images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 30.

വാമദേവന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

നിന്നെക്കാൾ മീതെയില്ലാരും, മികച്ചവനുമില്ലൊരാൾ;
ഇല്ലതാനിന്ദ്ര, നിന്നെപ്പോലൊരാളും വൃത്രസൂദന! 1
നേരായ്, പ്രജകൾ നിന്നെത്താൻ, വളര്‍വട്ടുകൾപോലവേ
അനുവർത്തിച്ചുപോരുന്നൂ; നേരായ്, നീ കീർത്തിമാന്‍ മഹാന്‍!2
നിന്നാലാണു, ബലാല്‍പ്പോരിട്ടതു ദേവകളേവരും:
ഇന്ദ്ര, നീ കൊന്നുപോന്നല്ലോ, പകല്‍നേരത്തുമല്ലിലും! 3
യാതൊന്നില,ടരാടുന്ന കുത്സന്നും പീഡിതർക്കുമായ്
കവർന്നെടുത്തു, നീയിന്ദ്ര, കതിരോനുടെ തേരുരുൾ; 4
യാതൊന്നില്‍,ദ്ദേവകൾക്കെല്പാം ദ്രോഹം ചെയ്തവരോടു നീ
തനിച്ചേ പോരടിച്ചിന്ദ്ര, വധിച്ചൂ, കൊലയാളരെ; 5
യാതൊന്നിലൊരു മർത്ത്യന്നുവേണ്ടി മർദ്ദിച്ചു, സൂര്യനെ;
അതിലേതശനെക്കാത്തുവല്ലോ, നീയിന്ദ്ര, ചെയ്തിയാല്‍! 6
എത്രമാത്രം ചൊടിച്ചീലാ, വൃത്രഘ്ന, മഘവന്‍, ഭവാന്‍?
അവിടെപ്പകല്‍നേരത്തേ കൊന്നല്ലോ, ദനുസൂനുവെ! 7
അത്രയല്ലിത്രയും കാട്ടി, ബലവീയ്യങ്ങളിന്ദ്ര നീ:
കൊന്നുവല്ലോ കെടുകൊലയ്ക്കേറ്റ വിണ്‍മകൾ പെണ്ണിനെ! 8
വിണ്ണിന്‍ മകളാം പൂജ്യമാനയാകമുഷസ്സിനെ
ചതച്ചുവല്ലോ, പെരിയോനവിടുന്നിന്ദ്ര, നിർഭരം! 9
ചതയ്ക്കപ്പെട്ട ശകടം വിട്ടു പാഞ്ഞി,തുഷസ്സവൾ,
അഭീഷ്ടവർഷകനതിട്ടുടച്ചപൊഴുതില്‍ബ്ഭയാല്‍! 10
ഇതിൻപടിയ്ക്കുവളുടെ തകർക്കപ്പെട്ട വണ്ടിയോ,
കിടന്നിതു, വിപാട്തീരത്ത;കലത്തോടിനാളവൾ! 11
പോരാ, ചെറുപ്പം വിട്ടാറേ തടയപ്പെട്ട സിന്ധുവെ
പാടേ പരത്തിനാൻ, പാരിലിന്ദ്രൻ ബുദ്ധിമിടുക്കിനാല്‍! 12
പോരാ, ചിന്നിച്ചിതെ,മ്പാടും ശുഷ്ണന്റെ മുതൽ ധൃഷ്ണു നീ,
അവന്റെയാ നഗരികളവമർദ്ദിച്ചവേളയിൽ! 13
പോരാ, കുലിതരാഖ്യന്റെ പുത്രൻ വിധ്വംസി ശംബരൻ
ഇന്ദ്ര, സൂദിതനായല്ലോ, ഭവാനാൽ വന്മലയ്ക്കുമേല്‍! 14
പോരാ, തേര്‍വട്ടഴികളെപ്പോലെ തല്ലിത്തകർത്തു, നീ
വിധ്വംസിയാം വർച്ചിയുടെയഞ്ചുലക്ഷം ജനങ്ങളെ! 15
പോരാ, സ്തോത്രങ്ങളില്‍പ്പങ്കുകാരനാക്കീ, ശതക്രതോ,
അഗ്രുവിന്‍ പുത്രനായുള്ള പരാവൃക്തനെയിന്ദ്ര, നീ! 16
പോരാ, രാജ്യക്ഷതിയില്‍നിന്നത്തുർവശയദുക്കളകെ
കരയ്ക്കുകേറ്റിനാനല്ലോ, വിദ്വാനിന്ദ്രൻ ശചീപതി! 17
പോരാ, സരയുവിൻതതീരേ വാണ ചിത്രരഥാർണ്ണരെ
വധിച്ചൂ തല്‍ക്ഷണ,മവരാര്യരാകിലുമിന്ദ്ര, നീ! 18
ത്യക്തരാം രണ്ടു പംഗ്വന്ധന്മാരെ വൃത്രനിഷൂദന,
ആശ്വസിപ്പിച്ചുവല്ലോ, നീ;-യാര്‍ നേടും, നിന്റെയസ്സുഖം? 19
ഇന്ദ്രന്‍ കരിങ്കല്പണിയാമിരമ്പതു പുരങ്ങളെ,
ഹവിസ്സു നല്കിയ ദിപോദാസന്നായിപ്പൊതുക്കിനാന്‍! 20
ഉറക്കിനാൻ, മുപ്പതിനായിരം വിധ്വംസശീലരെ
ശസ്ത്രം ചാട്ടി,ദ്ദഭീതിയ്ക്കുവേണ്ടിയിന്ദ്രന്‍ മിടുക്കിനാല്‍! 21
പോരാ, പരക്കെയൊരുപോലുള്ളോന്‍, ഗോപതിയിന്ദ്ര, നീ:
വീഴിച്ചുവല്ലോ, വൃത്രഘ്ന, നീയവറ്റിനെയൊക്കയും! 22
പോരാ, നീയെന്തു കഴിവും കരുത്തുമിഹ കാട്ടിയോ
അതിന്നുടവുതട്ടിയ്ക്കില്ലാരുമിന്നിന്ദ്ര, തീർച്ചതാൻ! 23
നിന്നുടെ നല്ലതു നല്ലതു
നല്കട്ടേ, ദേവനര്യമാഭിഖ്യൻ;
നല്ലതു ഭഗനുമരിന്ദമ;
നല്ലതു പല്ലറ്റ പൂഷദേവനുമേ! 24
കുറിപ്പുകൾ: സൂക്തം 30.

[2] വളര്‍വട്ടുകൾപോലവേ – വലിയ ചക്രങ്ങൾ വണ്ടിയെ അനുവർത്തിയ്ക്കുന്നതുപോലെ. നേരായ് – വാസ്തവത്തില്‍.

[3] നിന്നാലാണു – അങ്ങയുടെ സാഹായ്യത്താലാണ്. പോരിട്ടതു – ആസുരന്മാരോട്, കൊന്നുപോന്നല്ലോ – അസുരന്മാരെ.

[4] യാതൊന്നില്‍ – യാതൊരു യുദ്ധത്തില്‍. പീഡിതര്‍ – കുത്സന്റെ പീഡിപ്പിയ്ക്കുപ്പെട്ട കൂട്ടുകാര്‍.

[5] കൊലയാളര്‍ – ദേവകളെ ദ്രോഹിച്ച ഹിംസകര്‍, രാക്ഷസാദികൾ.

[6] ഒരു മർത്ത്യൻ, ഏതശന്‍തന്നെ.

[7] ദനുസൂനു – വൃത്രന്‍.

[8] കെടുകൊലയ്ക്കേറ്റ വിണ്‍മകൾ പെണ്ണിനെ – യുദ്ധത്തിൽ സൂര്യനെ സഹായിപ്പാനായി, ഇന്ദ്രനെ കെടുതായമട്ടിൽ കൊല്ലാന്‍ വന്ന ഉഷസ്സിനെ.

[9] മുന്‍ ഋക്കിന്റെ വിവരണം.

[10] അഭീഷ്ടവർഷകന്‍ – ഇന്ദ്രൻ. അത് – ശകടം.

[11] വിപാട്തീരം = വിപാട് (വിപാശ) എന്ന നദിയുടെ തീരം.

[12] പോരാ – അത്രമാത്രമല്ല: ചെറുപ്പം വിട്ടാറേ – പുളപ്പു വന്നപ്പോൾ, ജലം നിറഞ്ഞപ്പോൾ. തടയപ്പെട്ട – പ്രവഹിയ്ക്കാതായ സിന്ധുവെ – സിന്ധുനദിയെ. പരത്തിനാന്‍ = വ്യാപിപ്പിച്ചാൻ.

[13] അവമർദ്ദിയ്ക്കുക = ഉടയ്ക്കുക.

[14] കുലിതരാഖ്യൻ = കുലിതരനെന്നവന്‍. വിധ്വംസി – ലോകത്തെ മുടിച്ചവന്‍. സൂദിതന്‍ – ഹതന്‍. വന്മലയ്ക്കുമേല്‍-ശംബരന്‍ പേടിച്ച് ഒരു പർവതത്തിന്റെ മുകളിൽ പാഞ്ഞുകേറി; ഇന്ദ്രൻ അവനെ താഴത്തെയ്ക്കു തള്ളി കൊന്നു.

[15] വർച്ചി – ഒരസുരന്‍. ജനങ്ങൾ – അനുയായികൾ.

[16] പരാവൃക്തന്റെ കഥ മുമ്പുണ്ട്.

[17] അത്തുർവശയദുക്കൾ – അച്ഛനായ യയാതി ശപിച്ചതിനാൽ രാജ്യക്ഷതി (രാജത്വനാശം) വന്ന തുർവശനും യദുവും. ഇന്ദ്രന്‍ ഇവരെ രാജ്യക്ഷതിയാകുന്ന ദുർദ്ദശയില്‍നിന്നു കരയേറ്റി, രാജ്യാഭിഷേകാഹാരാക്കി.

[18] ചിത്രരഥാർണ്ണര്‍ – ചിത്രരഥന്‍, അണ്ണന്‍ എന്ന രണ്ടു രാജാക്കന്മാര്‍. അവര്‍ ആര്യരാകിലും – അവർ ആര്യന്മാരാണെന്നു നടിച്ചിരുന്നു; എന്നാൽ ഇന്ദ്രനെ സേവിച്ചിരുന്നില്ല.

[19] ത്യക്തര്‍ – ബന്ധുക്കളാൽ കൈവെടിയപ്പെട്ടവര്‍. പംഗ്വന്ധന്മാര്‍ജ ഒരു കാല്‍മുടന്തനും ഒരു കുരുടനും. ആശ്വസിപ്പിച്ചു – മുടന്തും അന്ധതയും നീക്കി. നിന്റെയസ്സുഖം – അങ്ങ് നല്കുന്ന ആ സുഖം; അതു തുലോം ദുഷ്പ്രാപമാകുന്നു.

[20] കരിങ്കല്പണിയാം = കരിങ്കല്ലുകൾകൊണ്ടു നിർമ്മിയ്ക്കുപ്പെട്ട. ഈരമ്പത് നൂറ്, പുരങ്ങൾ – ശംബരന്റെ.

[21] വിധ്വംസശീലര്‍ – രാക്ഷസാദികൾ. ശസ്ത്രം – ആയുധങ്ങൾ. ദഭീതി-ഒരിന്ദരഭക്തന്റെ പേര്‍. ഉറക്കിനാന്‍ – ദീർഗ്ഘനിദ്രയിൽ പെടുത്തി, കൊന്നു.

[22] പരക്കെ – യജമാനന്മാർക്കെല്ലാം. അവറ്റിനെ – ശത്രുക്കളെ.

[24] നല്ലത് – ധനമെന്നർത്ഥം. പല്ലറ്റ – ദക്ഷയാഗത്തിൽ ഒരു ശിവഭൂതം പൂഷാവിന്റെ പല്ലുകൾ പറിച്ചെടുത്തുപോല്‍.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.