images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 84.

ഗോതമൻ ഋഷി; അനുഷ്ടുപ്പും, ഉഷ്ണിക്കും, പങ്ക്തിയും, ഗായത്രിയും, ത്രിഷ്ടുപ്പും, ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത. (മാകന്ദമഞ്ജരി)

സോമം പിഴിഞ്ഞുകഴിഞ്ഞു ഭവാന്നിന്ദ്ര;
നീ മഹൌജസ്സേ, വരിക, ധൃഷ്ണോ:
സാമർത്ഥ്യമങ്ങയെപ്പാടേ നിറയ്ക്കട്ടെ,
വ്യോമത്തെ രശ്മിയാല്‍സൂര്യന്‍പോലെ! 1
കൊണ്ടുചെന്നീടുമേ വാജിളൌ,ര്‍ജിത്യം–
കൊണ്ടു ദുർദ്ധർഷനാമണ്ടര്‍കോനെ,
മാമുനിമാരുമിങ്ങന്യമനുഷ്യരും
ശ്രീമഖ–സ്തോത്രങ്ങൾ ചെയ്യും ദിക്കിൽ! 2
തേരേറിക്കൊൾക: ഞാന്‍ പൂട്ടിനേന്‍ മന്ത്രത്താല്‍–
ദ്ദാരിതവൃത്ര, നിന്നശ്വങ്ങളെ;
നിന്മാനസത്തെയിങ്ങോട്ടു തിരിയ്ക്കട്ടെ–
യമ്മിക്കല്ലിന്റെ മനോജ്ഞനാദം! 3
മത്തേകു,മെന്നാല്‍ മരിപ്പിയ്ക്കില്ലി,ത്രയും
ശസ്തമാം സോമം നുകർന്നാലും നീ;
നിൻനേർക്കണയുന്നു, യജ്ഞാലയത്തിലീ,
വെണ്‍നീരിൻ ധാരയോരോന്നുമിന്ദ്ര! 4
അർച്ചിപ്പിനിന്ദ്രനെ നിങ്ങൾ പൊടുന്നനെ:-
യുച്ചരിച്ചീടുവിനു,ക്ഥങ്ങളും;
മത്തവന്നേകട്ടേ, സോമനീര്‍; കെല്പേറും
സ്തൂത്യനെപ്പിന്നെ നമസ്കരിപ്പിൻ! 5
ഇല്ല, ഹരികളെപ്പൂട്ടും ഭവാനോടു
തുല്യനായിട്ടൊരു വൻതേരാളി;
ഇല്ലിന്ദ്ര, നിൻകിടയ്ക്കാരുമേ കെല്പാലു;–
മില്ല, നിന്മട്ടിലൊരശ്വവാനും! 6
ഏകനായ്ത്താനെവനെത്തിപ്പൂ, ഹവ്യദ-
നാകിയ മർത്ത്യനെസ്സമ്പത്തിങ്കല്‍;
ഏതുമെതിര്‍ശബ്ദമേശാതേ പാരിനു
നാഥനായ്ത്തീർന്നാനാ,യിന്ദ്രന്‍ ക്ഷിപ്രം! 7
കൂണിനെയെന്നപോലെന്നു ഹവിർദ്ധന–
ഹീനനെക്കാലാല്‍ച്ചവുട്ടിത്തേയ്ക്കം?
എന്നുവാൻ, നമ്മൾതന്‍ സ്തോത്രവാക്യങ്ങളെ
നിന്നു ചെവിക്കൊള്ളു,മിന്ദ്രന്‍ ക്ഷിപ്രം? 8
ഭൂരിജനങ്ങളില്‍നിന്നേതൊരുത്തനോ
നീരിനാല്‍ നിന്നെപ്പരിചരിയ്ക്കും;
ആയവന്നായത്തമാക്കുമേ, മേത്തര-
മായ കരുത്തിനെയിന്ദ്രന്‍ ക്ഷിപ്രം! 9
മോടിയ്ക്കായ്,സ്സാഹ്ലാദം, വർഷിയാമിന്ദ്രന്റെ
കൂടെപ്പോം വെണ്‍പൈക്കൾ, വാസദകൾ
ഇമ്മട്ടിലെങ്ങുമുള്ളൊന്നാം നറുമധു
ചെമ്മേ കുടിപ്പൂ, തല്‍ക്കോയ്മ നോക്കി! 10
പാല്‍ വീഴ്ത്തും, സോമത്തിലിന്ദ്രസ്പർശേച്ഛുക്ക–
ളാവാസദാത്രികൾ ചിത്രപ്പൈക്കൾ;
ഇന്ദ്രന്റെയാ പ്രിയഗോക്കൾ കൊടുംവജ്രം
നിന്നയപ്പിയ്ക്കും, തല്‍ക്കോയ്മ നോക്കി! 11
കെല്പവിടെയ്ക്കു വളർത്തുന്നു, പാല്‍കൊണ്ടാ
നിർഭരജ്ഞാനകൾ, വാസദകൾ;
നേര്‍ക്കറിയുന്നു തല്‍ഭൂരികർമ്മങ്ങളും,
താക്കീതുചെയ്വാൻ, തല്‍ക്കോയ്മ നോക്കി! 12
എണ്ണുറുമൊരുപത്തും വൃത്രരെദ്ദധീചന്റെ–
യെല്ലിനാല്‍ക്കൊന്നാനെ,തിര്‍ശബ്ദമൊന്നേശാതിന്ദ്രന്‍: 13
ഗിരിയില്‍ നിപതിച്ച കുതിരത്തലയതു
തിരഞ്ഞു കണ്ടെത്തിനാൻ, ശര്യണസരസ്സിങ്കല്‍. 14
യാതൊന്നു ചലിയ്ക്കുന്ന ചന്ദ്രബിംബത്തില്‍പ്പൂകു,-
മാദിത്യന്റെയായ് നണ്ണുമത്തേജസ്സിവന്റെതാന്‍! 15
വാരൊളി, പരാക്രമം, തീവ്രമാം ക്രോധം, സുഖ–
കാരിത, വായില്‍ബ്ബാണം, നെഞ്ഞത്തു വീക്കും കാലും
ചേരുന്ന ഹയങ്ങളെത്തേര്‍മുന്നിലിന്നാർ പൂട്ടും
നേരേ തദ്വഹനത്തെ സ്തുതിപ്പോനുയിര്‍ക്കൊൾവോന്‍! 16
ആര്‍ പോകു,മാര്‍ പേടിയ്ക്കു,മാർക്കുപദ്രവം പറ്റു,-
മാരറിഞ്ഞിടു,മിന്ദ്രനരികത്തുണ്ടെന്നതും?
ആര്‍ മകന്നായിക്കടന്നർത്ഥിയ്ക്കു,മാരാനയയ്ക്കാ-
യാ,ര്‍ ധനത്തിന്നായാ,ർ തന്നുടല്ക്കുമാൾക്കാർക്കുമായ്? 17
അഗ്നിയെ സ്തുതിച്ചെവന്‍ യജിയ്ക്കും, നൈഹവ്യത്താല്‍,
സ്രുക്കിനാല്‍, ചെറ്റും നീക്കുപോക്കില്ലാത്തൃതുക്കളാല്‍?
ഏവനു കൊണ്ടുവരും ദേവകൾ ധനം ചിക്കെ–
ന്നേ?–തൊരു സുദേവനാം യജ്ഞകൃത്തറിയുന്നു? 18
മർത്ത്യനെ ശ്ലാഘിയ്ക്കിന്ദ്ര, മഘവൻ, മഹാബല:
മറ്റില്ല, സുഖപ്രദൻ; ദേവ, ഞാന്‍ സ്തുതിയ്ക്കുന്നേന്‍! 19
അംഗ, നിൻഭൂതങ്ങളും നിന്‍പ്രകമ്പനന്മാരു–
മെങ്ങളെയൊരിയ്ക്കലും തീണ്ടൊല്ലേ ശരണദ!
മർത്ത്യർക്കു ഹിതനാം നീയെത്തിയ്ക്ക സമ്പത്തെല്ലാം
മന്ത്രദർശികളായ ഞങ്ങൾതൻ സവിധത്തില്‍! 20
കുറിപ്പുകൾ: സൂക്തം 84.

[1]മഹൌജസ്സ് = മഹാബലന്‍. ധൃഷ്ണു = ശത്രുധർഷകന്‍. അങ്ങു സാമർത്ഥ്യം (ത്രാണി) നിറഞ്ഞവനായിബ്ഭവിയ്ക്കട്ടെ.

[2]ശ്രീമഖസ്തോത്രങ്ങൾ = ശ്രീമത്തായ മഖ(യാഗ)വും സ്തുതിയും.

[3]ദാരിതവൃത്ര = വൃതനെ (അല്ലെങ്കില്‍ ശത്രുകളെ) പിളർത്തവനേ. മനോജ്ഞനാദം–സോമം ചതയ്ക്കുമ്പോഴത്തെ ഹൃദ്യശബ്ദം.

[4] സോമപാനമദം മറ്റു മദംപോലെ മാരകമല്ല. വെണ്‍നീര്‍–സ്വച്ഛമായ സോമരസം.

[6] വന്‍തേരാളി = മഹാരഥന്‍.

[7] എതിര്‍ശബ്ദമേശാതേ–ആരും മറിച്ചുപറഞ്ഞില്ല.

[8] ഹവിര്‍ദ്ധനഹീനന്‍–ഹവിസ്സാകുന്ന ധനമില്ലാത്തവൻ യജ്ഞാനുഷ്ഠാനരഹിതന്‍ എന്നു താല്‍പര്യം.

[9] പൂവാർദ്ധം പ്രത്യക്ഷവചനം.

[10] വാസദകൾ = പാർപ്പിടത്തെ നല്കുന്നവ; പാല്‍കൊണ്ട് ആളുകൾക്കു പൊറുതി കൊടുക്കുന്നവ. എങ്ങും–യജ്ഞഗൃഹങ്ങളിലെല്ലാം. നറുംമധു–തേന്‍പോലെ മധുരമായ സോമരസം. തല്‍ക്കോയ്മ–ഇന്ദ്രന്റെ രാജത്വം.

[11] ചിത്രപ്പൈക്കൾ = നാനാവര്‍ണ്ണകളായ പൈക്കൾ. അയപ്പിയ്ക്കും–ശത്രക്കളുടെ നേരെ.

[12] ആ നിർഭരജ്ഞാനകൾ–കനത്ത അറിവുള്ള പൈക്കൾ. താക്കീതുചെയ്വാൻ–വൃത്രാദികളെപ്പോലും ജയിച്ച ഇന്ദ്രനോടു യുദ്ധത്തിനു പുറപ്പെട്ടാല്‍ മരണം ഫലം എന്നു, യുദ്ധേച്ഛുക്കൾക്കു മുന്നറിയിപ്പു കൊടുക്കാന്‍.

[13] വെറും നോട്ടംകൊണ്ട് അസുരന്മാരെ പിന്തിരിപ്പിച്ചിരുന്ന അഥർവപുത്രന്‍ ദധീചന്‍ (ദധീചി എന്നും കാണുന്നു). സ്വർഗ്ഗം പുക്കപ്പോൾ, ഭൂമി അസുരന്മാരെക്കൊണ്ടു നിറഞ്ഞു. അവരോടു പൊരുതാന്‍ പുറപ്പെട്ട ഇന്ദ്രൻ അതിന്നാളായില്ല. അതിനാല്‍ അദ്ദേഹം, ദധീചന്റെ അവശിഷ്ടം വല്ലതും കിടപ്പുണ്ടോ എന്നന്വേഷിച്ചു. അപ്പോൾ ആളുകളില്‍നിന്നു മനസ്സിലായി, ഋഷിയുടെ പക്കല്‍ ഒരു കുതിരത്തലയുണ്ടായിരുന്നു എന്ന്. ഇന്ദ്രന്‍ അന്വേഷണം തുടർന്ന്, ആ കുതിര ത്തല ശര്യണമെന്ന ദേശത്ത് ഒരു സരസ്സില്‍ കണ്ടെത്തി. അതിന്റെ അസ്ഥികൊണ്ടത്രേ, അദ്ദേഹം അസുരവധം സാധിച്ചത്. ഈ ഉപാഖ്യാനമാണു്, ഈ ഋക്കിലും, അടുത്തതിലും. എണ്ണൂറുമൊരുപത്തും വൃത്രരെ–മായകൊണ്ട് എണ്ണൂറ്റിപ്പത്തു രൂപങ്ങൾ ധരിച്ചു, പത്തുദിക്കിലും വ്യാപിച്ചുനിന്ന വൃത്രനെ. ദധീചന്റെയെല്ലിനാല്‍–ദധീചന്‍ എന്ന ഋഷിയുടെ പക്കലുണ്ടായിരുന്ന അശ്വശിരസ്സിന്റെ അസ്ഥികൊണ്ട്.

[15] ചന്ദ്രബിംബത്തില്‍ പ്രവേശിയ്ക്കുന്ന തേജസ്സു സൂര്യന്റേതാണെന്നു കരുതപ്പെടുന്നു; എന്നാല്‍, അത് ഇവന്റെ(ഇന്ദ്രന്റെ)തന്നെയാണ്.

[16] വായില്‍ ശത്രുക്കളാല്‍ എയ്യപ്പെട്ട ബാണം. നെഞ്ഞത്തു വീക്കും കാലും–ശത്രുക്കളുടെ മാറത്തു ചവുട്ടുന്ന കാലുകളും. ആര്‍ പൂട്ടും?–ഇന്ദ്രനല്ലാതെ ആരും ആളാകില്ല. തദ്വഹനത്തെ (അവ തേര്‍ വലിയ്ക്കുന്നതിനെ) സ്തുതിപ്പോനാണ് ഉയിര്‍ക്കൊള്ളുന്നവൻ; ജീവിതം സഫലമാകണമെങ്കില്‍, അതിനെ സ്തുതിയ്ക്കണം!

[17] ആര്‍ പോകും?–ഇന്ദ്രന്‍ വന്നുചേർന്നാല്‍, ആരും വൈരിയെ പേടിച്ചു പിന്മാറില്ല. ഉപദ്രവം–ശത്രുപീഡ. ആരറിഞ്ഞിടും?–നാമല്ലാതെ ആരും അറിയില്ല. മകന്നായി–പുത്രലബ്ധിയ്ക്കുവേണ്ടി. പുത്രനെത്തരണം, ആനയെത്തരണം എന്നും മറ്റും ആരും ഇന്ദ്രനോടപേക്ഷിയ്ക്കേണ്ടതില്ല; അദ്ദേഹം എല്ലാം സ്വയം തന്നു രക്ഷിച്ചരുളും.

[18] ചെറ്റും നീക്കുപോക്കില്ലാത്ത–യഥാകാലം ശരിയ്ക്കു വന്നുചേരുന്ന. എവന്‍ യജിയ്ക്കും?–ദുർജ്ഞേയനായ ഇന്ദ്രനെ യജിപ്പാൻ ആരും ആളാവില്ല. ദേവകൾ ഏവനു ധനം കൊണ്ടുവരും? യജമാനന്നു കൊടുക്കാന്‍ ധനം ഇന്ദ്രന്‍തന്നെയേ കൊണ്ടുവരൂ. സുദേവനായ (നല്ല ദേവതകളോടു കൂടിയ) ഏതൊരു യജ്ഞകൃത്ത് (യജമാനന്‍) ഇന്ദ്രനെ അറിയുന്നു?–ആരും അറിയില്ല: അജ്ഞേയനാകുന്നു, ഇന്ദ്രന്‍.

[19] മർത്ത്യനെ ശ്ലാഘിയ്ക്ക–അങ്ങയെ സ്തുതിച്ച മനുഷ്യനെ, സ്തുതി നന്നായി എന്നു പ്രശംസിച്ചാലും. മററില്ല, സുഖപ്രദന്‍–അങ്ങുമാത്രമേ ഉള്ളു, സുഖം തരാന്‍.

[20] അംഗ-ഹേ ഇന്ദ്ര. ഭൂതങ്ങൾ–പരിവാരങ്ങളായ ഗണങ്ങൾ. പ്രകമ്പനന്മാര്‍–മരുത്തുക്കൾ. തീണ്ടൊല്ലേ–ഉപദ്രവിയ്ക്കുരുതേ! ഹിതന്‍–അനുകൂലന്‍.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.