images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 31.

അംഗിരസ്സിന്റെ മകന്‍ ഹിരണ്യസ്തൂപൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (കേക)

അഗ്നേ, നീയൊന്നാമനാമംഗിരസ്സൃഷി, ദേവ–
വർഗ്ഗത്തിന്നൊരു നല്ല മിത്രമാകിയ ദേവൻ;
നിന്നുടെ കർമ്മത്തിങ്കല്‍പ്പിറന്നോര്‍, പൃഥുജ്ഞാനര്‍
മിന്നുമായുധമുള്ള കവികൾ മരുത്തുക്കൾ. 1
ആദിമാംഗിരസ്സഗ്നേ, രണ്ടമ്മമാര്‍തന്‍ പുത്രൻ
മേധാവി ശോഭിപ്പിപ്പൂ ദേവകർമ്മത്തെബ്ഭവാൻ;
അങ്ങെല്ലാജ്ജഗത്തിന്നുംവേണ്ടി നാനാത്മാവായ്ത്തീ–
ർന്നെങ്ങനെയൊക്കെപ്പള്ളികൊള്ളുന്നു മനുഷ്യർക്കായ് ! 2
വായുവിന്നഗ്ര്യൻ ഭവാൻ വാസദ, സല്‍ക്കർമ്മേച്ഛു-
വായുപചരിപ്പോനു കാണുമാറായ് വന്നാലും;
ഞെട്ടിപ്പോയ് ദ്യോവും ഭൂവും: ഹോതൃകൃത്യത്തിൻ ഭാര–
മൊട്ടുക്കു വഹിച്ചു; നീ യജിച്ചൂ മഹാന്മാരെ! 3
അഗ്നേ, നീ മനുവിന്നായ് സ്വർഗ്ഗത്തെയുദ്ഘോഷിച്ചൂ;
സല്‍ക്കർമ്മി പുരൂരവസ്സിന്നതിശുഭം നല്കീ.
അരണിദ്വയഘർഷോല്‍പന്നനാം നിന്നെക്കിഴ–
ക്കണച്ചുവെച്ചാരല്ലോ, പില്പാടു പടിഞ്ഞാറും.4
അഗ്നേ. നീ പ്രവർഷിപ്പൂ, പുഷ്ട്രിയെ വളർത്തുന്നൂ,
സ്രുക്കെടുത്തവന്നായി ശ്രവ്യനായ്ച്ചമയുന്നൂ;
മുമ്പേ, സദ്വഷട്കാരഹവിസ്സർപ്പിപ്പോനെയും
പിമ്പാൾക്കാരെയും ശോഭിപ്പിപ്പു നീ, തദേകാന്നൻ. 5
മുഖ്യവിജ്ഞാന, കെടുമാർഗ്ഗത്തില്‍ നടപ്പോനെ-
ത്തക്ക കർമ്മത്തില്‍ക്കൊണ്ടുനിർത്തുന്നൂ ഭവാനഗ്നേ;
പരിതോഗന്തവ്യമാം ശൂരര്‍തൻ സ്വത്തില്‍ച്ചെമ്മേ
പൊരുമല്പരെക്കൊണ്ടും കൊൽവു നീ കേമന്മാരെ! 6
അമ്മനുഷ്യനോ നാളില്‍ നാളിലാഹാരത്തിന്നായ്
വന്മത്തർത്ത്യേതരത്വത്തിൽനിർത്തുന്നൂ ഭവാനഗ്നേ;
നാല്ക്കാലിയിരുകാലിവർഗ്ഗത്തിനായിദ്ദാഹം
വായ്ക്കുന്ന വിജ്ഞന്നുണ്ടാക്കുന്നു സൌഖ്യവും ചോറും! 7
ഞങ്ങൾക്കു ധനം നല്കാനായിട്ടു, വിനുതനാ–
മങ്ങഗ്നേ, തരികൊ,രു കർമ്മിയാം യശസ്വിയെ:
കൈവളർത്താവൂ കർമ്മം പുതുനേട്ടത്താലെങ്ങൾ;
കാക്കുകെങ്ങളെ,ദ്ദേവന്മാരുമായ് ദ്യോവേ, ഭൂവേ! 8
ഹേ വിശുദ്ധാഗ്നേ, ദേവന്മാരില്‍വെച്ചുണര്‍വാണ്ട
ദേവൻ നീ മാതാപിതൃസന്നിധിസ്ഥനായ്ത്തന്നേ
ഞങ്ങൾക്കു മകനാക; കർമ്മിയില്‍ക്കരൾ വെയ്ക്ക;
മംഗളാത്മാവേ, സർവവിത്തഭൃത്തല്ലോ, ഭവാന്‍! 9
നീയഗ്നേ, കരള്‍ വെപ്പോനെങ്ങളി;–ലെങ്ങൾക്കച്ഛ–
നാ, യുഷ്യപ്രദായി നീ; നിന്‍െറ ചാർച്ചക്കാര്‍ ഞങ്ങൾ;
നൂറുമായിരവുമായ്ച്ചേരുന്നൂ ധനങ്ങൾ, സ-
ദ്വീരനായജയ്യനായ് ക്കർമ്മപാലനാം നിങ്കല്‍! 10
ആദിയില്‍ നിന്നെയൊരു നഹുഷനെന്ന നര–
ന്നായുവാം ചമൂനാഥനാക്കി, ദേവകളഗ്നേ;
മനുവിന്നുപദേഷ്ടിയാക്കിനാരിളയെയും;
ജനിച്ചൂ നീ താനെന്നെ,ന്നച്ഛന്നു മകനായി! 11
വന്ദ്യ, നീ സ്വശക്തിയാല്‍പ്പാലിയ്ക്ക, ധനാഢ്യരാ–
കുന്ന ഞങ്ങളെദ്ദേവ, ദേഹങ്ങളെയുമഗ്നേ:
പില്പാടാര്‍ തവ കർമ്മം കണ്ണിമയ്ക്കാതേ കാക്കു,–
മപ്പുത്രതനയന്റെ ഗോക്കളെപ്പാലിപ്പോൻ നീ! 12
അഗ്നേ, നീ യജിപ്പോനു കാവലായ് ക്കേടേശായ്വാന്‍
ദിക്കില്‍ നാലിലും കണ്‍വെച്ചുജ്ജ്വലിയ്ക്കുന്നൂ ചാരേ;
സദയം പോഷിപ്പിയ്ക്കും നിനക്കു ഹവിസ്സേകി–
സ്തുതിപ്പോനുടെ മന്ത്രം മനസാ യാചിപ്പോന്‍ നീ! 13
കൈവരേണമേ. ഭൂരിശ്ലാഘ്യനാമൃത്വിക്കിന്നു
കാമ്യം നന്മുതലെന്നു നണ്ണുവോൻ ഭവാനഗ്നേ;
പോഷണീയന്നും ഭവാനൻപുറ്റ പിതാവെന്നാർ;
ശാസിപ്പൂ, ശിശുവെയും ദിക്കുകളെയും വിദ്വൻ! 14
ദക്ഷിണ കൊടുത്തോരു നരനെബ്ഭവാനഗ്നേ,
രക്ഷിപ്പു, നന്നായ്ത്തയ്ക്കപ്പെട്ട ചട്ടപോലെങ്ങും;
എവനോ ഗൃഹത്തിങ്കല്‍ നല്‍ച്ചോറാൽസ്സുഖിപ്പിച്ചു
ജീവയജ്ഞത്തെച്ചെയ്യും, വിണ്ണിനു തുല്യനവന്‍! 15
അങ്ങഗ്നേ, പൊറുക്കുകീയെങ്ങൾതൻ വ്രതഭംഗ,–
മെങ്ങൾ പൊന്നകലത്തീ മാർഗ്ഗത്തിലണഞ്ഞതും;
ഗമ്യന,ൻപെഴുമച്ഛൻ, സോമാർഹമനുഷ്യർക്കു
കർമ്മസാധകൻ, പ്രത്യക്ഷാത്മാവുമല്ലോ ഭവാൻ! 16
മനു,വംഗിരസ്സ,ഥ യയാതി, പൂർവരിവര്‍–
കണക്കെ,ശ്ശുചിയായൊരംഗിരസ്സാം നീ നേരേ
സഭ്യശാലയില്‍ച്ചെല്കാ,വാഹിയ്ക്ക ദേവന്മാരെ,–
ദ്ദർഭയിലിരുത്തുക, നല്ക വേണ്ടതുമഗ്നേ! 17
വർദ്ധിയ്ക്ക ഭവാനഗ്നേ, ഞങ്ങളങ്ങയെപ്പറ്റി–
ശ്ശക്തിയാ,ലറിവാലോ തീർത്തതാമീ മന്ത്രത്താല്‍;
ഉന്നതിയണയ്ക്കയും ചെയ്യുകെങ്ങളെ ബ്ഭവാൻ;
തന്നരുൾകെ,ങ്ങൾക്കന്നസമ്പത്തും സുമനസ്സും! 18
കുറിപ്പുകൾ: സൂക്തം 31.

[1] ഒന്നാമനാമംഗിരസ്സൃഷി–അംഗിരഃകുലകൂടസ്ഥന്‍. കവികൾ = മേധാവികൾ.

[2] രണ്ടമ്മമാര്‍–രണ്ടു മരക്കഷ്ണങ്ങൾ (അരണികൾ): ഇവയുടെ ഘര്‍ഷണത്തില്‍ അഗ്നി ജനിയ്ക്കുന്നു. നാനാത്മാവായ്ത്തീർന്ന്-ആഹവനീയനും മറ്റുമായിച്ചമഞ്ഞ്. മനുഷ്യർക്കായ്–മനുഷ്യർക്കുവേണ്ടി. എങ്ങിനെയൊക്കെപ്പള്ളികൊള്ളുന്നു (ശയിയ്ക്കുന്നു). ഒരോ മനുഷ്യഗൃഹത്തിലും സ്ഥിതിചെയ്യുന്ന അങ്ങയുടെ സ്വരൂപങ്ങൾ ഇത്ര എന്ന് ആർക്കും അറിഞ്ഞുകൂടാ.

[3] അഗ്ര്യൻ = മുമ്പൻ. വാസദ–പാർപ്പിടം നല്കുന്നവനേ. കാണുമാറായ് വന്നാലും = പ്രത്യക്ഷീഭവിച്ചാലും. ഞെട്ടിപ്പോയ്–അങ്ങയുടെ പ്രഭാവം കണ്ടിട്ട്. മഹാന്മാരെ യജിച്ചു–മഹാന്മാരെ (ദേവന്മാരെ) ഉദ്ദേശിച്ചു യജ്ഞംചെയ്തു.

[4] മനുവിന്നായ്–മനുവിനെ അനുഗ്രഹിപ്പാൻ. സ്വർഗ്ഗത്തെയുദ്ഘോഷിച്ചൂ–പുണ്യലഭ്യമാണ്’ സ്വർഗ്ഗമെന്നു വെളിപ്പെടുത്തി. സല്‍ക്കർമ്മി–അങ്ങയെ പൂജിച്ച. കിഴക്കണച്ചു–വേദിയുടെ കിഴക്കുഭാഗത്ത് ആഹവനീയനെന്ന പേരില്‍ പ്രതിഷ്ഠിച്ചു; പില്പാടു പടിഞ്ഞാറും–പടിഞ്ഞാറെബ്ഭാഗത്തു ഗാർഹപത്യനെന്ന പേരിലും പ്രതിഷ്ഠിച്ചു.

[5] പ്രവർഷിപ്പൂ–കാമങ്ങളെ കോരിച്ചൊരിഞ്ഞുകൊടുക്കുന്നു. പുഷ്ടിയെ–യജമാനന്‍െറ സമ്പത്തിനെ. സ്രുക്കെടുത്തവന്നായി ശ്രവ്യനായ്ച്ചമയുന്നു–ഹോമംചെയ്യുന്നവനെ അനുഗ്രഹിപ്പാൻവേണ്ടി, മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെടാവുന്നവനായിബ് ഭവിയ്യുന്നു. വഷട്കാരത്തോടുകൂടി ഹവിസ്സിനെ അർപ്പിയ്ക്കുന്നവനെ മുമ്പും, അവന്റെ ആൾക്കാരെ പിമ്പും, തദേകാന്നനായ (ആ ഹവിസ്സുമാത്രം ആഹാരമായിട്ടുള്ള) നീ ശോഭിപ്പിയ്ക്കുന്നു; അവർക്കു മേന്മ വരുത്തുന്നു.

[6] പരിതോഗന്തവ്യമാം = ചുറ്റും നടക്കപ്പെടേണ്ടതായ. ശൂരര്‍തന്‍ സ്വത്തില്‍–ശൂരന്മാർക്കു സമ്പത്തുപോലെ പ്രിയപ്പെട്ട യുദ്ധത്തില്‍. പൊരും = പൊരുതുന്ന. കേമന്മാരെ അല്പരെക്കൊണ്ടും കൊല്ലുന്നു; ഇത്രയ്ക്കുണ്ട്, അങ്ങയ്ക്കു മഹിമ!

[7] അമ്മനുഷ്യനെ–അങ്ങയെ സേവിയ്ക്കുന്നവനെ. വന്മർത്ത്യേതരത്വം = ഉല്‍കൃഷ്ടമായ മരണരഹിതത്വം. നാല്ക്കാലി–യിരുകാലിവർഗ്ഗത്തിനായിദ്ദാഹം വായ്ക്കുന്ന–നാല്ക്കാലികളേയും (പശ്വാദികളെയും) ഇരുകാലികളേയും (മിത്രഭൃത്യാദിമനുഷ്യരെയും) കിട്ടാൻ കൊതിയ്ക്കുന്ന. വിജ്ഞന്ന്–യജമാനന്ന്. ഉണ്ടാക്കുന്നു–കൊടുക്കുന്നു.

[8] വിനുതൻ = സ്തുതൻ. അങ്ങ് = ഭവാന്‍. യശസ്വിയെ = കീർത്തിമാനായ പുത്രനെ; അവൻ ഞങ്ങൾക്കു ധനം സമ്പാദിച്ചുതന്നുകൊള്ളും. പുതുനേട്ടത്താല്‍–പുത്രലാഭത്താല്‍. കാക്കുക–നിങ്ങളിരുവരും ഞങ്ങളെ രക്ഷിയ്ക്കുവിന്‍.

[9] മാതാപിതൃസന്നിധിസ്ഥനായ്ത്തന്നേ–ദ്യാവാപൃഥിവികളുടെ അടുക്കലിരുന്നുകൊണ്ടുതന്നെ. കർമ്മിയില്‍ക്കരൾ വെയ്ക്ക–യജമാനനെ അനുഗ്രഹിപ്പാൻ കനിയുക. സർവവിത്തഭൃത്ത്–യജമാനന്നു നല്കാൻ എല്ലാദ്ധനങ്ങളും ഭരി(വഹി)യ്ക്കുന്നവൻ.

[10] ആയുഷ്യപ്രദായി = ജീവനം തരുന്നവന്‍. സദ്വീരന്‍ = നല്ല വീരന്മാരോടുകൂടിയവൻ.

[11] നഹുഷൻ = നഹുഷനെന്ന രാജാവ്. ആയു–പേര്‍ ചമൂനാഥന്‍ = സേനാപതി. ഇള–പേര്‍; ഇവൾ മനുവിന്റെ പുത്രിയുമാണ്. എന്നച്ഛന്ന്–അംഗിരസ്സിന്ന്.

[12] ദേഹങ്ങളെയും–സന്താനങ്ങളെയും. ഞങ്ങളുടെ പൌത്രന്‍െറ ഗോക്കളെ സംരക്ഷിപ്പാനും, അങ്ങാണ്. അപ്പോൾ, ഞങ്ങളുടെ കാര്യം പറയാനുണ്ടോ?

[13] കേടേശായ്വാൻ–തകരാറൊന്നും വരാതിരിപ്പാൻ. കൺ–ജ്വാല. സദയം പോഷിപ്പിയ്ക്കും–ദയാശീലത്വത്താല്‍ അഭിവൃദ്ധികരനായ. യാചിപ്പോന്‍ നീ–അത്രയ്ക്കുണ്ട്, ഹവിർദ്ദാതാവിന്റെ മന്ത്രത്തില്‍ അങ്ങയ്ക്കഭിരുചി.

[14] ഭൂരിശ്ലാഘ്യൻ-വളരെ ആളുകളാൽ ശ്ലാഘനീയൻ. കാമ്യം = സ്പൃഹണീയം. ഋത്വിക്കിന്നു ധനം ലഭിയ്ക്കട്ടെ എന്നു വാഞ്ചരിയ്ക്കുന്നവനാണ്, ഭവാന്‍. എന്നാര്‍–അഭിജ്ഞര്‍ പറഞ്ഞിരിയ്ക്കുന്നു. ശിശു–അനഭിജ്ഞനായ യജമാനന്‍. ദിക്കുകളെയും ശാസിപ്പൂ-ഭവാൻ പറഞ്ഞു കൊടുക്കാഞ്ഞാല്‍ കർമ്മികൾക്കു ദിഗ്ഭ്രമം പററിപ്പോകും.

[15] ചട്ട–നല്ല ഒരു കവചം പോരാളിയെ രക്ഷിക്കുന്നതുപോലെ. സുഖിപ്പിച്ചു–അതിഥികളെ സംതൃപ്തരാക്കി. അവൻ–അതിഥിപൂജയാകുന്ന ജീവയജ്ഞമനുഷ്ടിച്ച യജമാനൻ സ്വർഗ്ഗതുല്യനാണ്, ഋത്വിക്കുകളെ സ്വർഗ്ഗമെന്നപോലെ സുഖിതരാക്കും.

[16] പോന്ന്–ഭവത്സേവനം ത്യജിച്ചു പോന്ന്. സോമാർഹമനുഷ്യര്‍ക്കു–സോമത്തിന്നഹർരായ ആളുകൾക്ക്, അനുഷ്ഠാതാക്കൾക്ക്. ഗമ്യന്‍ = പ്രാപ്യന്‍.

[17] യയാതി–യയാതി എന്ന രാജാവ്. പൂർവര്‍–മറ്റു പൂർവകന്മാര്‍. സഭ്യശാല–യാഗശാല. വേണ്ടതും നല്ക–പ്രിയവസ്തു (ഹവിസ്സ്) നല്കുകയും ചെയ്യുക.

[18] ശക്തി = കഴിവ്. ഈ മന്ത്രത്താല്‍ അങ്ങു വർദ്ധിയ്ക്ക = മഹത്ത്വപ്പെടുക. ഞങ്ങളെ ഉന്നതിയണയ്ക്കയും ചെയ്യുക. അനുഷ്ഠാതാക്കളായ ഞങ്ങളെ ശ്രേയസ്സിലെത്തിയ്ക്കുകയും ചെയ്യുക. സുമനസ്സും = നല്ല (കർമ്മശ്രദ്ധയുള) ഹൃദയവും.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.