images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 16.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

സത്യൻ മഘവാവൃജീഷി വരട്ടെ – പാ-
ഞ്ഞെത്തട്ടെ, തന്റെ കുതിരകൾ നമ്മളില്‍:
സത്തൊക്കുമീ നീര്‍ പിഴിക,വിടെയ്ക്കു നാം;
സിദ്ധിയിങ്ങേകട്ടെ, വാഴ്ത്തപ്പെടുന്നവൻ! 1
ഇന്നിസ്സവനേ വിടുക, മാർഗ്ഗാന്തത്തി-
ലെന്നപോലെങ്ങളെശ്ശൂര, മത്തേററുവാൻ:
ധ്വസ്താസുരനാമഭിജ്ഞന്നു ചിന്ത്യമാ-
മുക്ഥം കഥിയ്ക്കുന്നു, കർമ്മി ശുക്രോപമന്‍! 2
ഗൂഢാർത്ഥകം കവിപോലെ യജ്ഞക്രിയ
നേടി, നീര്‍ സേവിച്ചു കൊണ്ടാടി വർഷകൻ
വാനില്‍നിന്നേഴംശു നേർക്കുളവാക്കിനാൻ:
ജ്ഞാനത്തെ നല്കീ, പകല്‍കൊണ്ടതുല്‍സ്തുതം! 3
വന്മഹസ്സിൻ കതിര്‍കൊണ്ടു സുദൃശ്യമായ്-
വന്ന വിണ്ണിങ്കൽ വസിപ്പാൻ വിളങ്ങവേ,
അഭ്യാഗമത്തില്‍ മനുഷ്യര്‍തന്‍ കാഴ്ചയ്ക്കു
കെല്പുറ്റ കൂരിരുൾ പോക്കി നേതൃവരന്‍! 4
ഇന്ദ്രനൃജീഷി നിറച്ചാ,നമേയമായ്-
വന്ന പെരുമയാല്‍ വാനൂഴി രണ്ടുമേ;
വിശ്വോത്തരമായി, തന്റെ മഹിമാവു:
വിശ്വമെല്ലാം കീഴടക്കിയല്ലോ, ഇവന്‍! 5
ചീർത്ത ശബ്ദത്താല്‍പ്പിളർത്താർ മലയെയും,
പൈത്തൊഴുത്താഗ്രഹത്താലടച്ചാരെവര്‍;
നല്‍ത്തോയമാ പ്രിയമിത്രരെയേല്പിച്ചു,
മർത്ത്യർക്കു വേണ്ടതൊട്ടുക്കറിഞ്ഞുമ്പര്‍കോന്‍! 6
പാഥോനിരോധിമേഘത്തെപ്പിളർത്തി, നിൻ-
പാലകവജ്ര; – മുയിര്‍ക്കൊണ്ടു മേദിനി:
പ്രേരണംചെയ്തൂ, നഭസ്ഥോദകങ്ങളെ-
ശ്ശൂര, ധൃഷ്ണോ, ബലാല്‍ നാഥാനായ്ത്തീർന്ന നീ! 7
കീറി, നീ കാറിനെ നീർക്കായ്പ്പുരുഹൂത;
തേര്യപ്പെടുത്തീ, സരമ നിന്നെപ്പുരാ;
അന്നങ്ങൾ കൊണ്ടുവന്നെങ്ങളെ മാനിച്ചി,-
തംഗിരസ്തുത്യാ ഘനത്തെപ്പിളർത്ത നീ! 8
നീ മഘവൻ, ധനം നാല്കുവാന്‍ ചെന്നപ്പൊ-
ഴാമട്ടിലർത്ഥിച്ച മേധാവിയെബ്ഭവാൻ
കാത്തുരക്ഷിച്ചങ്ങിറക്കീ, നരധ്യാത:
നാസ്തികന്‍ മായാവി ദസ്യു ചത്തൂ രണേ! 9
ദസ്യുഘാതോല്‍ക്കനായ്ച്ചെന്നൂ ഗൃഹത്തില്‍ നീ;
കുത്സൻ കൊതിച്ചു, നിൻചങ്ങാതിയാകുവാൻ;
സ്വസ്ഥലേ വാണൂ സരൂപരിരുവരും;
സത്യജ്ഞയാം നാരി ശങ്കിച്ചു, നിങ്ങളെ! 10
വേഗിയായ് നേർക്കു പോം തന്നശ്വയുഗ്മത്തെ,
വേണ്ടുമന്നംപോലെ ചേർത്തൊ,രേതേരിലേ
പോയി, ഹന്താവു നി രക്ഷയ്ക്കു കത്സനൊ,-
ത്തീയഴല്‍ പിന്നിടാന്‍ പ്രാജ്ഞന്‍ മുതിർന്ന നാൾ. 11
കൊന്നു, കുത്സാർത്ഥമസൌഖ്യനാം ശുഷ്ണനെ;-
ക്കൊന്നു, പൂർവാഹ്നേ കുയവനെ; – യപ്പോഴേ
ദസ്യുലക്ഷത്തെയും വീഴ്ത്തി, വജ്രത്തിനാ;-
ലസ്സൂര്യചക്രം മുറിച്ചൂ, രണത്തില്‍ നീ! 12
ചീർത്ത മൂഗയനെക്കീഴ്പെടുത്തി,യ്യജി-
ശ്വാവാം വിദഥിത്രന്നു പിപ്രുഘ്ന, നീ;
കൊന്നൂ, കവുമ്പരെയമ്പതിനായിരം;
ശ്രീയെജ്ജരപോലുടച്ചൂ, പുരങ്ങളെ! 13
സൂരന്റെ ചാരത്തു നീ ചെന്നുനില്ക്കുകില്‍,
വേറേ വിളങ്ങു,മമൃതനാം നിന്നുടല്‍;
ആനപോലേ കെല്പുടയ്ക്കുവോന്‍, ഭികര,-
നായുധധാരി നീ സിംഹംകണക്കിനേ! 14
ശ്രീലാഭഭോജ്യങ്ങൾ തേടിയും, പോര്‍കളില്‍-
പ്പോലേ സവനത്തിലർത്ഥിച്ചു,മിച്ഛയാ
ചെന്നുക്ഥമോതുവോർക്കിന്ദ്രനൊരില്ലവും,
സന്ദൃശ്യരമ്യയാം ലക്ഷ്മിയുംപോലെയാം! 15
മദ്വിധസ്കോതാവിനേതു കാമ്യധന-
നൊത്തിയ്ക്കു,മഞ്ജസാ കൂട്ടേണ്ടുമന്നവും;
മർത്ത്യഹിതം പെരുതാര്‍ ചെയ്തു; ചേലിലാ
വൃത്രഘ്നനെബ്ഭവാന്മാർക്കായ് വിളിപ്പൂ, നാം! 16
മത്ത്യര്‍ മൂര്‍ച്ഛിപ്പതാം വല്ലതിലും ശുര,
മധ്യേ കൊടുമിടിവാളു വീഴുമ്പൊഴും,
ഇങ്ങുഗ്രയുദ്ധം വരുമ്പൊഴും നാഥ, നീ-
യെങ്ങൾക്കു രക്ഷിതാവെന്നറിയാം, തവ! 17
വാമദേവന്റെ കർമ്മങ്ങൾ പാലിയ്ക്കു, നീ;
പോര്‍മന്നില്‍ മിത്രമാകു,ള്ളംകനിഞ്ഞു നീ;
നിന്നെക്കുറിച്ചതിജ്ഞാനികളാകെ,ങ്ങ-
ളന്വഹം സ്കോതൃസ്കവത്തെ വായ്പിയ്ക്ക, നീ! 18
പോരിലെല്ലാം ഭവല്‍ക്കാമരാമിപ്പണ-
ക്കാരൊത്തു, ദീപ്താർത്ഥര്‍പോലേ രിപുക്കളെ
ആക്രമിച്ചിന്ദ്ര, മഘവന്‍, പുകഴ്ത്താവു,
നേർക്കെങ്ങൾ നൂറാണ്ടു രാത്രിയിലങ്ങയെ! 19
നമ്മൾതൻ സഖ്യം ക്ഷണേന വിടായ്വാനു-
മുന്മഹസ്സംഗപൻ നമ്മെ നോക്കാനുമായ്,
പ്രാർത്ഥിതം പെയ്യും യുവാവാകമിന്ദ്രന്നു
തീർത്തു, നാമിസ്തവം, തച്ചര്‍ തേര്‍പോലവേ! 20
ക്ഷിപ്രം സ്തുതന്‍, ക്ഷണാല്‍ സ്തൂയമാനൻ ഭവാൻ
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്നമാറ്റിൻപടി;
പുത്തന്‍സ്തവംതേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 21
കുറിപ്പുകൾ: സൂക്തം 16.

[1] സത്യന്‍ = സത്യവാന്‍. ഇങ്ങ് – ഈ യജ്ഞത്തില്‍.

[2] മാർഗ്ഗാന്തത്തിലെന്നപോലെ – യാത്രയവസാനിച്ചാല്‍ കുതിരകളെ അഴിച്ചുവിടുന്നതുപോലെ. മത്തേറ്റുവാന്‍ – അങ്ങയെ സോമനീര്‍കൊണ്ടു മത്തുപിടിപ്പിയ്ക്കാൻ. ധ്വസ്താസുരനാമഭിജ്ഞന്നു – അസുരരെ നശിപ്പിച്ച സർവജ്ഞനായ ഇന്ദ്രന്നായി. കർമ്മി – യജമാനന്‍. ശുക്രോപമന്‍ = ശക്രനോടു തുല്യൻ.

[3] കവി ഗൂഢാർത്ഥമായ കാവ്യമെന്നപോലെ, വർഷകന്‍ (വൃഷാവ്) യജ്ഞക്രിയ നേടി – യജ്ഞകർമ്മം സാധിച്ച്. ഏഴംശു – സൂര്യന്റെ സപ്തരശ്മികൾ. ഉല്‍സ്തുതമായ (തുലോം സ്തുതിയ്ക്കപ്പെട്ട) അത് – ഏഴു രശ്മി – പകൽകൊണ്ട് ആളുകൾക്കു ജ്ഞാനത്തെ (വസ്തുവിവേകത്തെ) നല്കീ: വെളിച്ചം കൊടുത്തു.

[4] സുദൃശ്യം = നന്നായിക്കാണാവുന്നത്. വസിപ്പാൻ വിളങ്ങവേ – ദേവന്മാര്‍ അഭിലാഷംകൊണ്ടുദ്ദീപിയ്ക്കേ. അഭ്യാഗമം = ആഗമനം, ഉദയം. നേതൃവരന്‍ – സൂര്യന്‍.

[6] അംഗിരസ്സുകളുടെ പൈത്തൊഴുത്ത് ആഗ്രഹത്താല്‍ – അവരെക്കറിച്ചുള്ള താല്‍പര്യത്താല്‍ – അടച്ചാർ. ആ പ്രിയമിത്രർ – മരുത്തുക്കൾ. നല്‍ത്തോയം – മേഘസ്ഥമായ ജലം – അവരെ ഏല്പിച്ചു, യഥാകാലം മഴപെയ്തു സസ്യാദികളെ ഉല്‍പ്പാദിപ്പിയ്ക്കാൻ.

[7] ഇന്ദ്രനോടു നേരിട്ടു പറയുന്നു: പാലകവജ്രം = രക്ഷകമായ വജ്രം. പാഥോനിരോധിമേഘത്തെ = ജലത്തെ തടഞ്ഞ മേഘത്തെ. പിളർത്തി. മേദിനി ഉയിർക്കൊണ്ടു – മഴ കിട്ടിയതിനാല്‍. ധൃഷ്ണു – ശത്രുധർഷകന്‍. ബലാല്‍ = ബലംഹേതുവായിട്ട്.

[8] കീറി = പിളർത്തി. സരമ പുരാ (മുന്‍കൂട്ടി) നിന്നെ തേര്യപ്പെടുത്തീ – അസുരാപഹൃതകളായ പൈക്കൾ ഇന്നയിടത്തുണ്ടെന്ന്. അംഗിരസ്തുത്യാ = അംഗിരസ്സുകളുടെ സ്തുതിയാല്‍.

[9] ആമട്ടിലർത്ഥിച്ച മേധാവിയെ – ‘എന്റെ ശത്രവിനോടു നിന്തിരുവടി പൊരുതണ’മെന്നപേക്ഷിച്ച കുത്സനെ. അങ്ങിറക്കീ – യുദ്ധരംഗത്തില്‍. നരധ്യാത = മനുഷ്യരാല്‍ ധ്യാനിയ്ക്കപ്പെടുന്നവനേ. നാസ്തികന്‍ – വൈദികകർമ്മങ്ങളില്‍ വിശ്വാസമില്ലാത്തവൻ. ദസ്യു – കുത്സന്റെ ശത്രു. ചത്തൂ – അങ്ങയാല്‍ വധിയ്ക്കപ്പെട്ടു.

[10] കുത്സനാല്‍ വിളിയ്ക്കപ്പെട്ട നീ ദസ്യുഘതോല്‍ക്കനായ് (ദസ്യുഹനനത്തിന്നുവേണ്ടി) കുത്സന്റെ ഗൃഹത്തില്‍ ചെന്നു. ഇരുവരും – അങ്ങും കുത്സനുംതമ്മില്‍ സഖ്യം പൂണ്ടു സ്വസ്ഥലേ (സ്വർഗ്ഗത്തില്‍) സരൂപരായ് (ഒരേ രൂപത്തോടേ) വാണൂ. അപ്പോൾ നാരി (ഇന്ദ്രാണി) നിങ്ങളെ ശങ്കിച്ചു – നിങ്ങളിരുവരില്‍ ഇന്ദ്രനാരാണെന്നറിഞ്ഞില്ല.

[11] പ്രാജ്ഞന്‍ (കുത്സന്‍) ഈയഴല്‍ (ദസ്യൂപദ്രവം) പിന്നിടാന്‍ മുതിർന്നനാളിൽ, ഹന്താവായ (ശത്രുഘാതിയായ) നീ പോയി.

[12] കുത്സാർത്ഥം – കുത്സനെ രക്ഷിപ്പാന്‍വേണ്ടി. അസൌഖ്യന്‍ = അസ്വസ്ഥന്‍. അപ്പൊഴേ – ഉടനടി. ദസ്യുലക്ഷം – വളരെ ദസ്യുക്കൾ. ഇക്കഥകൾ ഒന്നാംമണ്ഡലത്തില്‍ത്തന്നെയുണ്ട്. ശുഷ്ണ – കുവയന്മാര്‍ – രണ്ടസുരന്മാര്‍.

[13] ഋജിശ്വാവാം വിദഥിപുത്രന്നു – വിദഥിയുടെ പുത്രനായ ഋജിശ്വാവു് എന്ന രാജാവിന്നുവേണ്ടി. പിപ്രുഘ്ന എന്ന സംബുദ്ധി, മൃഗയാസുരനെയെന്നപോലെ പിപ്രു എന്ന അസുരനെയും നീ ഹനിച്ചു എന്നു കാണിയ്ക്കുന്നു. കറുമ്പര്‍ – രാക്ഷസര്‍. ശ്രീ – യൌവനലക്ഷ്മി. പുരങ്ങൾ – ശംബരാസുരന്റെ നഗരങ്ങൾ.

[14] വേറേ വിളങ്ങും – സാധാരണരൂപങ്ങൾപോലെ, സൂര്യതേജസ്സാല്‍ മങ്ങിപ്പോകില്ല. കെല്പ് – ശത്രുബലം. സിംഹംകണക്കിനെ ഭീകരന്‍ = ഭയംകരൻ.

[15] ശ്രീലാഭഭോജ്യങ്ങൾ = സമ്പല്ലാഭവും അന്നവും. പോര്‍കളില്‍പ്പോലേ സവനത്തിലർത്ഥിച്ചും – യുദ്ധത്തില്‍ സഹായിപ്പാൻ അപേക്ഷിയ്ക്കുന്നതുപോലെ, സവനത്തില്‍ സോമം കുടിപ്പാനും അപേക്ഷിച്ചും. ഇച്ഛയാ – ഇന്ദ്രങ്കല്‍നിന്ന് ആപന്നിവാരണമിച്ഛിച്ച്. സന്ദൃശ്യരമ്യയാം = ദർശനീയയും രമണീയയുമായ. ഗൃഹവും ലക്ഷ്മീയും (സമ്പത്തും) പോലെ ഇന്ദ്ര സ്തോതാക്കളെ സുഖിതരാക്കുന്നു.

[16] കാമ്യധനന്‍ = സ്പൃഹണീയമായ ധനത്തോടുകൂടിയവന്‍. മദ്വിധസ്നോതാവിന് – എന്നെപ്പോലെയുള്ള സ്തോതാവിനു്. കൂട്ടേണ്ടുമന്നവും (സംഭരിയ്ക്കേണ്ടുന്ന അന്നംപോലും) അഞ്ജസാ (വേഗേന) എത്തിയ്ക്കും. ചേലില്‍ – വെടുപ്പില്‍. ഭവാന്മാര്‍ക്കായ് = നിങ്ങൾക്കുവേണ്ടി. നാം – ആത്മനിബഹുവചനം, ഞാന്‍ വിളിയ്ക്കുന്നു.

[17] പ്രത്യക്ഷോക്തി: മർത്ത്യര്‍ മൂര്‍ച്ഛിപ്പതാം വല്ലതിലും – മനുഷ്യരെ ബോധംകെടുത്തുന്ന വല്ല യുദ്ധത്തിലും. മധ്യേ = ഇടയില്‍. അറിയാം തവ – അങ്ങയ്ക്കറിയാമല്ലോ.

[18] വാമദേവന്റെ – എന്റെ. മിത്രമാക – എന്റെ സഖാവാകുക, എന്നെ സഹായിയ്ക്കുക. അതിജ്ഞാനികൾ – ഏററവും അറിവുള്ളവര്‍.

[19] ഭവല്‍ക്കാമര്‍ – ശത്രുജയത്തിന്നായി അങ്ങയെ കാംക്ഷിയ്ക്കുന്നവര്‍. ഇപ്പണക്കാര്‍ – ചൂണ്ടിപ്പറകയാണ്: അങ്ങയ്ക്കു തരാനുള്ള ഹവിസ്സാകുന്ന ധനത്തോടു കൂടിയവര്‍. ദീപ്താർത്ഥര്‍ – സ്വർണ്ണരത്നാദിസമ്പന്നന്മാര്‍; ഇവർക്കു ശത്രുവിജയം സുകരമാണല്ലോ. ആക്രമിച്ചു് – കീഴടക്കി. നൂറാണ്ടു് – വളരെസ്സംവത്സരം. ദീർഘായുഃ പ്രാത്ഥനയും ഇതില്‍ ഉൾപ്പെട്ടിരിയ്ക്കുന്നു.

[20] ഉന്മഹസ്സായ (തേജസ്സുയർന്ന) അംഗപന്‍ (ശരീരങ്ങളെ രക്ഷിയ്ക്കുന്ന ഇന്ദ്രന്‍) നമ്മുടെ സഖ്യം ക്ഷണേന വിടാതിരിപ്പാനും, നമ്മെ നോക്കാ(രക്ഷിയ്ക്കാ)നുമായ്. പ്രാർത്ഥിതം പെയ്യും – അഭീഷ്ടഫലം വർഷിയ്ക്കുന്ന.

[21] ആറ്റിന്‍പടി – നദി പരിസരങ്ങളെ സസ്യസമ്പന്നങ്ങളാക്കുന്നതുപോലെ. നുത്യാ = സ്തുതികൊണ്ടു്.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.