ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്രൻ വീരകർമ്മങ്ങൾക്കായി വളരെ വളരെ വളർന്നു; ആ അപീഡ്യനായ ഏകൻ ധനം നല്കുന്നു. തന്തിരുവടി ദ്യോവിനെയും ഭൂവിനെയും കവിച്ചു: തന്റെ പകുതി മതി, വാനൂഴികൾ രണ്ടിനോടും കിടനില്പാൻ!1
ഞാനിപ്പോൾ തന്തിരുവടിയുടെ തഴച്ച ബലത്തെ സ്തുതിയ്ക്കുന്നു. താൻ ചെയ്തവയെ ആരും തള്ളില്ല: ആ സുകർമ്മാവു സൂര്യനെ നാളിൽ നാളിൽ കാണുമാറാക്കി; ഉലകങ്ങൾക്കു വലുപ്പം കൂട്ടി!2
ഇന്ദ്ര, നദികൾക്കായി കല്പിച്ചുചെയ്തത് ഇന്നും അന്നും നിലനില്ക്കുന്നു: അങ്ങ് അവയ്ക്കു വഴി തോണ്ടിയല്ലോ! മലകൾ, ഉണ്ണാനിരിയ്ക്കുന്നവർപോലെ അനങ്ങാതായി! സുകർമ്മാവേ, അങ്ങനെ ഭവാൻ ഭുവനങ്ങളെ ഉറപ്പിച്ചു.3
ഇന്ദ്ര, വാസ്തവംതന്നെ, അങ്ങയെപ്പോലെയോ മീതെയോ മറ്റൊരു ദേവനില്ല, മനുഷ്യനില്ല: അങ്ങു വെള്ളം മൂടിക്കിടന്ന മേഘത്തെ പിളർത്തി; ജലങ്ങളെ സമുദ്രത്തിലെയ്ക്കു വിട്ടു!4
ഇന്ദ്ര, അങ്ങു് മേഘത്തിന്റെ ഉറപ്പുടച്ചു, തടയപ്പെട്ടിരുന്ന ജലങ്ങളെ എങ്ങും ഒഴുകിച്ചു; സൂര്യനേയും ആകാശത്തെയും ഉഷസ്സിനെയും ഒപ്പം വെളിപ്പെടുത്തി, ലോകത്തിലെ പ്രജകൾക്കു പെരുമാളുമായി!5