images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 85.

സവിതൃപുത്രി സൂര്യ ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഉരോബൃഹതിയും ജഗതിയും ഛന്ദസ്സുകൾ; സോമവും വിവാഹവും ദേവന്മാരും സോമസൂര്യന്മാരും ചന്ദ്രനും ആശിസ്സുകളും വസ്ത്രസ്പർശനിന്ദയും രോഗശാന്തിയും ദേവതകൾ.

ഭൂവിനെ സത്യം താങ്ങുന്നു; ദ്യോവിനെ സൂര്യൻ താങ്ങുന്നു. ദേവന്മാർ യജ്ഞംകൊണ്ടു പുലരുന്നു; സോമം വിണ്ണിൽ കുടികൊള്ളുന്നു. 1

സോമത്താലാണു്, ദേവന്മാർക്കു ബലം; സോമത്താലാണു്, പൃഥിവിയ്ക്കു വലുപ്പം; സോമം ഈ നക്ഷത്രങ്ങളുടെ ഇടയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു. 2

സോമമാണെന്നു കരുതുന്നു, കുടിയ്ക്കുന്നവൻ; (ചിലർ) വല്ലി പിഴിയുന്നു. എന്നാൽ സോമത്തെ ബ്രാഹ്മണരേ അറിയൂ; മറ്റാരും അതു നുകരില്ല! 3

സോമ, മറയാൽ മറയ്ക്കപ്പെട്ടു, ബാർഹതർ കാവൽനില്ക്കുന്ന ഭവാൻ അമ്മികളൂടെ ഒച്ച കേട്ടുംകൊണ്ടിരിയ്ക്കയാണു്; അങ്ങയെ ഭൂവാസികൾ നുകരില്ല! 4

ദേവ, അങ്ങ് നിശ്ശേഷം കുടിയ്ക്കപ്പെടുന്നു; എന്നാൽ വീണ്ടും തഴയ്ക്കും: കാറ്റു സോമത്തെ രക്ഷിയ്ക്കുന്നു; സോമം സംവത്സരങ്ങളെ വേർതിരിയ്ക്കുന്നു; 5

‘രൈഭി’തുടർന്നു നല്കപ്പെട്ടു; മനുഷ്യരുടെ സ്തുതി ദാസിയുമായി. ‘ഗാഥ’യാൽ സംസ്ക്കരിയ്ക്കപ്പെട്ട ശോഭനവസ്ത്രം സൂര്യയുടെ അടുക്കലെത്തി. 6

സൂര്യ ഭർത്താവിന്റെ അടുക്കലെയ്ക്കു പോകുമ്പോൾ, ചിത്തിതലയിണയായി; കണ്ണു മഷിയായി. ദ്യോവും ഭൂവും പണപ്പെട്ടികളായി! 7

സൂര്യയ്ക്കു സ്തോമങ്ങൾ ഇരുപ്പടിയും മറ്റുമായി. കുരീരമെന്ന ഛന്ദസ്സ് ചാര്മെത്തയായി. അശ്വികൾ വരന്മാരായി; അഗ്നി മുന്നാളുമായി! 8

സോമൻ വധുവിനെ കാമിച്ചു; അപ്പോൾത്തന്നെയാണു്, അശ്വികളിരുവരും വരന്മാരായതു്. സവിതാവാകട്ടേ, വിവാഹപ്രായമെത്തിയ സൂര്യയെ സോമന്നു കൊടുത്തു. 9

ഗൃഹത്തിലെയ്ക്കു പോകുന്ന സൂര്യയ്ക്കു, തന്റെ മനസ്സു വണ്ടിയായി; വാനം മേൽക്കൂടായി; സൂര്യചന്ദ്രന്മാർ ഇരുകാളകളായി!10

ഋക്സാമങ്ങൾകൊണ്ടു നുകം വെയ്ക്കപ്പെട്ട നിന്റെ ഇരുകാളകൾ ഒരേ മട്ടിൽ നടന്നു; ഭവതിയുടെ ചെവികൾ ചക്രങ്ങളായി; ആകാശമാർഗ്ഗം അത്യന്തം ഇളകിയിരുന്നു! 11

ഭർത്തൃസമീപത്തെയ്ക്കു പോകാൻ സൂര്യ മനോവണ്ടിയിൽ കേറി: പോകുന്ന ഭവതിയ്ക്കു ചെവികൾ ചക്രങ്ങളായി; വ്യാനവായു അച്ചുതണ്ടായി! 12

സൂര്യയ്ക്കു സവിതാവു കൊടുത്ത സ്ത്രീധനം കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു: ഗോക്കൾ മകംനാളിൽ തെളിയ്ക്കപ്പെട്ടു; മറ്റുള്ളവ ഉത്രം നാളിൽ കേറ്റിയയയ്ക്കപ്പെട്ടു. 13

അശ്വികളേ, നിങ്ങൾ സൂര്യയുടെ വേളി ചോദിപ്പാൻ മൂവുരുൾത്തേരിലൂടേ പോയല്ലോ; അതിന്നു ദേവന്മാരെല്ലാം നിങ്ങൾക്കു വിട തന്നു; പുത്രനായ പൂഷാവു് അച്ഛന്മാരെ വരിച്ചു. 14

വെള്ളത്തിന്റെ ഉടമസ്ഥന്മാരായ നിങ്ങൾ സൂര്യയെ കിട്ടാൻ യാചിതവ്യന്റെ അടുക്കലെയ്ക്കു പോകയുണ്ടായല്ലോ; അന്നു നിങ്ങളുടെ ഒരു ചക്രം എവിടെയായിരുന്നു? എവിടെയാണു്, നിങ്ങൾ ദാനത്തിന്നിരുന്നതു്? 15

സൂര്യേ, നിന്റെ ആ ഋതുനിർദ്ദിഷ്ടങ്ങളായ രണ്ടു ചക്രങ്ങളെ ബ്രാഹ്മണരറിയും; എന്നാൽ ഗുഹയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒരു ചക്രം മേധാവികളേ അറിയൂ. 16

സൂര്യയെയും, ദേവന്മാരെയും, മിത്രനെയും വരുണനെയും, ജീവജാലത്തെ സ്നേഹിയ്ക്കുന്ന എല്ലാവരെയും ഞാൻ ഇതാ, നമസ്കരിയ്കുന്നു. 17

ഈ ഇരുവർ അറിഞ്ഞുംകൊണ്ടു മുമ്പുപിമ്പായി സഞ്ചരിയ്ക്കുന്നു. ഈ കളിക്കുട്ടികൾ യാഗത്തിന്നു പോകാറുണ്ടു് ഒരുവൻ ഉലകെല്ലാം നോക്കിക്കാണുന്നു; മറ്റവൻ ഋതുക്കളെ ഉളവാക്കി, വീണ്ടും ജനിയ്ക്കുന്നു! 18

ചന്ദ്രൻ ജനിച്ചുകൊണ്ടു നവനവനായിത്തീരുന്നു; തിഥികളുടെ അടയാളമായിട്ട്, ഉഷസ്സുകളുടെ മുകളിൽ വരുന്നു; ചെന്നു ദേവന്മാർക്കു വീതം കൊടുക്കുന്നു; ദീർഗ്ഘായുസ്സു വളർത്തുന്നു!19

പിലാശുകൊണ്ടും ഇലവുകൊണ്ടും നിർമ്മിയ്ക്കപ്പെട്ടതും, വിചിത്രരൂപവും നന്നായുരുളുന്നതും, നല്ല ചക്രങ്ങളുള്ളതുമായ പൊന്നണിത്തേരിൽ സൂര്യേ, നീ കേറുക. ഭർത്താവിന്നു് അമൃതലോകപ്രാപണം സുഖകരമാക്കുക. 20

ഭവാൻ എഴുനേല്ക്കുക: ഇവൾ ഭർത്തൃമതിയായിരിയ്ക്കുന്നു. വിശ്വാവസുവിനെ ഞാൻ വണങ്ങി സ്തുതിയ്ക്കുന്നു. ഭവാൻ പിതൃഗൃഹസ്ഥയായ മറ്റൊരു കന്യകയെ വരിച്ചുകൊൾക: അതാണു്, ജനനാൽ ഭവാന്റെ വീതമെന്നറിഞ്ഞാലും! 21

വിശ്വാവസോ, ഇവിടെനിന്നെഴുനേറ്റാലും. അങ്ങയെ വണങ്ങി സ്തുതിയ്ക്കുന്നു. അങ്ങ് മറ്റൊരു നിതംബിനിയെ വരിയ്ക്കുക; പത്നിയായ എന്നെ ഭർത്താവിനോടു ചേർത്താലും! 22

ദേവന്മാരെ, ഞങ്ങളുടെ സഖാക്കൾക്കു ശ്വശുരന്റെ അടുക്കലെയ്ക്കു പോകാനുള്ള വഴികൾ മുള്ളും വളവുമില്ലാത്തവയായിത്തീരട്ടെ. അര്യമാവും ഭഗനും ഞങ്ങളെ ശരിയ്കു കൊണ്ടാക്കണം. ജായാപതികൾ നല്ല ഇണയായിവരട്ടെ! 23

സുസുഖനായ സവിതാവു നിന്നെ യാതൊന്നുകൊണ്ടു ബന്ധിച്ചുവോ, ആ വരുണപാശത്തിൽനിന്നു നിന്നെ ഞാൻ മോചിപ്പിയ്ക്കുന്നു. നിന്നെ ഞാൻ യജ്ഞസ്ഥാനമായ കർമ്മക്ഷേത്രത്തിൽ, പീഡയേശാത്തവണ്ണം പതിയോടുകൂടി പാർപ്പിയ്ക്കുന്നു. 24

നിന്നെ ഞാൻ ഇവിടെനിന്നു വിടുന്നു, അവിടെനിന്നു വിടില്ല: അവിടെ കെട്ടിയിടും. ഇന്ദ്ര, വൃഷാവേ, നിന്തിരുവടി ഇവളെ സൽപുത്രവതിയും സൌഭാഗ്യവതിയുമാക്കിയാലും! 25

പൂഷാവ് നിന്നെ ഇവിടെനിന്നു കൈപിടിച്ചു നടത്തട്ടെ; അശ്വികൾ നിന്നെ തേരിലൂടേ കൊണ്ടുപോകട്ടെ. നീ ഗൃഹത്തിലെയ്ക്കു പോയ്ക്കൊള്‍ക: നീ ഗൃഹരക്ഷിണിയാവുക; നീ വശത്താക്കി ഭർത്തൃഗൃഹത്തെ ഭരിയ്ക്കുക! 26

ഈ ഗൃഹത്തിൽ നിനക്കു സന്താനവും സന്തുഷ്ടിയും വളരട്ടെ; നീ ഗൃഹഭരണത്തിൽ ഉണർന്നിരിയ്ക്കണം. നീ ശരീരം ഈ കണവങ്കൽ ഒട്ടിച്ചാലും. ഇരുവരും വൃദ്ധരായി ഗൃഹം ഭരിയ്ക്കുവിൻ! 27

കറുത്തു തുടുത്ത കൃത്യ കേറിയാൽ ഒഴിപ്പിയ്ക്കണം: എന്നാലേ, ഇവളുടെ ജ്ഞാതികൾ അഭിവൃദ്ധിപ്പെടുകയും, ഭർത്താവു കെട്ടുകളിൽ കുടുങ്ങുകയും ചെയ്യു. 28

നീ വിഴുപ്പുവസ്ത്രം ദൂരത്തു കളയുക: ബ്രാഹ്മണർക്കു ധനം കൊടുക്കു. ഈ കൃത്യ നടന്നുചെന്നു, പത്നിയായിച്ചമഞ്ഞു ഭർത്താവിനെ പ്രാപിച്ചേയ്ക്കും! 29

ഭർത്താവു പത്നിയുടെ വസ്ത്രംകൊണ്ടു സ്വദേഹം മറയ്ക്കാനൊരുങ്ങിയാൽ, ഈ ദുഷ്ടത്തിമൂലം, നിറമിയന്ന ശരീരത്തിന്ന് അലക്ഷ്മിപറ്റിപ്പോവും! 30

സ്വർണ്ണമയമായ സ്ത്രീധനത്തിന്റെ പിന്നാലെ ആളുകളിൽനിന്നു രോഗങ്ങൾ വന്നുകൂടിയേയ്ക്കും; അവയെ യജനീയരായ ദേവന്മാർ, അവ വന്നേടത്തെയ്ക്കുതന്നെ തിരിച്ചയയ്ക്കട്ടെ! 31

ദംപതികളെ നേരിടുന്ന ശത്രുക്കൾ വരാതിരിയ്ക്കട്ടെ; ഇവരിരുവരും ദുർഗ്ഗമത്തെ സുഗമമാർഗ്ഗത്തിലൂടേ കടക്കട്ടെ; പരിപന്ഥികൾ പാഞ്ഞുപോകട്ടെ! 32

ഇതാ, സുമംഗലിയായ വധു: നിങ്ങൾ വന്നുചേർന്ന് ഇവളെ നോക്കുവിൻ; ഇവൾക്കു സൗഭാഗ്യം കൊടുത്തിട്ടു, ഗൃഹങ്ങളിലെയ്ക്കു തിരിച്ചുകൊൾവിൻ! 33

ഇതു നീറലും എരിവും ഉണ്ടാക്കും; ചീഞ്ഞ സോമച്ചണ്ടിപോലെയാണു്, വിഷംപൊലെയാണു്; ഉപയോഗിച്ചുകൂടാ. സൂര്യയെ ശരിയ്ക്കറിയുന്ന ബ്രാഹ്മണനേ വധൂവസ്ത്രത്തിന്നർഹനാകൂ. 34

സൂര്യയുടെ അവയവങ്ങൾ നോക്കൂ: ചായംപിടിപ്പിച്ചതു്, തലയിലിട്ടതു്, മൂന്നായി വെട്ടിയതു് എന്നിവയെ ബ്രാഹ്മാണൻ നീക്കുന്നു. 35

ഞാൻ സൌഭാഗ്യത്തിന്നായി നിന്റെ കൈ പിടിയ്ക്കുന്നു: നീ ഭർത്താവിനോടൊന്നിച്ചു വേണം, വാർദ്ധക്യമടയുക. ഭഗൻ, ആര്യമാവ്, സവിതാവ്, പൂഷാവ് എന്നീ ദേവന്മാർ നിന്നെ എനിയ്ക്കു ഗൃഹസ്ഥത്വത്തിന്നായി കല്പിച്ചുതന്നിരിയ്ക്കുന്നു. 36

യാതൊന്നു ഞങ്ങളുടെ തുടകളിൽ കാമത്തോടേ ചേരുമോ, യാതൊന്നിൽ കാമികളായ ഞങ്ങൾ ലിംഗം വെച്ചമർക്കുമോ, യാതൊന്നിൽ പുരുഷന്മാർ ശുക്ലം വിതയ്ക്കുമോ; പൂഷാവേ, സുമംഗളമായ അതിനെ ഭവാൻ ആകെ പ്രവർത്തിപ്പിച്ചാലും! 37

അഗ്നേ,(ഗന്ധർവന്മാർ)സൂര്യയെ സ്ത്രീധനത്തോടൊപ്പം മുമ്പേ അങ്ങയ്ക്കു നല്കി; അങ്ങു വീണ്ടും കൊടുത്തു. അപ്രകാരം, ഭവാൻ ഭാര്യയെ ഭർത്താക്കന്മാർക്കു സന്താനത്തോടുകൂടി തന്നാലും! 38

അഗ്നി വീണ്ടും പത്നിയെ ആയുസ്സോടും തേജസ്സോടുംകൂടി പ്രദാനംചെയ്തു; ഇവളുടെ കണവൻ ദീർഗ്ഘായുസ്സായി നൂറുവർഷം ജീവിച്ചിരിയ്ക്കട്ടെ! 39

ആദ്യം സോമന്നു കിട്ടി; രണ്ടാമതു ഗന്ധർവന്നു കിട്ടി. അഗ്നി നിനക്കു മൂന്നാമത്തെ ഭർത്താവായി; നിനക്കു നാലാമതു മനുഷ്യനും. 40

സോമൻ ഇവളെ ഗന്ധർവന്നു കൊടുത്തു; ഗന്ധർവൻ അഗ്നിയ്ക്കു കൊടുത്തു. അഗ്നി പിന്നെ സമ്പത്തോടും പുത്രന്മാരോടുംകൂടി എനിയ്ക്കു തന്നു! 41

നിങ്ങളിരുവരും ഇവിടെത്തന്നെ വസിയ്ക്കുവിൻ; വേർപെടരുതു് പൂർണ്ണായുസ്സു നേടുവിൻ. സ്വഗൃഹത്തിൽ, പുത്രന്മാരോടും പൌത്രന്മാരോടുംകൂടി വിളയാടിക്കൊണ്ടു സന്തോഷിയ്ക്കുവിൻ!42

പ്രജാപതി നമുക്കു പ്രജയെ ജനിപ്പിയ്ക്കട്ടെ; അര്യമാവു വാർദ്ധക്യംവരെ ഒന്നിച്ചിരുത്തട്ടെ. നീ സുമംഗലിയായി ഭർത്ത്യസമീപം പ്രാപിയ്ക്കുക: നമ്മുടെ ഇരുകാലികളെ സുഖിപ്പിയ്ക്കുക; നാല്ക്കാലികളെയും സുഖിപ്പിയ്ക്കുക! 43

നിന്റെ കണ്ണു ഭയംകരമാകരുതു്; നീ ഭർത്താവിനെ ഉപദ്രവിയ്ക്കരുതു്: നീ മാടുകൾക്കു വേണ്ടതു ചെയ്യുക. നല്ല മനസ്സും നല്ല തേജസ്സുമുള്ളവളാകുക. ആൺകുട്ടികളെ പെറ്റു, ദേവഭക്തയായി ക്ഷേമമുളവാക്കുക; നമ്മുടെ ഇരുകാലികളെ സുഖിപ്പിയ്ക്കുക; നാല്കാലികളെയും സുഖിപ്പിയ്ക്കുക! 44

ഇന്ദ്ര, വൃഷാവേ, നിന്തിരുവടി ഇവളെ സൽപുത്രവതിയും സൌഭാഗ്യവതിയുമാക്കുക: ഇവളിൽ പത്തുപുത്രന്മാരെ ആധാനം ചെയ്യുക; ഭർത്താവിനെ പതിനൊന്നാമനാക്കുക! 45

നീ ശ്വശുരങ്കൽ പെരുമാട്ടിയാവുക; ശ്വശ്രുവിങ്കൽ പെരുമാട്ടിയാവുക; നനാന്ദാവിൽ പെരുമാട്ടിയാവുക; ദേവരന്മാരിൽ പെരുമാട്ടിയാവുക! 46

നമ്മളിരുവരുടെ ഹൃദയത്തിൽ ദേവന്മാരെല്ലാവരും തണ്ണീരുകളും മഷിയെഴുതിയ്ക്കട്ടെ; വായുവും വിധാതാവും ദാനപരയും നമ്മെ ചേർത്തൊട്ടിയ്ക്കട്ടെ! 47

കുറിപ്പുകൾ: സൂക്തം 85.

[2] സോമശബ്ദത്തിന്നു ചന്ദ്രനെന്നും അർത്ഥമെടുക്കാം.

[3] കുടിയ്ക്കുന്നവൻ – ചികിത്സയ്ക്കു സേവിയ്ക്കുന്നവൻ. അതു സാക്ഷൽ സോമമല്ല. മറ്റാരും – അബ്രാഹ്മണൻ, അയജ്വാവ്; യജ്വാവേ നുകരൂ.

[4] ബാർഹതർ – ഏഴു സോമപാലന്മാർ. നുകരില്ല – വിണ്ണിലിരിയ്ക്കുന്ന സോമത്തെ മന്നിലുള്ളവർ എങ്ങനെ നുകരും?

[5] ഒടുവിലെ വാക്യങ്ങൾ രണ്ടും പരോക്ഷം: രക്ഷിയ്കുന്നു – വാട്ടവും മറ്റും പറ്റാത്ത വിധത്തിൽ.

[6] സ്വവിവാഹസ്തുതിയാണു്, ഇതുമുതൽ പതിനൊന്ന് ഋക്കുകളിൽ രൈഭി – ഒരു തരം ഋക്ക്. നല്കപ്പെട്ടു – കളിത്തോഴിയായി നല്കപ്പെട്ടു. സ്തുതി ദാസിയുമായി – സ്തുതിയെ ദാസിയായി നല്കി. ഗാഥ – ബ്രാഹ്മണങ്ങളിൽ പ്രസ്താവിയ്ക്കപ്പെട്ടിട്ടുള്ള ഒരുതരം പാട്ടു്; ഇവളാണു്, വസ്ത്രം വൃത്തിപ്പെടുത്തിയതു്. സൂര്യയുടെ – വധുവായ എന്റെ.

[7] ഭർത്താവ് – സോമൻ. ചിത്തി – ജ്ഞാനദേവത. കണ്ണു – വൃത്രന്റെ കൃഷ്ണമണി ത്രികകുത്തെന്ന പർവതത്തിൽ വീണു; അതിലുണ്ടായിവന്ന ഒരുതരം കണ്ണെഴുത്തുമഷി.

[8] സ്തോമങ്ങൾ – ഒരു തരം സ്തോത്രങ്ങൾ. മുന്നാൾ – വേളി പറയാൻ മുമ്പേ പോകുന്ന ആൾ.

[9] കൊടുത്തു – കൊടുക്കാൻ നിശ്ചയിച്ചു. എന്നാൽ അശ്വികൾ പന്തയത്തിൽ ജയിച്ച് അവളെ കൈക്കലാക്കി.

[11] തന്നോടുതന്നേ പറയുന്നു: ഇളകിയിരുന്നു – വണ്ടി ഓടുമ്പോൾ.

[13] ഗോക്കളെ സോമഗൃഹത്തിലെയ്ക്കു മകംനാളിലും, മറ്റുള്ളവ ഉത്രം നാളിലും അയച്ചു.

[14] ചോദിപ്പാൻ – സവിതാവിനോട്. അച്ഛന്മാരെ വരിച്ചു – അശ്വികളുടെ ഉദ്യമത്തെ കൈക്കൊണ്ടു.

[15] യാചിതവ്യൻ – യാചിയ്ക്കപ്പെടേണ്ടുന്നവൻ, കന്യാപിതാവായ സവിതാവു്.

[16] രണ്ടു ചക്രങ്ങളെ – ചന്ദ്രസൂര്യന്മാരെ. ഗുഹയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്ന – ഗുഹ്യമായ. ഒരു ചക്രം – സംവത്സരം.

[17] ഈ ഋക്കിന്നു ദേവന്മാരാണ്, ദേവത: സൂര്യ – സൂര്യപത്നി.

[18] സൂര്യചന്ദ്രസ്തുതി: ഇരുവർ – സൂര്യചന്ദ്രന്മാർ. ഒരുവൻ – സൂര്യൻ. മറ്റവൻ – ചന്ദ്രന്മാർ. ഒരുവൻ – സൂര്യൻ. മറ്റവൻ – ചന്ദ്രൻ. ജനിയ്ക്കുന്നു – ചന്ദ്രന്നു ക്ഷയവും വൃദ്ധിയുമുണ്ടല്ലോ.

[19] ചന്ദ്രസ്തുതി: ഉഷസ്സുകളുടെ മുകളിൽ വരുന്നു – കൃഷ്ണപക്ഷാവസാനത്തിൽ. ചെന്നു – പക്ഷാവസാനം പ്രാപിച്ച്; ഇരുപക്ഷങ്ങളുടെയും ഒടുവിൽ. വീതം – ഹവിർഭാഗം.

[20] ഇതുമുതൽ ഒമ്പതൃക്കുകൾ വിവാഹമന്ത്രങ്ങളായ ആശിസ്സുകളാകുന്നു: അമൃതലോകപ്രാപണം – നിന്നെ അമൃത (ചന്ദ്ര)ലോകത്തെത്തിയ്ക്കൽ.

[21] ഭവാൻ – വിശ്വാവസു. ഭവാന്റെ വീതം – ഭവാനുള്ള പങ്ക്. വിശ്വാവസു എന്ന ഗന്ധർവൻ കന്യകമാരുടെ ഉടമയത്രേ; വിവാഹം കഴിഞ്ഞാൽ അവരെ വിട്ടുപോയ്ക്കൊള്ളണം.

[22] വരിയ്ക്കുക – ഇച്ഛിച്ചാലും.

[23] സഖാക്കൾ വരന്റെ ആൾക്കാർ. ശ്വശുരൻ – വരന്റെ അച്ഛൻ.

[24] വധുവിനോട്: പിറവിയിൽ ഓരോ പ്രാണിയെയും സവിതൃപ്രേരിതനായ വരുണൻ സ്വപാശംകൊണ്ടു ബന്ധിയ്ക്കും.

[25] ഇവിടെനിന്നു – പിതൃഗൃഹത്തിൽനിന്ന്. അവിടെനിന്നു – ഭർത്തൃഗൃഹത്തിൽനിന്ന്. കെട്ടിയിടും – എന്നെയ്ക്കുമായി പാർപ്പിയ്ക്കും.

[26]ഭർത്തൃഗൃഹത്തിലെയ്ക്കു പോകുന്ന വധുവിനെ വാഹനത്തിൽ കേറ്റുന്ന മന്ത്രം: നടത്തട്ടെ – രഥസമീപത്തെയ്ക്ക്. ഗൃഹം – ഭർത്തൃഗൃഹം.

[27] വധുവിന്റെ ഭർത്തൃഗൃഹപ്രവേശനം: വൃദ്ധരായി – നീണാൾ ജീവിച്ച്.

[28] കൃത്യ – അഭിചാരപിശാചി. കെട്ടുകൾ – സംസാരബന്ധങ്ങൾ.

[29] വധൂവസ്ത്രസ്പർശനിന്ദനം: വിഴുപ്പുവസ്ത്രം കളയാഞ്ഞാൽ, കൃത്യ പത്നീരൂപം ധരിച്ചു ഭർത്താവിനോടു ചേർന്നേയ്ക്കും; അതിന്നിട വരുത്തരുത്. വിഴുപ്പുടുത്തതിന്നു പ്രായശ്ചിത്തമായിട്ടാണു്, ബ്രാഹ്മണർക്കു ധനദാനം.

[30] ഈ ദുഷ്ടത്തി – കൃത്യ.

[31] ക്ഷയരോഗശാന്തി:

[32] പരിപന്ഥികൾ = വൈരികൾ.

[33] ആശീർവദിയ്ക്കുന്നവരോടു്:

[34] വീണ്ടും വധൂവസ്ത്രപരിത്യാഗം: ഇതു – വിഴുപ്പുവസ്ത്രം. മറ്റു ബ്രാഹ്മണർ വധൂവസ്ത്രം പ്രതിഗ്രഹമായി വാങ്ങരുതു്.

[35] എന്നിവയെ – ഇങ്ങനെയുള്ള അമംഗളവസ്ത്രങ്ങളെ. നീക്കുന്നു – സൂര്യയുടെ ദേഹത്തിൽനിന്നെടുത്തുകളയുന്നു. ഈ ഋക്കിന്റെ അർത്ഥം സുഗ്രഹമല്ല; വാദവിഷയവുമായിരിയ്ക്കുന്നു.

[36] പാണിഗ്രഹണമന്ത്രം – വരൻ വധുവിനോടു പറയുന്നു: ഭർത്താവിനോടു (എന്നോടു)കൂടി നീ നീണാൾ ജീവിച്ചിരിയ്ക്കുക എന്നു, ദ്വിതീ യവാക്യത്തിന്റെ അർത്ഥം.

[37] ഞങ്ങളുടെ പുരുഷന്മാരുടെ. അതിനെ – യോനിയെ.

[38] ഗന്ധർവന്മാർ – കന്യകയുടെ ഉടമസ്ഥന്മാർ. വീണ്ടും കൊടുത്തു – സോമന്ന്. ഭർത്താക്കന്മാർക്കു – ഞങ്ങൾക്ക്.

[40] വധുവിനോട്: സോമനും ഗന്ധർവനും അഗ്നിയും ഭുജിച്ചതിന്നുശേഷമത്രേ, വധു വരനോടു ചേരുന്നതു്. അതിനാൽ, വേട്ടവൻ നാലാമത്തെ ഭർത്താവാകുന്നു.

[42] വധൂവരന്മാരോട്:

[43] വരൻ വധുവിനോട്: ഒന്നിച്ചിരുത്തട്ടെ – നമ്മെ.

[44] ഭയംകരമാകരുതു് – കോപിയ്ക്കരുതു് എന്നർത്ഥം.

[46] വധുവിനോട്: നീ ശ്വശുരനെയും മറ്റും ഒരു ചക്രവർത്തിനിപോലെ ഭരിയ്ക്കുക. നനാന്ദാവ് = ഭർത്തൃസോദരി. ദേവരന്മാർ – ഭർത്താവിന്റെ അനുജന്മാർ.

[47] നമ്മുടെ ഹൃദയത്തെ, മഷിയെഴുതിയ കണ്ണുപോലാകട്ടെ, പ്രകാശിപ്പിയ്ക്കട്ടെ. ചേർത്തൊട്ടിയ്ക്കട്ടെ – ഏകചിത്തരാകട്ടെ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 4; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.