images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 23.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ബ്രഹ്മണസ്പതിയും ബൃഹസ്പതിയും ദേവത. (കേക)

വിളിപ്പൂ, കവികൾക്കു കവിയായ്ഗ്ഗണങ്ങൾക്കു
വിഭുവായുൽക്കൃഷ്ടാന്നം വായ്ക്കുമങ്ങയെ ഞങ്ങൾ:
ബ്രഹ്മണസ്പതേ, ബ്രഹ്മസ്വാമി മുമ്പരില്‍ മുമ്പ-
നങ്ങസ്മല്‍സ്തുതി കേട്ടു വാഴ്ക, രക്ഷയ്ക്കായ് ഗ്ഗേഹേ! 1
ജ്ഞാനമേറിയ ദൈത്യഹന്താവാം ഭവാനുടെ
വാനവന്മാരും നേടീ, യജ്ഞാംശം ബൃഹസ്പതേ;
വന്മഹസ്സാളും സൂര്യൻ കിരണങ്ങളെപ്പോലേ,
നിർമ്മിച്ചതങ്ങുന്നല്ലോ, സർവമന്ത്രങ്ങളെയും! 2
ദുരിതത്തെയും തമസ്സിനെയും പോക്കിയിരു-
ന്നരുൾവൂ, ബൃഹസ്പതേ, യജ്ഞസിദ്ധിയ്ക്കായ്ബ്ഭവാൻ,
ഘോരമായ്ദ്ധ്വസ്താരിയായ്ദ്ദീപ്രമായ് രക്ഷോഘ്നമായ്-
ക്കാറിനെപ്പിളർപ്പതായ് വിണ്‍പൂകിപ്പതാം തേരില്‍! 3
നരരെസ്സന്മാർഗ്ഗത്തില്‍ നടത്തും, രക്ഷിയ്ക്കും നീ;
ദുരിതം തൊടുകില്ലാ, ഭവാനു തരുന്നോനെ.
ബ്രഹ്മദ്വിട്ടിനെ നീറ്റും നിഹതക്രോധന്‍ ഭവാൻ;
ഇമ്മട്ടില്‍പ്പെരുതു, നിൻമാഹാത്മ്യം ബൃഹസ്പതേ! 4
ബ്രഹ്മണസ്പതേ, സാധുരക്ഷകന്‍ ഭവാന്‍ കാക്കു-
മമ്മനുഷ്യനെത്തീണ്ടാ, പാപവും സന്താപവും;
മാററാരോ ചതിയരോ ദ്രോഹിയ്ക്കില്ലൊരേടത്തും;
മാററിനിർത്തുമേ, കൊലക്കൂട്ടരെയെല്ലാം ഭവാന്‍! 5
ഞങ്ങൾക്കു വഴിവെട്ടും രക്ഷകന്‍, സുദൃക്കാം നീ;
ഞങ്ങൾ നിന്മഖത്തിന്നായ് സ്തോത്രങ്ങൾ പാടീടുന്നു:
ഞങ്ങളില്‍ച്ചതികൂട്ടന്നവന്റെ ദുര്‍ബുദ്ധിയ്ക്കു
ഭംഗമഞ്ജസാ ഭവിയ്ക്കേണമേ, ബൃഹസ്പതേ! 6
വന്നേറ്റു മുതല്‍ കവർന്നേതൊരു കേമന്‍ പിഴ-
യൊന്നുമേ ചെയ്തിട്ടില്ലാത്തെങ്ങളെ ദ്രോഹിയ്ക്കുമോ;
നീക്കുക, വഴിയില്‍നിന്നവനെബ്ബൃഹസ്പതേ;
തീർക്കുകി,ക്രതുവിന്നു നേര്‍വഴി ഞങ്ങൾക്കു നീ! 7
അംഗരക്ഷകന്‍, കൂട്ടിച്ചൊല്ലുവോന,സ്മല്‍പര-
നങ്ങയെ വിളിയ്ക്കുന്നൂ ദുഃഖതാരക, ഞങ്ങൾ:
ദേവനിന്ദകരെ നീ മുടിയ്ക്ക, ബൃഹസ്പതേ;
കേവലസുഖം നേടീടൊല്ല, ദുർന്നടത്തക്കാർ! 8
ബ്രഹ്മണസ്പതേ, പുഷ്ടിദായിയാം നിന്നാല്‍ നേടു-
കി,മ്മനുഷ്യരില്‍നിന്നു കാമ്യമാം ധനം ഞങ്ങൾ;
ദൂരത്തോ സമീപത്തോ ഞങ്ങളെക്കയ്യേറുന്ന
വൈരികളാകും കർമ്മഹീനരെത്തുലയ്ക്ക നീ! 9
ഒരുക്കീടാവൂ, ഞങ്ങളഗ്ര്യാന്നം ബൃഹസ്പതേ,
നിറവു വരുത്തും നിര്‍മ്മലനാം നിന്‍ യോജിപ്പാല്‍!
ഞങ്ങളിലാളാകൊല്ലാ, കയ്യേറാനൊരു ദുഷ്ടന്‍:
മംഗളസ്തോത്രം ചൊല്ലിക്കൈവളരാവൂ, ഞങ്ങൾ! 10
പടയില്‍ക്കയ്യേറുന്നോന,ദ്വിതീയനാം ദാതാ-
വ,ടരില്‍ച്ചെൽവോന്‍, കാമം പെയ്യുവോൻ, പരന്തപൻ,
ദൃഢദർപ്പരാമുഗ്രന്മാരെയുമടക്കുവോന്‍,
കടമവീട്ടുന്നവൻ, ബ്രഹ്മണസ്പതേ, ഭവാന്‍. 11
ഏവനാസുരഭാവാല്‍ ദ്രോഹിയ്ക്കും, ഞെളിച്ചില്‍ പൂ-
ണ്ടേതുഗ്രന്‍ മുതിർന്നീടും, സ്തോതാവെ നിഹനിപ്പാൻ;
അവന്റെ ശസ്ത്രം തീണ്ടായ്കെ,ങ്ങളെ ബ്ബൃഹസ്പതേ;
ജവിയാമദ്ദുഷ്ടന്റെ ചുണ പോക്കാവൂ, ഞങ്ങൾ! 12
അടരിലാഹ്വാതവ്യാനാ,നമിച്ചുപഗമ്യൻ,
പടയില്‍ച്ചെല്‍വോന്‍, ധനം, ധനമേകുന്നോൻ, നാഥന്‍,
പിടികൂടുവാൻനോക്കുമിപ്പടകളെയെല്ലാ-
മുടയ്ക്ക, രഥങ്ങളെപ്പോലവേ ബൃഹസ്പതി! 13
ദൃഷ്ടവീര്യനാം നിന്നെപ്പഴിയ്ക്കുമരക്കരെ-
ച്ചുട്ടെരിച്ചാലും, തീക്ഷ്ണതാപനായുധത്താല്‍ നീ-
നഷ്ടമായ്ക്കിടന്ന നിന്‍ നവ്യമാം വീര്യം കാണി-
ച്ചി,ട്ടരച്ചാലും, നിന്ദിപ്പോരെ നീ ബൃഹസ്പതേ! 14
ഏതിനെ മികച്ചോനും മാനിയ്ക്കും, ബൃഹസ്പതേ;
യാതൊന്നു ജനങ്ങളില്‍ക്കർമ്മാർത്ഥം വിളങ്ങീടും;
ഋദ്ധിയാല്‍ശ്ശോഭിപ്പിയ്ക്കും, യാതൊന്നു; വിചിത്രമാ-
മദ്ധനം സത്യോല്‍പന്ന, ഞങ്ങളില്‍ വെച്ചാലും നീ! 15
ഏവര്‍ തീങ്കൊതിയന്മാർ, ദ്രോഹത്തിലിമ്പംകൊൾവോര്‍,
ദേവപൂജനം ചെയ്യില്ലെന്നുള്ളിലുറച്ചവര്‍;
പറ്റലരാമക്കളളന്മാർക്കു നല്കൊല്ലേ, സാമം
മററില്ലെന്നറിഞ്ഞോരാം ഞങ്ങളെ ബൃഹസ്പതേ! 16
ത്വഷ്ടാവാലുലകങ്ങൾക്കൊക്കയുമുപരിയായ്-
സ്സൃഷ്ടനാം ഭവാനല്ലോ, നിർമ്മിച്ചു സാമം, സാമം;
ദുഷ്ടരെ വധിയ്ക്കുമാ ബ്രഹ്മണസ്പതി കട-
പ്പെട്ടവൻ, മഹായജ്ഞകാരിയ്ക്കു കടം തീർപ്പോന്‍! 17
ഗോരോധിഗിരിദ്വാരം തുറന്നൂ, തവ പൂകാൻ;
ഗോക്കളെപ്പുറത്തെയ്ക്കു വിട്ടിതാംഗിരസന്‍ നീ;
ഇന്ദ്രനോടൊന്നിച്ചി,രുൾ മൂടിയ മുകിലിനെ-
ച്ചെന്നധോമുഖമാക്കി നിർത്തി, നീ ബൃഹസ്പതേ! 18
വിശ്വയന്താവാം ഭവാന്‍ ബ്രഹ്മണസ്പതേ, കേൾക്കു-
കിസ്സൂക്തം; തരികയും ചെയ്ക, മക്കൾക്കു സുഖം;
സർവവും ശുഭമാമേ, ദേവരക്ഷിതമായാല്‍;-
സ്സത്രത്തില്‍ സ്തുതിയ്ക്കാവൂ, സദ്വീരാന്വിതരെങ്ങൾ! 19
കുറിപ്പുകൾ: സൂക്തം 23.

[1] ഗണങ്ങൾ – ദേവാദിവർഗ്ഗങ്ങൾ. വിഭു = സ്വാമി. ബ്രഹ്മസ്വാമി = മന്ത്രങ്ങളുടെ അധിപതി. മുമ്പരില്‍ മുമ്പൻ – ഉത്തമോത്തമന്‍. അങ്ങ് = ഭവാന്‍. ഗേഹേ – യജ്ഞഗൃഹത്തില്‍.

[2] ഭവാനുടെ – അങ്ങയുടെ ആളുകളായ.

[3] ഘോരം – ശത്രുക്കൾക്കു ഭയങ്കരം. ധ്വസ്താരി = ശത്രുക്കളെ നശിപ്പിയ്ക്കുന്നത്, ഇതിന്റെ വിവരണമാണു്, രക്ഷോഘ്നമായ് എന്നതു്.

[4] തരുന്നോനെ – ഹവിരർപ്പകനെ. ബ്രഹ്മദ്വിട്ട് = മന്ത്രദ്വേഷി. നീറ്റും – ചുട്ടെരിയ്ക്കും. നിഹതക്രോധൻ = ക്രോധത്തെ നശിപ്പിച്ചവൻ.

[5] സാധുരക്ഷകന്‍ = വഴിപോലെ രക്ഷിയ്ക്കുന്നവന്‍. കൊലക്കൂട്ടര്‍ = ഹിംസകര്‍.

[6] വഴി – സന്മാർഗ്ഗം. സുദൃക്ക് = വഴിപോലെ കാണുന്നവന്‍, സർവജ്ഞന്‍. നിന്മഖത്തിന്നായ് – അങ്ങയെ യജിപ്പാൻ. ഭംഗം = നാശം.

[7] തീർക്കുക = ഉണ്ടാക്കുക.

[8] അംഗരക്ഷകന്‍ – ഞങ്ങളൂടെ ദേഹം രക്ഷിയ്ക്കുന്നവന്‍. അസ്മല്‍പരന്‍ – ഞങ്ങളില്‍ താല്‍പര്യമുളളവന്‍. ഇതുമൂലം കൂട്ടിച്ചൊല്ലുവോന്‍ – ഞങ്ങളുടെ ഗുണത്തെ അധികമാക്കി പറയുന്നവൻ. ദുഖതാരക = ദുഃഖങ്ങളെ കടത്തിവിടുന്നവനേ. കേവലസുഖം – ദുഃഖസ്പർശമില്ലാത്ത, മികച്ച സുഖം.

[9] നിന്നാല്‍ – അങ്ങയുടെ തുണയാല്‍.

[10] അഗ്ര്യാന്നം – ഉത്തമഹവിസ്സ്. നിറവ് – അഭീഷ്ടപൂർത്തി. യോജിപ്പ് = ചേച്ച, തുണ. കൈവളരാവൂ – വർദ്ധിയ്ക്കുമാറാകട്ടെ.

[11] കയ്യേറുന്നോന്‍ – ശത്രുക്കളെ ആക്രമിയ്ക്കുന്നവന്‍.

[12] ജവി = വേഗവാന്‍.

[13] ആനമിച്ചുപഗമ്യന്‍ = നമസ്കരിച്ചു സമീപിയ്ക്കപ്പെടേണ്ടുന്നവന്‍. ധനം ധനം – ആദരത്താല്‍ ദ്വിരുക്തി. ഇപ്പടകൾ – ഹിംസകസേനകൾ. രഥങ്ങളെപ്പോലവേ – യുദ്ധത്തില്‍ എതിർതേരുകളെ ഉടയ്ക്കുന്നതുപോലെ.

[14] തീക്ഷ്ണതാപനായുധം = മൂർച്ചയേറിയ, തപിപ്പിയ്ക്കുന്ന ആയുധം.

[15] അദ്ധനം – ബ്രഹ്മതേജസ്സാകുന്ന ധനം. സത്യോല്‍പന്ന = സത്യത്തില്‍ നിന്നു ജനിച്ചവനേ.

[16] സാമം മററില്ലെന്ന് – അങ്ങല്ലാതെ മറെറാരു സാമമില്ലെന്ന്, അങ്ങുതന്നെ സാമമെന്ന്.

[17] ത്വഷ്ടാവു് = പ്രജാപതി. സാമം സാമം – ഓരോ സാമവും. ഉത്തരാർദ്ധം പരോക്ഷവചനം. മഹായജ്ഞകാരി = വലിയ യാഗം ചെയ്യുന്നവന്‍.

[18] ഗോരോധിഗിരിദ്വാരം = ഗോക്കളെത്തടഞ്ഞ പർവതത്തിന്റെ ഗുഹ. തവ പൂകാന്‍ = അങ്ങയ്ക്കു കടപ്പാന്‍. തുറന്നൂ – താനേ തുറന്നു. ആംഗിരസന്‍ – അംഗിരോഗോത്രോല്‍പന്നന്‍. അധോമുഖമാക്കി നിർത്തി – ഭൂമിയില്‍ മഴ പെയ്യാന്‍.

[19] വിശ്വയന്താവ് = ജഗന്നിയാമകന്‍. ദേവരക്ഷിതമായാല്‍ – അങ്ങയെപ്പോലുള്ള ദേവന്മാര്‍ രക്ഷിച്ചാല്‍. സത്രം = യാഗം.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.