1833-ൽ വസന്തത്തിന്റെ അവസാനത്തിലും വേനലിന്റെ ആദ്യത്തിലും, മറെയിൽ അപൂർവ്വമായുണ്ടാകാറുള്ള വഴിപോക്കർ, ചില്ലറക്കച്ചവടക്കാർ, വീട്ടിന്റെ ഉമ്മറങ്ങളിൽ ലാത്തുന്നവർ, കറുത്ത ഉടുപ്പിട്ട ഒരു വയസ്സൻ ദിവസംപ്രതി വൈകുന്നേരം ഒരേ സമയത്ത് റ്യു ദ് ലോം അർമെയിൽ റ്യു സാങ്ത് ക്ര്വദ് ലബ്രെത്തോണെരിയുടെ ആ ഭാഗത്തുനിന്നിറങ്ങി, ബ്ലാങ്മാന്തോവിനു മുൻപിലൂടെ കടന്നു, റ്യു കുൽത്തുർ സാങ്ത് കാതെറിൻ പിന്നിട്ടു, റ്യൂ ദ് ലെഷാർപ്പിലെത്തിയാൽ ഇടത്തോട്ടു തിരിഞ്ഞു, റ്യു സാങ്ലൂയിയിലേക്കു പോകുന്നതു കാണാറുണ്ട്.
അവിടെ ചെന്നാൽ അയാളുടെ നടത്തത്തിനു വേഗം കുറയും; തല മുൻപോട്ടു വലിഞ്ഞു, യാതൊന്നും കാണാതെ, യാതൊന്നും കേൾക്കാതെ, ഒരു നക്ഷത്രമാണെന്നവിധം മുൻപിലുള്ളതും ഒരിക്കലും നീങ്ങാത്തതുമായ ഒരു സ്ഥാനത്തേക്കു തന്നെ ഇളകാതെ ഊന്നി നോക്കിക്കൊണ്ടു നടക്കും; ആ സ്ഥാനം റ്യു ദെ ഫിൽദ്യു കൽവേറിന്റെ മൂലയല്ലാതെ മറ്റൊന്നുമായിരിക്കില്ല. ആ തെരുവുമൂലയക്കടുക്കുന്തോറും അയാളുടെ കണ്ണിൽ പ്രകാശം കൂടും; ആന്തരമായ ഒരരുണോദയം പോലെ അയാളുടെ കൃഷ്ണമണികളെ ഒരുതരം സന്തോഷം മിന്നിക്കും; ഒരു മതി മയങ്ങിപ്പോയ മട്ടും ഒരു കലശലായ ഉൽക്കണ്ഠയും അയാളെ ബാധിക്കും; കാണാതെയുള്ള ആരോടോ സംസാരിക്കുകയാണെന്ന വിധം അയാളുടെ ചുണ്ടുകൾ അസ്പഷ്ടമായിളകും; അയാൾ സ്വല്പമൊന്നു പുഞ്ചിരിക്കൊള്ളും; കഴിയുന്നതും പതുക്കെ മുൻപോട്ടു പോവും. എത്തേണ്ടേടത്തെത്താൻ ആഗ്രഹമുണ്ടെങ്കിലും നന്നേ അടുത്തായിട്ടു വേഗം നടക്കുന്നത് ഭംഗിയാവില്ലെന്ന് അയാൾ ശങ്കിക്കുന്നുവോ എന്ന് പറയാൻ തോന്നും. അയാളുടെയും അയാളെ ആകർഷിക്കുന്ന ആ തെരുവിന്റെയും ഇടയ്ക്ക് ചില വീടുകൾമാത്രം എന്നാകുമ്പോൾ അയാൾ നടത്തം തന്നെ പതുക്കെയാക്കും, ചില സമയത്ത് അയാൾ മുൻപോട്ടു നീങ്ങാതെതന്നെയായിപ്പോയോ എന്നു കാണികൾക്കു തോന്നിപ്പോവും. തലയുടെ ഇളക്കവും കൺമിഴികളുടെ ഇളക്കമില്ലായ്മയും ധ്രുവത്തെ അന്വേഷിക്കുന്ന ഒരുകാന്തസൂചിയുടെ ആലോചനയെ സൂചിപ്പിക്കും. എത്താൻ എത്ര താമസിച്ചാലും അയാൾ അവിടെ എത്താതിരിക്കില്ല; അയാൾ റ്യു ദെ ഫിൽ ദ്യു കൽവേറിലായി; ഉടനെ അയാൾ നില്ക്കും, അയാൾ വിറയ്ക്കും; ഒടുവിലത്തെ വീട്ടുമൂലയ്കലേയ്ക്ക് ഒരുതരം കുണ്ഠിതമയമായ ഭീരുത്വത്തോടുകുടി അയാൾ തലയിട്ടു തെരുവിലേക്കു സൂക്ഷിച്ചുനോക്കും; ആ പരിതാപകരമായ നോട്ടത്തിൽ അപ്രാപ്യതയിലെ ഒരു കണ്ണഞ്ചിക്കുന്ന പ്രകാശവും, അയാളുടെ മുൻപിൽ വാതിൽ കൊട്ടിയടയ്ക്കപ്പെട്ട സ്വർഗ്ഗത്തിൽനിന്നുള്ള ഒരു പ്രതിച്ഛായയും പോലുള്ള എന്തോ ഒന്നുണ്ടായിരിക്കും. എന്നിട്ടു കൺപോളകളുടെ കടയ്ക്കൽ ഉരുണ്ടുകൂടി, ഇറ്റുവിഴാൻമാത്രം ക്രമത്തിൽ വലുപ്പംവെച്ചുവന്ന ഒരു കണ്ണീർത്തുള്ളി അയാളുടെ കവിളിലൂടെ ഒലിച്ചു ചിലപ്പോൾ വായയുടെ അടുത്തെത്തി നിലവാവും. ആ വയസ്സൻ അതിന്റെ പുളിപ്പനുഭവിക്കും. അങ്ങനെ അയാൾ കല്ലുകൊണ്ടുണ്ടാക്കിയതുപോലെ പല നിമിഷങ്ങളോളം നിലക്കൊള്ളും; ഉടനെ അതേ വഴിയിലൂടെ അതേ കാൽവെപ്പോടുകൂടെ അയാൾ തിരിച്ചുപോവും; തിരിച്ചുപോവുന്തോറും അയാളുടെ നോട്ടം കെട്ടുകെട്ടുവരും.
പതുക്കെപ്പതുക്കെയായി ആ വയസ്സൻ റ്യു ദെ ഫിൽ ദ്യു കൽവേർ വരെയുള്ള പോക്കു നിർത്തി; അയാൾ സാങ്ലൂയിയിൽ പകുതി വഴിവരേക്കേ ചെല്ലു, ചിലപ്പോൾ കുറച്ചുകൂടിയധികം. ചിലപ്പോൾ കുറച്ചുകൂടി അടുക്കലോളം. ഒരു ദിവസം അയാൾ റ്യു കൽത്തൂർ സാങ്ത് കാതറിന്റെ മൂലയ്ക്കൽ ചെന്നപ്പോൾ നിന്നു, റ്യൂ ദെ ഫിൽ ദ്യു കൽവേർ ദൂരെ കണ്ടു. എന്തോ ഒന്നു സ്വയം പാടില്ലെന്നു പറകയാണെന്നു തോന്നുമാറ് തല വലത്തുനിന്ന് ഇടത്തോട്ടു പതുക്കെ ഒന്നിളക്കി പിന്നോക്കംതന്നെ മടങ്ങി.
പിന്നെ അയാൾ വ്യു സാങ്ലുയിവരെത്തന്നെ ചെല്ലാതായി; അയാൾ റ്യൂ പവെ വരെ ചെല്ലും. തലയിളക്കും, മടങ്ങിപ്പോരും; പിന്നെ അയാൾ റ്യു ദെ ത്ര്വാപവില്ലോണിൽനിന്നപ്പുറത്തേക്കില്ലെന്നായി; അങ്ങനെ ബ്ലാങ്മാന്തോ വിട്ടുകടക്കാതായി. അയാൾ താക്കോൽ കൊടുക്കാത്ത ഒരു നാഴികമണിയാട്ടുകട്ടിയാണെന്നും അതിന്റെ ആട്ടം തീരെ നിന്നുപോകുന്നതിനു മുൻപ് അകലം കുറഞ്ഞു കുറഞ്ഞു വരികയാണ് ആകാണുന്നതെന്നും പറയാൻ തോന്നും.
എല്ലാ ദിവസവും ആ ഒരേസമയത്ത് അയാൾ പുറത്തേക്കിറങ്ങും, അതേ യാത്ര ആരംഭിക്കും; പക്ഷേ, അതയാൾ മുഴുമിപ്പിക്കില്ല; ഒരുസമയം തനിക്കുതന്നെ അറിവില്ലാതെയാവാം, അയാൾ അതിന്റെ ദൈർഘ്യം കുറച്ചുകുറച്ചു പോന്നു. അയാളുടെ മുഖത്താകെ ഈയൊരൊറ്റ വിചാരമാണ്. എന്താണാവശ്യം? അയാളുടെ ദൃഷ്ടി നിറം കെട്ടു; വെളിച്ചുമില്ലാതായി. അയാളുടെ കണ്ണുനീരും കഴിഞ്ഞു; അതയാളുടെ കൺമൂലയ്ക്കൽ ഉരുണ്ടുകൂടാതായി; ആ ആലോചനാമയമായ കണ്ണു വരണ്ടു. ആ വയസ്സന്റെ തല പിന്നേയും മുൻപോട്ടു വലിഞ്ഞിരുന്നു; അയാളുടെ കവിൾ ചിലപ്പോൾ ഇളകും; അയാളുടെ മെലിഞ്ഞ കഴുത്തിലെ ചുളിവുകൾ കണ്ടാൽ കഷ്ടം തോന്നും. ചിലപ്പോൾ മഴയുള്ള കാലത്ത്, അയാളുടെ കൈയിൽ ഒരു കുട തുങ്ങിക്കിടപ്പുണ്ടാവും; പക്ഷേ, അതയാൾ നിവർത്താറില്ല.
ആ പ്രദേശത്തെ കൊള്ളാവുന്ന സ്ത്രീകൾ പറഞ്ഞിരുന്നു; ‘അയാൾ ഒരു സാധുവാണ്.’ കുട്ടികൾ അയാളുടെ പിന്നാലെ കൂടി ചിരിക്കും.