images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 53.

വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഗായത്രിയും അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രാപർവതന്മാരും ഇന്ദ്രനും വാക്കും രഥാംഗവും ദേവതകൾ.

ഇന്ദ്രാപർവതന്മാരേ, നിങ്ങൾ വലിയ തേരില്‍, നല്ല പുത്രന്മാരോടുകൂടിയ സ്പൃഹണീയങ്ങളായ അന്നങ്ങൾ കൊണ്ടുവന്നാലും; ദേവന്മാരേ, നിങ്ങളിരുവരും യാഗങ്ങളില്‍ ഹവിസ്സു ഭക്ഷിപ്പിൻ; ഹവിസ്സുകൊണ്ട് ഇമ്പം പൂണ്ടു, സ്തുതികളാല്‍ വർദ്ധിപ്പിൻ! 1

മഘവാവേ, അങ്ങു സുഖമായി ഇരിയ്ക്കുക – തിരിച്ചുപോകരുത്: ഞാന്‍ അങ്ങയെ നന്നായിപ്പിഴിയപ്പെട്ട സോമംകൊണ്ടു യജിയ്ക്കട്ടെ; ശക്തിമാനായ ഇന്ദ്ര, ഞാന്‍ അതിമധുരമായ കൊഞ്ചല്‍കൊണ്ട് അങ്ങയുടെ വസ്ത്രത്തുമ്പു, മകന്‍ അച്ഛന്‍റ്റേതെന്നപോലെ പിടിയ്ക്കുന്നു! 2

അധ്വര്യോ, നമുക്കു ശസ്ത്രം ചൊല്ലാം: താങ്കൾ ഏറ്റുപാടുകു; നാം ഇന്ദ്രന്നു പ്രിയമായ സ്തോത്രം ചെയ്യുക. താങ്കൾ യജമാനന്റെ ഈ ദർഭയിൽ ഇരിയ്ക്കു; എന്നിട്ട് ഇന്ദ്രനെ നന്നായി സ്തുതിയ്ക്കാം. 3

മഘവാവേ, പത്നിയത്രേ, ഗൃഹം; അവിടെത്തന്നെയാണല്ലോ, ചെല്ലേണ്ടത്. അതിനാൽ പൂട്ടിയ ഹരികൾ അങ്ങയെ അങ്ങോട്ടുതന്നെ കൊണ്ടുപോയ്ക്കൊള്ളട്ടെ. ഞങ്ങൾ വല്ലപ്പോഴും സോമം പിഴിയും; അപ്പോൾ, ദൂതന്‍ അഗ്നി അങ്ങയുടെ അടുക്കലെത്തും! 4

മഘവാവേ, ഇന്ദ്ര, ഒന്നുകില്‍ തിരിച്ചുപോയ്ക്കൊൾക; അല്ലെങ്കില്‍, വന്നുകൊൾക. ഭ്രാതാവേ, രണ്ടിലുമുണ്ട്, അവിടെയ്ക്കു കാര്യം. (പോകയാണെങ്കില്‍) വലിയ തേരിലിരിയ്ക്കാം; (വരികയാണെങ്കില്‍) ചെനയ്ക്കുന്ന കുതിരയെ അഴിച്ചുവിടാം! 5

ഇന്ദ്ര, സോമം കുടിച്ചിട്ടു, ഗൃഹത്തിലെയ്ക്കു പോയ്ക്കൊൾക: ഭദ്രയായ ഭാര്യയും പാട്ടുമുണ്ടല്ലോ, ഭവാന്റെ ഗൃഹത്തില്‍. (പോകയാണെങ്കില്‍) വലിയ തേരിലിരിയ്ക്കാം; അല്ലെങ്കില്‍, കുതിരയെ അഴിച്ചുവിട്ടു തീറ്റാം! 6

ഈ സൌദാസന്മാർ, പല പല അംഗിരസ്സുകൾ, ദേവകളെക്കാൾ ബലവാനായവന്റെ പുത്രരായ വീരന്മാര്‍ എന്നിവരെല്ലാം വിശ്വാമിത്രന്ന് അശ്വമേധത്തില്‍ ധനം തരും, ആയുസ്സും വർദ്ധിപ്പിയ്ക്കും! 7

മഘവാവു മായ പ്രയോഗിച്ചു, തന്റെ ശരീരം വിവിധരൂപങ്ങളിലാക്കും: മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെട്ടാല്‍, സ്വർഗ്ഗത്തില്‍നിന്ന് ഒരേ സമയത്തു പലേടത്തും – അതും മൂന്നുതവണ – ചെല്ലും; കാലത്തും അകാലത്തും സോമം കടിയ്ക്കും! 8

മഹാനായ ഋഷിയും, തേജസ്സുകളെ ജനിപ്പിച്ചവനും, തേജസ്സുകളാല്‍ ആകൃഷ്ടനും, നേതാക്കളെ നോക്കുന്നവനുമായ വിശ്വാമിത്രന്‍ വെള്ളംനിറഞ്ഞ പുഴയെ അനങ്ങാതാക്കി; അദ്ദേഹം സുദാസ്സിനെ യജിപ്പിച്ചപ്പോൾ, ഇന്ദ്രന്‍ കുശികരോടൊപ്പം ഒരു സുഹൃത്തായി പെരുമാറി! 9

മേധാവികളേ, ഋഷികളേ, നേതാക്കളെ നോക്കുന്നവരേ, കുശികരേ, യാഗത്തില്‍ ചതച്ചു പിഴിഞ്ഞു, സ്തുതിയാല്‍ ഇമ്പംകൊള്ളിയ്ക്കുന്ന നിങ്ങൾ, അരയന്നങ്ങൾപോലെ, സ്തോത്രം പാടുവിന്‍; ദേവന്മാരൊന്നിച്ചു സോമരസം കുടിയ്ക്കുകയും ചെയ്വിൻ! 10

കുശികരേ, ചെല്ലുവിന്‍, മനസ്സിരുത്തുവിൻ – സുദാസ്സിന്റെ കുതിരയെ ധനാർത്ഥം വിടുവിൻ: കിഴക്കും പടിഞ്ഞാറും വടക്കും അസുരനെ തമ്പുരാന്‍ വധിച്ചിരിയ്ക്കുന്നു; ഇനി, നല്ലൊരു പ്രദേശത്തു യാഗം തുടങ്ങാം! 11

ഈ വാനൂഴികൾ രണ്ടിന്റെയുമിടയില്‍ മേവുന്ന ഇന്ദ്രനെ ഞാൻ സ്തുതിച്ചുവല്ലോ; വിശ്വാമിത്രന്റെ ഈ സ്തോത്രം ഭരതഗോത്രക്കാരെ രക്ഷിയ്ക്കും. 12

വജ്രപാണിയായ ഇന്ദ്രന്നു വിശ്വാമിത്രര്‍ സ്തോത്രം രചിച്ചു; അദ്ദേഹം നമുക്കു നല്ല അന്നം തരും! 13

കീകടത്തിലെപ്പൈക്കൾ അങ്ങയ്ക്കെന്തു ചെയ്യും? സോമത്തിന്നു വേണ്ടുന്ന പാല്‍ കൊടുക്കില്ല; പാല്ക്കലം ചൂടുപിടിപ്പിയ്ക്കില്ല. ഹുണ്ടികക്കാരന്റെ കുടുംബസ്വത്തു ഞങ്ങൾക്കു കൊണ്ടുവരിക – മഘവാവേ, അധമവർഗ്ഗത്തിന്റെ ധനം അവിടുന്നു ഞങ്ങളുടെ അധീനതയിലാക്കുക!14

ജമദഗ്നികൾ തന്ന അജ്ഞാനനാശിനിയായ സസർപ്പരി അത്യന്തം ശബ്ദിയ്ക്കുന്നു; ആ സൂര്യപുത്രിയത്രേ, ദേവന്മാരില്‍ അക്ഷയമായ അമൃതാന്നം വ്യാപിപ്പിക്കുന്നത്! 15

സസർപ്പരി ഇയ്യുള്ളവർക്കു പഞ്ചജനപ്രജകളുടെ അന്നം കൂടുതലായി വേഗത്തില്‍ കൊണ്ടുവരട്ടെ: നരച്ച ജമദഗ്നികളാല്‍ നല്കപ്പെട്ട ആ സൂര്യപുത്രി എനിയ്ക്കു പുതിയ അന്നം തന്നളരുട്ടെ! 16

കുതിരകൾ രണ്ടും ഉറച്ചുനില്ക്കട്ടെ; അച്ചുതണ്ട് ഒടിയരുത്; ഇരുപ്പടി വീഴരുത്; നുകം മുറിയരുത്; ആണി ഇളകാതിരിപ്പാന്‍ ഇന്ദ്രന്‍ പിടിയ്ക്കട്ടെ; അരിഷ്ടനേമേ, നീ ഞങ്ങൾക്കിണങ്ങുക! 17

ഇന്ദ്ര, അവിടുന്നു ഞങ്ങളുടെ ദേഹത്തിന്നു ബലമുണ്ടാക്കുക; ഞങ്ങളുടെ വണ്ടിക്കാളകൾക്കു ബലമുണ്ടാക്കുക; ഞങ്ങളുടെ പുത്രപൌത്രർക്കും ജീവിച്ചിരിപ്പാൻ ബലമുണ്ടാക്കുക. ബലപ്രദനാണല്ലോ, അവിടുന്ന്! 18

അവിടുന്നു കരിങ്ങാലിക്കാതല്‍ എങ്ങും തറയ്ക്കുക; തേരിലെ ഇരുമുൾമരത്തിന്നു ബലം കൂട്ടുക. ഉറപ്പുള്ള, ഉറപ്പിയ്ക്കപ്പെട്ട അച്ചുതണ്ടേ, നീ ഉറച്ചുനില്ക്കുക; ഓടുന്ന തേരില്‍നിന്നു ഞങ്ങളെ വീഴ്ത്തിക്കളയരുതു് ! 19

ഈ മരം ഞങ്ങളെ ത്യജിയ്ക്കരുത്; അപായപ്പെടുത്തുകയും ചെയ്യരുത്. ഗൃഹത്തിലെത്തുന്നതുവരെ, നില്ക്കുന്നതുവരെ, അഴിച്ചുവിടുന്നതുവരെ, ശുഭം ഭവിയ്ക്കട്ടെ! 20

ശൂര, മഘവാവേ, ഇന്ദ്ര, അവിടുന്ന് ഈ അവസരത്തില്‍ ഹിംസിയ്ക്കുന്ന ഞങ്ങളെ മികച്ച അനേകരക്ഷകൾകൊണ്ട് ആശ്വസിപ്പിച്ചാലും; ആര്‍ ഞങ്ങളെ ദ്വേഷിയ്ക്കുന്നുവോ, അവന്‍ നികൃഷ്ടനായി അധഃപതിയ്ക്കട്ടെ; ആരെ ഞങ്ങൾ ദ്വേഷിയ്ക്കുന്നവോ, അവനെ പ്രാണന്‍ വെടിയട്ടെ! 21

അവന്‍ മഴുവേറ്റ വൃക്ഷംപോലെ സങ്കടപ്പെടട്ടെ; ഇലവിൻ പൂവുപോലെ അറ്റുവീഴട്ടെ; ഒഴുകിപ്പോകുമ്പോൾ മറിഞ്ഞ തളികപോലെ നുര തുപ്പട്ടെ! 22

‘ആളുകളേ, അറുതിപ്പെടുത്തുന്നവനെ നിങ്ങൾ അറിഞ്ഞിട്ടില്ല: മിണ്ടാതിരിയ്ക്കുന്നവനെ മാടെന്നു കരുതി കൊണ്ടുപോകുന്നു. വിദ്വാൻ മൂഢനെ പരിഹസിയ്ക്കാറില്ല; കുതിരയ്ക്കു മുമ്പേ കഴുതയെ നടത്താറില്ല!’ 23

ഇന്ദ്ര, ഈ ഭരതഗോത്രക്കാര്‍ അകലുകയേചെയ്യു, അടുക്കില്ല. യുദ്ധത്തില്‍ സ്വാഭാവികനായ ശത്രുവിന്റെ നേർക്കെന്നപോലെ കുതിരയെ വിടും; വില്ലും കുലയ്ക്കും. 24

കുറിപ്പുകൾ: സൂക്തം 53.

[1] ഇന്ദ്രാപർവതന്മാര്‍ – ഇന്ദ്രൻ പർവതനും. നല്ല വീരന്മാരോടുകൂടിയ – സല്‍പുത്രോല്‍പാദനസമർത്ഥങ്ങളായ.

[2] കൊഞ്ചല്‍ – സ്തുതി.

[3] ഹോതാവ് അധ്വര്യുവിനോട്:

[4] ഞങ്ങളുടെ ദൂതന്‍ അറിയിച്ചാലപ്പോൾ, അവിടുന്ന് ഇങ്ങോട്ടു വരണം.

[5] അഴിച്ചുവിടാം – ഇവിടെ വിശ്രമിപ്പിയ്ക്കാം.

[6] ഭദ്ര = മംഗളകാരിണി.

[7]സൌദാസന്മാർ – സുദാസ്സിൻവംശ്യരായ ക്ഷത്രിയര്‍. ബലവാനായവന്റെ (രുദ്രന്റെ) പുത്രരായ വീരന്മാര്‍ – മരുത്തുക്കൾ. വിശ്വാമിത്രന്ന് – എനിയ്ക്ക്.

[9] നോക്കുന്നവന്‍ – നേതാക്കളില്‍ ശ്രദ്ധിയ്ക്കുന്നവന്‍. കുശികര്‍ – സ്വഗോത്രക്കാര്‍.

[10] ചതച്ചു പിഴിഞ്ഞു – സോമലത. ഇമ്പംകൊള്ളിയ്ക്കുന്ന – ദേവന്മാരെ.

[11] ചെല്ലുവിൻ – അശ്വത്തിന്റെ അടുക്കല്‍. ധനാർത്ഥം – ദിഗ്ജയം കൊണ്ടു ധനം സംഭരിപ്പാൻ.

[14] കീകടം – അനാര്യർ നിവസിയ്ക്കുന്ന ഒരു രാജ്യം. എന്തു ചെയ്യും – ആ നാസ്തികനാട്ടില്‍ യാഗവും മറ്റുമില്ലല്ലോ. ഹുണ്ടികക്കാരന്‍ – ധർമ്മം ചെയ്യാതെ പണം പലിശയ്ക്കു കൊടുക്കുന്നവന്‍. കൊണ്ടുവരിക – അതു കിട്ടിയാല്‍, ഞങ്ങൾ ധർമ്മം ചെയ്യും.

[15] ജമദഗ്നികൾ – ഭൃഗുവംശ്യരായ ഋഷിമാര്‍. തന്ന – എനിയ്ക്കുപദേശിച്ച. സസർപ്പരി – വാഗ്ദേവത. ആ സൂര്യപുത്രി – വാഗ്ദേവത സൂര്യന്റെ മകളത്രേ.

[16] പഞ്ചജനങ്ങൾ മുമ്പു വിവരിയ്ക്കപ്പെട്ടിട്ടുണ്ട്. നരച്ച – കിഴവരായ, ദീർഗ്ഘായുഷ്കരായ.

[17] യജനാനന്തരം സുദാസ്സിന്റെ യാഗശാലയില്‍നിന്നു പുറപ്പെട്ട വിശ്വാമിത്രന്‍ തേര്‍ പൂട്ടിയിട്ടു, തേരിന്റെ അവയവങ്ങളെ സ്തുതിയ്ക്കുന്നു: ഇരുപ്പടി – നുകത്തണ്ടിന്റെ ഇരുവശത്തും വെയ്ക്കുന്ന പലക. അരിഷ്ടനേമേ – കേടൊന്നുമില്ലാത്ത ഉരൾച്ചുറേറാടുകൂടിയ രഥമേ. ഇണങ്ങുക – അനുകൂലമായി ഗമിച്ചാലും.

[19] കരിങ്ങാലിക്കാതല്‍കൊണ്ടത്രേ, തേരിന്റെ ആണി. ഇരുമുൾമരം കൊണ്ടാണ്, അടിപ്പലക.

[20] ഈ മരം – തേരുണ്ടാക്കിയ മരം. അഴിച്ചുവിടുന്നതുവരെ – അശ്വങ്ങളെ.

[21] ഹിംസിയ്ക്കുന്ന – ശത്രുക്കളെ ശപിപ്പാൻതുടങ്ങുന്ന. ആർ ഞങ്ങളെ എന്നു തുടങ്ങിയ വാക്യം ശാപമാകുന്നു.

[22] തളിക മറിഞ്ഞാല്‍, അകത്തു വെള്ളം കേറുകയും, അതില്‍നിന്നു നുര പുറപ്പെടുകയുംചെയ്യുമല്ലോ; അവന്‍ വായില്‍നിന്നു നുര തുപ്പുന്ന ഒരു രോഗിയായിത്തീരട്ടെ.

[23] മുമ്പൊരിയ്ക്കല്‍, തപസ്സു ക്ഷയിയ്ക്കുമെന്നു കരുതി ശപിയ്ക്കല്‍ നിർത്തി മൌനം പൂണ്ട വിശ്വാമിത്രനെ വസിഷ്ഠപുത്രന്മാര്‍ ബന്ധിച്ചുകൊണ്ടുപോയി. അപ്പോൾ അവരോടു വിശ്വാമിത്രൻ പറഞ്ഞതാണിത്: അറുതിപ്പെടുത്തുന്നവനെ – നശിപ്പിയ്ക്കാൻ ശക്തനായ വിശ്വാമിത്രനെ. ശേഷം വസിഷ്ഠനെ ധിക്കരിയ്ക്കലാണ്: ഞാൻ വിദ്വാൻ, വസിഷ്ഠന്‍ മൂഡന്‍; ഞാൻ കുതിര, വസിഷ്ഠന്‍ കഴുത. എന്നോടു മത്സരിപ്പാൻ അർഹനല്ല, അവന്‍.

[24] അകലുകയേചെയ്യൂ – സജജനസംസർഗ്ഗത്തിന്നർഹതയില്ലാത്തവരാണ്, വസിഷ്ഠനും കൂട്ടരും.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.