ഒരു ദിവസം, ഴാങ് വാൽഴാങ് കോണിയിറങ്ങി തെരുവിലേക്കു രണ്ടുമൂന്നടി വെച്ച്, ഒരു കട്ടിളക്കാലിന്മേൽ-ജൂൺ 5-നു രാത്രി ഗവ്രോഷ് അയാളെ മനോരാജ്യത്തിൽ മുങ്ങിയിരിക്കുന്നതായിക്കണ്ട ആ കട്ടിളക്കാലിന്മേൽത്തന്നെ—ഇരിപ്പായി; അയാൾ കുറേ നിമിഷത്തോളം അവിടെയിരുന്നു, വീണ്ടും മുകളിലേക്കു കയറിപ്പോയി. ഇതു ഘടികാരക്കട്ടിയുടെ ഒടുവിലത്തെ ആട്ടമാണ്. പിറ്റേ ദിവസം അയാൾ തന്റെ മുറി വിട്ടിട്ടില്ല. പിറ്റേ ദിവസം അയാൾ കിടക്കയിൽനിന്നെണീറ്റില്ല.
ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയോടുകൂടി കുറച്ചു മുട്ടക്കൂസ്സോ ഉരുളക്കിഴങ്ങോ ആയിക്കഴിയുന്ന അയാളുടെ നിസ്സാരഭക്ഷണം തെയ്യാറാക്കാറുള്ള വാതില്ക്കാവല്ക്കാരി തവിട്ടുനിറത്തിലുള്ള മൺചട്ടിയിലേക്കു നോക്കി അത്ഭുതപ്പെട്ടു പറഞ്ഞു: ‘അപ്പോൾ എന്റെ നല്ലാളായ സാധുമനുഷ്യ, നിങ്ങൾ ഇന്നലെ യാതൊന്നും കഴിച്ചില്ലല്ലോ’
‘നിശ്ചയമായും ഉവ്വ്,’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു.
‘ചട്ടി നിറഞ്ഞുതന്നെയിരിക്കുന്നു.’
‘വെള്ളപ്പാത്രം നോക്കു; അതൊഴിഞ്ഞിരിക്കുന്നു.’
‘അതുകൊണ്ട് നിങ്ങൾ വെള്ളം കുടിച്ചു എന്നു തെളിഞ്ഞു; ഭക്ഷണം കഴിച്ചു എന്ന് അതുകൊണ്ടു വന്നില്ലല്ലോ?’
‘ശരി,’ ഴാങ് വാൽഴാങ് പറഞ്ഞു. ‘എനിക്കു വെള്ളത്തിനുമാത്രമേ വിശപ്പുണ്ടായുള്ളുവെങ്കിൽ?’
‘അതു ദാഹമാണ്; അതോടുകൂടി ഭക്ഷണവും ചെല്ലുന്നില്ലെങ്കിൽ അതിനു പനിയെന്നാണ് പേർ.’
‘നാളെ ഞാൻ ഭക്ഷണം കഴിക്കാം.’
‘അല്ലെങ്കിൽ ‘ത്രിത്വോത്സവ’ ദിവസം. എന്തുകൊണ്ട് ഇന്നില്ല? ‘ഞാൻ നാളെഭക്ഷണം കഴിക്കാം.’ ഇതാരെങ്കിലും പറയാറുണ്ടോ? എന്റെ ചട്ടിയൊന്നു തൊടുകകൂടി ചെയ്തിട്ടില്ലെന്ന്? എന്റെ നീളനുരുളക്കിഴങ്ങ് എന്തു രസമുണ്ട്!’
ഴാങ് വാൽഴാങ്ങ് ആ കിഴവിയുടെ കൈപിടിച്ചു: ‘ഞാനേല്ക്കുന്നു, ഞാൻ കഴിച്ചുകൊള്ളാം’, തന്റെ ദയാപൂർവ്വമായ സ്വരത്തിൽ അയാൾ പറഞ്ഞു.
‘എനിക്കിതിഷ്ടമില്ല.’ വാതില്ക്കാവല്ക്കാരി മറുപടി പറഞ്ഞു.
ഴാങ് വാൽഴാങ് ഈ നല്ലവളായ കിഴവിയെയല്ലാതെ ആരേയും കാണാറില്ല. പാരിസ്സിൽ ആരുംതന്നെ കടന്നുപോകാത്ത തെരുവും ആരുംതന്നെ കടന്നു ചെല്ലാത്ത വീടുമുണ്ട്. അയാൾ അത്തരം ഒരു തെരുവിൽ അത്തരം ഒരു വീട്ടിലായിരുന്നു.
പുറത്തേക്കു പോകുന്ന ഒരിക്കൽ, ഒരു ചെമ്പുകൊട്ടിയുടെ പീടികയിൽനിന്നു കുറച്ചു സൂ കൊടുത്തു ഒരു ചെറിയ ചെമ്പുകുരിശു വാങ്ങി അതയാൾ കട്ടിലിന്റെ അടുക്കലായി തൂക്കി. ആ തൂക്കുമരം എപ്പോഴും നോക്കിക്കാണാൻ നന്ന്.
ഒരാഴ്ച കഴിഞ്ഞു, ഴാങ് വാൽഴാങ് മുറിയിൽ ഒരു കാൽവെച്ചിട്ടില്ല. അയാൾ കിടക്കയിൽത്തന്നെയാണ്. വാതില്ക്കാവല്ക്കാരി തന്റെ ഭർത്താവോടു പറകയുണ്ടായി: ‘അതാ, മുകളിലുള്ള ആ നല്ലാൾ എണീയ്ക്കലില്ല, ഭക്ഷണം കഴിക്കലില്ല; അയാൾ ഇനിയധികം ഈടുനില്ക്കില്ല. അയാൾക്ക് എന്തോ വ്യസനമുണ്ട്, എന്തോ ഒന്നുണ്ട്. അയാളുടെ മകളുടെ വിവാഹം നന്നായില്ലെന്നാണെനിക്ക്; നിങ്ങളെന്തു പറഞ്ഞാലും അതു പോവില്ല.’
ഭർത്താവു തന്റെ ഗാർഹസ്ഥ്യസംബന്ധിയായ അധികാരപ്രഭവത്തെ കാണിക്കുന്ന സ്വരത്തിൽ മറുപടി പറഞ്ഞു: ‘അയാൾക്ക് പണമുണ്ടെങ്കിൽ, ഒരു വൈദ്യനെ വരുത്തട്ടെ. പണമില്ലെങ്കിൽ, പുറത്തേക്കുപോട്ടെ, വൈദ്യനെ കാണാഞ്ഞാൽ മരിക്കും, അതുതന്നെ.’
‘ഒരു വൈദ്യനെ വരുത്തിയാലോ?’
‘മരിക്കും.’
വാതില്ക്കാവല്ക്കാരി തന്റെ നിലം എന്നു പറയുന്നതിൽനിന്ന് ഒരു പഴയ കത്തികൊണ്ട് പുല്ലു വരണ്ടാൻ തുടങ്ങി; അലകു പൊട്ടിയതോടുകൂടി അവൾ പിറുപിറുത്തു; ‘ഇതു കഷ്ടം. നല്ല വൃത്തിയുള്ള ഒരു വയസ്സൻ! ഒരു കോഴിക്കുഞ്ഞിനെപ്പോലെ വെളുത്തിരിക്കുന്നു.’
ആ പ്രദേശത്തേക്കുള്ള വൈദ്യൻ അതിലെ കടന്നുപോകുന്നത് അവൾ കണ്ടു, അവൾ അദ്ദേഹത്തോടു മുകളിലേക്ക് വരാൻ ആവശ്യപ്പെട്ടു.
‘രണ്ടാം നിലയിലാണ്.’ അവൾ പറഞ്ഞു. ‘അങ്ങോട്ടു ചെല്ലുന്നേടത്താണ് ആ നല്ലാൾ ഒന്നനങ്ങുകകൂടി ചെയ്യുന്നില്ലാത്തതുകൊണ്ട്, വാതിൽ എപ്പോഴും തുറന്നിട്ടാണ്.’
വൈദ്യൻ ഴാങ് വാൽഴാങ്ങിനെ കണ്ടു; അയാളുമായി സംസാരിച്ചു. താഴത്തേക്കിറങ്ങിയപ്പോൾ വാതില്ക്കാവല്ക്കാരി അയാളോടു ചോദിച്ചു:
‘എങ്ങനെ?’
‘നിങ്ങളുടെ രോഗിക്കു തീരെ സുഖമില്ല.’
‘എന്താണ് രോഗം?’
‘എല്ലാമുണ്ട്, ഒന്നുമില്ല. ആകപ്പാടെ കണ്ടാൽ, അയാൾക്കിഷ്ടപ്പെട്ടിട്ടുള്ള ആരെയോ കാണാതായിട്ടുണ്ട്. ആളുകൾ അതുകൊണ്ടു ചത്തേക്കും.’
‘നിങ്ങളോടെന്തു പറഞ്ഞു?’
‘തനിക്കു യാതൊരു സുഖക്കേടുമില്ലെന്നാണ് എന്നോടു പറഞ്ഞത്,’
‘ഇനിയും വന്നുനോക്കുമോ?’
‘വരാം,’ വൈദ്യൻ മറുപടി പറഞ്ഞു. ‘പക്ഷേ, വേറെ ആരോ ഒരാൾകൂടി വരേണ്ടിവരും’