images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 44.

കശ്യപഗോത്രന്‍ അവത്സാരൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

ശ്രേഷ്ഠന്‍, ദർഭയിലിരിയ്ക്കുന്നവന്‍, ഇങ്ങോട്ടു വരുന്നവൻ, ബലവാന്‍, ശീഘ്രഗാമി, ജയശീലന്‍ – ഇങ്ങനെയുള്ള തന്തിരുവടിയെ പണ്ടുള്ളവര്‍പോലെ, മുമ്പുള്ളവർപോലെ, ഇന്നുള്ളവര്‍പോലെ, എല്ലാവരുംപോലെ. നീയും വളർത്തുന്ന സ്തോത്രംകൊണ്ടു കറന്നുകൊള്ളുക! 1

വിണ്ണിൽ വിളങ്ങുന്ന ഭവാന്‍, വിട്ടുകൊടുക്കാത്ത മേഘത്തിന്റെ തെളിതണ്ണീരുകളെ പൊറുതിയ്ക്കായി ദിക്കുകളിലെത്തിച്ചാലും: സുകർമ്മാവേ, സംരക്ഷിയ്ക്കുന്നവനാണ്, ഭവാൻ; സംഹരിയ്ക്കുന്നവനല്ല. മായകൾക്കപ്പുറത്താകയാല്‍, അങ്ങയുടെ തിരുനാമം സത്യലോകത്തിൽ വർത്തിയ്ക്കുന്നു! 2

ഗതിയ്ക്കു തടവില്ലാത്ത, ദർഭയിലെയ്ക്കു നീങ്ങുന്ന, ബലവാനായ, വൃഷാവായ, ശിശുവും യുവാവുമായ, നിർജ്ജരനായ, ഓഷധികളിൽ മേവുന്ന ആ ഹോതാവു ഗമനശീലവും നല്ലതും നിലനിർത്തുന്നതുമായ ഹവിസ്സിനെ കൈക്കൊള്ളുന്നു. 3

എവ ഒത്തൊരുമിച്ചു യാത്രയ്ക്കൊരുങ്ങി, കീഴ്പോട്ടിറങ്ങി യജമാനങ്കലെത്തി യജ്ഞത്തെ വർദ്ധിപ്പിയ്ക്കുന്നുവോ; ആ ശുഭഗമനങ്ങളും സർവശാസകങ്ങളുമായ രശ്മികൾകൊണ്ട് ഈ കർത്താവു നിമ്നസ്ഥലങ്ങളിലെ വെള്ളം കവർന്നെടുക്കുന്നു! 4

ശോഭനസ്തവ, ശോഭനഗമനനായ നിന്തിരുവടി മരികകളിൽ പിഴിഞ്ഞരിച്ച സോമവും മനോഹരസ്ത്തുതികളും സ്വീകരിച്ചുകൊണ്ടു യജ്ഞപ്രവർത്തകരുടെ ഇടയിൽ പരിശോഭിയ്ക്കുന്നു; യാഗത്തിന്റെ ജീവനായ ഭവാന്‍ പത്നികളെ തഴപ്പിച്ചാലും! 5

കണ്ടതിൻവണ്ണം പറകയാണ്: യാവചിലര്‍ ശേഷിയുറ്റ ശോഭയോടേ വെള്ളത്തിൽ മേവുന്നുവോ, അവര്‍ നമുക്കു മാന്യമായ ധനവും മഹത്തായ വേഗവും വളരെ സല്‍പുത്രരെയും ഇടിയാത്ത ബലവും തരട്ടെ! 6

അഗ്രഗാമിയും ജായാസഹിതനും കവിയുമായ സൂര്യൻ പൊരുതാൻ വേണ്ടി യുദ്ധങ്ങളിൽ ചെല്ലുന്നു. അന്തരിക്ഷത്തെയെങ്ങും രക്ഷിയ്ക്കുന്ന ആ തേജസ്വിയെ നാം പരിചരിയ്ക്കുക: അവിടുന്നു സ്വന്തം ധനത്താൽ നമുക്കു സുഖം നല്കും! 7

ഏറ്റവും വളർന്ന, ഗമനശീലനായ, കർമ്മവാനായ, ഋഷിസ്തൂത്യനായ ഈ നിന്തിരുവടിയെ (യജമാനന്‍) തിരുനാമം കീർത്തിച്ചുകൊണ്ടു ഭജിക്കുന്നു; അഭീഷ്ടം യാതൊന്നോ, അതു കർമ്മംകൊണ്ടു നേടുകയും ചെയ്യുന്നു: സ്വയം അനുഷ്ടിച്ചാൽ കൂടുതൽ ചെയ്യലായി! 8

ഉത്തമസ്തുതികൾ, അവയുടെ സമുദ്രത്തിൽ ചെന്നെത്തും. നീണ്ട സ്തുതിയോടുകൂടിയ യജ്ഞഗൃഹത്തിന്ന് ഉടവു വരില്ല. പരിശുദ്ധനെക്കുറിച്ചുള്ള മനനം എവിടെയുണ്ടോ, അവിടെ സ്തോതാവിന്റെ മനോഗതം വൃഥാവിലാകില്ല! 9

തന്തിരുവടിയുണ്ടല്ലോ: ക്ഷത്രന്‍, മനസൻ, ഏവാവദൻ, യജതന്‍, സധ്രി, അവത്സാരന്‍ എന്നിവരുടെ രമ്യഭാവനകൾകൊണ്ടു നാം പണ്ഡിതന്നു പകുത്തെടുക്കാവുന്ന ബലവത്തരമായ അന്നം നിറയ്ക്കുക! 10

വിശ്വവാരൻ, യജതൻ, മായി എന്നിവരുടെ വെള്ളത്തിന്റെ മത്തു പരുന്തുപോലെ പറന്നെത്തും; കുറഞ്ഞുപോകില്ല; ഇടം നിറയ്ക്കും. അവര്‍ എടുക്കാൻ പരസ്പരം യാചിയ്ക്കും: അവർക്കടുത്തറിയാം, തലയ്ക്കു പിടിയ്ക്കുന്നതു കുടിയ്ക്കാന്‍! 11

സദാപൃണൻ, യജതൻ, ബാഹുവൃക്തന്‍. ശ്രുതവിത്ത്, തര്യൻ എന്നിവര്‍ നിങ്ങളോടൊന്നിച്ചു വിദ്വേഷികളെ വധിയ്ക്കും: അവര്‍ നല്ല സ്തോത്രങ്ങൾകൊണ്ട് ഈ ദേവഗണത്തെ സേവിച്ചതിനാൽ ശ്രേഷ്ഠമായ രണ്ടും നേടി, പരിശോഭിയ്ക്കുന്നു! 12

യജമാനന്നു നല്ല ഫലം നിലനിർത്തുന്നവനാണ്, സുതംഭരന്‍: അദ്ദേഹം എല്ലാക്കർമ്മങ്ങളുടെയും ഉൽകൃഷ്ടഫലം ഉയർത്തും. പയ്യു രസവത്തായ പാൽ കൊണ്ടുവന്നു; കൊണ്ടുവരികയുംചെയ്യും. അതൊക്കെ വർണ്ണിച്ച്, ഉറങ്ങാതെ ഉരുവിടുകയാണ്, അവത്സാരൻ! 13

ഋക്കുകൾ ആ ഉണര്‍വുറ്റവനെ കാമിയ്ക്കുന്നു; സാമങ്ങൾ ആ ഉണവുറ്റവങ്കൽ ചെല്ലുന്നു. സോമം ആ ഉണര്‍വുറ്റവനോടപേക്ഷിയ്ക്കുന്നു. അങ്ങയുടെ സഖ്യത്തിൽ ഒരു സ്ഥാനം എനിയ്ക്കു കിട്ടട്ടെ: 14

ഋക്കുകൾ, ഉണര്‍വുറ്റ അഗ്നിയെ കാമിയ്ക്കുന്നു; സാമങ്ങൾ ഉണവുറ്റ അഗ്നിയിങ്കൽ ചെല്ലുന്നു. സോമം ഉണര്‍വുറ്റ അഗ്നിയോടപേക്ഷിയ്ക്കുന്നു. അങ്ങയുടെ സഖ്യത്തിൽ ഒരു സ്ഥാനം എനിയ്ക്കുകിട്ടട്ടെ! 15

കുറിപ്പുകൾ: സൂക്തം 44.

[1] അന്തരാത്മാവിനോട് പറയുന്നു: തന്തിരുവടി – ഇന്ദ്രൻ. കറന്നുകൊള്ളുക – അഭീഷ്ടങ്ങൾ നേടിക്കൊൾക.

[2] പൊറുതിയ്ക്കായി – പ്രാണികൾക്കു ജീവിപ്പാന്‍.

[3] ശിശൂ – രക്ഷണീയൻ, കെടാതെ സൂക്ഷിയ്ക്കുപ്പെടേണ്ടവന്‍.

[4] സൂര്യനെക്കുറിച്ച്: സർവശാസകങ്ങൾ – എല്ലാറ്റിനെയും നിയന്ത്രിയ്ക്കുന്നവ. ഈ കർത്താവ് – സൂര്യന്‍.

[5] പത്നികൾ – ഓഷധികൾ.

[6] വിശ്വേദേവകളെപ്പറ്റി: കണ്ടതിൻവണ്ണം പറകയാണ്-പരവചനപ്രത്യയത്താൽ സ്തുതിയ്ക്കുകയല്ല. അവർ – വിശ്വേദേവകൾ.

[7] ജായാസഹിതൻ – ഉഷസ്സു സൂര്യന്റെ ഭാര്യയത്രേ.

[8] സ്വയം അനുഷ്ഠിച്ചാൽ കൂടുതൽ ചെയ്യലായി – അന്യനെക്കൊണ്ടു ചെയ്യിച്ചാൽ ഫലം കിട്ടില്ല. ഈ ഋക്കിന്റെ ദേവത, അഗ്നിയോ സൂര്യനോ ആകുന്നു.

[9] സൂര്യനെപ്പറ്റി: നദികൾ സമുദ്രത്തിലെന്നപോലെ, ഉത്തമസ്തുതികൾ സൂര്യങ്കൽ ചെന്നെത്തും. ഉടവു വരില്ല അഭിവൃദ്ധിയേ വരു. പരിശുദ്ധൻ – സൂര്യൻ. മനനം = നിനവ്, സ്തുതി.

[10] സൂര്യപരംതന്നെ: ക്ഷത്രാദികൾ ഋഷിമാര്‍തന്നെ. ഇവരുടെ ഭാവനകൾ (സ്തുതികൾ) സൂര്യനെ പ്രസാദിപ്പിയ്ക്കും; സൂര്യൻ നമുക്കു ദാനത്തിന്നും പര്യാപ്തമായ അന്നം ധാരാളം നല്കുമെന്നു സാരം.

[11] വിശ്വവാരൻ, യജതന്‍, മായി എന്നിവരും ഋഷിമാര്‍തന്നെ. വെള്ളം – സോമനീര്‍. പറന്നെത്തും – കുടിച്ചവങ്കല്‍. ഇടം – ചെന്നെത്തിയ വശം. യാചിയ്ക്കും – ഞാനെടുക്കട്ടെയോ, ഞാനെടുക്കുട്ടെയോ എന്നു പരസ്പരം അനുജ്ഞ ചോദിയ്ക്കും. മദമാണ്, ഈ ഋക്കിന്റെ ദേവത.

[12] സദാപൃണാദികളും ഋഷിമാരാകുന്നു. രണ്ടും – ഐഹികവും ആമുഷ്മികവുമായ അഭിലാഷങ്ങൾ. ഋത്വിക്കുകളോടു പറയുന്നതാണിത്.

[13] സുതംഭരന്റെ പ്രഭാവത്താൽ കറവപ്പയ്യു സ്വയം വന്നുനില്ക്കും. അവത്സാരൻ – ഞാന്‍.

[14] അഗ്നിയെപ്പറി; അപേക്ഷിയ്ക്കുന്നു – ‘എന്നെ സ്വീകരിയ്ക്കണമേ’ എന്ന്.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.