images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 30.

ശുനശ്ശേപൻ ഋഷി; ഗായത്രിയും പാദനിചൃത്തും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ ഇന്ദ്രനും, അശ്വിനികളും, ഉഷസ്സും ദേവതകൾ. (അന്നനട)

ഇര തേടും ഞങ്ങളയി നിങ്ങളുടെ
പെരിയൊരു ശതക്രതുവാമിന്ദ്രനെ
നിറച്ചുകൊളളുന്നൂ കുളിർസോമനീരാ–
ലൊ,രു കുണ്ടുകിണറിനെയെന്നപോലെ. 1
പരിശുദ്ധരസമൊരുനൂറോ, കാച്ചു-
മരുന്നിട്ട രസമൊരായിരംതാനോ
തിരുവടിയിങ്കലണഞ്ഞിടുമല്ലോ,
ശരിയ്ക്കൊ,രു കുഴിനിലത്തെന്നപോലെ. 2
ഇതക്കെല്പന്നു മത്തുളവാക്കിപ്പര–
ക്കുമേ തൃക്കുക്ഷിയിലു,ദുധിയിൽപ്പോലേ. 3
തിരുമേനി സദാ സദാ യാതൊന്നിങ്കല്‍,–
പ്പിറാവു ഗർഭിണിപ്പിടയിങ്കല്‍പ്പോലെ
എഴുന്നളളു,മതിങ്ങിതാ; ഞങ്ങളുടെ
മൊഴി ഭവാന്‍ കേൾപ്പത,തിനാല്‍ത്താനല്ലോ! 4
‘ധനപതേ, വീര, വചോവാഹ’ എന്നു
നുതനാം നിന്‍ ലക്ഷ്മി പ്രിയസത്യയാക! 5
ഉയർന്നുനില്ക്കുകീ,യടരിലെങ്ങളെ–
പ്പരിപാലിപ്പാനായ് ശ്ശതക്രതോ, ഭവാൻ;
ഇതരമാകിയ വിഷയമൊക്കെ നാ–
മിരുവരും കൂടിയിരുന്നാലോചിയ്ക്കാം! 6
തുടങ്ങലില്‍ത്തുടങ്ങലില്‍,പ്പടയിങ്കല്‍–
പ്പടയിങ്കലൊ,രു പരിരക്ഷയ്ക്കായി
വിളിയ്ക്കുക ചങ്ങാതികളുടെ മട്ടിൽ,–
ബ്ബലിഷ്ഠനാമിന്ദ്രൻതിരുവടിയെ നാം:7
ശരിയ്ക്കെത്തും, നമ്മളുടെ വിളി കേട്ടാ–
ലൊരായിരം രക്ഷയൊടുമിരയൊടും! 8
പുരാതനമായ പുരത്തിങ്കല്‍ന്നിന്നു
പെരുതിടങ്ങളിലെഴുന്നള്ളുവോനെ
ക്രമാനുസാരേണ വിളിപ്പതുണ്ടു ഞാന്‍,
മമ താതന്‍ പണ്ടു വിളിച്ചതുപോലെ. 9
പുരുഹൂത, വിശ്വവരണീയ, സഖേ,
ശരണദാതാവേ, സ്തുതികാരന്മാർക്കായ്
ഇരക്കുന്നു ഞങ്ങൾ ഭവാനൊടു: വജ്ര–
ധര, സഖേ, സോമരസം കുടിപ്പോനേ,
തരിക, സോമപര്‍ സഖാക്കളെങ്ങൾക്കു
പെരിയ മൂക്കുള്ള പശുപ്പരിഷയെ! 10–11
വരികെങ്ങൾക്കഭിമതസിദ്ധി; കല്പി-
ച്ചരുൾകതു വജ്രിൻ, സഖേ, സോമപായിൻ! 12
സമപ്രീതനിന്ദ്രൻ തരട്ടെ, ചോറുള്ള
നമുക്കിമ്പമേറ്റും ബലിഷ്ഠഗോക്കളെ! 13
ഒരു ഭവത്സമന്‍ സ്വയം വന്നു ധൃഷ്ണോ,
പരിപൂജിതനായ് സ്തുതികാരന്മാരില്‍
ശരിയ്ക്കണയ്ക്കട്ടേ തദീയാഭീപ്സിത,–
മുരുൾകളിലച്ചുതടിയെന്നപോലേ! 14
ശതക്രതോ ഭവാൻ സ്തുതിപ്പോരിൽച്ചേർക്കും,
രഥത്തച്ചനച്ചുതടിപോലേ ധനം! 15
ചിനച്ചു വീർത്തയവിടുമശ്വങ്ങളാല്‍–
ദ്ധനം സദാപി കീഴടക്കിയോനിന്ദ്രൻ;
അവന്‍ കർമ്മശീലന,വന്‍ ദാതാവെങ്ങൾ–
ക്കരുളിനാൻ കേറാനൊ,രു കനകത്തേർ! 16
വരികശ്വികളേ, പുരുഹയാന്നരായ്;-
പ്പെരുകുകിങ്ങു, പൊൻ–പശുക്കൾ ദസ്രരേ! 17
ഇരുവര്‍ നിങ്ങൾക്കുള്ളൊരേരഥം വാനില്‍–
ച്ചരിയ്ക്കുന്നൂ, തടപെടാതെ ദസ്രരേ: 18
രഥത്തിന്റെ വട്ടൊന്നചലാഗ്രേ നിർത്തു;-
മിതരമോ, ചുററിനടന്നിടും വാനില്‍. 19
സനാതനോഷസ്സേ, സ്തുതിപ്പിയേ, നിന-
ക്കനുഭവിപ്പാനേതൊരു നരനുള്ളു?
എവങ്കൽച്ചെല്ലും നീ വിശിഷ്ടാനുഭാവേ?
സുവിദ്യോതേ, ചിത്രേ, വിസരണശീലേ,
അരികില്‍നിന്നു തൊട്ടകലത്തുവരെ–
യ്ക്കറിയുന്നീലല്ലോ, ഭവതിയെ ഞങ്ങൾ! 20–21
വരിക,നീ ദ്യോവിൻസുതേ, ധൃതാന്നയായ്;–
പ്പെരുതുറപ്പിയ്ക്ക, ധനങ്ങളെങ്ങളില്‍! 22
കുറിപ്പുകൾ: സൂക്തം 30.

[1] ഞങ്ങൾ–ഞാൻ, ശുനശ്ശേപനൻ. അയി–ഋത്വിക്കുകളേ, യജമാനന്മാരേ.

[2] രസം–സോമനീര്‍. തിരുവടി–ഇന്ദ്രന്‍. കുഴിനിലം = നിമ്നപ്രദേശം. വെള്ളം നിമ്നപ്രദേശത്തെയ്ക്കൊഴുകുന്നതുപോലെ.

[3] ഇത്–സോമനീര്‍. അക്കെല്പന്ന്–ബലവാനായ ഇന്ദ്രന്ന്. തൃക്കുക്ഷിയില്‍–ഇന്ദ്രന്റെ വയററില്‍. ഉദധിയിൽപോലെ–നദീജലം സമുദ്രത്തില്‍ ചെന്നു പരക്കുന്നതുപോലെ.

[4] അത്-സോമനീർ. ഇതാ–അങ്ങയ്ക്കായി ഒരുക്കിവെച്ചിരിക്കുന്നു. അതിനാൽത്താനല്ലോ (സോമത്തെക്കുറിച്ചുള്ള പ്രേമംകൊണ്ടുതന്നെയാണല്ലോ) ഭവാൻ ഞങ്ങളുടെ മൊഴി (പ്രാർത്ഥന) കേൾക്കുന്നത് (സ്വീകരിക്കുന്നത്).

[5] വചോവാഹ = വചസ്സ് (സ്തുതി) ആകുന്ന വാഹനത്തോടു കൂടിയവനേ; സ്തുതിയാല്‍ വഹിയ്ക്കപ്പെടുന്നവനേ. സ്തുതി ഒരു വാഹനമെന്നപോലെ അങ്ങയെ യജനസ്ഥലങ്ങളിലെത്തിയ്ക്കുന്നു. നുതൻ = സ്തുതിയ്ക്കപ്പെട്ടവൻ. നിൻ ലക്ഷ്മി (സമ്പത്ത്) പ്രിയസത്യയാക–അസ്മാദൃശരെ തീർച്ചയായും പ്രീതിപ്പെടുത്തുമാറാകട്ടെ. ഞങ്ങൾക്കു സമ്പത്തു തന്നരുളുക.

[6] ആലോചിയ്ക്കാം–ഞാന്‍ രക്ഷിയ്ക്കപ്പെട്ടതിന്നുശേഷം.

[7] തുടങ്ങല്‍–കർമ്മാരംഭം. പട–വിഘ്നകാരികളോടുള്ള യുദ്ധം.

[8] ഇര–അന്നം.

[9] പുരാതനം = പണ്ടേ ഉള്ളത്. പുരം–സ്വർഗ്ഗം. പെരുതിടങ്ങളില്‍ (വളരെ യാഗശാലകളില്‍) എഴുന്നള്ളുവോനെ–ഇന്ദ്രനെ. ക്രമാനുസാരേണ–കർമ്മങ്ങളുടെ ക്രമമനുസരിച്ച്. പണ്ടു–യജ്ഞാവസരത്തില്‍.

[10–11] ശരണദാതാവേ = പാർപ്പിടം നല്കുന്നവനേ. സ്തുതികാരന്മാർക്കായ്–സ്തോതാക്കൾക്കുവേണ്ടി. പെരിയ–നീണ്ട.

[12] അത്–അഭിമതസിദ്ധി (അഭീഷ്ടപ്രാപ്തി).

[13] സമപ്രീതൻ–നമ്മോടൊപ്പം തോഷിച്ച. ബലിഷ്ഠഗോക്കളെ = കരുത്തേറിയ പൈക്കളെ. ചോറുള്ള–ആഹാരവും ഇന്ദ്രൻ തരട്ടെ എന്നു ധ്വനി.

[14] ഒരു ഭവത്സമൻ–അങ്ങയോടു തുല്യനായ ഒരു ദേവൻ. ധൃഷ്ണോ = ദൃഷ്ണനായുള്ളോവേ. തദീയാഭീപ്സിതം–അവരുടെ (സ്തോതാക്കളുടെ) അഭീഷ്ടം. ഉരുൾകൾ = വണ്ടിച്ചക്രങ്ങൾ. അച്ചുതടി = അച്ചുതണ്ട്. വണ്ടിച്ചക്രങ്ങളില്‍ അച്ചുതണ്ടു ചേർക്കുന്നതുപോലെ, സ്തോതാക്കളില്‍ ഇഷ്ടസിദ്ധി ചേർക്കട്ടെ.

[15] രഥത്തച്ചൻ (തേരുണ്ടാക്കുന്നവന്‍) ചക്രങ്ങളില്‍ അച്ചുതണ്ടു ചേർക്കുന്നതുപോലെ, ഭവാന്‍ സ്തോതാക്കളില്‍ സമ്പത്തു ചേർത്തുപോരുന്നു.

[16] ചീനച്ച് = ശബ്ദം പുറപ്പെടുവിച്ച്. വീർത്ത് = വീർപ്പിട്ട്, കിതച്ച്. അശ്വങ്ങളാല്‍–യുദ്ധത്തിലിറക്കപ്പെട്ട സ്വന്തം കുതിരകളെക്കൊണ്ട്. ധനം–ശത്രുക്കളുടെ സമ്പത്ത്. സ്തുതിപ്രസന്നന്നായ ഇന്ദ്രന്‍ ശുനശ്ശേപന്ന് ഒരു സ്വർണ്ണരഥം കൊടുത്തുപോല്‍.

[17] പുരുഹയാന്നരായ്–ഞങ്ങൾക്കു തരുവാന്‍ വളരെ കുതിരകളോടും അന്നങ്ങളോടുംകൂടി. ഇങ്ങു–ഞങ്ങളുടെ ഗൃഹങ്ങളില്‍. പൊൻ–പശുക്കൾ = പൊന്നും കന്നാലികളും. ഇന്ദ്രപ്പേരണയാലാണ്, ശുനശ്ശേപൻ അശ്വിദേവന്മാരെ സ്തുതിച്ചു തുടങ്ങിയത്

[18] തട = തടസ്സം.

[19] വട്ടൊന്ന് = ഒരു ചക്രം. അചലാഗ്രേ = പർവതമുകളില്‍. ഇതരം–മറേറച്ചക്രം.

[20–21] അശ്വികളാല്‍ പ്രേരിതനായ ശുനശ്ശേപന്‍ ഉഷസ്സിനെ സ്തുതിയ്ക്കുന്നു: സനാതനോഷസ്സേ = നാശമിലാത്ത ഉഷസ്സേ. നിനക്കനുഭവിയ്ക്കത്തക്കവനായി, മനുഷ്യരില്‍ ഒരുത്തനുമില്ല. വിശിഷ്ടാനുഭാവേ = അസാധരണപ്രഭാവമുള്ളവളേ. നീ എവങ്കല്‍ ചെല്ലും.നിന്നെ രമിപ്പിയ്ക്കാൻ ഒരുവനും ശക്തനാകില്ല. സുവിദ്യോതേ = നല്ല പ്രഭയുള്ളവളേ. ചിത്രേ = നാനാവർണ്ണങ്ങളുള്ളവളേ. വിസരണശീലേ = വ്യാപിനി.

[22] ദ്യോവിൻസുതേ–ദ്യുദേവതയുടെ മകളായ ഉഷസ്സേ. ഈ സ്തുതിയോ ടേ ശുനശ്ശേപന്‍ കെട്ടിൽനിന്നു വേര്‍പെട്ടുപോല്‍.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.