പിറ്റേ ദിവസം സന്ധ്യയ്ക്കു ഴാങ് വാൽഴാങ് ഗിൽനോർമാൻ ഭവനത്തിന്റെ വണ്ടിപ്പടിക്കലെത്തി വിളിച്ചു. ബസ്കാണ് വാതിൽ തുറന്നത്. ആ നിശ്ചിതസമയത്തു ബസ്ക് മുറ്റത്തു തയ്യാറുണ്ടായിരുന്നു; ആജ്ഞാപ്രകാരമാണെന്നു തോന്നും. ആളുകൾ ചിലപ്പോൾ ഇങ്ങനെ ഭൃത്യന്മാരോടു പറഞ്ഞേല്പിച്ചു എന്നു വരും: ‘മിസ്റ്റർ ഇന്നയാൾ വന്നേക്കും, കാക്കണം.’
ഴാങ് വാൽഴാങ് സംസാരിക്കുന്നതിനു മുൻപായിത്തന്നെ ബസ്ക് അങ്ങോട്ടുചെന്നു പറഞ്ഞു: ‘എജമാനൻ എന്നോടു ചോദിച്ചറിയാൻ ഏല്പിച്ചിട്ടുണ്ട്, അങ്ങു താഴത്തിരിക്കുകയോ മുകളിലേക്കു ചെല്ലുകയോ എങ്ങനെയാണെന്ന്.’
‘ഞാൻ താഴത്തിരിക്കാം.’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു.
തികച്ചും ആദരവോടുകൂടിയിരുന്ന ബസ്ക് ഇരിപ്പുമുറിയുടെ വാതിൽ തുറന്നുപറഞ്ഞു: ‘ഞാൻ കൊച്ചമ്മയെ വിളിക്കാം.’
ഴാങ് വാൽഴാങ് ചെന്ന മുറി ഓതം കയറി, താഴത്തേ നിലയിൽ, മുകളിൽ പലകയടിച്ച് ആവശ്യം വന്നാൽ കലവറയായുപയോഗിക്കുന്നതും ചുകന്ന ചതുരമിഷ്ടിക പാവിയതും തെരുവിൽനിന്നു കടക്കാവുന്നതും ഒരഴിജ്ജനാലയിൽനിന്നു മാത്രം കുറച്ചു വെളിച്ചം കിട്ടുന്നതുമായ ഒരു ചീത്ത മുറിയാണ്.
തൂവൽത്തുടുപ്പുകൊണ്ടും തട്ടിൻകൂച്ചുകൊണ്ടും ചൂലുകൊണ്ടുമുള്ള ബുദ്ധിമുട്ടനുഭവിക്കുന്ന ആ വീട്ടിലെ മുറികളിൽപ്പെട്ടതല്ലായിരുന്നു അത്. പൊടി അവിടെ സമാധാനപൂർവ്വം കഴിച്ചുകൂട്ടിപ്പോരുന്നു. എട്ടുകാലികളെ ആട്ടിപ്പിടിക്കൽ അവിടെ നടക്കാറില്ല. വിസ്താരവും വലുപ്പവുമുള്ളതായി, നന്നേ കറുത്തു, ചത്ത ഈച്ചകളാൽ അലംകൃതമായ ഒരു കൊള്ളാവുന്ന എട്ടുകാലിവല ഒരു ജനാലച്ചില്ലിന്മേൽ ഒരു ചക്രം വരച്ചിരുന്നു, ചെറുതും തട്ടുയരമില്ലാത്തതുമായ ആ മുറിയുടെ ഒരു മൂലയ്ക്കൽ അസംഖ്യം ഒഴിഞ്ഞ കുപ്പികൾ കുന്നുകൂടിക്കിടപ്പുണ്ട്.
ഒരു കാവിനിറത്തേപ്പുകൊണ്ട് ചായമിട്ടിരുന്ന ചുമരുകളിൽനിന്ന് വലിയ അടരുകൾ പൊളിഞ്ഞു പോയിട്ടുണ്ട്. ഒരറ്റത്തായി കറുത്ത ചായമിട്ട് ഒരു ചെറിയ ചുമർക്കൂടോടുകൂടിയ ഒരടുപ്പിൻതിണ്ണ നിന്നിരുന്നു. അതിൽ തിയ്യുണ്ട്; അപ്പോൾ, ‘ഞാൻ താഴത്തിരിക്കാം’ എന്നുള്ള ഴാങ് വാൽഴാങ്ങിന്റെ മറുപടി മുൻകൂട്ടി കണ്ടിരിക്കുന്നു എന്നർത്ഥം.
അടുപ്പിൻതിണ്ണയുടെ രണ്ടു വശത്തുമായി രണ്ടു ചാരുകസാലകളിട്ടിട്ടുണ്ട്. ആ രണ്ടു കസാലകളുടേയും ഇടയ്ക്ക് ഒരു പരവതാനിയെന്ന നിലയിൽ രോമത്തേക്കാളധികം പാവുനൂലുകൾ പുറത്തേക്കു കാണിക്കുന്ന ഒരു പഴയ കിടയ്ക്കവിരി ഇട്ടിട്ടുണ്ട്.
അടുപ്പിലെ തിയ്യും ജനാലയിലൂടേ കിട്ടുന്ന സന്ധ്യാപ്രകാശവും ആ മുറിയിൽ വെളിച്ചത്തിന്നുണ്ട്.
ഴാങ് വാൽഴാങ് ക്ഷീണിച്ചിരുന്നു. കുറേ ദിവസമായിട്ട് അയാൾ ഉണ്ണുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ല. അയാൾ ആ ചാരുകസാലകളിലൊന്നിൽ വീണു.
ബസ്ക് തിരിച്ചെത്തി, അടുപ്പിൻതിണ്ണയിൽ ഒരു മെഴുതിരി കൊളുത്തിവെച്ചു, പുറത്തേക്കു പോയി. തല കീഴ്പോട്ടു തൂങ്ങിയും കവിൾ മാറത്തു തൊട്ടുമിരിക്കുന്ന ഴാങ് വാൽഴാങ് ബസ്കിനെയാവട്ടേ മെഴുതിരിയെയാവട്ടെ കണ്ടില്ല.
പെട്ടെന്ന് അയാൾ ഒരു ഞെട്ടിത്തെറിക്കലോടുകൂടി നിവർന്നു. കൊസെത്ത് അയാളുടെ പിന്നിൽ നില്പുണ്ട്.
അവൾ അകത്തേക്കു വന്നത് അയാൾ കണ്ടില്ല; പക്ഷേ, അവളവിടെയുണ്ടെന്ന് അയാൾക്കു തോന്നി.
അയാൾ തിരിഞ്ഞുനോക്കി. അയാൾ അവളെ സൂക്ഷിച്ചുനോക്കി. അവൾക്ക് ഉള്ളലിയിക്കുന്ന ഒരോമനത്തമുണ്ട്. പക്ഷേ, അയാൾ ആ അഗാധനോട്ടംകൊണ്ടു നോക്കിപ്പഠിച്ചത് അവളുടെ സൗന്ദര്യത്തെയല്ല, അവളുടെ ആത്മാവിനെയാണ്.
‘അപ്പോൾ’, കൊസെത്ത് ഉച്ചത്തിൽ പറഞ്ഞു. ‘അച്ഛൻ ഒരസാധാരണ മട്ടുകാരനാണെന്ന് എനിക്കറിയാമെങ്കിലും ഇത്ര ഞാൻ വിചാരിച്ചിട്ടില്ല. എന്തൊരു കമ്പം! ഞാൻ അച്ഛനെ ഇവിടെ വന്നു കാണുന്നതാണ് അച്ഛനിഷ്ടമെന്ന് മരിയുസ് പറഞ്ഞു!’
‘അതേ, അതാണെനിക്കിഷ്ടം.’
‘അങ്ങനെ പറയുമെന്ന് എനിക്കറിയാം. നല്ലത്. ഞാൻ നിങ്ങളുമായി ഒരു ശണ്ഠകൂടാനാണ് ഭാവമെന്ന് മുൻകൂട്ടിത്തന്നെ പറഞ്ഞുവെച്ചേക്കാം. നമുക്ക് ആദ്യം മുതല്ക്കുതന്നെ തുടങ്ങുക. അച്ഛാ, എന്നെപ്പിടിച്ചു പൂട്ടു.’
അവൾ കവിൾ കാണിച്ചു.
ഴാങ് വാൽഴാങ് അനങ്ങാതെ നിന്നു.
‘നിങ്ങൾ അനങ്ങുന്നില്ല. ഞാനതു കുറിച്ചുവെക്കുന്നു. കുറ്റക്കാരന്റെ നില. ആട്ടെ സാരമില്ല, ഞാൻ മാപ്പു തന്നു. യേശുക്രിസ്തു പറഞ്ഞിരിക്കുന്നു; മറ്റേ കവിൾ കാണിച്ചുകൊടുക്കുക. അതിതാ.’
അവൾ മറ്റേക്കവിൾ കാണിച്ചു.
ഴാങ് വാൽഴാങ് ഇളകിയില്ല. അയാളുടെ കാലടികൾ നിലത്തോടു ചേർത്താണി തറയ്ക്കപെട്ടിരിക്കുന്നു എന്നു തോന്നി.
‘ഇതു കുറേക്കവിയുന്നു’, കൊസെത്ത് പറഞ്ഞു. ‘ഞാൻ നിങ്ങളോട് എന്തുചെയ്തു? ഞാൻ പറയട്ടെ, ഞാനമ്പരന്നിരിക്കുന്നു. ഇതിനു പ്രായശ്ചിത്തം കൂടിയേ കഴിയു. ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കണം.’
‘എന്റെ ഭക്ഷണം കഴിഞ്ഞു.’
അതു് നേരല്ല. ഞാൻ മൊസ്യൂ ഗിൽനോർമാനെക്കൊണ്ടു നിങ്ങളെ ശകാരിപ്പിക്കും. അച്ഛന്മാരെ ശാസിക്കാനാണ് മുത്തച്ഛന്മാർ. ആട്ടെ, എന്റെ കൂടെ മുകളിൽ ഇരിപ്പുമുറിയിലേക്കു വരൂ. ഇപ്പോൾത്തന്നെ.
‘നിവൃത്തിയില്ല.’
ഇവിടെ കൊസെത്തിന്റെ കാലൊന്നു തെറ്റി. അവൾ ആജ്ഞാപിക്കൽ നിർത്തി, ചോദിക്കാൻ തുടങ്ങി.
‘എന്തുകൊണ്ട്? വീട്ടിൽവെച്ചു ചീത്ത മുറിയാണ് നിങ്ങൾ എന്നെക്കാണാൻ തിരഞ്ഞെടുത്തത്. ഇവിടെ കഴിച്ചുകൂട്ടാൻ വയ്യാ.’
‘നിനക്കറിയാമല്ലോ…’
ഴാങ് വാൽഴാങ് തന്നത്താൻ പിടിച്ചു നേരെയാക്കി.
‘മദാം, ഞാൻ അസാധാരണ മട്ടുകാരനാണെന്ന്, എനിക്കു ചില കമ്പങ്ങളുണ്ടെന്നു, നിങ്ങൾക്കറിയാമല്ലോ…
കൊസെത്ത് തന്റെ ചെറുകൈകൾ കൂട്ടിക്കൊട്ടി.
‘മദാം!… നിങ്ങൾക്കറിയാമല്ലോ!… കുറേക്കൂടി പുതുമകൾ! എന്താണിതിന്റെ സാരം?’
പലപ്പോഴും കാണിക്കാറുള്ള ആ ഹൃദയഭേദകമായ പുഞ്ചിരി അയാൾ അവളെനോക്കി കാണിച്ചു: ‘നിങ്ങൾക്കു മദാം ആവുന്നതാണിഷ്ടം. നിങ്ങൾ അങ്ങനെയാണ്.’
‘അച്ഛാ, അച്ഛനെസ്സംബന്ധിച്ചേടത്തോളം അല്ല.’
‘എന്നെ അച്ഛനെന്നു വിളിക്കരുതു്’
‘എന്ത്?’
‘എന്നെ ‘മൊസ്യു ഴാങ്’ എന്നു വിളിക്കൂ. വേണമെങ്കിൽ ‘ഴാങ്’.’
‘എന്ത്, നിങ്ങൾ എന്റെ അച്ഛനല്ലാതായി? ഞാൻ കൊസെത്തല്ലാതായി? ‘മൊസ്യു ഴാങ്’ എന്താണിതിന്റെ സാരം? എന്ത്, ഇതൊക്കെ ഭരണപരിവർത്തനങ്ങളാണോ, അതെയോ? എന്തുണ്ടായി? വരൂ, എന്റെ മുഖത്തേക്കു നോക്കൂ. നിങ്ങൾ ഞങ്ങളുടെ കൂടെ താമസിക്കില്ല! എന്റെ മുറി നിങ്ങൾ സ്വീകരിക്കില്ല! ഞാൻ നിങ്ങൾക്കെന്തു പിഴച്ചു? എന്തെങ്കിലും ഉണ്ടായോ?’
‘ഒന്നുമുണ്ടായില്ല.’
‘എന്നിട്ടു പിന്നെ?’
‘ഒക്കെ പണ്ടത്തെപ്പോലെതന്നെ.’
‘എന്തിനു നിങ്ങൾ പേരു മാറ്റി?’
‘നിശ്ചയമായും നിങ്ങൾ നിങ്ങളുടേതു മാറ്റിയല്ലോ.’
മുൻപത്തെപ്പോലെതന്നെയുള്ള ഒരു പുഞ്ചിരി അയാൾ കാണിച്ചു. തുടർന്നു പറഞ്ഞു; ‘നിങ്ങൾ മദാം പൊങ്മേർസിയായിരിക്കുന്ന സ്ഥിതിക്ക് എനിക്കു നിശ്ചയമായും മൊസ്യു ഴാങ്ങാവാം.’
‘എനിക്കു യാതൊന്നും മനസ്സിലാവുന്നില്ല. ഇതൊക്കെ വങ്കത്തമാണ്. ഞാൻ എന്റെ ഭർത്താവോട് നിങ്ങൾക്ക് മൊസ്യു ഴാങ്ങാവാമോ എന്ന് ചോദിച്ചുനോക്കട്ടെ. അദ്ദേഹം അതിന് സമ്മതിക്കില്ലെന്നാണ് എന്റെ വിശ്വാസം. നിങ്ങൾ എന്നെ വല്ലാതെ വേദനപ്പെടുത്തുന്നു. ഒരാൾക്കു കമ്പങ്ങളുണ്ടാവാം; പക്ഷേ, അയാൾ തന്റെ കൊസെത്ത്കുട്ടിയെ വ്യസനിപ്പിച്ചുകൂടാ. അതു തെറ്റാണ്. അത്രയും നല്ലാളായ നിങ്ങൾ ദുഷ്ടത കാണിക്കാൻ പാടില്ല.’
അയാൾ മറുപടി പറഞ്ഞില്ല.
അവൾ ചൊടിയോടുകൂടി അയാളുടെ കൈകൾ കടന്നുപിടിച്ച് ഒരനിർവ്വാര്യമായ വലിയോടുകൂടി മുഖത്തേക്കടുപ്പിച്ച അവയെ തന്റെ കഴുത്തിൽ കവിളിനു ചുവട്ടിലായി വെച്ചമർത്തി—കലശലായ സ്നേഹത്തിന്റെ അടയാളം.
‘ഹാ!’ അവൾ പറഞ്ഞു, ‘നല്ലാളാവൂ.’
അവൾ തുടർന്നു; ‘നല്ലാളാവുക എന്നു ഞാൻ പറയുന്നത് ഇതാണ്: സന്തോഷത്തോടുകൂടി ഇവിടെ വന്നു താമസമാക്കുക—റ്യു പ്ലുമെയിലുള്ള പോലെതന്നെ ഇവിടെയും പക്ഷികളുണ്ട്—ഇവിടെ താമസിക്കുക, റ്യൂ ദ് ലോം അർമേ എന്ന ആ ഗുഹ വിട്ടുപോരുക, ഞങ്ങൾക്കു തല പുണ്ണാക്കാൻ കടങ്കഥകളൊന്നും തരാതിരിക്കുക, ഭൂമിയിൽ മറ്റുള്ളവരെപ്പോലെതന്നെ ഒരാളാവുക, ഞങ്ങളോടുകൂടി മുത്താഴം കഴിക്കുക, ഞങ്ങളോടുകൂടി പ്രാതൽ കഴിക്കുക, എന്റെ അച്ഛനാവുക.’
അയാൾ കൈ വേർപെടുത്തി.
‘നിങ്ങൾക്കിനി അച്ഛനാവശ്യമില്ല, ഭർത്താവുണ്ട്.’
കൊസെത്തിന് ശുണ്ഠിവന്നു.
‘എനിക്കിനി അച്ഛൻ വേണ്ടാ! ഈവകയ്ക്ക് ഒരാളെക്കൊണ്ട് മറുപടി പറയാനാവില്ല; ഇതൊന്നും കഥയുള്ള വാക്കല്ല.’
‘ഇവിടെ തുസ്സാങ്ങുണ്ടായിരുന്നുവെങ്കിൽ,’ പ്രമാണങ്ങളെ തിരഞ്ഞുനോക്കുകയും എന്തു ചില്ലയും പിടികൂടുകയും ചെയ്യേണ്ട ഘട്ടത്തിലെത്തിയ ഒരാളെപ്പോലെ’ ഴാങ് വാൽഴാങ് തുടർന്നു, ‘ഞാനെപ്പോഴും സ്വന്തമായി ചില അസാധാരണമട്ടുള്ള ഒരാളാണെന്ന് അവൾ ഒന്നാമതായി ഏറ്റുപറഞ്ഞേനേ. ഇതിൽ പുതുതായിട്ടൊന്നുമില്ല. എനിക്ക് എന്റെ ഇരുണ്ട മൂലയാണ് എന്നും ഇഷ്ടം.’
‘പക്ഷേ, ഇവിടെ തണുക്കുന്നു. ആളുകൾക്കു വ്യക്തമായി കാണാൻ വയ്യാ. മൊസ്യു ഴാങ്ങായിരിക്കുന്നതാണ് ഇഷ്ടമെന്നു പറഞ്ഞാൽ അത് കുറേ ചീത്തയാണ്, അതേയെന്ന്! എന്നെ ‘നിങ്ങൾ’ എന്നു വിളിക്കാൻ ഞാൻ സമ്മതിക്കില്ല.
‘ഇപ്പോൾത്തന്നെ, ഞാനിങ്ങോട്ടു പോരുമ്പോൾ’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു, ‘റ്യു സാങ്ലൂയിയിൽവെച്ച് ഒരു വീട്ടുസാമാനം കണ്ടു. ഒരു ശില്പിയുടെ പീടികയിൽവെച്ചാണ്. ഞാൻ ഒരു സുന്ദരിയായ സ്ത്രീയാണെങ്കിൽ, ആ സാമാനം വാങ്ങിച്ചേനേ. ഒരു നല്ല വൃത്തിയുള്ള ചമയൽമേശ; ഇന്നത്തെ പരിഷ്കാരത്തിലുള്ളത്. ചേലവീട്ടിയെന്നാണ് പറയാറെന്നു തോന്നുന്നു. കൊത്തുപണികളുണ്ട്. കണ്ണാടി നല്ലവണ്ണം വലിയതാണ്, വലിപ്പുകളുണ്ട്. നല്ലതാണ്.
‘ഹൂ, എന്തൊരു കള്ളക്കച്ചവടക്കാരൻ!’ കൊസെത്ത് മറുപടി പറഞ്ഞു.
വിശിഷ്ടമായ അന്തസ്സോടുകൂടി, പല്ലിറുമ്മി ചുണ്ടുകൾ പിന്നോക്കം വലിച്ച്, അവൾ ഴാങ് വാൽഴാങ്ങിന്റെ നേരെ മുഖം വീർപ്പിച്ചു. അവൾ പൂച്ചയുടെ മട്ടെടുക്കുന്ന ഒരു ദേവിയായി.
‘എനിക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു.’ അവൾ തുടർന്നു, ‘ഇന്നലെമുതൽ നിങ്ങളെന്നെ ശുണ്ഠി പിടിപ്പിക്കുന്നു. നിങ്ങളെല്ലാവരും. എനിക്കു കലശലായി മുഷിഞ്ഞു. എനിക്ക് മനസ്സിലാകുന്നില്ല. മരിയുസ്സിനോടെതിർക്കാൻ നിങ്ങളെന്റെ ഭാഗം നിന്നില്ലല്ലോ. നിങ്ങളോടെതിർക്കാൻ മരിയുസ്സും കൂട്ടുകൂടുന്നില്ല. ഞാൻ ഒരൊറ്റ ആൾതനിച്ച്, ഞാനൊരു മുറി ഭംഗിയിൽ അലങ്കരിച്ചുവെച്ചു. അതിൽ ഈശ്വരനെ പാർപ്പിക്കാമെങ്കിൽ അങ്ങനെയാവാം. എന്റെ മുറി എന്റെ കൈയിലേക്കുതന്നെ ഇട്ടു. എന്റെ താമസക്കാരൻ എന്നെ ദീപാളി പിടിപ്പിക്കുന്നു. ഞാൻ നികൊലെത്തോട് ഒരു സദ്യയുണ്ടാക്കാൻ പറഞ്ഞു… മദാം, എനിക്കു നിങ്ങളുടെ സദ്യകൊണ്ടു കാര്യമൊന്നുമില്ല. എന്നല്ല, എന്റെ അച്ഛൻ ഫ്യുഷൽവാങ്ങിന് ഞാനദ്ദേഹത്തെ മൊസ്യു ഴാങ് എന്നു വിളിക്കണം; ചുമരുകൾക്കൊക്കെ താടിമീശയുള്ളതും, പളുങ്കുപണിയുടെ സ്ഥാനത്ത് ഒഴിഞ്ഞ കുപ്പികളോടുകൂടിയതും, മറശ്ശീലകളായി എട്ടുകാലിവലകളുള്ളതുമായ ഒരു വല്ലാത്ത പഴയ വൃത്തികെട്ട കുണ്ടറയിൽവെച്ചു ഞാൻ അദ്ദേഹത്തെ കണ്ടുകൊള്ളണം! നിങ്ങൾ അസാധാരണനാണ്, ഞാൻ സമ്മതിക്കുന്നു; അതു നിങ്ങളുടെ മട്ടാണ്! പക്ഷേ, വിവാഹം കഴിഞ്ഞവർക്ക് ഒരു തൽക്കാലസന്ധി അനുവദിക്കാറുണ്ട്. നിങ്ങൾ പിന്നേയും ക്ഷണത്തിൽത്തന്നെ അസാധാരണമട്ടെടുക്കരുതായിരുന്നു. അപ്പോൾ നിങ്ങൾ ആ കൊള്ളരുതാത്ത റ്യൂ ദ് ലോം അർമെയിൽ തികച്ചും തൃപ്തിയോടുകൂടി കഴിയുകതന്നെയാണ്. എനിക്കവിടെ വല്ലാത്ത ശുണ്ഠി പിടിച്ചു, ഉവ്വ്. നിങ്ങൾക്കെന്നോടെന്താണ് മുഷിച്ചിൽ നിങ്ങളെന്നെ വല്ലാതെ വ്യസനിപ്പിക്കുന്നു, ഉം!
എന്നിട്ടു പെട്ടെന്ന് സഗൗരവം അവൾ ഴാങ് വാൽ ഴാങ്ങിനനെ സശ്രദ്ധം സൂക്ഷിച്ചുനോക്കി തുടർന്നു: ‘ഞാൻ സുഖിക്കുന്നതുകൊണ്ട് നിങ്ങൾക്കു ദേഷ്യമുണ്ടോ?’
നിഷ്കപടത ചിലപ്പോൾ അറിയാതെ ഉള്ളിലേക്കു തുളച്ചുകേറിക്കളയും. കൊസെത്തിനു സാധാരണമായിരുന്ന ഈ ചോദ്യം ഴാങ് വാൽഴാങ്ങിനു വല്ലാതെ കൊണ്ടു. ഒന്നു മാന്തണമെന്നേ കൊസെത്ത് കരുതിയിരുന്നുള്ളു, അവൾ മുറിപ്പെടുത്തിക്കളഞ്ഞു.
ഴാങ് വാൽഴാങ് വിളർത്തു.
ഒരു നിമിഷനേരം അയാൾ ഒന്നും മിണ്ടാതെ നിന്നു; എന്നിട്ട് ഒരനിർവചനീയമായ ഉച്ചാരണവിശേഷത്തോടുകുടി, സ്വയം സംസാരിക്കുകയായി, അയാൾ പിറുപിറുത്തു: ‘അവളുടെ സുഖമായിരുന്നു എന്റെ ജീവിതോദ്ദേശ്യം. ഇനി ഈശ്വരന്ന് എന്നെ പിരിച്ചയയ്ക്കാം. കൊസെത്ത്, നിനക്കു സുഖമായി; എനിക്കിനിമരിക്കാം.’
‘ഹാ! അച്ഛനെന്നെ ‘നീ’ എന്നു വിളിച്ചു! കൊസെത്ത് ആഹ്ലാദിച്ചു.
അവൾ അയാളുടെ കഴുത്തിലേക്കു ചാടി.
അമ്പരന്നുപോയ ഴാങ് വാൽഴാങ് അവളെ കെട്ടിപ്പുണർന്നു. അയാൾ അവളെ വീണ്ടെടുക്കുകയാണെന്നുതന്നെ അയാൾക്കേതാണ്ടു തോന്നി.
‘അച്ഛാ, ഞാൻ നന്ദിപറയട്ടെ!’ കൊസെത്ത് പറഞ്ഞു.
ഈ ഉള്ളം നിറഞ്ഞുണ്ടായ വികാരാവേഗം ഴാങ് വാൽഴാങ്ങിന് അസഹ്യമാവാൻ തുടങ്ങി. അയാൾ പതുക്കെ കൊസെത്തിന്റെ കൈ വിടുവിച്ചു, തൊപ്പിയെടുത്തു.
‘അപ്പോൾ?’ കൊസെത്ത് പറഞ്ഞു.
‘ഞാൻ പോകുന്നു, മദാം, അവർ കാത്തിരിക്കുന്നുണ്ടാവും.’
അയാൾ ഉമ്മറത്തു നിന്നു തുടർന്നു: ‘ഞാൻ നിങ്ങളെ ‘നീ’ എന്നു വിളിച്ചു. ഇനിയൊരിക്കലും അതുണ്ടാവില്ലെന്നു ഭർത്താവോടു പറഞ്ഞേയ്ക്കു, മാപ്പ്.’
ഈ കടങ്കഥപോലുള്ള യാത്രപറയലിൽ അന്തംവിട്ടുപോയ കൊസെത്തിനെ അങ്ങനെയിട്ടുംവെച്ചു ഴാങ് വാൽഴാങ് അവിടെനിന്നു പോയി.