images/hugo-42.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.6.3
അവർ റ്യുപ്ളുമെയിലെ വീട് ഓർമ്മിക്കുന്നു

ഇത് ഒടുവിലത്തതായിരുന്നു. ആ ആളിക്കത്തലോടുകൂടി വെളിച്ചം തീരെ കെട്ടു ലൗകികം ഇല്ലാതായി, ഒരു ചുംബനത്തോടുകൂടിയുള്ള ആദ്യത്തെ ഉചചാരം നിന്നു, അത്രമേൽ മനോഹരമായിട്ടുള്ള ‘എന്റെ അച്ഛാ’ എന്ന വിളി ഇനിയില്ലെന്നായി. അയാൾ സ്വന്തം ആവശ്യപ്രകാരം സ്വന്തം ഒത്താശയിന്മേലാണ് തന്റെ എല്ലാസുഖവും ഒന്നൊന്നായി ഇല്ലായ്മ ചെയ്തത്; ഒരൊറ്റ ദിവസംകൊണ്ട് കൊസെത്ത് തന്റെ കൈയിൽനിന്നു പോയിട്ട്, പിന്നെ കുറേശ്ശക്കുറേശ്ശയായി അയാൾക്ക് അവളെ കളയേണ്ടിവന്നുവല്ലോ എന്ന ദുഃഖമായി.

ഒരു കുണ്ടറയിലെ ഇരുട്ടോട് ഒരാളുടെ കണ്ണു ക്രമേണ പരിചയപ്പെടുന്നു ചുരുക്കത്തിൽ കൊസെത്തിന്റെ രൂപം ദിവസംപ്രതി ഓരോ നോക്കു കാണുന്നതു കൊണ്ട് അയാൾ തൃപ്തിപ്പെടുകയായി. ആ ഒരൊറ്റ മണിക്കൂറിന്മേലായി അയാളുടെ ആയുസ്സു മുഴുവനും നിൽപ്.

അവൾ അയാളുടെ അടുത്തിരിക്കും, അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കിക്കാണും. അല്ലെങ്കിൽ കഴിഞ്ഞ കാലങ്ങളെപ്പറ്റി, ചെറുപ്പകാലത്തെപ്പറ്റി, കന്യകാമഠത്തെപ്പറ്റി, ആ കഴിഞ്ഞകാലത്തെ സുഹൃത്തുക്കളെപ്പറ്റി, അയാൾ അവളോടു സംസാരിക്കും.

ഒരുദിവസം ഉച്ചയ്ക്ക്—അപ്പൊഴേക്കുംതന്നെ ചൂടും ചുണയുംവെച്ചു ഏപ്രിൽ മാസത്തിലെ ആദ്യകാലത്തെ ഒരു ദിവസമായിരുന്നു അത്; സൂര്യന്റെ മഹോത്സവങ്ങളിലൊന്ന്; മരിയുസ്സിന്റേയും കൊസെത്തിന്റേയും ജനാലകൾക്കു ചുറ്റുമുള്ളതോട്ടം ഉണർന്നെണീക്കുകയാണെന്നു തോന്നും, സുഗന്ധച്ചെടി മൊട്ടിടാൻ തുടങ്ങുന്നു, പഴയ മതിലിന്മേൽ രത്നപ്പണിയുള്ള ചെറുപൂക്കളുടെ ഒരു മിനുസപ്പട്ടുതുണി വിരിച്ചിരിക്കുന്നു, കല്ലുകളുടെ വിടവുകളിലൂടെ വിചിത്രവർണ്ണപ്പൂക്കൾ കോട്ടുവായയിടുന്നു, പുല്ലുകൾക്കിടയിൽ ഒരുതരം പുഷ്പം മൊട്ടിട്ടുവരുന്നുണ്ട്, അക്കൊല്ലത്തെ വെള്ളത്തേനീച്ചകളുടെ പുറപ്പാടായി, ശാശ്വതവിവാഹത്തിലെ ഭാഗവതരായ കാറ്റു, പണ്ടത്തെ മഹാകവികൾ വസന്തകാലമെന്നു പേരിട്ട ആ വിശിഷ്ടമായ പ്രകാശമേളക്കൊഴുപ്പിന്റെ സപ്തസ്വരം മരങ്ങളിൽ മീട്ടാൻ തുടങ്ങുന്നു, അപ്പോൾ, മരിയുസ് കൊസെത്തോടു പറഞ്ഞു:

‘റ്യുപ്ളുമെയിലെ തോട്ടം നമുക്കൊന്നു കാണാൻ പോവണമെന്നു പറകയുണ്ടായല്ലോ. നമുക്കങ്ങോട്ടു പോവുക. നമ്മൾ നന്ദികെട്ടവരായിക്കൂടാ. രണ്ടു കുരികിൽപക്ഷികൾ വസന്തത്തിലേക്കെന്നപോലെ അവർ ഒരു പറപറന്നു. റ്യുപ്ളുമെയിലെ ആ തോട്ടം അവരിൽ ഒരു പ്രഭാതത്തിന്റെ ഫലംചെയ്തു. അവരുടെ അനുരാഗത്തിലെ വസന്തകാലം എന്ന നിലയ്ക്കുള്ള എന്തോ ഒന്നു ജീവിതത്തിന്റെ പിന്നിൽക്കിടപ്പുണ്ട്. റ്യുപ്ളുമെയിലെ വീടു പാട്ടത്തിന്നു വാങ്ങിയിരുന്നതുകൊണ്ടു് അതപ്പോഴും കൊസെത്തിന്റെ കൈവശത്തിലായിരുന്നു. അവർ ആ തോട്ടത്തിലും വീട്ടിലും നടന്നു. അവർ വീണ്ടും പണ്ടത്തെ മട്ടായി. അവർ തങ്ങളെ വിസ്മരിച്ചു. അന്നു വൈകുന്നേരം, പതിവുസമയത്തു, ഴാങ് വാൽഴാങ് റ്യു ദെ ഫിൽ ദ്യു കൽവേറിലെത്തി—‘കൊച്ചമ്മ എജമാനനുമായി പുറത്തേക്കു പോയി, തിരിച്ചെത്തിയിട്ടില്ല. ബസ്ക് അയാളോടു പറഞ്ഞു. അയാൾ മിണ്ടാതെ ഇരുന്നു, ഒരു മണിക്കൂർ കാത്തു. കൊസെത്ത് തിരിച്ചുവന്നില്ല. അയാൾ തലയും താഴ്ത്തി മടങ്ങിപ്പോയി.

കൊസെത്തിന് ‘അവരുടെ തോട്ടത്തെപ്പറ്റി അത്രമേൽ കമ്പം പിടിച്ചിരുന്നതു കൊണ്ടും, ‘കഴിഞ്ഞുപോയ കാലത്തേക്ക് ചെന്ന് ഒരു ദിവസം മുഴുവനും അവിടെ കൂടിയതിനെപ്പറ്റി’ അത്രമേൽ സന്തോഷം തോന്നിയിരുന്നതുകൊണ്ടും, പിറ്റേദിവസം അതല്ലാതെ മറ്റൊന്നും അവൾ സംസാരിക്കുകയുണ്ടായിട്ടില്ല. ഴാങ് വാൽഴാങ്ങിനെ കാണുകയുണ്ടായില്ലെന്നേ അവൾ ഓർമ്മിച്ചില്ല.

‘എങ്ങനെയാണ് നിങ്ങൾ അങ്ങോട്ടു പോയത്?’ ഴാങ് വാൽഴാങ് അവളോടുചോദിച്ചു.

‘കാൽനടയ്ക്ക്.’

‘ഇങ്ങോട്ടെങ്ങനെ മടങ്ങി?’

‘ഒരു കൂലിവണ്ടിയിൽ.’

കുറച്ചു ദിവസമായി, അവർ കഴിഞ്ഞുകൂടുന്ന ലഘുജീവിതം ഴാങ് വാൽഴാങ് കണ്ടുതുടങ്ങിയിട്ട്. അയാളെ അതു സ്വാസ്ഥ്യംകെടുത്തി. മരിയുസ്സിന്റെ മിതവ്യയം കവിഞ്ഞിരുന്നു; ആ വാക്കു ഴാങ് വാൽഴാങ്ങിനെ സംബന്ധിച്ചേടത്തോളം അതിന്റെ കേവലാർത്ഥത്തിലുള്ളതാണ്. അയാൾ ഒരു ചോദ്യം ചോദിച്ചു നോക്കി:

‘എന്താണ് നിങ്ങൾ ഒരു സവാരിവണ്ടി സ്വന്തമായി വെയ്ക്കാത്തത്? ഒരു നല്ല വണ്ടിക്കു മാസത്തിൽ അഞ്ഞൂറു ഫ്രാങ്കേ വേണ്ടിവരൂ. നിങ്ങൾ ധനവാൻമാരാണ്.’

‘എനിക്കറിഞ്ഞുകൂടാ,’ കൊസെത്ത് മറുപടി പറഞ്ഞു.

‘തുസ്സാങ്ങിനെപ്പോലെതന്നെ,’ ഴാങ് വാൽഴാങ് തുടർന്നു. അവൾ പോയി. അവളുടെ സ്ഥാനത്തേക്ക് നിങ്ങൾ ആരെയുമാക്കിയില്ല. എന്തുകൊണ്ട്?’

‘നികൊലെത്ത് ധാരാളമാണ്.’

‘പക്ഷേ, നിങ്ങൾക്കൊരു പരിചാരിക വേണം.’

‘എനിക്കു മരിയുസ്സില്ലേ?’

‘നിങ്ങൾക്കു സ്വന്തം ഒരു വീടു വേണം; സ്വന്തം ഭൃത്യജനം വേണം, ഒരു വണ്ടി വേണം, നാടകശാലയിൽ ഒരിരിപ്പറ വേണം. നിങ്ങൾക്കു വേണ്ടാത്ത പ്രാഭവമൊന്നുമില്ല. ഉള്ള സമ്പത്ത് ഉപയോഗിക്കണ്ടേ? ധനം സുഖത്തെ വർദ്ധിപ്പിക്കുന്നു.’

കൊസെത്ത് മറുപടി പറഞ്ഞില്ല.

ഴാങ് വാൽഴാങ്ങിന്റെ അങ്ങോട്ടുള്ള വരവ് കുറഞ്ഞില്ല. നേരെ മറിച്ച് വഴുതുന്നതു ഹൃദയമാവുമ്പോൾ, വീഴ്ച ഇടയ്ക്കുവെച്ചു നില്ക്കുകയില്ല.

ഴാങ് വാൽഴാങ്ങിന് അധികനേരം സംസാരിച്ചുകൂടണമെന്നും അങ്ങനെ കുറച്ചിട സ്വയം മറക്കണമെന്നുമുള്ളപ്പോൾ, അയാൾ മരിയുസ്സിനെ സ്തുതിക്കും; അയാൾ മരിയുസ് സുന്ദരനും, കുലീനനും, ധീരനും, രസികനും, വാഗ്മിയും, സുശീലനുമാണെന്നഭിപ്രായപ്പെടും. കൊസെത്ത് അയാളെ കവച്ചുവെയ്ക്കും. ഴാങ് വാൽഴാങ് പിന്നെയും തുടങ്ങും. അവർക്കു മതിയാകലില്ല. മരിയുസ്—ആ പേർ അക്ഷയവസ്തുവായിരുന്നു; ആ നാലക്ഷരത്തിൽ ഒരു ഗ്രന്ഥപരമ്പര മുഴുവനും ഒതുങ്ങിയിട്ടുണ്ടു്. ഇങ്ങനെ ഴാങ് വാൽഴാങ് കുറേ നേരം കൂടാൻ വഴിയുണ്ടാക്കും.

കൊസെത്തിനെ കണ്ടുകൊണ്ടിരിക്കാൻ, അവളുടെ അടുത്തിരുന്നു മറ്റെല്ലാം മറന്നുകളയാൻ, അത്ര രസമുണ്ട്. അതയാളുടെ വ്രണങ്ങൾക്ക് ആശ്വാസം കൊടുത്തു. പലപ്പോഴും ബസ്ക് രണ്ടുപ്രാവശ്യം വന്ന് ഇങ്ങനെ പറയേണ്ടിവരും: ‘മൊസ്യു ഗിൽനോർമാൻ ഇവിടുത്തോടു ഭക്ഷണത്തിനു സമയമായി എന്നു പറയാൻ പറഞ്ഞിട്ടുണ്ട്.’

ആവക ദിവസങ്ങളിൽ, തിരിച്ചു പോരുമ്പോൾ ഴാങ് വാൽഴാങ് കലശലായ ആലോചനയിൽ പെട്ടിരിക്കും.

അപ്പോൾ മരിയുസ്സിന്റെ മനസ്സിൽ തോന്നുകയുണ്ടായ കൂടുപുഴുവിന്റെ ഉപമയിൽ വല്ല സത്യവുമുണ്ടോ? വാസ്തവത്തിൽ ഴാങ് വാൽഴാങ് ശാഠ്യം പിടിച്ചു പൂമ്പാറ്റയെ കാണാൻനോക്കുന്ന കൂടുപുഴുതന്നെയായിരുന്നുവോ?

ഒരു ദിവസം അയാൾ പതിവിലുമധികം നേരം അവിടെ കൂടി. പിറ്റേദിവസം അടുപ്പിൽ തിയ്യുണ്ടായിരുന്നില്ലെന്ന് അയാൾ കണ്ടു—‘എന്ത്!’ അയാൾ വിചാരിച്ചു ‘തിയ്യിട്ടിട്ടില്ല.’—അയാൾക്കു സമാധാനവും തോന്നി—‘അതു സാരമില്ല. ഏപ്രിൽമാസമായി, തണുപ്പുകാലം കഴിഞ്ഞു.’

‘ഈശ്വര! എന്തു തണുപ്പാണിവിടെ!’ കൊസെത്ത് അകത്തു കടന്ന ഉടനെ ഉറക്കെപ്പറഞ്ഞു.

‘എന്തേ, ഇല്ല,’ ഴാങ് വാൽഴാങ് പറഞ്ഞുനോക്കി.

‘അപ്പോൾ നിങ്ങളാണോ ബസ്കിനോടു തിയ്യിടേണ്ടെന്നു പറഞ്ഞത്?’

അതേ, ഇതു മെയ് മാസമായല്ലോ.’

പക്ഷേ, ജൂൺവരെ തിയ്യിടാറുണ്ട്. ഈ കുണ്ടറയിൽ എപ്പോഴും വേണം.’

‘തിയ്യു വേണ്ടിവരില്ലെന്നു ഞാൻ കരുതി.’

‘മറ്റുള്ള നിങ്ങളുടെ ഓരോ ആലോചനകൾപോലെ.’ കൊസെത്ത് തിരിച്ചടിച്ചു.

പിറ്റെദിവസം തിയ്യിട്ടിരുന്നു. പക്ഷേ, ചാരുകസാലകൾ രണ്ടും മുറിയുടെ അറ്റത്തു വാതില്ക്കലേക്കു നീക്കിയിട്ടിരിക്കുന്നു—‘എന്താണിതിന്റെ അർത്ഥം?’ ഴാങ് വാൽ ഴാങ് വിചാരിച്ചു.

അയാൾ കസാലകൾ എടുത്തു തിയ്യിന്റെ അടുത്തു കൊണ്ടുവന്നിട്ടു.

എന്തായാലും, ആ തിയ്യിടൽ അയാളെ ഒരിക്കൽക്കൂടി ധൈര്യപ്പെടുത്തി. പതിവിലും കൂറേക്കൂടി നേരം അയാൾ സംസാരം നീട്ടി. പോവാൻ പുറപ്പെടുമ്പോൾ, കൊസെത്ത് അയാളോടു പറഞ്ഞു:

‘ഇന്നലെ ഭർത്താവ് ഒരു നേരമ്പോക്ക് പറഞ്ഞു.’

‘എന്തേ അത്?’

‘അദ്ദേഹം പറഞ്ഞു: ‘കൊസെത്ത്, നമുക്കു കൊല്ലത്തിൽ മുപ്പതിനായിരം ലിവർ വരവുണ്ട്, ഇരുപത്തേഴു നിന്റെ സ്വന്തം, മൂന്നു മുത്തച്ഛൻ എനിക്കു തന്നത്. ഞാൻ മറുപടി പറഞ്ഞു: ‘അപ്പോൾ മുപ്പതായി.’ അദ്ദേഹം തുടർന്നു: ആ മുവ്വായിരംകൊണ്ടു കഴിച്ചുകൂട്ടാൻ ധൈര്യമുണ്ടോ?’ ഞാൻ മറുപടി പറഞ്ഞു: ‘ഉവ്വ്, ഒന്നും കൂടാതെ; ഒന്നുമാത്രം, നിങ്ങൾ അടുത്തു വേണം.’ പിന്നെ ഞാൻ ചോദിച്ചു ഇതെന്തിനെന്നോടു ചോദിച്ചു?’ അദ്ദേഹത്തിന്റെ മറുപടി: ‘അറിയാൻ വേണ്ടി.’

ഴാങ് വാൽഴാങ് മറുപടിക്കൊന്നും കണ്ടില്ല. കൊസെത്ത് പക്ഷേ, അയാളിൽ നിന്നു വല്ല സമാധാനവും ആശിച്ചിട്ടുണ്ടാവാം; അയാൾ കുണ്ഠിതമയമായ മൗനത്തോടുകൂടി ശ്രദ്ധിച്ചുകേട്ടു. അയാൾ റ്യു ദ് ലോം അർമേയിലേക്കു തിരിച്ചു അയാൾ അത്രമേൽ മനോരാജ്യത്തിൽ പെട്ടിരുന്നതുകൊണ്ടു വീട്ടുമ്മറം മാറി സ്വന്തം ഭവനത്തിന്നു പകരം അടുത്ത വീട്ടിലേക്കു കടന്നു. രണ്ടു കോണി മേല്പോട്ടു കയറിയതിന്നുശേഷമേ അയാൾക്കു കാര്യം മനസ്സിലായുള്ളു; എന്നിട്ട തിരിച്ചുപോന്നു.

അയാളുടെ മനസ്സ് അളവില്ലാത്ത ഓരോന്നൂഹിക്കയായിരുന്നു. ആറുലക്ഷം ഫ്രാങ്കിന്റെ ഉത്ഭവത്തെപ്പറ്റി മരിയുസ്സിനു സ്പഷ്ടമായി ശങ്കയുണ്ട്; അതു വല്ല അശുദ്ധസ്ഥലത്തുനിന്നു വന്നതാണെങ്കിലോ ആർക്കറിയാം? ഴാങ് വാൽഴാങ്ങിന്റെ കൈയിൽനിന്നു വന്നതാണെന്നുതന്നെ പക്ഷേ, അയാൾ കണ്ടുപിടിച്ചിരിക്കാം; ആ ശങ്കനീയമായ സമ്പത്തു തൊടാൻ അയാൾക്കു മടി തോന്നി. അതു സ്വന്തമാക്കി സ്വീകരിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല— ശുദ്ധമല്ലാത്ത ഒരു സംഖ്യകൊണ്ടു മുതല്ക്കാരാവുന്നതിലും ഭേദം താനും കൊസെത്തും ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടുകയാണെന്ന് അയാൾ കരുതി. എന്നല്ല, ഴാങ് വാൽഴാങ് അങ്ങോട്ടു ചെല്ലാതാവണമെന്നുണ്ടെന്നാണ് ക്രമത്തിൽ കാണിച്ചുവരുന്നതെന്ന് അയാൾക്കു കുറേശ്ശ തോന്നിത്തുടങ്ങി. പിറ്റേദിവസം ആ കീഴ്മുറിയിൽ ചെന്നപ്പോൾ അയാൾ ഒന്നു ഞെട്ടിപ്പോയി.

കസാല അവിടെനിന്നു പോയിരിക്കുന്നു. അവിടെ ഇരിക്കാനുള്ള യാതൊന്നുമില്ല.

‘ഹാ, എന്താണിത്?’ അകത്തേക്കു കടന്ന ഉടനെ കൊസെത്ത് ഉച്ചത്തിൽ പറഞ്ഞു: ‘കസാലകളില്ല! എവിടെപ്പോയി ചാരുകസാലകൾ?’

‘അവ ഇവിടെയില്ല.’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു.

‘ഇതു കുറേ ഏറുന്നു!’

ഴാങ് വാൽഴാണ് വിക്കി: ‘ഞാനാണ് ബസ്കോട് അതു മാറ്റിയിടാൻ പറഞ്ഞത്.’

‘കാരണം?’

‘ഇന്നു ഞാൻ കുറച്ചു നേരമേ ഇവിടെ നില്ക്കുന്നുള്ളു.’

‘കുറച്ചു നേരമേയുള്ളു എന്നു വെച്ചതുകൊണ്ട് ആയിട നില്ക്കണമെന്നുണ്ടോ?

‘കസാല ഇരിപ്പുമുറിയിൽ കിട്ടിയിട്ട് ബസ്കിന്നാവശ്യമുണ്ടെന്നു തോന്നി.’

‘എന്തിന്?’

ഇന്നു നിശ്ചയമായും നിങ്ങൾക്കു വിരുന്നുകാരുണ്ട്.’

‘ആരുമില്ല.’

ഴാങ് വാൽഴാങ്ങിന് ഇനിയൊന്നും പറയാനില്ല.

കൊസെത്തിനു മുഷിഞ്ഞു.

‘കസാല എടുത്തുകൊണ്ടുപോവുക! ഇന്നാൾ നിങ്ങൾ തിയ്യു കെടുത്തിച്ചു. എന്തവലക്ഷണപ്പണികളാണ് കാട്ടുന്നതു്’

‘പോവട്ടെ!’ ഴാങ് വാൽഴാങ് മന്ത്രിച്ചു.

‘പോവട്ടെ, കൊസെത്ത്’ എന്നയാൾ പറകയുണ്ടായില്ല. എന്നാൽ ‘പോവട്ടെ, മദാം’ എന്നു പറയാൻ അയാൾ ധൈര്യപ്പെട്ടതുമില്ല.

അയാൾ ആകെ തകർന്നു വീട്ടിലേക്കു തിരിച്ചു.

ഇക്കുറി അയാൾക്കു കാര്യം മനസ്സിലായി.

പിറ്റേ ദിവസം അയാൾ വന്നില്ല. കൊസെത്ത് രാത്രിയിലേ അക്കാര്യം ഓർമ്മിച്ചുള്ളു.

‘എന്തേ ഇത്,’ അവൾ പറഞ്ഞു: ‘മൊസ്യു ഴാങ് ഇന്നു വരികയുണ്ടായില്ല.’

അവളുടെ ഹൃദയം ഒന്നു കൊളുത്തി; പക്ഷേ, മരിയുസ്സിന്റെ പക്കൽനിന്നു വന്ന ഒരു ചുംബനംമൂലം അതവൾ അറിഞ്ഞില്ല.

പിറ്റേ ദിവസവും അയാൾ വന്നില്ല.

കൊസെത്ത് അതു ശ്രദ്ധിച്ചില്ല; വൈകുന്നേരം കഴിഞ്ഞു, പതിവുപോലെ, നല്ലവണ്ണമുറങ്ങി. ഉണർന്നതിനുശേഷമേ അതിനെപറ്റി ഓർത്തുള്ളു. അവൾക്ക് അത്രസുഖമായിരുന്നു! മൊസ്യു ഴാങ്ങിനു വല്ല സുഖക്കേടുമുണ്ടോ എന്നും എന്തേ തലേ ദിവസം വരാതിരുന്നതെന്നും അറിയാൻ അവൾ ഉടനെത്തന്നെ നികൊലെത്തിനെ അയാളുടെ വീട്ടിലേക്കയച്ചു. നികൊലെത്ത് താമസിയാതെ, തനിക്കു രോഗമൊന്നുമില്ലെന്നുള്ള മൊസ്യു ഴാങ്ങിന്റെ മറുപടിയുംകൊണ്ട് തിരിച്ചെത്തി. അയാൾക്ക് ഇടയില്ലായിരുന്നു. അയാൾ വേഗം വരും. തരംകിട്ടിയ ഉടനേ, എന്നല്ല, അയാൾ ഒരു ചെറിയ യാത്രയ്ക്കുള്ള ഒരുക്കമാണ്. അയാൾ ഇടയ്ക്കിടയ്ക്ക് അങ്ങനെ ചില യാത്ര ചെയ്യാറുണ്ടെന്ന് മദാം ഓർമ്മിക്കും. അയാളെപ്പറ്റി അവർ അസ്വാസ്ഥ്യപ്പെടേണ്ടതില്ല. അവർ അയാളെക്കുറിച്ചാലോചിക്കരുത്. നികൊലെത്ത് മൊസ്യു ഴാങ്ങിന്റെ വീട്ടിൽച്ചെന്ന ഉടനെ തന്റെ കൊച്ചമ്മ പറഞ്ഞയച്ചിരുന്നത് പറഞ്ഞു. തലേദിവസം വൈകുന്നേരം ചെല്ലാഞ്ഞതെന്തേ എന്നു കൊച്ചമ്മ അന്വേഷിക്കുന്നു. —‘ഞാൻ രണ്ടു ദിവസമായി അവിടെച്ചെന്നിട്ട്’, ഴാങ് വാൽഴാങ് പതുക്കെപ്പറഞ്ഞു.

പക്ഷേ, അത് നികൊലെത്ത് ശ്രദ്ധിച്ചില്ല; അവൾ അത് കൊസെത്തോടു പറയുകയുണ്ടായില്ല.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.