പിറ്റേദിവസം ആ സമയത്തുതന്നെ ഴാങ് വാൽഴാങ് വന്നു.
കൊസെത്ത് യാതൊരു ചോദ്യവും ചോദിച്ചില്ല, അത്ഭുതപ്പെടാതായി, തണുക്കുന്നു എന്നാവലാതിപ്പെടാതായി, ഇരിപ്പുമുറിയെപ്പറ്റി പറയാതായി, ‘അച്ഛാ’ എന്നോ അല്ലെങ്കിൽ മൊസ്യു ഴാങ് എന്നോ പറയാതെ കഴിച്ചുകൂട്ടി. ‘നിങ്ങൾ’എന്നു വിളിക്കാൻ അവളനുവദിച്ചു. മദാം എന്നു വിളിക്കാൻ അവളനുവദിച്ചു. ഒന്നുമാത്രം, അവളുടെ സന്തോഷം ഒന്നു കുറഞ്ഞു. ദുഃഖിക്കാൻ അവൾക്കു കഴിയുമെങ്കിൽ, അവൾ ദുഃഖിതയായിരുന്നു എന്നു പറയാം.
അവൾ മരിയുസ്സോടുകൂടി, കാമുകൻ തനിക്കിഷ്ടമുള്ളതെല്ലാം പറയുകയും ഒന്നും മനസ്സിലാക്കിക്കൊടുക്കാതിരിക്കുകയും പ്രേമഭാജനത്തെ സംതൃപ്തിപ്പെടുത്തുകയും ചെയ്യാറുള്ള അത്തരം സംഭാഷണങ്ങളിലൊന്നിൽ ഏർപ്പെട്ടിട്ടുണ്ടെന്നുവരാം. അനുരാഗികളുടെ ഉൽക്കണ്ഠ അവരുടെ അനുരാഗത്തിൽനിന്ന് അധികം പുറത്തേക്കു പോകാറില്ല.
ആ കീഴ്മുറി കുറച്ചൊരു ചമയൽ കഴിച്ചിരുന്നു. ബസ്ക് കുപ്പികളെ ഇല്ലാതാക്കി, നികൊലെത്ത് എട്ടുകാലികളേയും.
പിന്നെ എല്ലാ ദിവസവും ഴാങ് വാൽഴാങ് ആ സമയത്തു് അവിടെയുണ്ടു്. അയാൾ ദിവസംപ്രതി ചെന്നിരുന്നു. മരിയുസ്സിന്റെ വാക്കിൽനിന്നു യഥാശ്രുതമായ അർത്ഥമല്ലാതെ മറ്റൊന്നും ധരിക്കാൻ അയാൾ ശക്തനായില്ല. ഴാങ് വാൽഴാങ് ചെല്ലുന്ന സമയത്ത് അവിടെ ഇല്ലാതിരിക്കാൻ മരിയുസ് എന്തെങ്കിലും ഏർപ്പാടുണ്ടാക്കും. മൊസ്യു ഫുഷൽവാങ്ങിന്റെ അസാധാരണ മട്ടുകൾ വീട്ടുകാർക്കു പരിചയപ്പെട്ടു. തുസ്സാങ് ഇങ്ങനെ സഹായിച്ചു: ‘അദ്ദേഹം എന്നും ഈ മട്ടാണ്,’ അവൾ ആവർത്തിച്ചിരുന്നു. മുത്തച്ഛൻ ഈ വിധി വിധിച്ചു: ‘അദ്ദേഹം ഒരു സ്വയംകൃതിയാണ്.’ എല്ലാം പറഞ്ഞുകഴിഞ്ഞു, എന്നല്ല, തൊണ്ണൂറ്റാറു വയസ്സായാൽപ്പിന്നെ പുതിയ ഒരു ബന്ധം ഉണ്ടായിത്തീരാൻ വയ്യാ, പുതുതായി വന്നവർ വഴിമുടക്കുകമാത്രം. പിന്നെ എങ്ങും സ്ഥലമില്ല; എല്ലാ സ്വഭാവങ്ങളും ഉരുണ്ടുകൂടിക്കഴിഞ്ഞു. മൊസ്യു ഫൂഷൽവാങ്, മൊസ്യു ത്രാങ്ഷെൽവാണ്—മുത്തച്ഛന്ന് ‘ആ മാന്യൻ’ മേൽനിന്നുവിട്ടുപോയാൽ മതി എന്നേ ഉള്ളു. അദ്ദേഹം തുടർന്നു: ‘ഇത്തരം സ്വയംകൃതികളെപ്പോലെ സാധാരണമായിട്ടു മറ്റൊന്നുമില്ല. അവർ എല്ലാത്തരം അവലക്ഷണങ്ങളും കാണിക്കും. കാരണമൊന്നും അവർക്കു പറയാനില്ല. മർക്കി ദ് കനപ്ല് അതിലും കമ്പമായിരുന്നു. മുകൾമുറി മാത്രം ഉപയോഗിക്കാൻവേണ്ടി അദ്ദേഹം ഒരു കൊട്ടാരം വിലയ്ക്കു മേടിച്ചു. ആളുകൾ കാണിക്കുന്ന ചില ഗോഷ്ടിത്തരങ്ങളാണിവ.’
വ്യസനകരമായ അടിവാരം ആരുടേയും കണ്ണിൽപ്പെട്ടില്ല. എന്നല്ല, അങ്ങനെയൊന്ന് ആരെക്കൊണ്ട് ഊഹിക്കാൻ കഴിയും? ഇന്ത്യയിൽ ഇത്തരത്തിലുള്ള കുഴിക്കണ്ടങ്ങളുണ്ട്. വെള്ളം എങ്ങനെയുണ്ടായി, എവിടെനിന്നുണ്ടായി എന്നില്ല; കാറ്റില്ലെങ്കിലും അല ചിന്നും, ശാന്തമായി കിടക്കേണ്ട ദിക്കിൽ ക്ഷോഭിച്ചുകാണാം. ഈ നിഷ്കാരണമായ നുരവരവ് ആളുകൾ നോക്കിക്കാണുന്നു; അകത്തു കിടന്നുഴയ്ക്കുന്ന മുതലയെ കാണുകയില്ല.
പല മനുഷ്യരിലുമുണ്ടാവും ഇങ്ങനെയൊരു ഭയങ്കരജന്തു ഉള്ളിൽ; അവരെ കാർന്നെടുക്കുന്ന ഒരു വല്ലാത്ത പെരുച്ചാഴി; അവരുടെ രാത്രിയിൽ പാർപ്പാക്കിയിട്ടുള്ള ഒരു നിരാശത. അങ്ങനെയുള്ള ഒരാൾ മറ്റു പേരെപ്പോലെതന്നെയിരിക്കും; അയാൾ വരും, പോവും. അയാൾ ഒരായിരം പല്ലുള്ള കഠിനവേദന ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടെന്നും, അത് ആ ഭാഗ്യംകെട്ട മനുഷ്യനിൽ പാർക്കുകയാണെന്നും, അതുകാരണം അയാൾ ചാവുകയാണെന്നും ആരും മനസ്സിലാക്കില്ല. ആ മനുഷ്യൻ ഒരഗാധക്കുഴിയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. അയാൾ കെട്ടിനില്പാണെങ്കിലും അഗാധമാണ്. ഇടയ്ക്കിടയ്ക്കു മീതേ നോക്കുന്ന ആൾക്ക് യാതൊന്നും മനസ്സിലാകാതെയുള്ള ഒരസ്വസ്ഥത അയാളുടെ മുകൾഭാഗത്തു പുറപ്പെടും. ഒരു നിഗൂഢമായ അല പുറപ്പെടും, ഉടനേ മാഞ്ഞുപോവും, വീണ്ടും പൊന്തിവരും; ഒരു പൊള്ള പൊന്തും, ചിന്നിപ്പോവും. അത് ആ അജ്ഞാതജന്തുവിന്റെ ശ്വാസം കഴിക്കലാണ്.
ചില അസാധാരണമട്ടുകൾ: മറ്റുള്ളവർ യാത്ര പറയുമ്പോൾ കടന്നുവരിക, മറ്റുള്ളവർ വെളിച്ചത്തേക്കു വരുന്ന സമയത്തു പിന്നോക്കംവാങ്ങി നില്ക്കുക, ചുമർനിറത്തിലുള്ള വേഷം, എന്നു പറയട്ടെ, എപ്പോഴും നിലനിർത്തിപ്പോരിക, വിജനമായ വഴിക്കു വെക്കുക, ആളില്ലാത്ത തെരുവിഷ്ടപ്പെടുക, സംഭാഷണത്തിൽ ഒരു ഭാഗത്തും കൂടാതിരിക്കുക, ആൾക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ചേരാതിരിക്കുക, സ്വൈരമായി സ്വല്പംകൊണ്ടു കഴിഞ്ഞുകൂടുക, താക്കോൽ കീശയിലുണ്ടായിരിക്കുക, വിളക്കു വാതില്ക്കാവൽക്കാരന്റെ മുറിയിൽ വെയ്ക്കുക, എത്ര സമ്പന്നനാണെങ്കിലും ഒരു മൂലവാതിലിലൂടെ അകത്തേക്കു കടക്കുക, രഹസ്യക്കോണി കയറുക. ഈ നിസ്സാരങ്ങളായ എല്ലാ അസാധാരണങ്ങളും, മുകൾഭാഗത്തു് ഒറ്റപ്പെട്ടു കാണുന്ന ഈ എല്ലാ മടക്കുകളും, ഒരു വല്ലാത്ത അസ്തിവാരത്തിൽ നിന്നാണുണ്ടാവുക.
ഇങ്ങനെ പല ആഴ്ചകൾ കഴിഞ്ഞു. കൊസെത്തിനെ ഒരു പുതുജീവിതം പതുക്കെ കൈയടക്കി; വിവാഹംകൊണ്ടുണ്ടാകുന്ന പുതിയ ബന്ധുക്കൾ, കാണാൻ വരുന്നവർ, ഗൃഹജോലി, സുഖങ്ങൾ, വലിയ കാര്യങ്ങൾ. കൊസെത്തിന്റെ സുഖങ്ങൾക്കു വലിയ ചെലവില്ല; മരിയുസ്സിന്റെ കൂടെയിരിക്കുക. അവളുടെ വലിയ ജോലി അയാളുടെ കൂടെ നടക്കാൻ പോവുകയാണ്, അയാളുടെ ഒരുമിച്ചുണ്ടാവുക. കൈകോർത്തുപിടിച്ചു, പകൽ, തുറന്ന തെരുവീഥികളിലൂടെ, ഒളിവൊന്നുമില്ലാതെ, ലോകം മുഴുവനും നോക്കിനില്ക്കെ, അവർ രണ്ടുപേരും മാത്രമായി, നടന്നു പോകുന്നത് എപ്പോഴും പുതിയതായ ഒരാഹ്ലാദമായിരുന്നു.
കൊസെത്തിന് ഒരു മുഷിപ്പുണ്ടായി. തുസ്സാങ്ങിന് നികൊലെത്തുമായി യോജിക്കാൻ കഴിഞ്ഞില്ല; പ്രായംചെന്ന രണ്ടു ഭൃത്യന്മാർ തമ്മിൽ യോജിച്ചുപോവുക അസാധ്യമാണല്ലോ; അവൾ അവിടെനിന്നു താമസം മാറ്റി. മുത്തച്ഛന്ന് സുഖം തന്നെ; മരിയുസ് ഇടയ്ക്കും തലയ്ക്കും ഓരോ കേസ്സു പിടിക്കും; പുതിയ ഗൃഹ ജീവിതത്തിനിടയിലുള്ള തന്റെ ഗൂഢജീവിതത്തെ ഗിൽനോർമാൻ വലിയമ്മ കൊണ്ടുനടന്നു—അവൾക്കതു മതിയായിരുന്നു. ഴാങ് വാൽഴാങ് ദിവസംപ്രതി കാണാൻ വരും.
‘നീ’ എന്നുള്ള വിളി പോയതോടുകൂടി, ‘നിങ്ങൾ’ എന്നതും ‘മദാ’മും ‘മൊസ്യു ഴാങ്ങും’ അയാളെ കൊസെത്തിനു മറ്റൊരാളാക്കി. അവളിൽനിന്നു തന്നത്താൻ വേർപെടുത്തിയെടുക്കാൻ അയാൾ ചെയ്ത നിഷ്കർഷ ഫലിച്ചു. അവൾക്ക് ഉന്മേഷം പിന്നെപ്പിന്നെ കൂടുകയും പ്രിയം പിന്നെപ്പിന്നെ കുറയുകയും ചെയ്തുപോന്നു. എങ്കിലും അവൾ അയാളെ ഹൃദയപൂർവ്വം സ്നേഹിച്ചു; അയാളതറിഞ്ഞിരുന്നു.
ഒരു ദിവസം അവൾ അയാളോടു പെട്ടെന്നു പറഞ്ഞു: ‘നിങ്ങൾ എന്റെ അച്ഛനായിരുന്നു, ഇപ്പോൾ അല്ലാതായി; നിങ്ങൾ എന്റെ ഇളയച്ഛനായിരുന്നു, ഇപ്പോൾ അല്ലാതായി; നിങ്ങൾ മൊസ്യു ഫുഷൽവാങ്ങായിരുന്നു, ഇപ്പോൾ ഴാങ്ങായി, അപ്പോൾ നിങ്ങളാരാണ്? എനിക്കിതൊന്നും ബോധിക്കുന്നില്ല. നിങ്ങൾ എത്ര നല്ലൊരാളാണെന്ന് ഞാനറിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ, ഞാൻ ഭയപ്പെട്ടുപോവും.
അയാൾ അപ്പോഴും റ്യൂ ദ് ലോം അർമെയിൽത്തന്നെയാണ് താമസം; അയാൾക്കു കൊസെത്ത് താമസിക്കുന്നതിന്റെ വളരെ അകലത്തേക്ക് പാർപ്പുമാറ്റാൻ സുഖമുണ്ടായിരുന്നില്ല.
ആദ്യത്തിൽ അയാൾ കുറച്ചു നേരമേ കൊസെത്തിന്റെ അടുത്തു നിന്നിരുന്നുള്ളു; ക്ഷണത്തിൽ തിരിച്ചുപോവും.
ക്രമത്തിൽ ക്രമത്തിൽ അയാൾ കുറച്ചധികം നേരം അവിടെ കൂടുമെന്നായി, നീളംവെച്ചുവന്നിരുന്ന പകലിന്റെ അധികാരസമ്മതം അയാൾ തഞ്ചപ്പെടുത്തുകയാണോ എന്നു തോന്നും; അയാൾ നേരത്തേ വരും, വൈകിയിട്ടു മടങ്ങും.
ഒരു ദിവസം കൊസെത്ത് യദൃച്ഛയായി ‘അച്ഛാ’ എന്നു വിളിച്ചു. ഒരു സന്തോഷനാളം ഴാങ് വാൽഴാങ്ങിന്റെ ദുഃഖമയമായ വൃദ്ധമുഖത്തുദിച്ചു. അയാൾ അവളെ പിടിച്ചു നേരെയാക്കി ‘ഴാങ്ങെന്നു പറയു, ശരിതന്നെ,’ അവൾ പൊട്ടിച്ചിരിച്ചു മറുപടിപറഞ്ഞു: ‘മൊസ്യു ഴാങ്.’ ‘ഇപ്പോൾ ശരി.’ അയാൾ അഭിപ്രായപ്പെട്ടു. കണ്ണു തുടച്ചത് അവൾ കാണാതിരിക്കാൻവേണ്ടി അയാൾ മുഖം തിരിച്ചു.