സുഖിക്കുക, വല്ലാത്തൊന്ന്! എന്തു സംതൃപ്തിയാണതിൽ! എന്തു തനിക്കു താൻ പോരുമയാണതിൽ! കള്ളപ്പുരുഷാർത്ഥമായ സുഖം കൈയിലായാൽ മനുഷ്യൻ വാസ്തവപുരുഷാർത്ഥമായ ധർമ്മം എങ്ങനെ മറന്നുപോകുന്നു!
എന്തായാലും, വായനക്കാർ മരിയുസ്സിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതുതെറ്റാണ്.
ഞങ്ങൾ പറഞ്ഞിട്ടുള്ളവിധം മരിയുസ് വിവാഹത്തിന്നു മുൻപായി മൊസ്യു ഫുഷൽവാങ്ങോടു യാതൊന്നും ചോദിക്കുകയുണ്ടായിട്ടില്ല; അതിനു ശേഷം ഴാങ് വാൽഴാങ്ങിനോടു ചോദിക്കാൻ അയാൾക്കു ധൈര്യമില്ലാതായി. അയാളെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കാൻ ഇടയാക്കിയതിനെപ്പറ്റി അയാൾ പശ്ചാത്തപിച്ചു. നിരാശതയ്ക്ക് അങ്ങനെയൊരു സമ്മതം കൊടുത്തുപോയതു തന്റെ പക്കൽ തെറ്റാണെന്ന് അയാൾ പലപ്പോഴും സ്വയം പറകയുണ്ടായിട്ടുണ്ട്. പതുക്കെക്കൊണ്ടു ഴാങ് വാൽഴാങ്ങിനെ തന്റെ വീട്ടിലേക്കു വരാതാക്കുകയും അയാളെപ്പറ്റിയുള്ള വിചാരം കൊസെത്തിന്റെ മനസ്സിൽനിന്നു മാച്ചുകളയുകയും മാത്രമേ നിർവാഹമുള്ളു എന്നയാൾ ഉറച്ചു. കൊസെത്തിന്റെയും ഴാങ് വാൽഴാങ്ങിന്റെയും ഇടയ്ക്ക് അയാൾ എപ്പോഴും ഒരുവിധത്തിൽ തന്നത്താൻ കൊണ്ടുനിർത്തും; അങ്ങനെയായാൽ അവൾ അതറിയില്ലെന്നും ഴാങ് വാൽഴാങ്ങിനെപ്പറ്റി അവൾ വിചാരിക്കില്ലെന്നും അയാൾക്കുറപ്പുണ്ട്. അതൊരു മായ്ക്കലിലധികമായി, അതു തിരോഭവിപ്പിക്കലായി.
മരിയുസ് ആവശ്യവും ന്യായവുമായി തനിക്കു തോന്നിയതു ചെയ്തു. ഴാങ് വാൽഴാങ്ങിനെ, നിഷ്ഠുരതയോടു കൂടാതെ, എന്നാൽ മനക്കരുത്തില്ലായ്മയും കൂടാതെ, അങ്ങോട്ടു ചെല്ലാതാക്കാൻ അയാൾക്കു വായനക്കാർ കണ്ടുകഴിഞ്ഞ സഗൗരവകാരണങ്ങളും ഇനി കാണാനിരിക്കുന്ന മറ്റു ചിലതും ഉള്ളതായി അയാൾ കരുതി.
അയാൾ വക്കാലത്തു പിടിച്ചിരുന്ന ഒരു കേസ്സിന്റെ വിചാരണയിൽ സംഗതിവശാൽ അയാൾ ലഫീത്തിന്റെ ബാങ്കിൽ പണ്ടുദ്യോഗമുണ്ടായിരുന്ന ഒരാളെ കണ്ടെത്തി; ചോദിക്കാതെതന്നെ—അയാൾ കാത്തുകൊള്ളാമെന്നേറ്റിട്ടുള്ള ആ രഹസ്യകാര്യത്തോടുള്ള ആദരംകൊണ്ടും ഴാങ് വാൽഴാങ്ങിന്റെ അപായകരമായ സ്ഥിതിയെക്കുറിച്ചുള്ള ദയകൊണ്ടും അതിന്നയാൾക്കു വാസ്തവമായിട്ടും പാടില്ലല്ലോ— അയാൾക്കു ചില ഗൂഢസംഗതികൾ അറിവായി. അപ്പോൾ ഒരു സഗൗരവമായ ചുമതല തനിക്കുണ്ടെന്ന് അയാൾ വിശ്വസിച്ചു; അയാൾ കഴിയുന്ന വിധമെല്ലാം വകതിരിവോടുകൂടി അന്വേഷിച്ചുവരുന്ന ഏതെങ്കിലും ഒരാൾക്ക് ആ ആറു ലക്ഷം ഫ്രാങ്ക് മടക്കിക്കൊടുക്കേണ്ടതുണ്ട്. അതിന്നുള്ളിൽ, ആ പണം അയാൾ തൊട്ടുകൂടെന്നുവെച്ചു.
കൊസത്താണെങ്കിൽ, ഈ രഹസ്യസംഗതികളൊന്നുംതന്നെ അറിഞ്ഞിട്ടില്ല; അവളേയും ഈ കാര്യത്തിൽ കുറ്റപ്പെടുത്തുന്നതു കഷ്ടമാണ്.
മരിയുസ്സിനെയും അവളേയും സംബന്ധിച്ചേടത്തോളം ഒരു സർവ്വശക്തമായ ആകർഷണശക്തി പ്രവർത്തിച്ചിരുന്നതുകൊണ്ടു, മരിയുസ്സിന്നിഷ്ടമുള്ളതെല്ലാം അവൾ പ്രകൃതിപ്രേരണകൊണ്ടും താനറിയാതെകണ്ടുംതന്നെ ചെയ്തുപോന്നു. ‘മൊസ്യു ഴാങ്ങി’ന്റെ കാര്യത്തിൽ മരിയുസ്സിന്റെ ആവശ്യം ഇന്നതാണെന്ന് അവൾക്കു മനസ്സിലായി; അവൾ അതിനു വഴങ്ങി. ഭർത്താവിന് അവളോടു യാതൊന്നും പറയേണ്ടിവന്നില്ല; അയാളുടെ മൗനപൂർവ്വമായ ഉദ്ദേശ്യത്തെ അവൾ അവ്യക്തമായിട്ടെങ്കിലും വേണ്ടവിധം അറിഞ്ഞ്, അതിനെ കണ്ണടച്ചനുസരിച്ചു. ഇക്കാര്യത്തിൽ അവളുടെ അനുസരണം മരിയുസ് മറന്നുകളഞ്ഞതിനെ താൻ ഓർമ്മിക്കാതിരിക്കുക എന്നതായിരുന്നു. ഇതിന് അവൾക്കു വലിയ ശ്രമമൊന്നും വേണ്ടിവന്നില്ല. കാരണമെന്തെന്നു അവൾതന്നെ അറിയാതെ, അവളെ കുറ്റപ്പെടുത്താൻ അയാൾക്കു യാതൊരു കാരണവും കൂടാതെ, അവളുടെ ആത്മാവ് അത്ര തികച്ചും അവളുടെ ഭർത്താവിന്റേതായതുകൊണ്ടു് മരിയുസ്സിൽ അന്ധകാരമടഞ്ഞിരുന്നതെന്തോ അതു കൊസെത്തിലും ഇരുണ്ടുമൂടിനിന്നു.
എന്തായാലും ഞങ്ങൾ വേണ്ടതിലധികം മുൻപോട്ടുപോകാതിരിക്കട്ടെ; ഴാങ് വാൽ ഴാങ്ങിനെസ്സംബന്ധിച്ചേടത്തോളം, ഈ മറക്കലും മായ്ക്കലും തൊലിപ്പുറമെ മാത്രമേ തട്ടിയിട്ടുള്ളു. അവൾ മറന്നില്ല, ശ്രദ്ധിച്ചില്ല. അടിയിൽ, അവൾക്ക് അത്ര വളരെക്കാലമായി അച്ഛൻ എന്നു വിളിച്ചുപോന്ന ആളെപ്പറ്റി ഹൃദയപൂർവൃമായ സ്നേഹമുണ്ടായിരുന്നു; പക്ഷേ, അവൾ ഭർത്താവിനെ കുറെക്കൂടി ഉള്ളിൽക്കൊണ്ടു സ്നേഹിച്ചു. ഇതാണ് അവളുടെ ഹൃദയത്തിന്റെ സമത്തൂക്കം തകരാറാക്കിയിരുന്നത്; അവൾ ഒരു ഭാഗത്തേക്ക് അധികം ചാഞ്ഞു.
ചിലപ്പോൾ കൊസെത്ത് ഴാങ് വാൽഴാങ്ങിനെ കാണാതിരിക്കുന്നതിനെപ്പറ്റി സംസാരിച്ചു എന്നുവരും. ഉടനെ മരിയുസ് അവളെ സമാധാനിപ്പിക്കും: ‘അദ്ദേഹം ഇവിടെയില്ലെന്നു തോന്നുന്നു. എവിടെക്കോ പോവാനുണ്ടെന്നു പറകയുണ്ടായില്ലേ?’—‘അതു ശരിയാണ്, കൊസെത്ത് വിചാരിച്ചു. ‘അദ്ദേഹത്തിനെ ഇങ്ങനെ ചിലപ്പോൾ കാണാതാകലുണ്ട്. പക്ഷേ, ഇത്രയധികം താമസിക്കാറില്ല.’ രണ്ടോ മൂന്നോ തവണ മൊസ്യു ഴാങ് തിരിച്ചെത്തിയോ എന്നറിയാൻവേണ്ടി അവൾ നികൊലെത്തിനെ റ്യു ദ് ലോം അർമെയിലേക്കു പറഞ്ഞയയ്ക്കയുണ്ടായി. ഴാങ് വാൽഴാങ് ‘ഇല്ലെ’ന്നു പറയാനേല്പിക്കും.
കൊസെത്ത് പിന്നെയൊന്നും ചോദിക്കില്ല. അവൾക്കു ഭൂമിയിൽ ഒരൊറ്റക്കാര്യം മാത്രമേയുള്ളു, മരിയുസ്.
ഞങ്ങൾ ഒന്നുകൂടിപ്പറയട്ടെ, കൊസെത്തും മരിയുസ്സുമാണെങ്കിൽ അവരും അവിടെ ഉണ്ടാകാതിരുന്നു. അവർ വെർനൊങ്ങിലേക്കു പോയി. മരിയുസ് തന്റെ അച്ഛന്റെ സംസ്കാരസ്ഥലത്തേക്ക് കൊസെത്തിനേയും കൂട്ടിക്കൊണ്ടു പോയി.
മരിയുസ് പതുക്കെ കൊസെത്തിനെ ഴാങ് വാൽഴാങ്ങിൽനിന്നകത്തി. കൊസെത്ത് അതിന്നനുവദിച്ചു.
എന്നല്ല, ചില സംഗതികളിൽ വേണ്ടതിലധികം നിഷ്ഠുരതയോടുകൂടിത്തന്നെ, കുട്ടികളുടെ കൃതഘ്നത എന്നു പറയാറുള്ളത് എപ്പോഴും വിചാരിക്കും പോലെ അത്ര അധിക്ഷേപയോഗ്യമായിരിക്കില്ല. അതു പ്രകൃതിയുടെ കൃതഘ്നതയാണ്. പ്രകൃതി, ഞങ്ങൾ മറ്റൊരിടത്തു പറഞ്ഞിട്ടുള്ളതുപോലെ, ‘മുൻപിലേക്കുനോക്കിക്കൊണ്ടാണ്.’ പ്രകൃതി ജീവനുള്ളവയെ വരുന്നവരെന്നും പോകുന്നവരെന്നും രണ്ടു ചേരിയാക്കിപ്പിരിക്കുന്നു. പോകുന്നവർ ഇരുട്ടിലേക്കഭിമുഖമായി നടക്കുന്നു, വരുന്നവർ വെളിച്ചത്തിലേക്കും. അപ്പോൾ വയസ്സന്മാരെസ്സംബന്ധിച്ചേടത്തോളം അപായകരവും ചെറുപ്പക്കാരെസ്സംബന്ധിച്ചേടത്തോളം അനൈച്ഛികവുമായ ഒരഗാധകുണ്ഡം ഉണ്ടായിത്തീരുന്നു. ആദ്യത്തിൽ അറിയാൻ വയ്യാതെ കിടക്കുന്ന ഈ വിടവു ക്രമത്തിൽ, എല്ലാ മരച്ചില്ലകളുടേയും വേർതിരിവുപോലെ വിസ്താരം വെച്ചുവരും. മരത്തടിയോട് യാതൊരു വിധത്തിലും മുഷിഞ്ഞിട്ടല്ലാതെ കൊമ്പുകൾ ഓരോ ഭാഗത്തേക്കായി അതിൽനിന്നു വളർന്നു പിരിയുന്നു. അതവയുടെ കുറ്റമല്ല. യൗവ്വനം, എവിടെ സന്തോഷമുണ്ടോ ആഘോഷങ്ങളുണ്ടോ തെളിവുകളുണ്ടോ അനുരാഗമുണ്ടോ അങ്ങോട്ടു പോകുന്നു. വാർദ്ധക്യം അവസാനത്തിലേക്കും. അവർ അന്യോന്യം കാണൽ ഇല്ലെന്നു വെയ്ക്കുന്നില്ല; പക്ഷേ, തമ്മിൽ സംബന്ധമില്ലാതാവുന്നു, ചെറുപ്പക്കാർ ജീവിതത്തിന്റെ തണുപ്പിക്കലനുഭവിക്കുന്നു; വയസ്സന്മാർ ശവക്കുഴിയുടേയും. നമുക്കു ഈ സാധുക്കുട്ടികളെ കുറ്റപ്പെടുത്താതിരിക്കുക.