images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 17.

വാമദേവൻ ഋഷി; ത്രിഷ്ടുപ്പും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത. (കാകളി)

ഇന്ദ്ര, മഹാൻ, നീ: ബലം നീക്കിവെച്ചിരി-
യ്ക്കുന്നുവല്ലോ, തവ വാരൂഴിവാനുകൾ.
കൊന്നു നീ വൃത്രനെക്കെല്പാല;-ഹിയവ-
നൊന്നായ്ക്കുടിച്ച തണ്ണീരുമൊഴുക്കി നീ! 1
അഞ്ചി, വാനുജ്ജ്വലനാം നിന്‍ പിറവിയിൽ;
നിൻചൊടി പേടിച്ചു മന്നും വിറച്ചുപോയ്;
നേർത്തടക്കപ്പെട്ടു, ചീർത്ത മുകിലുക-
ളാർത്തി പോക്കി മഴ പെയ്തു, മരുക്കളില്‍! 2
വർച്ചസ്സു കാണിച്ചു, കീഴമർപ്പോന്‍ ബലാല്‍
വജ്രമാഞ്ഞെയ്തു പിളർത്തീ, മലകളെ;
മത്താർന്നു വജ്രവാൻ വൃത്രനെക്കൊല്കയാ-
ല,ത്തടവറ്റു കുതിച്ചുപാഞ്ഞൂ, ജലം! 3
സ്ഥാനസ്ഥിരനും സ്തവാർഹനും സദ്വജ്ര-
വാനുമാം നിന്നെജ്ജനിപ്പിച്ച ദീപ്തിമാൻ
നണ്ണീ, സുപുത്രനായ് താനെന്ന;-നല്പനാ-
മിന്ദ്രന്റെയച്ഛൻ സുകർമ്മാവുമായ്, തുലോം! 4
മീതെയായ്ത്താന്‍ ഭയം പോക്കുമല്ലോ, പുരു-
ഹൂതാനാമിന്ദ്രൻ, പ്രജകൾക്കു തമ്പുരാൻ;
സത്യം, സ്തുതിപ്പൂ, പുകഴ്ത്തും മഹസ്വിയാം
വിത്തയുക്തന്റെയിബ്ബന്ധുവെസ്സർവരും! 5
നേരി,ലിവന്റെയായ്, സോമനീരൊക്കയും;
നേരിൽ,ത്തുലോം മത്തിയറ്റീ, മഹാമധു;
നേരില്‍, നീ സ്വാമി, മികച്ച ധനത്തിനെ;-
ല്ലാരെയും താങ്ങുന്നു, സമ്പത്തിനിന്ദ്ര, നീ! 6
പോരാ, ഭവാനിന്ദ്ര, മുന്നേ പിറക്കുന്ന
നേരമേ താങ്ങീ, ഭയത്തിലെല്ലാരെയും:
നീ മഘവാവേ, നുറുക്കി, വജ്രത്തിനാല്‍
നീര്‍മണ്ഡലത്തില്‍ക്കിടക്കൊണ്ട വൃത്രനെ! 7
ഭൂരിഹന്താവ,തിധർഷകന്‍, വർഷകന്‍,
പ്രേരകനിന്ദ്രൻ നിരത്യയൻ, വജ്രവാന്‍:
വൃത്രഘ്നനമ്മഹാനന്നദൻ; ശോഭന-
വിത്തൻ മഘവാവു വിത്തവും നല്കുമേ! 8
പോരിലൊറ്റയ്ക്കേ പുകഴ്‌ന്ന മഘവാവു
തീരെ മുടിയ്ക്കുമേ, ചേർന്നൊത്ത സേനയെ;
സുപ്രദേയാന്നങ്ങൾ കയ്യിൽ വെപ്പോനിവൻ;
തല്‍പരരാവുകി,വന്റെ സഖ്യത്തിൽ നാം! 9
പോര: കേൾപ്പുണ്ടി,വൻ വെല്വതും കൊല്വതും;
പോരാല്‍പ്പശുക്കളെക്കൊണ്ടുപോരുമിവൻ;
നേരി,ലിന്ദ്രന്‍ ചൊടിച്ചാലോ, ചരാചര-
പ്പാരൊക്കയും ഭയപ്പെട്ടു വിറച്ചുപോം! 10
ഇന്ദ്രൻ മഘവാവു ഗോവിനെ,യശ്വത്തെ
വെന്നാൻ, ധനത്തെ,ക്കരുത്താല്‍പ്പടയെയും;
ഇന്നരർക്കു പകുത്തേകു,മസ്സമ്പത്തു;
വൻനായകൻ പണം കയ്യിലും വെയ്ക്കുമേ! 11
ഒട്ടു നേടുന്നു; തന്നമ്മയില്‍നിന്നിന്ദ്ര-
നൊട്ടു ജനിപ്പിച്ച താതങ്കല്‍നിന്നുമേ;
പേർത്തു പേർത്തും താനുണർത്തു,മിതിൻ ബല,-
മാർത്തിടും കാർകളയച്ച കാറ്റിൻപടി! 12
ഇമ്മഘവാവിടിഞ്ഞോനെ നികത്തിടും;
കല്മഷരാശിയെത്തട്ടിക്കളഞ്ഞിടും;
കൊന്നൊടുക്കുമിടിവാൾ ചേർന്ന വാനുപോ;-
ലിന്ദ്രന്‍ സ്തുതിപ്പോനിൽ വെച്ചരുളും ധനം! 13
സൂരന്റെ തേരുകൾ പോക്കിവിട്ടാനിവൻ;
പോരിന്നയച്ചതില്ലേ,തശസംജ്ഞനെ;
ഭാനുവിന്‍ വേരാം ജലാസ്പദത്തിലൊളി-
ച്ചോനിൽ നീര്‍ തൂകീ, വളഞ്ഞുപോം കാര്‍മുകില്‍, 14
രാവിൽ യഷ്ടാവു ഹോതാവിങ്കലാംവിധം! 15
ഗോവാജിഭക്ഷ്യപത്നീച്ഛുക്കളാമെങ്ങ-
ളാ വൃഷാവായ പത്നീദനാമിന്ദ്രനെ,
സ്വാവനാശ്രാന്തനെസ്സഖ്യത്തിനിങ്ങിറ-
ക്കാവൂ, കിണറ്റിൽ നീര്‍പ്പാളയെപ്പോലവേ! 16
നോക്കുമാപ്തൻ ഭവാനെങ്ങളെ രക്ഷിയ്ക്ക;
പാർക്കുവോൻ, സോമാർഹമിത്രം, സുഖപ്രദൻ,
താതന്‍, പിതാക്കളില്‍വെച്ചു പിതാവായ
ധാതാവു നീ കൊറ്റണയ്ക്ക, ലോകോല്‍ക്കനില്‍! 17
സഖ്യോല്‍ക്കരങ്ങൾക്കു നീ സഖാവാകിന്ദ്ര,
രക്ഷിയ്ക്ക; വാഴ്ത്തുവോന്നേകുക, ഭക്ഷ്യവും;
ബാധിതരെങ്ങളിക്കർമ്മങ്ങളാല്‍പ്പൂജ
ചെയ്തുകൊണ്ടിന്ദ്ര, വിളിയ്ക്കുന്നിത,ങ്ങയെ! 18
ഇന്ദ്രൻ സ്തുതിയ്ക്കപ്പെടുകിലേകാകിയായ്-
ക്കൊന്നിടും, നേരിട്ട ഭൂരിശത്രുക്കളെ;
സ്തോതാവവന്നിഷ്ട;-നുമ്പരും മർത്ത്യരു-
മേതും തടുക്കാ, മഘവാശ്രയസ്ഥനെ! 19
ഇന്ദ്രൻ മഘവാനശത്രു ബഹുസ്വന-
നിന്നമുക്കേകട്ടെയിഷ്ടം പ്രജാപതി;
ജാതർക്കു തമ്പുരാന്‍ നീ വെയ്ക്കുകെങ്ങളില്‍,
സ്തോതാവിനുള്ള സല്‍ക്കീർത്തിയിരട്ടിയായ്! 20
ക്ഷിപ്രം സ്തുതൻ, ക്ഷണാൽ സ്തൂയമാനൻ ഭവാന്‍
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്നമാറ്റിന്‍പടി;
പുത്തൻസ്തവം തേ രചിയ്ക്കുന്നു, ഹർയ്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 21
കുറിപ്പുകൾ: സൂക്തം 17.

[1] വാരൂഴിവാനുകൾ – വിശാലകളായ ദ്യാവാപൃഥിവികൾ. കുടിച്ച – മറച്ചുവെച്ച എന്നർത്ഥം.

[2] വാന്‍ (ആകാശം) അഞ്ചി – നടുങ്ങി. ചൊടി = കോപം, നേർത്തടക്കപ്പെട്ടു – അങ്ങയാൽ നിയന്ത്രിയ്ക്കപ്പെട്ടതിനാല്‍. ആർത്തി – പ്രാണികളുടെ ദാഹം.

[3] പരോക്ഷോക്തി: വർച്ചസ്സു = തേജസ്സു, ബലം. കീഴമർപ്പോന്‍ – ശത്രുക്കളെ അടക്കുന്നവന്‍. മത്താർന്നു – സോമപാനത്താല്‍.

[4] പൂർവാർദ്ധം പ്രത്യക്ഷോക്തി: സ്ഥാനസ്ഥിരൻ – സ്ഥാനത്തില്‍നിന്നു ഭൂംശം വരാത്തവന്‍. ദീപ്തിമാൻ-തേജസ്വിയായ കശ്യപപ്രജാപതി. സുപുത്രന്‍ = നല്ല പുത്രനോടുകൂടിയവന്‍. അനല്പൻ – മഹാന്‍.

[5] മീതെയായ്ത്താൻ – ദേവന്മാരില്‍വെച്ചു മുഖ്യനായിത്തന്നെ. ഭയം – ശത്രുഭയം. വിത്തയുക്തന്റെയിബ്ബന്ധുവെ – ഹവിസ്സാകുന്ന ധനമുള്ളവന്റെ (യജമാനന്റെ) ബന്ധുവായ ഇന്ദ്രനെ. സർവരും സ്തുതിയ്ക്കുന്നു, സത്യം.

[6] നേരില്‍ = വാസ്തവത്തില്‍. ഇവൻ – ഇന്ദ്രന്‍. മഹാമധു – മഹത്തായ മാദകസോമം ഇന്ദ്രന്നു തുലോം മത്തിയറ്റി. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:

[7] ഭയത്തില്‍ – വൃത്രനാലുള്ള ഭയപ്പാടില്‍. നീര്‍മണ്ഡലത്തില്‍ – ജലപ്പരപ്പില്‍. കിടക്കൊണ്ട = ശയിച്ച.

[8] ഭൂരിഹന്താവ് – വളരെ വൈരികളെ കൊന്നവന്‍. പ്രേരകൻ – ശത്രുക്കളെ യുദ്ധത്തിനിറക്കുന്നവന്‍. നിരത്യയന്‍ = നാശരഹിതന്‍. ശോഭനവിത്തന്‍ = നല്ല ധനത്തോടുകൂടിയവൻ. ആ ഇന്ദ്രനെ നാം സ്തുതിയ്ക്കുക.

[9] സേന – ശത്രുസൈന്യം. സുപ്രദേയാന്നങ്ങൾ – യജമാനന്നു കൊടുക്കേണ്ടുന്ന അന്നങ്ങൾ.

[10] വെല്വതും കൊല്വതും – ശത്രുക്കളെ. കൊണ്ടുപോരും-ശത്രുക്കളില്‍നിന്ന്.

[11] ഇന്ദ്രൻ ശത്രുക്കളെ ജയിച്ചു ഗവാശ്വധനസേനകളെ കീഴടക്കിയിരിയ്ക്കുന്നു; അസ്സമ്പത്ത് ഇന്നരർക്കു (സ്തോതാക്കൾക്കു) പകുത്തുകൊടുക്കും. പണം (ധനം) കയ്യിൽ വെയ്ക്കുകയുംചെയ്യും വൻനായകൻ = വലിയ നേതാവ്.

[12] ഒട്ടു – ഏതാനും ബലം. ഇതിൻബലം–ഈ ജഗത്തിന്റെ ബലം. ആർത്തിടും കാര്‍കളയച്ച കാറ്റിന്‍പടി – ഇരമ്പുന്ന മേഘങ്ങളാൽ പ്രേരിതമായ കാറ്റുപോലെ ഉണർത്തും–ഇളക്കിവിടും.

[13] ഇടിഞ്ഞോനെ നികത്തിടും – ധനം ക്ഷയിച്ചവനെ സമ്പന്നനാക്കും. കല്മഷരാശിയെ – സ്തോതാവിന്റെ പാപപുഞ്ജത്തെ. കൊന്നൊടുക്കും-ശത്രുക്കളെ.

[14] ഈ ഋക്കിലെ പ്രതിപാദ്യം ഒന്നാംമണ്ഡലത്തിലുണ്ട്: ഏതശസംജ്ഞനെ (ഏതശനെന്ന മഹർഷിയെ) പോരിന്നയച്ചില്ല – സ്വശ്വനെന്ന രാജാവിന്റെ പുത്രനായിജ്ജനിച്ച സൂര്യനോടു പൊരുതാൻ പുറപ്പെട്ടപ്പോൾ തടുത്തു; താൻതന്നേ സ്വശ്വപുത്രനോടു യുദ്ധംചെയ്തു. അതിൽ പരിക്കോറ്റതിനാൽ ഇന്ദ്രൻ ഭാനുവിന്‍ വേരാം (തേജസ്സിന്റെ മൂലഭൂതമായ) ജലാസ്പദത്തിൽ (അന്തരിക്ഷത്തില്‍) ഒളിച്ചു; അപ്പോൾ കാര്‍മുകിൽ അദ്ദേഹത്തിന്റെമേൽ വെള്ളം പൊഴിച്ചു – ജലസേചനം കൊണ്ടു മുറിവുകളുടെ വേദന ശമിപ്പിച്ചു. വളഞ്ഞുപോം എന്ന വിശേഷണം കാര്‍മുകിലിന്റെ ഉപായത്തെ വ്യഞ്ജിപ്പിയ്ക്കുന്നു.

[15] ഈ ഒറ്റവരി ഒരു പാദംമാത്രമുള്ള ഋക്കിന്റെ (വിരാട് ഛന്ദസ്സ്) തർജ്ജമയാണ്: രാത്രിയിൽ യജമാനൻ ഹോതാവിങ്കൽ (അഗ്നിയിങ്കല്‍) വെള്ളം പകരുന്നതുപോലെ, മുകിൽ നീര്‍തൂകി എന്നു മുകളിലെ ഋക്കിനോടന്വയം.

[16] പത്നീദന്‍ = പത്നിയെ തരുന്നവന്‍. സ്വാവനാശ്രാന്തന്‍ = തന്റെ രക്ഷയിൽ തളരാത്തവൻ, താന്‍ രക്ഷിയ്ക്കേണ്ടുന്നവരെ സദാ രക്ഷിയ്ക്കുന്നവന്‍. നീര്‍പ്പാള–വെള്ളംകോരുന്ന പാള.

[17] നോക്കും – രക്ഷണീയരെയെല്ലാം വീക്ഷിയ്ക്കുന്ന. ആപ്തന്‍ = വിശ്വസ്തന്‍. പാർക്കുവോന്‍ – വിശ്വദ്രഷ്ടാവ്. സോമാർഹമിത്രം – യജമാനാദികളുടെ സഖാവ്. താതൻ – അച്ഛന്‍പോലെ രക്ഷിയ്ക്കുന്നവൻ; പോരാ, പിതാക്കളിൽ (രക്ഷിതാക്കളിൽ) വെച്ചു പിതാവായ (രക്ഷിതാവായ) ധാതാവ് – പിതൃസ്രഷ്ടാവ്. ലോകോല്‍ക്കനില്‍ – പുണ്യലോകം പൂകാനാഗ്രഹിയ്ക്കുന്ന സ്തോതാവിങ്കൽ കൊറ്റണയ്ക്ക, സ്കോതാവിന്ന് ആഹാരം നല്കിയാലും.

[18] സഖ്യോല്‍ക്കര്‍ = സഖ്യതല്‍പരരായ. ബാധിതര്‍ – രാക്ഷസാദികളാൽ പീഡിതര്‍.

[19] ഇഷ്ടൻ = പ്രിയപ്പെട്ടവൻ. മഘവാശ്രയസ്ഥൻ = മഘവാവിന്റെ ആശ്രയത്തിലിരിയ്ക്കുന്നവന്‍, ഇന്ദ്രനെ ആശ്രയിച്ചവന്‍.

[20] അശത്രു = ശത്രുരഹിതൻ, ആരാലും എതിർക്കപ്പെടാത്തവന്‍. ബഹുസ്വനന്‍ = വിവിധശബ്ദവാൻ. ജാതർക്കു–ജനിച്ചവർക്കൊക്കെ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: സ്തോതാവിനുള്ള – അങ്ങ് ഓരോ സ്തോതാവിന്നും കൊടുത്തുപോരുന്ന സല്‍ക്കീർത്തി ഇരട്ടിയായ് (കൂടുതലായി) എങ്ങളിൽ വെയ്ക്കുക, ഞങ്ങളെ അധികം കീർത്തിമാന്മാരാക്കുക.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.