images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 32.

ഋഷിദേവതകള്‍ മുമ്പേത്തവ; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകള്‍.

ഇന്ദ്രൻ ധ്യാനിയ്ക്കുന്നവന്റെ യാഗത്തിലെയ്ക്കു തെളിയ്ക്കട്ടെ – സൽപഥത്തിലൂടേ സമീപിയ്ക്കുന്നവന്റെ സദ്വസ്തുക്കളിലെയ്ക്കെഴുന്നള്ളട്ടെ. നമ്മുടെ രണ്ടും താൻ സ്വീകരിയ്ക്കട്ടെ: സംഭൃതസോമന്റെ അന്നത്തിന്റെ സ്വാദ് തനിയ്ക്കറിയാമല്ലോ! 1

ഇന്ദ്ര, ബഹുസ്തുത, അങ്ങ് ദിവ്യജ്യോതിസ്സുകളിലും ഭൂലോകങ്ങളിലും വ്യാപിച്ചരുളുന്നു. അങ്ങയെ കൂടെക്കൂടെ യജ്ഞങ്ങളിലെയ്ക്കു കൊണ്ടുവരുന്നതെവയോ, അവ നിർദ്ധനരായ സ്തോതാക്കളിൽ വന്നെത്തട്ടെ! 2

മകന്ന് അച്ഛനമ്മമാരിൽനിന്നു ജനനസിദ്ധമായ യാതൊന്നു കിട്ടുന്നുവോ, സുന്ദരത്തെക്കാൾ സുന്ദരമായ അതുതന്നെ എനിയ്ക്കു കനിഞ്ഞരുളട്ടെ: ഭാര്യ ഭർത്താവിനെ വിളിച്ചു വരുത്തും; പുരുഷൻ നല്ലതും പരിഷ്കൃതവും തന്നെ കൊടുക്കും. 3

യാതൊന്നിൽ സ്തുതികൾ, ധേനുക്കൾ തൊഴുത്തിനെയെന്നപോലെ നേരുന്നുവോ, ആ യാഗത്തെത്തന്നേ നിന്തിരുവടി ഭംഗിയിൽ ശോഭിപ്പിച്ചാലും: കൂട്ടത്തിൽ ഒന്നാമത്തത്, അർച്ചകന്റെ സ്തുതിയാണല്ലോ; ആളുകൾ ഏഴുഛന്ദസ്സിലും ശബ്ദം മുതിർക്കുന്നുണ്ടു്!4

ഒരു ദേവകാമൻ നിങ്ങളുടെ സ്ഥാനത്ത് എത്തിയിരിയ്ക്കുന്നു. ഒരാൾ രുദ്രപുത്രന്മാരോടുകൂടി സത്വരം വരും. സ്തുതിയും എവരെ ദാതാക്കളാക്കുമോ, ആ രക്ഷകരായ അമർത്ത്യന്മാർക്കു നിങ്ങൾ സോമം നനയ്ക്കുവിൻ! 5

അഗ്നേ, പ്രതിഷ്ഠിയ്ക്കപ്പെട്ട, തണ്ണീരിൽ മറഞ്ഞ ഭവാനെ ദേവകർമ്മരക്ഷകനായ ഇന്ദ്രൻ എനിയ്ക്കു പറഞ്ഞുതന്നിരിയ്ക്കുന്നു: ആ അഭിജ്ഞൻ പിന്തുടർന്നു കണ്ടെത്തിയല്ലോ. അദ്ദേഹത്തിന്റെ ഉപദേശത്താലാണ്, ഞാൻ പോകുന്നതു്. 6

വഴിയറിയാത്തവൻ വഴിയറിയുന്നവനോടു ചോദിയ്ക്കും; വഴിയറിയുന്നവനാൽ ഉപദേശിയ്ക്കപ്പെട്ടിട്ടു പോവുകയും ചെയ്യും. വളവില്ലാത്ത നേർവഴി കിട്ടുകതന്നെയാണ്, ഉപദേശത്തിന്റെ നന്മ! 7

വസു ഉയിർക്കൊണ്ടതോടേ ദിവസങ്ങളെ കൊണ്ടുവരാൻ തുടങ്ങി; തേജഃപരിവൃതനായിട്ട് അമ്മയുടെ മുല കുടിച്ചു. സ്തോത്രം ഈ യുവാവിനെ ചുഴന്നു; താൻ അരിശപ്പെടാതെ നന്മനസ്സു പൂണ്ടു! 8

കലശവംശ്യനായ കുരുശ്രവണ, ധനദാതാവായ ഭവാന്നുവേണ്ടി ഞങ്ങൾ ഇതാ, നല്ലവ ചെയ്യാം: ധനവാനേ, തന്തിരുവടിയും, ഞാൻ ഹൃദയത്തിൽ വഹിയ്ക്കുന്ന ഈ സോമവും ഭവാന്നു (സമ്പത്തു) നല്കട്ടെ! 9

കുറിപ്പുകൾ: സൂക്തം 32.

[1] ധ്യാനിയ്ക്കുന്നവന്റെ – എന്റെ. തെളിയ്ക്കട്ടെ – ഹരികളെ. സദ്വസ്തുക്കൾ – ഹവിസ്സുകൾ. രണ്ടും – ഹവിസ്സും സ്തോത്രവും. സംഭൃതസോമന്റെ – സോമമൊരുക്കിയ എന്റെ. അന്നം – സോമരസം.

[2] അവ – അശ്വങ്ങൾ. സ്തോതാക്കളിൽ – ഞങ്ങളുടെ അടുക്കൽ.

[3] അതു – ധനം. കനിഞ്ഞരുളട്ടെ – ഇന്ദ്രൻ. ഭാര്യ – അതുപോലെ, ഞാൻ അങ്ങയെ വിളിച്ചു വരുത്തുന്നു; അങ്ങ് എനിയ്ക്കു നല്ലതും പരിഷ്കൃതവും തന്നെ തരുമാറാകണം. പുരുഷൻ – ഭർത്താവ്.

[4] നേരുന്നു – ഇന്ദ്രാഗമനത്തെ. കൂട്ടം – യഷ്ട്യസ്തോതൃഗണം. ശബ്ദം – സ്തുതി. അതിനാൽ, ഭവാൻ വെക്കം വന്നാലും എന്നർത്ഥം.

[5] യജമാനരോട്: ഒരു ദേവകാമൻ – ഹോതാവ്, അഗ്നി. ഒരാൾ – ഇന്ദ്രൻ. രുദ്രപുത്രന്മാർ മരുത്തുക്കൾ. സ്തുതിയും എവരെ ദാതാക്കളാക്കുമോ – എവർ സ്തോതാക്കൾക്ക് അഭീഷ്ടം നല്കുമോ.

[6] പ്രതിഷ്ഠിയ്ക്കപ്പെട്ട – കുരുശ്രവണന്റെ യജ്ഞത്തിൽ. കണ്ടെത്തി – മറഞ്ഞ ഭവാനെ. ഉപദേശത്താൽ – ഈ വഴിയ്ക്കു പോയാൽ സ്വർഗ്ഗത്തിലെത്താമെന്ന ഉപദേശത്താൽ.

[8] വസു – അഗ്നി. ഉയിർക്കൊള്ളുക – അരണിമഥനത്താൽ ചേഷ്ടിയ്ക്കുക. ദിവസങ്ങൾ – സോമയാഗനാളുകൾ. അമ്മ – ഭൂമി. മുല – സോമാദിഹവിസ്സ്. ഈ യുവാവ് – അഗ്നി.

[9] കുരുശ്രവണൻ – കലശകുലത്തിലെ ഒരു രാജാവ്, ത്രസദസ്യുവിന്റെ പുത്രൻ. നല്ലവ – ഹവിസ്സംഭരണവും സ്തോത്രവും. തന്തിരുവടി – ഇന്ദ്രൻ. കുരുശ്രവണന്റെ പുരോഹിതനാണു്, ഈ കവഷർഷി.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 4; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.