images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 41.

ഭൗമനായ. അത്രി ഋഷി; ത്രിഷ്ടുപ്പും അതിജഗതിയും ഏകപദാവിരാട്ടും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

മിത്രാവരുണന്മാരേ, നിങ്ങളെ ആര്‍ യജിയ്ക്കും? ദ്യോവിന്റേയും ഭൂവിന്റെയും അന്തരിക്ഷത്തിന്റെയും സ്ഥാനങ്ങളിൽ ഞങ്ങളെ നിങ്ങൾ രക്ഷിയ്ക്കണം യജ്ഞേച്ഛുവിന്നും ദാതാവിന്നും നിങ്ങൾ മാടുകളെയും അന്നവും നല്കണം! 1

മിത്രൻ, വരുണൻ, അര്യാമാവ്, വായു, ഋഭുക്ഷാവായ ഇന്ദ്രൻ, സുഖപ്രദനായ രുദ്രനോടൊപ്പം പ്രീതിപ്പെടുന്ന മരുത്തുക്കൾ എന്നിവര്‍ ഞങ്ങളുടെ ഹവിസ്സുകളും ശോഭനമായ സ്തുതിയും – സ്തോത്രഭാക്കുകളാണല്ലോ, ഇവര്‍ – സ്വീകരിയ്ക്കട്ടെ: 2

അശ്വികളേ, നിയന്താക്കളായ നിങ്ങളെ ഞാന്‍ വാതാശ്വലബ്ധിയ്ക്കും രഥപുഷ്ടിയ്ക്കുമായി വിളിയ്ക്കട്ടെയോ? ‘യാഗം നടത്തിത്തരുന്ന ദിവ്യനായ പ്രാണദാതാവിന്നു നിങ്ങൾ സ്തോത്രവും അന്നവും ഒരുക്കുവിൻ’ 3

ചെറുക്കുന്നവനും ദിവ്യനും കണ്വരാകുന്ന ഹോതാക്കളോടുകൂടിയവനും മൂന്നിടങ്ങളിൽ വ്യാപിയ്ക്കുന്നവനും സൂര്യസഹചാരിയുമായ വായു, അഗ്നി, പൂഷാവ്, ഭഗൻ എന്നിവര്‍ – ജവനാശ്വരിൽ മികച്ച സർവരക്ഷകര്‍ – യജ്ഞത്തില്‍, യുദ്ധത്തിലെന്നപോലെ ചെല്ലുന്നു. 4

മരുത്തുക്കളേ, നിങ്ങൾ അശ്വയുക്തനായ പുത്രനെ തന്നരുളുവിന്‍: ധനാപ്തിയ്ക്കും രക്ഷയ്ക്കുമായി സ്തോതാവു സ്തുതിയ്ക്കുന്നു. സത്വരരായ നിങ്ങളുടെ വാഹനങ്ങൾ എവയോ, ആ വാഹനങ്ങളാല്‍, കക്ഷീവാന്റെ ഹോതാവു നല്ല സുഖമടയട്ടെ! 5

നിങ്ങൾ വായുവിനെ പള്ളിത്തേരിൽ കേറുവിൻ: ആ മേധാവിയും സ്തുത്യനുമായ ദേവനെ പുകഴ്ത്തുവിന്‍. യജ്ഞത്തിൽ സംബന്ധിപ്പാന്‍ എഴുന്നള്ളുന്ന ഉത്തമസ്ത്രീകളായ പത്മിമാർ ഇവിടെ നമ്മുടെ കർമ്മത്തിന്നു വന്നുകഴിഞ്ഞു! 6

ദിനരാത്രികളേ, ഞാൻ മഹതികളായ നിങ്ങൾക്കും മറ്റു വന്ദനീയർക്കും സുഖകരങ്ങളും ജ്ഞാപകങ്ങളുമായ മന്ത്രങ്ങൾകൊണ്ടു ഹവിസ്സെത്തിയ്ക്കുന്നു: എല്ലാമറിഴയുന്നവരെന്നപോലെ, മനുഷ്യന്നു യജ്ഞം കൊണ്ടുവരുന്നവരാണല്ലോ, നിങ്ങളിരുവരും. 7

ഞാന്‍ വാസ്തോഷ്പതിയായ ത്വഷ്ടാവിന്നു സ്തുതിയർപ്പിച്ചുകൊണ്ടു, പോഷിപ്പിയ്ക്കുന്ന നേതാക്കളായ നിങ്ങളെയും, കൂടെ നടക്കുന്ന സമ്പദ്ദാത്രിയായ ധിഷണയെയും, വനസ്പതികളെയും, ഓഷധികളെയും ധനലബ്ധിയ്ക്കായി വണങ്ങി വണങ്ങി പൂജിയ്ക്കുന്നു. 8

വീരന്മാരെന്നപോലെ വാസയിതാക്കളായ മേഘങ്ങൾ നമ്മുടെ പുത്രങ്കലും പൗത്രങ്കലും നന്നായി പെരുമാറട്ടെ; സ്തുത്യനും പ്രാപ്യനും മനുഷ്യഹിതനുമായ യഷ്ടവ്യൻ എല്ലായ്പോഴും അഭിഗമനത്തിൽ നമ്മുടെ സ്ത്രോത്രം വർദ്ധിപ്പിയ്ക്കട്ടെ! 9

അന്തരിക്ഷത്തിലെ വൃഷാവിന്റെ ശിശുവായ ജലരക്ഷകനെ ഞാന്‍ ശോഭനമാംവണ്ണും സ്തുതിച്ചു: ആ ത്രിസ്ഥാനവ്യാപിയായ അഗ്നി സമീപിച്ച എന്നെ സുഖിപ്പിയ്ക്കുകയല്ലാതെ, വിഴുങ്ങിക്കളയില്ല; വനങ്ങളെയാകട്ടെ, ശോചിഷ്കേശന്‍ ചുട്ടെരിയ്ക്കും! 10

നാം ധനലബ്ധിയ്ക്ക്, എങ്ങനെ മഹാന്മാരായ രുദ്രപുത്രന്മാരെയും, എങ്ങനെ സർവജ്ഞനായ ഭഗനെയും, സ്തുതിയ്ക്കേണ്ടു? ജലം, ഓഷധികൾ, ദ്യോവ്, വനങ്ങൾ, വൃക്ഷകേശരായ വിരികൾ എന്നിവ നമ്മെരക്ഷിയ്ക്കുട്ടെ! 11

ആകാശചാരിയായ, ചുറ്റും നടക്കുന്ന, ഗമനശീലനായ, ആ അന്നപതി നമ്മുടെ സ്തുതികൾ കേൾക്കട്ടെ; മാമലയുടെ ചുറ്റും പ്രവഹിയ്ക്കുന്ന, പുരികൾപോലെ വെണ്മ പൂണ്ട വെള്ളങ്ങളും കേൾക്കട്ടെ! 12

മഹാന്മാരേ, ദർശനീയരേ, ഞങ്ങൾ ഹവിസ്സെടുത്തു സമീപിച്ചു സ്തുതിയ്ക്കുന്നതു നിങ്ങൾ ഉൾക്കൊണ്ടാലും: ആ വളരുന്ന ഗമനശീലര്‍ ക്ഷോഭിപ്പിച്ചെതിരിട്ട മനുഷ്യനെ ആയുധങ്ങൾകൊണ്ടു നീക്കി, ഇങ്ങോട്ടെഴുന്നള്ളുന്നു! 13

ദിവ്യ-ഭൌമജനങ്ങളും ജലങ്ങളും വന്നുചേരാൻവേണ്ടി ഞാന്‍ സുയജ്ഞരോടർത്ഥിയ്ക്കുന്നു: സ്തുതികൾ ആഹ്ലാദിപ്പിച്ചും പ്രകാശിപ്പിച്ചും വർദ്ധിയ്ക്കുട്ടെ; നദികളും അലക്കൊണ്ടു വർദ്ധിയ്ക്കടെ! 14

എന്റെ സ്തുതിയെ അപ്പൊഴപ്പോൾ നട്ടിരിയ്ക്കുന്നു: ഇതു ശേഷി പൂണ്ടു രക്ഷകളാൽ ഉപദ്രവങ്ങളെ തടുക്കുമല്ലോ. അമ്മ, മഹതിയായ ഭൂമി, നമ്മെ കൈക്കൊള്ളട്ടെ – നല്ല സൂരികളുടെ സ്തുതിയാല്‍, തൃക്കൈ നീട്ടി നന്മ നല്കട്ടെ! 15

ശോഭനദാനരായ മരുത്തുക്കളെ – ഉൽക്കൃഷ്ടാന്നരായ മരുത്തുക്കളെ – ഇങ്ങനെയെന്നു പറഞ്ഞുതരാൻ – പറഞ്ഞുതരാൻ – ഹവിസ്സുകൊണ്ടു നാം എങ്ങനെ പരിചരിയ്ക്കും? അഹിബ്ബുധ്ന്യൻ നമ്മെ ദ്രോഹിയ്ക്കു കൊടുക്കരുത്; നമ്മുടെ വൈരികളെ നശിപ്പിയ്ക്കട്ടെ! 16

ദേവന്മാരേ, വേഗത്തിൽ മക്കളും മാടുകളുമുണ്ടായിവരാൻ, ഇങ്ങനെ മനുഷ്യന്‍ നിങ്ങളെ സേവിയ്ക്കുന്നു – ദേവന്മാരേ, മനുഷ്യന്‍ നിങ്ങളെ സേവിയ്ക്കുന്നു. ഇവിടെ നിര തി എന്റെ ഈ ദേഹത്തിന്നു നല്ല ഭക്ഷണം നല്കട്ടെ; ജരയെ വിഴുങ്ങുകയും ചെയ്യട്ടെ! 17

ദേവന്മാരേ, വസുക്കളേ, നിങ്ങളുടെ ആ സദ്ബുദ്ധിജനകവും ബലപ്രദവുമായ അന്നം ഞങ്ങൾ സ്തുതിയാൽ ഗോവിങ്കല്‍നിന്നു നേടുമാറാകണം! ആ ശോഭനദാനയും സുഖകരിയുമായ ദേവി ഇങ്ങോട്ടു പുറപ്പെട്ടു, സുഖിപ്പിയ്ക്കാനായി ഞങ്ങളിൽ വന്നെത്തട്ടെ! 18

ഗോക്കളുടെ അമ്മയായ ഇള – അല്ലെങ്കിൽ ഉർവശി – നദികളോടുകൂടി നമ്മെ പുകഴ്ത്തിപ്പാടട്ടെ; അല്ലെങ്കില്‍, ഉർവശി മനുഷ്യന്റെ യജ്ഞത്തെ മഹത്തായ തേജസ്സുകൊണ്ടു മൂടി, പുകഴ്ത്തട്ടെ! 19

പോഷകനായ ഊർജ്ജവ്യന്റെ നമ്മളെ കൈക്കൊള്ളട്ടെ? 20

കുറിപ്പുകൾ: സൂക്തം 41.

[1] ദാതാവ് – ഹവിസ്സു നല്കുന്നവൻ.

[3] പ്രാണദാതാവ് – വായു. രണ്ടാമത്തെ വാക്യം ഋത്വിക്കുകളോടുള്ളതാണ്. അന്നം – ഹവിസ്സ്.

[4] ചെറുക്കുന്നവന്‍ – ശത്രുക്കളെ. കണ്വര്‍ – കണ്വഗോത്രക്കാരായ ഋഷിമാര്‍. ജവനാശ്വരിൽ മികച്ച = വേഗമേറിയ അശ്വമുള്ളവരില്‍വെച്ചു ശ്രേഷ്ഠരായ.

[5] രക്ഷ – ലബ്ധധനരക്ഷണം. കക്ഷീവാന്റെ ഹോതാവ് – അത്രി; നിങ്ങളുടെ വാഹനങ്ങളെ (അശ്വങ്ങളെ) അദ്ദേഹത്തിന്നു കൊടുക്കുവിൻ എന്നർത്ഥം.

[6] ഋത്വിക്കുകളോട്: പത്നിമാര്‍ – ദേവപത്നിമാര്‍.

[7] മറ്റു വന്ദനീയര്‍ – ദേവന്മാര്‍. ജ്ഞാപകങ്ങൾ – ഓരോ ദേവതയുടെയും പ്രഭാവത്തെ അറിയിയ്ക്കുന്നവ, വെളിപ്പെടുത്തുന്നവ.

[8] ദേവന്മാരോട്: ധിഷണ – വാഗ്ദേവി.

[9] വാസയിതാക്കൾ – ജഗത്തിനെ വസിപ്പിയ്ക്കുന്നവര്‍, നിലനീർത്തുന്നവര്‍. യഷ്ടവ്യന്‍ – ആദിത്യന്‍. അഭിഗമനം – യജഞത്തിൽ വരിക.

[10] വൃഷാവ് – പർജ്ജന്യൻ. ജലരക്ഷകന്‍ – വൈദ്യുതാഗ്നി.

[11] വൃക്ഷകേശര്‍ – മരക്കൂട്ടമാകുന്ന തലമുടിയോടുകൂടിയവ.

[12] അന്നപതി – വായു. വെള്ളങ്ങൾ – ചോലകൾ.

[13] മരുത്തുക്കളോടുള്ള പ്രത്യക്ഷകഥനമാണ്, ആദ്യവാക്യം: ഗമനശീലര്‍ – മരുത്തുക്കൾ. എതിരിട്ട മനുഷ്യനെ – വൈരിയെ.

[14] സുയജ്ഞര്‍ – മരുത്തുക്കൾ. പ്രകാശിപ്പിയ്ക്കുക – അർത്ഥത്തെ വെളിപ്പെടുത്തുക.

[15] നട്ടിരിയ്ക്കുന്നു – ഒരു വൃക്ഷത്തയ്യിനെപ്പോലെ. ശേഷി – വളർച്ചയാലുണ്ടാകുന്ന കഴിവ്.

[16] പറഞ്ഞുതരാന്‍ – കർത്തവ്യം ഉപദേശിപ്പാൻ.

[17] ഇവിടെ – ഈ യാഗത്തില്‍. എന്റെ ഈ ദേഹം – പുത്രന്‍. എന്റെ ജരയെ നശിപ്പിയ്ക്കുകയും ചെയ്യട്ടെ.

[18] സദ്ബുദ്ധിജനകം – നല്ല ബുദ്ധിയെ (ബുദ്ധിശക്തിയെ) ജനിപ്പിയ്ക്കുന്നത്; അന്നംകൊണ്ടാണല്ലോ, ബുദ്ധി വളരുന്നത്. അന്നം – ക്ഷീരാദി. ദേവി – ഇള.

[19] പുകഴ്ത്തിപ്പാടട്ടെ – നമ്മുടെ സ്തുതിയെ പ്രശംസിയ്ക്കട്ടെ.

[20] ഊർജ്ജവ്യന്റെ നമ്മളെ – ഊർജ്ജവ്യനെന്ന രാജാവിന്റെ ആളുകളായ നമ്മെ. കൈക്കൊള്ളട്ടെ – ദേവന്മാർ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.