images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 32.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

ഇന്ദ്ര, സോമേശ, കുടിയ്ക്കുകിസ്സോമനീര്‍:
നന്ദ്യമധ്യാഹ്നസവനമിതാ, തവ.
യുക്തഹരികളെ വിട്ടു തീററിയിഹ
മത്തടിപ്പിയ്ക്കൂ, മഘവന്നൃ,ജീഷി നീ! 1
പാല്‍, കടകോലിവ ചേർന്ന സോമം നവം
നീ കുടിയ്ക്കെ; – ങ്ങൾ തരുന്നു, നിൻമത്തിനായ്;
രുദ്രരും, വാഴ്ത്തും മരുത്തുക്കളുമൊത്തു
തൃപ്തി പൂണ്ടിന്ദ്ര വർഷിയ്ക്കൂ, വയറ്റില്‍ നീ! 2
പേർത്തിന്ദ്ര, തേ ബലം, ശേഷി തേജസ്സിവ
വാഴ്ത്തി വളർത്തിയോരല്ലോ, മരുത്തുകൾ;
മധ്യാഹ്നികസവനത്തിലാ രുദ്രജ-
രൊത്തു കുടിയ്ക്കുക, വജ്രിൻ, സുശിപ്ര, നീ! 3
ശക്തിയായ്നിന്ന മരുത്തുക്കൾതന്നെയാ-
ണ,ത്തേന്‍വചസ്സാലിറക്കിയതിന്ദ്രനെ:
തല്‍പ്രേരിതനിവൻ നേർക്കറിഞ്ഞാൻ, ധൃത-
ദർപ്പനാം വൃത്രന്റെ ദുര്‍ഗ്രഹമർമ്മവും! 4
ഇന്ദ്ര, മനുവിന്റെപോലെ,ന്റെ യജ്ഞത്തില്‍-
നിന്നു കുടിയ്ക്ക, നീരീടുറ്റ വീറിനായ്;
വന്നെത്തുകോ,ടിനടക്കുന്ന യാജ്യരോ-
ടൊന്നിച്ചു; ഹര്യശ്വ, പെയ്ക, ദിവ്യോദകം! 5
തത്തും ജലങ്ങളെ മൂടി നിഗൂഢമായ്
വർത്തിച്ച വൃത്രനെപ്പോരിട്ടു കൊന്നു നീ
തണ്ണീർകളെയിന്ദ്ര, വിട്ടുവല്ലോ, രണം-
തന്നിലോടാന്‍ തുരഗങ്ങളെപ്പോലവേ; 6
ആ വളർന്ന മഹാനിന്ദ്രനെ സ്തോത്രേണ
സേവിപ്പു, ഞങ്ങളജരയുവാവിനെ;
ഓമല്‍വാനൂഴികളില്ലൊ,ന്നളന്നതി-
ല്ലീ, മഖയോഗ്യനാം സ്തുത്യന്റെ മേന്മയെ! 7
ഇന്ദ്രന്റെ നല്ല കർമ്മങ്ങൾ, നാനാവ്രത-
മെന്നിവ തള്ളുന്നതില്ലാ,രുമുമ്പരില്‍:
ദ്യോവൂഴിവാനങ്ങൾ നിർത്തിനാ,നിസ്സുക-
ര്‍മ്മാവുയദിപ്പിച്ചാൻ, മുറയ്ക്കുഷസ്സൂര്യരെ! 8
സത്യ,മാ നിന്മഹിമാവിന്ദ്ര: സോമനീ-
രദ്രോഹ, നീ നുകർന്നല്ലോ, പിറപ്പിലേ;
കല്യ, നിൻത്രാണിയെത്തട്ടിമാററില്ല വി-
ണ്ണി,ല്ലഹസ്സി,ല്ല മാസങ്ങ,ളില്ലാണ്ടുകൾ! 9
ഇന്ദ്ര, പിറപ്പിലേ ശ്രേഷ്ഠമാം സ്ഥാനത്തു
നിന്നു മത്തിന്നായ് നുകർന്നു, നീ സോമനീര്‍:
മന്നംബരങ്ങളുൾപ്പൂകിയല്ലോ, ഭവാൻ;
പിന്നെപ്പഴകിയ കർമ്മകർത്താവുമായ്! 10
നീരില്‍പ്പരന്നുകിടന്ന കെല്പേറിയ
കാറിനെബ്ഭൂരിധാതാവേ, പിളർത്തി നീ;
ദ്യോവറിഞ്ഞീല, തന്നാസനമൊന്നിനാല്‍-
ബ്ഭൂവെ മറച്ചുനിന്നോരു നിൻ വൈഭവം! 11
ഇന്ദ്ര, ഭവാനെ വളർത്തുമല്ലോ, മഖം:
നന്ദിപ്പു, സോമം പിഴിഞ്ഞ മേധത്തില്‍ നീ;
യഷ്ടാവെ രക്ഷിയ്ക്ക, യാജ്യ, നീ; കാക്കട്ടെ,
വൃത്രവധത്തില്‍ നിൻവജ്രത്തെയധ്വരം! 12
പണ്ടുമിടയിലുമിന്നുമുള്ള നുതി-
കൊണ്ടു വളരുവോനാമിന്ദ്രനെജ്ജനം
ത്രാണകൃത്താം മഖംകൊണ്ടടുപ്പിയ്ക്കുന്നു;
ഞാനും വരുത്തുവന്‍, പുത്തൻധനത്തിനായ്! 13
ഇന്ദ്രനെ വാഴ്ത്തണം ദൂരദൂരപ്പക-
ലിന്നു മുമ്പെന്നു തോന്നുമ്പോൾച്ചമച്ചു ഞാന്‍:
പാപം കടത്താന്‍ വിളിപ്പതുമപ്പോഴേ,
പാർശ്വദ്വയസ്ഥര്‍ നൌഗാമിയെപ്പോലവേ! 14
‘സ്വോഹാ’ നിറച്ചേന്‍ കുടത്തില്‍, നിൻപീതിയ്ക്കു,
വീഴ്ത്തുകാരന്‍ ജലം കോശത്തിലാംവിധം;
നിന്നെ വലംവെച്ചു ചുറ്റും നിരക്കട്ടെ,
നിന്മത്തിനിന്ദ്ര, നല്‍സ്വാദുറ്റ സോമനീര്‍! 15
നിന്നെത്തടുക്കാ, പുരുഹൂത, ചുറ്റുമേ
നില്ക്കും മലകളുമാഴമുള്ളാഴിയും:
മിത്രാർത്ഥനാല്‍ക്കെടുത്തല്ലോ, ഭവാനിന്ദ്ര,
ഗർത്തസ്ഥനാം കരുത്തേറുമൂർവനെയും! 16
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 17
കുറിപ്പുകൾ: സൂക്തം 32.

[1] സോമേശ = സോമത്തിന്റെ അധിപതേ. യുക്തഹരികളെ വിട്ടു – തേരിന്നു പൂട്ടിയ രണ്ടു ഹരികളെ അഴിച്ചുവിട്ട്. മത്തടിപ്പിയ്ക്കൂ – ഇമ്പപ്പെടുത്തിയാലും. ഋജീഷി = ഋജീഷത്തോടുകൂടിയവൻ; ഋജീഷം = നീർ പിഴിഞ്ഞെടുത്ത സോമലതയുടെ ചണ്ടി; ഇത് ഇന്ദ്രന്നുള്ളതത്രേ.

[2] രുദ്രരോടും അങ്ങയെ സ്തുതിയ്ക്കുന്ന മരുത്തുക്കളോടുംകൂടി തൃപ്തി പൂണ്ടു (സോമം മതിയാവോളം കുടിച്ചു) വയററില്‍ വർഷിയ്ക്കൂ – ഉദരത്തില്‍ ഒരു സോമനീര്‍മഴ പെയ്താലും!

[3] രുദ്രജര്‍ = രുദ്രപുത്രര്‍, മരുത്തുക്കൾ. സുശിപ്ര = നല്ല അണക്കടകളുള്ളവനേ.

[4] ശക്തി – ഇന്ദ്രന്ന് ഒരു ബലമായിട്ടുള്ളവരത്രേ, മരുത്തുക്കൾ. അത്തേൻ വചസ്സാല്‍ – ‘ഞങ്ങളുണ്ട്, സഹായിപ്പാൻ; അങ്ങു യുദ്ധത്തിലിറങ്ങിക്കൊള്ളുക’ എന്നു മധുരമായി പറഞ്ഞ്. തല്‍പ്രേരിതനിവനൻ – അവര്‍ പ്രേരിപ്പിച്ച ഇന്ദ്രൻ. ധൃതദർപ്പന്‍ – എന്നെ കൊല്ലാനാരുമമില്ലെന്ന ഗർവു പൂണ്ട. ദുര്‍ഗ്രഹമർമ്മവും – കണ്ടുപിടിയ്ക്കാവതല്ലാത്ത മർമ്മംപോലും.

[5] മനുവിന്റെപോലെ – അങ്ങു മനുവിന്റെ യജ്ഞത്തില്‍ സോമം കുടിച്ചുവല്ലോ; അതുപോലെ. വീറ് = വീര്യം. ഓടിനടക്കുന്ന യാജ്യര്‍ – മരുത്തുക്കൾ. ദിവ്യോദകം – അന്തരിക്ഷസ്ഥമായ ജലം.

[6] തത്തും – ഇളകിക്കളിയ്ക്കുന്ന. വിട്ടു – ഭൂമിയിലെയ്ക്കൊഴുക്കി.

[7] സ്തോത്രേണ – സ്തോത്രംകൊണ്ട്, സ്തോത്രങ്ങൾ ചൊല്ലി. അജരയുവാവ് = ജരവരാത്ത നിത്യതരുണൻ. ഓമല്‍വാനൂഴികൾ – പ്രിയപ്പെട്ട ദ്യാവാപൃഥിവികൾ. ഇല്ല, ഒന്നളന്നില്ല എന്ന ആവർത്തനം ആദരത്തിന്നാണ്. മേന്മ – മികവ്, മഹിമ.

[8] കർമ്മങ്ങൾ – പൃഥിവ്യാദിനിർമ്മാണം. നാനാവ്രതം – യജ്ഞാദികൾ. ഉമ്പരിലാരും തള്ളുന്നതില്ല – ദേവന്മാരെല്ലാം ആദരിയ്ക്കുകതന്നെ ചെയ്യുന്നു. വാനം – അന്തരിക്ഷം. ഉഷസ്സൂര്യര്‍ = ഉഷസ്സും സൂര്യനും.

[9] നിന്മഹിമാവ് സത്യമാണ്, യഥാർത്ഥമാണ്. അദ്രോഹ – ദ്രോഹമില്ലാത്തവനേ. പിറപ്പിലേ = ജനിച്ചപ്പോൾത്തന്നെ. വിണ്ണും മറ്റും നിന്റെ ത്രാണിയെ അനുസരിയ്ക്കുകതന്നെ ചെയ്യുന്നു. കല്യ – ബലവാനേ.

[10] പഴകിയ – കുട്ടിയാണെങ്കിലും, പഴക്കംവന്ന. മന്നംബരങ്ങൾ = ഭൂവും ദ്യോവും.

[11] ഭൂരിധാതാവേ = വളരെ വസ്തുക്കളെ സൃഷ്ടിച്ചവനേ. ആസനമൊന്നിനാല്‍ – ഒരാസനം (കടിപ്രദേശം)കൊണ്ട്.

[12] മഖം – ഞങ്ങളുടെ ഈ യാഗം. നന്ദിപ്പു – സന്തോഷിയ്ക്കുന്നു; മേധം (യജ്ഞം) അങ്ങയ്ക്കു പ്രിയമാണ്.

[13] ഇടയിലും – ഇടക്കാലത്തും. ത്രാണകൃത്താം – തങ്ങളെ രക്ഷിയ്ക്കുന്നതായ.

[14] ദൂരദൂരപ്പകലിന്നുമുമ്പ് – അതിദൂരസ്ഥമായ പകല്‍ വന്നു വിഘ്നമുണ്ടാക്കുന്നതിന്നു മുമ്പ്. ചമപ്പു – സ്തോത്രം രചിയ്ക്കുന്നു. അപ്പോൾത്തന്നെയാണ്, പാർശ്വദ്വയസ്ഥര്‍ (ഇരുവശത്തും നില്ക്കുന്നവര്‍) പാപം കടത്തിവിടാന്‍ ഇന്ദ്രനെ വിളിയ്ക്കുന്നതും; പാർശ്വദ്വയസ്ഥര്‍ (നദിയുടെ ഇരുകരയിലും നില്ക്കുന്നവര്‍) നൌഗാമിയെ (തോണിയില്‍ പോകുന്നവനെ) തങ്ങളെയും പുഴ കടത്താന്‍ വിളിയ്ക്കുന്നതുപോലെ.

[15] സ്വാഹാ – സ്വാഹാ എന്നുച്ചരിച്ച്. നിറച്ചേന്‍ – ഞാന്‍ സോമനീര്‍ കുടത്തില്‍ നിറച്ചു. പീതി = പാനം. വീഴ്ത്തുകാരന്‍ (വഴിയമ്പലത്തില്‍ ആളുകൾക്കു വെള്ളം പകർന്നുകൊടുക്കുന്നവൻ) കുറെ വെള്ളമെടുത്തു, പകർന്നുകൊടുക്കാന്‍ പറ്റിയ കോശത്തില്‍ (ഒരുതരം പാത്രം) നിറച്ചുവെയ്ക്കുന്നതുപോലെ.

[16] മിത്രാർത്ഥനാല്‍ – സഖാക്കളായ ദേവകൾ അപേക്ഷിച്ചതിനാല്‍. ഗർത്തസ്ഥന്‍ = കുണ്ടിലിരിയ്ക്കുന്നവന്‍. ഊർവൻ – ഔർവാഗ്നി.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.