പെർ ലെഷെസ്സിലെ ശ്മശാനഭൂമിയിൽ, പൊതുജനങ്ങളുടെ മറവുസ്ഥലത്തിന്റെ അടുത്ത്, ആ ശവക്കല്ലറകളുടെ നഗരത്തിലെ മേന്മപ്പെട്ട ഭാഗങ്ങളിൽനിന്നകലെയായി, ശാശ്വതത്വത്തിന്റെ സന്നിധിയിൽ, മരണത്തിന്റെ എല്ലാത്തരം വല്ലാത്ത മോടിപ്പകിട്ടുകളേയും കാണിച്ചു നില്ക്കുന്ന നാനാവിധ ശവക്കല്ലറകളിൽനിന്നും ദൂരത്തായി, ഒരു വിജനമായ മൂലയ്ക്കൽ, ഒരു പഴയ മതിലിന്റെ തൊട്ടടുത്തു, കാടുപിടിച്ച ഇത്തിക്കണ്ണി പറ്റിക്കയറിയ ഒരു കൂറ്റൻ ദേവതാരുമരത്തിന്റെ ചുവട്ടിൽ, പുല്ലുകളുടേയും പൂപ്പലുകളുടേയും ഇടയ്ക്ക്, ഒരു കല്ലു നില്ക്കുന്നുണ്ട്, കാലമുണ്ടാക്കുന്ന കുഷ്ഠരോഗത്തിൽനിന്നും, ഓതത്തിൽനിന്നും, കല്പായലുകളിൽനിന്നും, പക്ഷികൾ വരുത്തിക്കൂട്ടുന്ന വൈകൃതത്തിൽനിന്നും, ആ കല്ലിനും മറ്റു കല്ലുകൾക്കുള്ളതിലധികം വിടുതി കിട്ടിയിട്ടില്ല. വെള്ളം അതിനെ പച്ചപിടിപ്പിക്കുന്നു, കാറ്റതിനെ കറുപ്പിക്കുന്നു. അതു വഴികൾക്കൊന്നിനും അടുത്തിട്ടല്ല; അവിടെ പുല്ലുകൾ വളർന്നുനില്ക്കുന്നതുകൊണ്ട്, കാലുകൾ ക്ഷണത്തിൽ ഈറനായിപ്പോകുന്നതുകൊണ്ട്, ആളുകൾ സാധാരണമായി അങ്ങോട്ടു ചെല്ലാറില്ല. ചുറ്റുപാടും കളകൾ തുള്ളിയാടുന്നു. വസന്തത്തിൽ മരങ്ങളിലിരുന്നു ചെറുപക്ഷികൾ പാട്ടു പാടും.
ഈ കല്ലിന്മേൽ യാതൊരു കൃത്രിമപ്പണിയുമില്ല. അതു കുഴിച്ചെടുക്കുമ്പോൾ ഒരു ശവസംസ്കാരസ്ഥലത്തു നാട്ടണമെന്നു മാത്രമേ ഉദ്ദേശ്യമുണ്ടായിട്ടുള്ളു. ഒരാളുടെ ശ്മശാനസ്ഥലത്തേക്കു വേണ്ട നീളത്തിലും വീതിക്കുറവിലും വെട്ടിയെടുക്കണമെന്നല്ലാതെ അതുണ്ടാക്കുമ്പോൾ മറ്റൊന്നും ആരും ഉദ്ദേശിച്ചിട്ടില്ല.
അതിന്മേൽ പേരൊന്നും കാണാനില്ല.
ഒന്നുമാത്രം: വളരെക്കൊല്ലങ്ങൾക്കുമുൻപ് ആരോ ഒരാൾ ഈ നാലുവരി പെൻസിൽകൊണ്ട് അതിന്മേൽ കുറിച്ചിടുകയുണ്ടായി; മഴയും പൊടിയുമേറ്റ അതിപ്പോൾ വായിക്കാൻ വയ്യാതായിരിക്കുന്നു; ഇന്ന് അതു തീരെ മാഞ്ഞുപോയി:
അദ്ദേഹമുറങ്ങുന്നു, വിധിയെന്തായീടിലും
ജീവിച്ചു പൂമാനിവൻ; മരിച്ചു ജീവൻ പോകെ-
എത്രയോ സാധാരണമായതു സംഭവിച്ചു;
പകൽ പോയെന്നാലപ്പോൾ രാത്രി വന്നിടുംവണ്ണം.