്തുകയുണ്ടായ സോഫമേൽ ഗായകന്മാർ ഇരിക്കുന്നു. കറുത്ത പുറങ്കുപ്പായത്തോടും കാലുമുട്ടുചട്ടകളോടും വെളുത്ത കീഴ്ക്കാലുറകളോടും വെളുത്ത കൈയുകളോടും കൂടിയ ബസ്ക് അവിടെ ഉപയോഗിക്കാൻ പോകുന്ന തളികകളുടെയെല്ലാം ചുറ്റിലും പനിനീർപ്പുവുകൾ അണിയുകയാണ്. ഴാങ് വാൽഴാങ് തന്റെ കെട്ടുള്ള കൈ ചൂണ്ടിക്കാട്ടി, താനില്ലാതിരിക്കുന്നതിനു സമാധാനം പറഞ്ഞുകൊടുപ്പാൻ ഏൽപിച്ച്, ഒരു നട നടന്നു.
ഭക്ഷണമുറിയിലെ ജനാലകൾ തുറക്കുന്നതു തെരുവീഥിയിലേക്കാണ്. ഴാങ് വാൽവാങ് ഇരുട്ടത്തു നിവർന്ന് അനങ്ങാതെ ആ ഒളികൊള്ളുന്ന ജനാലകൾക്കു ചുവട്ടിൽ കുറെ നിമിഷങ്ങളോളം നിന്നു. അയാൾ ചെവിയോർത്തു. സദ്യയുടെ തിരക്ക് അയാൾ കേട്ടു. ഉച്ചത്തിലുള്ള മുത്തച്ഛന്റെ ആജ്ഞകളും, വീണവായനയും തളികകളുടെ കെടെകെടെശ്ശബ്ദവും പൊട്ടിച്ചിരിയും അയാൾ കേട്ടു. ആ ഉന്മേഷ പൂർണ്ണമായ ലഹളയ്ക്കെല്ലാമിടയിൽ കൊസെത്തിന്റെ മനോഹരവും ഓമനത്തം നിറഞ്ഞതുമായ ശബ്ദം അയാൾ വേറെ കേട്ടറിഞ്ഞു.
അയാൾ റ്യു ദെ ഫിൽദ്യു കൽവേറിൽനിന്നു പോയി. റ്യൂ ദ ലോം അർമേയിലെത്തി.
അങ്ങോട്ടു തിരിച്ചുപോവാൻ അയാൾ റ്യു സാങ് ലൂയിയിലൂടേയും, റ്യൂസാങ് ദ് കതെറീനിലൂടേയും, ബ്ലാങ് മന്തോവിലൂടേയും വെച്ചു; അതുകുറച്ചു കളവാണ്; എങ്കിലും ഒരു മൂന്നു മാസമായിട്ടു, റ്യുദ ലോം അർമേയിൽ നിന്നു റ്യൂ ദെ ഫിൽദ്യു കൽവേറിലേക്കു പോവുമ്പോൾ റ്യു വിൽദ്യു തെന ഘടങ്ങളും ചളിയുംകുടാതെ കഴിക്കാൻ വേണ്ടി അയാൾ അതായിരുന്നു പിടിക്കാറ്.
കൊസെത്ത് നടന്നുപോയിട്ടുള്ള ഈ വഴി മറ്റേതു വഴിയിലേക്കും കാൽ ചെല്ലിക്കാതെ അതുതന്നെ അയാൾക്കു വേണമെന്നാക്കി.
ഴാങ് വാൽഴാങ് തന്റെ താമസസ്ഥലത്തെത്തി. അയാൾ വിളക്കു കൊളുത്തി മുകളിലേക്കു കയറി. അവിടെയെങ്ങും ആരുമില്ല. തുസ്സാങ്കൂടി അവിടെയില്ലല്ലോ. ഴാങ് വാൽഴാങ്ങിന്റെ കാൽവെപ്പു മുൻപുണ്ടാകാറുള്ളതിലധികം മുറിയിലെങ്ങും ഒച്ചയുണ്ടാക്കി. എല്ലാ ചുമരളുമാറികളും തുറന്നു കിടക്കുന്നു. അയാൾ കൊസെത്തിന്റെ കിടപ്പുമുറിയിലേക്കു ചെന്നു. കിടയ്ക്കമേൽ വിരിപ്പില്ല. കട്ടിത്തുണികൊണ്ടു മൂടിയതും ഉറയോ പൂനാടപ്പണിയോ ഇല്ലാത്തതുമായ തലയണ, ശീല കാണാവുന്നതും ഇനി ആരും കിടക്കാൻ ഭാവമില്ലെന്നായതുമായ കിടക്കയുടെ കാൽക്കൽ കമ്പിളിമടക്കിൽക്കിടക്കുന്നു. കൊസെത്തിനു രസമുള്ള എല്ലാ ചില്ലറസ്സാമാനങ്ങളും അവിടെനിന്നു കൊണ്ടുപോയിരിക്കുന്നു; കനത്ത ഉരുപ്പടികളും നാലു ചുമരുകളുമല്ലാതെ മറ്റൊന്നും ബാക്കിയില്ല. തുസ്സാങ്ങിന്റെ കിടക്കയും ഇതേവിധം തകരാറായിരിക്കുന്നു. ഒരു കിടയ്ക്കമാത്രമേ ശരിക്കുള്ളു. ഒരാളുടെ വരവും കാത്തിരിക്കുന്നുള്ളു; അതു ഴാങ് വാൽഴാങ്ങിന്റേതാണ്.
ഴാങ് വാൽഴാങ് ചുമരുകളിലേക്കു നോക്കി, ചില ചുമരളുമാറി വാതിലുകളടച്ചു, ഒരു മുറിയിൽനിന്നു മറ്റൊന്നിലേക്കായി ലാത്തി.
എന്നിട്ട് അയാൾ സ്വന്തം മുറിയിലേക്കുതന്നെ തിരിച്ചുചെന്നു, മെഴുതിരി ഒരിടത്തു വെച്ചു.
അയാൾ കൈയിന്റെ കെട്ടഴിച്ചുകളഞ്ഞു, യാതൊരു കേടും പറ്റിയിട്ടില്ലാത്ത വിധത്തിൽ വലത്തേ കൈ ഉപയോഗിച്ചു.
അയാൾ തന്റെ കിടക്കയുടെ അടുക്കലേക്കു ചെന്നു—യദൃച്ഛാസംഭവത്താലോ, അതോ മനഃപൂർവ്വം ചെയ്തതോ? അയാളുടെ നോട്ടം കൊസെത്തിനു അസൂയ തോന്നിച്ചിട്ടുള്ള ആ ‘ഒഴിച്ചുകൂടാത്ത വസ്തുവിൽ’, ഒരിക്കലും അയാളെ വിട്ടുപിരിയുകയുണ്ടായിട്ടില്ലാത്ത ആ ചെറുപെട്ടിയിൽ പതിഞ്ഞു. ജൂൺ 4-ാംനു റ്യു ദ് ലോം അർമേയിലെത്തിച്ചേർന്ന ദിവസം അയാൾ അതു കട്ടിലിന്റെ അടുത്തുള്ള ഒരു വട്ടമേശമേൽ പ്രതിഷ്ഠിച്ചു. ഒരു ചുറുചുറുക്കോടുകൂടി അയാൾ ആ മേശയുടെ അടുക്കലേക്കു ചെന്നു; കീശയിൽനിന്ന് ഒരു താക്കോലെടുത്തു, യാത്രപ്പെട്ടിയുടെ പൂട്ടു തുറന്നു.
അതിൽനിന്നു ഒരു പത്തുകൊല്ലം മുൻപു കൊസെത്ത് മൊങ്ഫേർമി യെയിയിൽനിന്നു പോരികയുണ്ടായപ്പോഴത്തെ ഉടുപ്പ് അയാൾ വലിച്ചെടുത്തു; ആദ്യമായി ചെറിയ നീലയങ്കി, പിന്നെ കറുത്ത ചുമൽ മൂടുതുണി, കൊസെത്തിനു അപ്പോഴും ധരിക്കാവുന്നവിധം വലുതായി തടിച്ച പരുക്കൻ പാപ്പാസ്സുകൾ, പിന്നെ തടിച്ച തുണികൊണ്ടുള്ള കനമേറിയ പെൺകുപ്പായം, പിന്നെ തുന്നിക്കുത്തിയ റവുക്ക, അതു കഴിഞ്ഞു കീശകളോടുകൂടിയ മുന്നാരത്തുണി, പിന്നെ രോമക്കീഴ്ക്കാലുറകൾ, ഇങ്ങനെയെല്ലാം ഒരു ചെറിയ കാലടിയുടെ രൂപം അപ്പോഴും കാണിച്ചുകൊണ്ടിരുന്ന ആ കീഴ്ക്കാലുറയ്ക്ക് ഴാങ് വാൽഴാങ്ങിന്റെ ഒരു കൈപ്പടത്തോളം നീളമില്ല. എല്ലാം കറുത്തിട്ടാണു്. അയാളാണ് ആ ഉടുപ്പുകളെല്ലാം അവൾക്കുവേണ്ടി വാങ്ങിച്ചുകൊണ്ടു ചെന്നതു്. യാത്രസ്സഞ്ചിയിൽനിന്നെടുത്ത് അയാൾ അവയെല്ലാം കിടക്ക്മേൽ നിരത്തി, അയാൾ ആലോചനയിൽ മുങ്ങി. അയാൾ പഴയ കഥകളെ ഓർമിച്ചു. അതു മഴക്കാലത്താണു്. ഡിസേംബർമാസത്തിലെ തണുപ്പുകൂടിയ രാത്രി; അവൾ അർദ്ധനഗ്നയായി കീറത്തണിക്കുള്ളിൽ വിറയ്ക്കുകയായിരുന്നു. അവളുടെ ചെറുകാലടികൾ മരപ്പാപ്പാസ്സിട്ടിട്ടു തുടുത്തിരുന്നു. താനാണ്, ഴാങ് വാൽഴാങ്ങാണ്, അവളെക്കൊണ്ട് കീറത്തുണി അഴിച്ചുകളയിച്ച് ആ വ്യസനസൂചകമായ ഉടുപ്പിടുവിച്ചത്. മകൾ വ്യസനസൂചകമായ ഉടുപ്പിടുന്നത് ശവക്കല്ലറയിൽനിന്നു കണ്ട് അമ്മ സന്തോഷിച്ചിട്ടുണ്ടാവണം; എന്നല്ല, മകളുടെ ഉടുപ്പ് നന്ന്, നല്ല ചൂടുള്ളതുമാണ്. അയാൾ മൊങ്ഫേർമിയയിലെ കാട്ടുപ്രദേശങ്ങളെപ്പറ്റിയോർമ്മിച്ചു; തങ്ങൾ കൊസെത്തും താനുംകൂടി, ആ കാട്ടുപുറം കടക്കുകയായി; അന്നത്തെ കാലവും, ഇലയില്ലാത്ത മരങ്ങളും, പക്ഷികളില്ലാത്ത കാടും, സൂര്യനില്ലാത്ത ആകാശവും, അയാൾക്കോർമ്മവന്നു; സാരമില്ല, അതിന്നൊരു രസമുണ്ടായിരുന്നു. ആ ഉടുപ്പുകൾ കിടക്കമേൽ ക്രമപ്പെടുത്തിവെച്ചു; റവുക്കയ്ക്കടുത്തായി ചുമൽമൂടുതുണി, പാപ്പാസ്സുകൾക്കടുത്തായി കീഴ്ക്കാലുറകളും ചേർത്തുവെച്ചു; അയാൾ ഓരോന്നോരോന്നായി അവയെ നോക്കിക്കണ്ടു. അവൾ ആകെ ഇത്രയേ ഉള്ളൂ; അവൾ ആ വലിയ കളിപ്പാവയെ താങ്ങിപ്പിടിച്ചിരുന്നു; അവൾ തന്റെ മുന്നാരത്തുണിക്കീശയിൽ തന്റെ ലൂയിനാണ്യമിട്ടു; അവൾ ചിരിച്ചു; അവർ കൈ കോർത്തുപിടിച്ചു നടന്നു; അവൾക്ക് ലോകത്തിൽ അയാളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.
ഉടനേ അയാളുടെ ആരാധ്യമായ വെളുത്ത തല കിടയ്ക്കയിൽ വീണു; ആ പ്രായം ചെന്ന വിരക്തഹൃദയം പിളർന്നുപോയി; അയാളുടെ മുഖം കൊസെത്തിന്റെ ഉടുപ്പിനുള്ളിൽ കുഴിച്ചുമുടപ്പെട്ടു എന്നു പറയട്ടെ; ആരെങ്കിലും അസ്സമയത്ത് കോണി കയറിച്ചെന്നിരുന്നുവെങ്കിൽ, ആ ആൾ വല്ലാത്ത തേങ്ങിക്കരച്ചിൽ കേട്ടേനേ.