images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 33.

ഹിരണൃസ്തൂപൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഗോക്കളെത്തേടുന്നവരേ, വരുവിന്‍, നമുക്ക് ഇന്ദ്രന്റെ അടുക്കല്‍ പോകാം: അവിടുന്ന് ഉപദ്രവമൊന്നും പററാതെ, നമുക്കു ബുദ്ധ്യുൽക്കർഷം വരുത്തും; എന്നിട്ടു നമുക്ക് ഈ ഗോധനത്തെക്കുറിച്ച് അറിവും വളർത്തും. 1
യാതൊരുവനോ സ്തോതാക്കൾക്കുവേണ്ടി, യുദ്ധം വന്നാല്‍ വിളിയ്ക്കപ്പെടേണ്ടവൻ; ആ ധനപ്രദനും ആദൃതനുമായ ഇന്ദ്രന്റെ അടുക്കലെയ്ക്കു മികച്ച സ്തോത്രങ്ങളാല്‍ പൂജിച്ചുംകൊണ്ട്, ഒരു പരുന്തു സ്വന്തം കൂട്ടിലെയ്ക്കെന്നപോലെ പറക്കുകയാണ്, ഞാന്‍. 2
പൂർണ്ണസൈന്യനായ തന്തിരുവടി ആവനാഴികളിട്ടു; ഗോക്കളെ വേണ്ടുന്നവങ്കല്‍ കൊണ്ടാക്കാനും തുടങ്ങി. ഇന്ദ്ര, സമൃദ്ധിമൻ, വളരെ ധനം കൊണ്ടുവന്നുതരുന്ന ഇവിടന്നു ഞങ്ങളുടെ അടുക്കൽ ഒരു വില്പനക്കാരനായിത്തീരരുതേ! 3
ഇന്ദ്ര, കൂട്ടുകാരിരിയ്ക്കെ, അങ്ങു തനിയെ ചെന്നു, തട്ടിപ്പറിക്കാരനായ മുതലാളിയെ വജ്രംകൊണ്ടു വധിച്ചുവല്ലോ; വില്ലിന്റെ മുകളില്‍ എമ്പാടും വന്നുചേർന്ന യജ്ഞവിരോധികളായ സനകരും ചത്തടിഞ്ഞു! 4
ഇന്ദ്ര, യജ്ഞം ചെയ്യാതെ യജ്വാക്കളോടു പിണങ്ങുന്ന അവര്‍ തല പിന്തിരിച്ചു നടകൊണ്ടു: ഹരിയുക്തനായി നിലക്കൊണ്ട ശൂരനായ ഭവാന്‍ ആ വ്രതരഹിതരെ അന്തരിക്ഷത്തിൽ നിന്നും വാനൂഴികളില്‍ നിന്നും ഊതിപ്പറപ്പിച്ചു! 5
നിരവദ്യന്റെ സൈന്യത്തോടു പൊരുതാൻനോക്കിയ അവര്‍ നവഗ്വരായ മനുഷ്യരാല്‍ പ്രോത്സാഹിതനായ ഇന്ദ്രനാല്‍ തോല്പിയ്ക്കപ്പെട്ടിട്ട്, ആണുങ്ങളോടെതിർത്ത നപുംസകങ്ങൾപോലെ, ആവതില്ലായ്മ വെളിപ്പെടുത്തിക്കൊണ്ടു കണ്ട വഴികളിലൂടെ മണ്ടിപ്പോയി. 6
ഇന്ദ്ര, നിലവവിളിയ്ക്കുകയോ തിന്നുകയോ ചെയ്തിരുന്ന അവരോടു ഭവാൻ അന്തരിക്ഷത്തിന്നപ്പുറത്തുവെച്ചു പോരാടി; കൊള്ളക്കാരനെ ആകാശത്തുനിന്നു കൊണ്ടുപോന്നു കേമമായി ദഹിപ്പിച്ചു; സോമം പിഴിഞ്ഞു സ്തുതിയ്ക്കുന്നവന്റെ പ്രശംസയെ രക്ഷിക്കുകയും ചെയ്തു! 7
മന്നിലെങ്ങും നിറഞ്ഞു, പൊന്നും കല്ലുമണിഞ്ഞു, പൊങ്ങിയിരുന്നവര്‍ ഇന്ദ്രങ്കൽ ഇടിഞ്ഞുപോയി: ആ ഉപദ്രവികളെ അവിടുന്നു സൂര്യനെക്കൊണ്ടകറ്റി! 8
ഇന്ദ്ര, അവിടുന്നു വാനൂഴികളെ രണ്ടിനെയും മുഴുവന്‍ മഹത്ത്വത്താല്‍ക്കീഴടക്കി അനുഭവിച്ചുപോന്നു; ഇന്ദ്ര, അന്ന് അവിട്ടുന്ന് അനഭിജ്ഞരിലും അഭിമാനം കൊള്ളുന്ന മന്ത്രങ്ങൾകൊണ്ടു കൊള്ളക്കാരനെ ആട്ടിപ്പായിച്ചു. 9
വെള്ളം ദ്യോവില്‍നിന്നു ഭൂവിലെത്തിയിരുന്നില്ല; ധനദായിനിയെ ശുശ്രൂഷിയ്ക്കുകയും ചെയ്തിരുന്നില്ല. അപ്പോൾ, ശ്രേഷ്ഠനായ ഇന്ദ്രന്‍ തിളങ്ങുന്ന വജ്രം കൈക്കൊണ്ട്, ഇരുട്ടില്‍നിന്നു വെള്ളമൊക്കെ കറന്നെടുത്തു. 10
ജലം ഇന്ദ്രന്റെ അമറേത്തിന്നായി പൊഴിഞ്ഞിരുന്നു. എന്നാല്‍ വൃത്രൻ വന്‍പുഴകളുടെ നടുവിലാകെ വളർന്നു: അവന്റെ മനസ്സ് ഇന്ദ്രന്റെ കൂടെത്തന്നെ നടക്കുകയായിരുന്നു. ചില നാളുകൾക്കിടയില്‍ അവനെ ഇന്ദ്രന്‍ പ്രബലമായ ആയുധംകൊണ്ടു നിഹനിച്ചു. 11
മന്നിൻമടയില്‍ കിടന്ന മാററാന്‍െറ പെരുംപടയെ ഇന്ദ്രന്‍ നീളെ പരിക്കേല്പിച്ചു; ആ വരൾച്ച പിണച്ച ശൃംഗോപമായുധനെ പിളർത്തി. ഉള്ള ഊക്കും ഉള്ള കെല്പും മുഴുവനെടുത്തു മഘവാവ് എതിർത്ത ശത്രുവിനെ കൊന്നു. 12
ഇന്ദ്രന്റെ ആയുധം ശത്രുക്കളുടെ നേർക്കു പാഞ്ഞു; മൂർത്തതും മികച്ചതുമായ അതു പുരങ്ങളെ പിളർത്തി. പിന്നെ അവിടുന്നു വജ്രമെറിഞ്ഞു വൃത്രനെ കൊന്നു. തിരുവുള്ളം കുളിർപ്പിച്ചു. 13
ഇന്ദ്ര, സ്തുതിയാല്‍ പ്രീതിപ്പെടുത്തിയ കുത്സനെ അങ്ങു സംരക്ഷിച്ചു; പൊരുതുന്ന ശ്രേഷ്ഠനായ ദശദ്യുവിനെയും സംരക്ഷിച്ചു. കുതിരക്കുളമ്പില്‍നിന്നു പുറപ്പെട്ട പൊടി വാനില്‍ പാറി. ശ്വൈത്രേയൻ പൗരുഷം താങ്ങാന്‍ എഴുന്നേററുനിന്നു: 14
മഘവാവേ. ഭവാൻ രക്ഷിച്ചതിനാലാണല്ലോ, വെള്ളത്തില്‍ മുങ്ങിയ ശ്രേഷ്ഠനായ ശ്വൈത്രേയൻ സ്വാസ്ഥ്യം നേടി ക്ഷേത്രത്തിലെത്തിച്ചേർന്നത്. ചിരകാലമായി ഇവിടെ നിലക്കൊണ്ടു പൊരുതുന്ന ശത്രുക്കളെ അങ്ങു നികൃഷ്ടദു:ഖങ്ങളില്‍ അകപ്പെടുത്തിയാലും! 15
കുറിപ്പുകൾ: സൂക്തം 33.

[1] ദേവന്മാര്‍ അന്യോന്യം പറയുന്നു.

[3] വേണ്ടുന്നവങ്കല്‍–ഉടമസ്ഥനായ ഓരോ ദേവന്റെയും ഗൃഹത്തില്‍. ധനം–ഗോധനം. വില്പനക്കാരനായിത്തീരരുതേ–വില കിട്ടണമെന്നു പറയരുതേ.

[4] കൂട്ടുകാര്‍–മരുത്തുക്കൾ. മുതലാളിയെ–വൃത്രനെ. സനകര്‍–വൃത്രാനുചരന്മാരുടെ പേര്‍.

[5] അവര്‍–സനകര്‍. ഹരിയുക്തനായി–ഹരികൾ എന്ന രണ്ടശ്വങ്ങളോടുകൂടി. ആ വ്രതരഹിതരെ–വ്രതാനുഷ്ടാനമില്ലാത്ത സനകരെ.

[6] നിരവദ്യന്റെ–ദോഷങ്ങളില്ലാത്ത, ഗുണവാനായ ഇന്ദ്രന്റെ. അവര്‍–സനകര്‍. നവഗ്വര്‍–അംഗിരസ്സുകളുടെ സത്രത്തില്‍വെച്ച് ഒമ്പതുനാൾകൊണ്ടു ഫലം ലഭിച്ചവര്‍. കണ്ട–ഓടാൻ പറ്റുമെന്നു കണ്ടറിഞ്ഞ.

[7] കൊള്ളക്കാരന്‍–വൃത്രന്‍. സ്തുതിയ്ക്കുന്നവന്റെ–ജമാനന്റെ. രക്ഷിയ്ക്കുകയും ചെയ്തു–സഫലീകരിയ്ക്കുകയും ചെയ്തു.

[8] പൊങ്ങിയിരുന്നവര്‍–അഭിവൃദ്ധിപ്പെട്ടുപോന്ന സനകര്‍.

[9] അനഭിജ്ഞരിലും അഭിമാനം കൊള്ളുന്ന–അർത്ഥഗ്രഹണമില്പാതെ ജപിയ്ക്കുന്നവരെയും ഫലദാനാർഹരായി ഗണിയ്ക്കുന്ന. മന്ത്രങ്ങൾകൊണ്ടു–മന്ത്രങ്ങൾ കൊണ്ടു സന്തുഷ്ടനായിട്ട്.

[10] ധനദായിനി–ഭൂമി. ഇരുട്ടില്‍നിന്നു–കാർമേഘത്തില്‍നിന്നു.

[11] നടക്കുകയായിരുന്നു–ഇന്ദ്രനെക്കുറിച്ചായിരുന്നു, സദാ വൃത്രന്‍െറ വിചാരം.

[12] ആ വരൾച്ച പിണച്ച–ജലത്തെത്തടുത്തു ലോകത്തെ ഉണക്കിയ. ശൃംഗോപമായുധനെ–പോത്തിൻകൊമ്പും മറ്റുംപോലെയുള്ള ആയുധങ്ങളോടുകൂടിയ വൃത്രനെ.

[13] പുരങ്ങളെ–വൃത്രന്റെ നഗരങ്ങളെ.

[14] പൊരുതുന്ന–ശത്രുക്കളോടു യുദ്ധം ചെയ്യുന്ന. കുത്സനും ദശദ്യുവും രണ്ട് ഋഷിമാരത്രേ. കുതിരക്കുളമ്പ് = ഇന്ദ്രാശ്വങ്ങളുടെ കുളമ്പുകൾ. ശ്വൈത്രേയന്‍–പണ്ടു ശത്രുഭയത്താല്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന ശ്വിത്രാപുത്രൻ. പൌരുഷം താങ്ങാൻ–പൊരുതാൻ, എഴുന്നേറ്റുനിന്നു–വെള്ളത്തില്‍നിന്നു കേറി.

[15] ക്ഷേത്രത്തിലെത്തിച്ചേർന്നത്–ശത്രുക്കളോടു പൊരുതുന്നതിനിടയില്‍, ക്ഷേത്രത്തില്‍ കടന്നുകൂടിയത്.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.