images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 67.

അംഗിരോഗോത്രൻ അയാസ്യൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബൃഹസ്പതി ദേവത. (കാകളി.)

നമ്മുടെയച്ഛന്നു കിട്ടീ, മഖോൽപന്ന-
മിമ്മഹാവിഗ്രഹം, സപ്തശീർഷാന്വിതം;
പൗത്രനെയും ജനിപ്പിച്ചാന, യാസ്യനി-
സ്തോത്രമിന്ദ്രങ്കൽക്കഥിച്ചു സർവഹിതൻ. 1

ക്ഷേമത്തെ നേർന്നു സത്യോക്തിയാൽ,ക്കത്തുന്ന
ധീമാന്റെ പുത്രരും വീരാംഗിരസ്സുകൾ
ആ മഖാലംബവും പ്രജ്ഞാപകവുമാം
ധാമത്തെയേന്തി മുല്പാടേ പുകഴ്ത്തിനാർ. 2

ആരവം വായ്ച ഹംസാഭരം ചങ്ങാതി-
മാരൊത്തു കല്ക്കെട്ടടച്ചു ബൃഹസ്പതി
വാരൊലി കൂട്ടിനാൻ, ഗോഹരണത്തിനായ്;-
പ്പാരം പുകഴ്ത്തിനാൻ, പാടിനാൻ, പണ്ഡിതൻ. 3

കുണ്ടിലിരുട്ടിൽ നില്ക്കുന്ന ധേനുക്കളെ
രണ്ടിടത്തിങ്കൽനിന്നൊ,ന്നിൽനിന്നും ക്രമാൽ
കൊണ്ടുപോന്നാൻ, വെളിയ്ക്കല്ലിൽ വെളിച്ചമൊ-
ന്നുണ്ടാക്കി മൂന്നും തുറന്നാൻ, ബൃഹസ്പതി 4
പക്കൽക്കിടന്നീ, യൊഴിഞ്ഞ കോട്ട പിള-
ർത്ത, ക്കാറിൽനിന്നുഷസ്സൂര്യരെഗോക്കളെ
കേറ്റി, മൂന്നെണ്ണത്തെയൊപ്പം; നഭസ്സമം
കൂറ്റിട്ടുണർത്തീ, രവിയെബ്ബ്ബൃഹസ്പതി! 5

പൈക്കളെക്കാക്കും വലനെ നുറുക്കിനാ,-
ന്നർക്കലാലിന്ദ്രൻ; കരത്തിനാൽപ്പോലവേ.
മൈക്കോപ്പഴഞ്ഞോരിലെത്താൻ പണിയെയും
നേർക്കു കേഴിച്ചാൻ, കവർന്നാൻ പശുക്കളെ! 6

കുത്തിപ്പിളർത്താൻ, തിളങ്ങും ധനദരാം
സത്യസുഹൃത്തുക്കളൊത്തു ഗോരോധിയെ-
ശസ്തവർഷികളാം നീർപൊഴിപ്പോരുമായ്
സ്വത്തിനെ നേടിനാ, നിബ്രഹ്മണസ്പതി. 7

ഗോക്കളിൽച്ചെന്നു, യഥാർത്ഥഹൃത്തോടവർ
ഗോക്കൾക്കുടയവനാക്കാനൊരുങ്ങിനാർ:
കാക്കുവാനായ് സ്വയമേർപ്പെട്ടവരൊത്തു
പൈക്കളെ മേല്പോട്ടു കേറ്റീ, ബൃഹസ്പതി! 8

വാനത്തു സിംഹംകണക്കലറും ജയ-
വാനാം ബൃഹസ്പതിയായ വൃഷാവിനെ,
ശൂരസംസേവ്യമാമാജിയിലാജിയിൽ-
ച്ചാരുസ്തവത്താൽ വളർത്തി സ്തുതിയ്ക്ക, നാം! 9

ഉച്ചാവചാന്നത്തെ നേടി ദ്യുലോകത്തി-
ലുച്ചധാമങ്ങളിൽക്കേറുന്നവേളയിൽ
ആ വൃഷാവായ ബൃഹസ്പതിയെത്തിരു-
നാവാൽ വളർത്താർ, വിവിധതേജസ്വികൾ! 10

അന്നത്തിനായ്സ്സത്യമാക്കുവിനി, സ്തുതി:
തന്നാഗമംകൊണ്ടു കാക്കുവിൻ, വാഴ്ത്തിയെ;
ചാകട്ടെ, ഹിംസകരെല്ലാം; ജഗത്തിനന്‍-
പേകുന്ന നിങ്ങൾ ഭൂദ്യോക്കളേ, കേൾക്കുവിൻ! 11

ഇന്ദ്രൻ മഹാൻ പെരുംനീർകൊണ്ടലിൻ തല
നന്നായ്പ്പിളർത്താന, റുത്താനഹിയെയും;
ഏഴാറൊഴുക്കിനാൻ. ഞങ്ങളെപ്പാലിപ്പി-
നൂ, ഴിവാനങ്ങളേ, നിങ്ങളുമുമ്പരും!12
കുറിപ്പുകൾ: സൂക്തം 67.

[1] പണ്ട് അംഗിരസ്സെന്ന ഋഷി ബൃഹസ്പ്തിയാകുന്ന പുത്രനെ നേടി. ആ പുത്രൻ ദേവകൾക്കു ഹിതമുപദേശിപ്പാൻ ഇന്ദ്രന്റെ പുരോഹിതനായി. ഒരു നാൾ ബൃഹസ്പതിയുടെ ഗോക്കളെ പണികളെന്ന അസുരന്മാർ കട്ടുകൊണ്ടുപോയി വലന്റെ പുരിയിൽ ഇരുളടഞ്ഞ മൂന്നിടങ്ങളിൽ ഒളിപ്പിച്ചു. പിന്നീട് അവയെ തിരയാൻ ഇന്ദ്രനാലയയ്ക്കപ്പെട്ട ബൃഹസ്പതി മരുത്തുക്കളൊന്നിച്ച് അവിടെച്ചെന്നിട്ട്, സൂര്യനെ ഉദിപ്പിച്ചു, ഗുഹാസ്ഥിതകളായ അവയെ കണ്ടുപിടിച്ചു, വലനെയും, അവന്റെ ആൾക്കാരായ പണികളെയും വധിച്ചു, ഗോക്കളെ കൊണ്ടുപോരികയുംചെയ്തു. അച്ഛൻ – അംഗിരസ്സ്. മഖോൽപന്നം – യജ്ഞത്തിന്നായി പിറന്നതു്. ഇമ്മഹാവിഗ്രഹം – ബൃഹസ്പതി. സപ്തശീർഷാന്വിതം – ഏഴുതലകളോടു്, ഏഴു മരുൽഗണങ്ങളോടു കൂടിയതു്; വിഗ്രഹത്തിന്റെ വിശേഷണം. മരുത്സഖനായ ബൃഹസ്പതിയെ അംഗിരസ്സിന്നു മകനായിക്കിട്ടി. ആ അംഗിരസ്സിന്റെ കുലത്തിൽ ജനിച്ച അയാസ്യന്ന്, എനിയ്ക്ക്, ഇന്ദ്രനെ സ്തുതിച്ചതിനാൽ പുത്രൻമാത്രമല്ല പൗത്രനും ഉണ്ടായി.

[2] സത്യോക്തിയാൽ – യഥാർത്ഥസ്തുതികൊണ്ടു്. കത്തുന്ന ധീമാൻ – അഗ്നി. വീരർ – ക്രാന്ത്രപ്രജ്ഞന്മാർ. ധാമത്തെ – ബൃഹസ്പതിയെ. ഏന്തി – കൈക്കൊണ്ടു്.

[3] ആരവം – ഇരമ്പം. ഹംസാഭരാം – ഹംസങ്ങൾപോലെ പറക്കുന്ന. ചങ്ങാതിമാർ – മരുത്തുക്കൾ. കല്ക്കെട്ട് – ഗോക്കളെ നിർത്തിയ ഗുഹകൾ. വാരൊലിയുടെ വിവരണം, നാലാംപാദത്തിൽ: പുകഴ്ത്തിനാൻ – ദേവന്മാരെ. പാടിനാൻ – സാമം.

[4] മൂന്നിടങ്ങളിൽനിന്നും പുറത്തിറക്കി ധേനുക്കളെ (പൈക്കളെ) കൊണ്ടു പോന്നു. അല്ലിൽ = ഇരുട്ടിൽ. വെളിച്ചമൊന്നുണ്ടാക്കി – സൂര്യനെ ഉദിപ്പിച്ച്.

[5] പക്കൽ – സമീപത്ത്. ഒഴിഞ്ഞ – അസുരന്മാർ പിന്മാറിയ. അക്കാറിൽനിന്ന് – കറുത്തിരുണ്ട വലങ്കൽനിന്ന്. കേറ്റി – നിർഗ്ഗമിപ്പിച്ചു. നഭസ്സമം = ദ്യോവുപോലെ. കൂറ്റിട്ട് – സ്തുതികളുച്ചരിച്ച്.

[6] ഇന്ദ്രൻ – ഈശ്വരനായ ബൃഹസ്പതി. ആർക്കൽ (ശബ്ദം)കൊണ്ടുതന്നേ, കൈകൊണ്ടെന്നപോലെ വലനെ നുറുക്കി, കൊന്നു. മൈക്കോപ്പഴഞ്ഞോരിൽ – യുദ്ധത്താൽ സ്രസ്താഭരണരായ മരുത്തുക്കളിൽ. എത്താൻ – ചെന്നുചേരാൻ. പണി – വലന്റെ ഒരു കൂട്ടുകാരൻ. കേഴിച്ചാൻ – പീഡിപ്പിച്ചു, കൊന്നു. കവർന്നാൻ – ബലേന വീണ്ടെടുത്തു.

[7] സത്യസുഹൃത്തുക്കൾ – യഥാർത്ഥബലരായ മരുത്തുക്കൾ. ഗോരോധിയെ – ഗോക്കളെ ഗുഹകളിലടച്ച വലനെ. നീർപൊഴിപ്പോരുമായ് – മരുത്തുക്കളോടൊന്നിച്ച്. സ്വത്തിനെ – ഗോധനത്തെ. ഇബ്രഹ്മണസ്പതി – ബൃഹസ്പതി.

[8] അവർ – മരുത്തുക്കൾ. ഉടയവനാക്കാൻ – ഗോക്കളെ വീണ്ടെടുത്തു ബൃഹസ്പതിയ്ക്കു കൊടുക്കാൻ. കാക്കുവാനായ് (പൈക്കളെ രക്ഷിപ്പാൻ) സ്വയം ഏർപ്പെട്ടവർ – മരുത്തുക്കൾ. കേറ്റീ – ഗുഹകളിൽനിന്ന്.

[9] ആജി – യുദ്ധം.

[10] ഉച്ചാവചാന്നത്തെ – ഗോക്കളാകുന്ന വിവിധാന്നത്തെ. ഉച്ചധാമങ്ങൾ = ഉയർന്ന സ്ഥാനങ്ങൾ. തിരുനാവാൽ വളർത്താർ – പ്രശംസിച്ചാർ. വിവിധതേജസ്വികൾ – നാനാദേവന്മാർ.

[11] ദേവന്മാരോട്: ഈ സ്തുതി സത്യമാകുമാറു ഞങ്ങൾക്ക് അന്നം തരുവിൻ. തന്നാഗമം – തങ്ങളുടെ വരവ്. കേൾക്കുവിൻ – ഞങ്ങളുടെ സ്തുതി.

[12] അഹി – വെള്ളം തടുത്ത അസുരൻ. ഏഴാറ് – സപ്തനദികൾ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 4; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.