images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 35.

ഋഷിച്ഛന്ദസ്സുകൾ മുമ്പത്തവ; സവിതാവ്, അഗ്നി, മിത്രൻ, വരുണൻ, രാത്രി, ദേവതകൾ.

ഞാന്‍ നിലനില്പിന്നായി ആദ്യം അഗ്നിയെ വിളിയ്ക്കുന്നു; ഇതില്‍ രക്ഷയ്ക്കായി മിത്രാവരുണരെ വിളിയ്ക്കുന്നു; ജഗത്തിനെ വിശ്രമിപ്പിയ്ക്കുന്ന രാത്രിയെ വിളിയ്ക്കുന്നു; പാലനത്തിന്നായി സവിതൃദേവനെയും വിളിയ്ക്കുന്നു. 1
ഇരുണ്ട ലോകത്തിലൂടേ വീണ്ടും വീണ്ടും ആവിർഭവിച്ച്, അമൃതനെയും മർത്ത്യനേയും സ്വസ്ഥാനങ്ങളില്‍ നിർത്തുന്ന സവിതാവായ ദേവന്‍ ഭുവനങ്ങളെ തൃക്കൺപാർത്തുകൊണ്ടു പൊന്നിൻതേരിലൂടേ വരുന്നു. 2
യജിയ്ക്കപ്പെടേണ്ടുന്ന ദേവന്‍ ചായ്പിലൂടേ എഴുന്നള്ളുന്നു; മുകളിലൂടേ എഴുന്നള്ളുന്നു; രണ്ടു വെള്ളക്കുതിരകളുമായി എഴുന്നള്ളുന്നു. സവിതായ ദേവന്‍ സർവപാപങ്ങളേയും പോക്കിക്കൊണ്ടു ദൂരത്തുനിന്നു വന്നെത്തുന്നു. 3
യജിയ്ക്കപ്പെടേണ്ടുന്ന ചിത്രഭാനുവായ സവിതാവ് ഇരുണ്ട ലോകങ്ങളില്‍ വെളിച്ചം വീശാന്‍, ചുററും നടക്കുന്നതും പലതരം സ്വർണ്ണക്കൊത്തുപണികൾ ചെയ്തതും സ്വർണ്ണക്കുറ്റികളുള്ളതുമായ വമ്പിച്ച തേരില്‍ കേറുന്നു. 4
പൊന്നിൻനുകത്തണ്ടുള്ള തേര്‍ വലിയ്ക്കുന്ന കാല്‍ വെളുത്തവയായ ശ്യാവങ്ങൾ ജനങ്ങൾക്കു വെളിച്ചം നല്കന്നു. പ്രജകൾ മാത്രമല്ല, സർവഭുവനങ്ങളും സദാ മറ്റു ദേവകളുടെ സവിതാവിന്‍റെ സന്നിധിയില്‍ നിലക്കൊള്ളുന്നു. 5
പ്രകാശിയ്ക്കുന്ന ലോകങ്ങൾ മൂന്നുണ്ട്: രണ്ടെണ്ണം സൂര്യന്റെ അടുക്കൽ; ഒന്നു യമലോകത്തെയ്ക്കു കൊണ്ടുപോകുന്നത്. അമൃതങ്ങൾ, ഒരു തേർ ആണിയെ എന്നപോലെ, സവിതാവിനെ അവലംബിച്ചു നില്ക്കുന്നു. അതറിയുന്നവന്‍ ഇവിടെ പറയട്ടെ! 6
ഗഭീരമായി ചലിയ്ക്കുന്നതും, പ്രാണനെ നല്കുന്നതും, വേണ്ടേടത്തു സുഖേന എത്തിയ്ക്കുന്നതുമായ രശ്മി അന്തരിക്ഷാദികളെ വെളിപ്പെടുത്തുന്നു. ആ സൂര്യൻ ഇപ്പോൾ (രാത്രിയില്‍) എവിടെ? ആർക്കറിയാം: ഏതു വാനത്താണ്, അവന്റെ രശ്മി വ്യാപിച്ചിരിയ്ക്കുന്നത്? 7
ഭൂമിയുടെ എട്ടു ദിക്കുകളെയും ഭോഗയുക്തങ്ങളായ മൂന്നു ലോകങ്ങളെയും, എഴു സിന്ധുക്കളളെയും പ്രകാശിപ്പിയ്ക്കുന്ന സുവർണ്ണനേത്രനായ ദേവന്‍, സവിതാവു ഹോതാവിന്നായി വരണീയങ്ങളായ രത്നങ്ങളുമെടുത്ത് ഇവിടെ വന്നുചേരട്ടെ! 8
സ്വർണ്ണപാണിയും വിശ്വദർശിയുമായ സവിതാവു വാനൂഴികളുടെ ഇടയില്‍ നടകൊള്ളുന്നു; രോഗാദിബാധയെ നീക്കുന്നു; സൂര്യങ്കലണയുന്നു; ഇരുട്ടകറ്റുന്ന തേജസ്സിനെ വാനില്‍ പരത്തുന്നു. 9
സ്വർണ്ണപാണിയും, പ്രാണദാതാവും, ശരിയ്ക്കു കൊണ്ടുനടക്കുന്നവനും, സുഖപ്രദനും, ധനവാനുമായ ദേവൻ ഇങ്ങോട്ടെഴുന്നള്ളട്ടെ; രാത്രിതോറും സ്തുതിയ്ക്കുപ്പെട്ടു, ദ്രോഹികളായ യാതുധാനരെ അകറ്റിക്കൊണ്ട് ഇരുന്നരുളട്ടെ! 10
സവിതാവേ, പണ്ടേ അന്തരിക്ഷത്തില്‍ നന്നായി നിർമ്മിയ്ക്കപ്പെട്ടവയും പൊടിയില്ലാത്തവയുമാണല്ലോ, അങ്ങയുടെ മാർഗ്ഗങ്ങൾ; ദേവ, അങ്ങ് ആ സുഗമമാർഗ്ഗങ്ങളിലൂടേ ഇന്നു വന്നെത്തി, ഞങ്ങളെ രക്ഷിയ്ക്കണം; ഞങ്ങളെപ്പറ്റി ദേവകളോട് അധികം പറയുകയുംചെയ്യണം! 11
കുറിപ്പുകൾ: സൂക്തം 35.

[2] ഇരുണ്ട ലോകം–അന്തരിക്ഷം; അതു സൂര്യോദയത്തിന്നുമുമ്പ് ഇരുളടഞ്ഞതായിരിയ്ക്കുമല്ലോ. അമൃതന്‍–മരണമിലാത്ത ദേവന്മാര്‍. മർത്ത്യൻ–മരണമുള്ള മനുഷ്യർ. തൃക്കണ്‍പാർത്തുകൊണ്ടു–പ്രകാശിപ്പിച്ചുകൊണ്ടു.

[3] ചായ്പ്–ആകാശത്തിന്റെ അററം.

[4] കുററികൾ–തേരിന്നു പൂട്ടിയ കുതിരകളുടെ കഴുത്തിനിരുവശവും നിയന്ത്രണത്തിന്നായി ഇടുന്നവ.

[5] ശ്യാവങ്ങൾ–സൂര്യാശ്വങ്ങളുടെ പേര്‍. ജനങ്ങൾ–ജനിയ്ക്കുന്നവ, പ്രാണികൾ. പ്രജകൾ–മനുഷ്യര്‍. സവിതാവ്–പ്രേരകനായ സൂര്യൻ.

[6] രണ്ടെണ്ണം–ദ്യോവും ഭൂവും. ഒന്നു–നടുവിലെ അന്തരിക്ഷലോകം.മരിച്ചവര്‍ അന്തരിക്ഷമാർഗ്ഗത്തിലൂടെയത്രേ, യമലോകത്തിലെയ്ക്കു പോകുന്നത്. അമൃതങ്ങൾ–ചന്ദ്രനക്ഷത്രാദിജ്യോതിസ്സുകൾ. ആണി–അച്ചുതണ്ടുകുററി. അത്–സവിതൃസ്വരൂപം. ആരുമില്ല, അറിഞ്ഞവൻ.

[7] സുഖേന എത്തിയ്ക്കുന്നതും–വെളിച്ചം വീശുന്നതുകൊണ്ട്, ആളുകൾക്കു നിര്‍ബാധം നടക്കാം. ആ–താദൃശരശ്മിയുള്ള. സവിതവിന്റെ കിരണം രാത്രിയില്‍ എവിടെ വ്യാപിയ്ക്കുന്നു എന്ന് ആർക്കും അറിഞ്ഞുകൂടാ.

[8] സിന്ധുക്കൾ = നദികൾ,സമുദ്രങ്ങൾ,സുവർണ്ണനേത്രൻ = സ്വർണ്ണമയങ്ങളായ, നല്ല നിറമുള്ളവയായ, കണ്ണുകളോടു കൂടിയവൻ. ഹോതാവിന്നായി–യജമാനന്നു കൊടുക്കാൻ.

[9] സ്വർണ്ണപാണി–സ്വർണ്ണഭൂഷിതകരൻ; അല്ലെങ്കില്‍, യജമാനർക്കു കൊടുക്കാൻ കനകം കയ്യിലെടുത്തവന്‍. സൂര്യങ്കൽ–സവിതാവും സൂര്യനും ഒന്നുതന്നെ. മൂത്തിഭേദമനുസരിച്ചാണ്, രണ്ടാക്കപ്പെട്ടിരിയ്ക്കുന്നത്.

[10] ശരിയ്ക്കു–വെളിച്ചം പരത്തുന്നതിനാല്‍. ഇങ്ങോട്ട്–യജനസ്ഥലത്തെയ്ക്ക്. യാതുധാനര്‍ = രാക്ഷസര്‍.

[11] അധികം–ഞങ്ങളെപ്പറ്റി മതിപ്പുണ്ടാകത്തക്കവണ്ണം.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.