images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 49.

ഭരദ്വാജഗോത്രൻ ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സുകൾ; വിശ്വേദേവതകൾ ദേവത. (കാകളി)

സദ്വ്രതരെപ്പുതുചൊല്ലാൽ സ്തുതിപ്പു ഞാൻ
സ്വസ്തി കാംക്ഷിയ്ക്കും വരുണമിത്രരെയും:
ഇങ്ങെഴുന്നള്ളട്ടെ, കേട്ടെരുളട്ടെ,യാ
മംഗളൗജസ്കർ വരുണമിത്രാഗ്നികൾ!1
യജ്ഞേ നരന്നു നരന്നീഡ്യ,നുന്മിഷൽ
പ്രജ്ഞൻ, യുവതിദ്വയത്തോടു ചേരുവോൻ,
വാനിൽകിടാ,വിഷ്ടികേതു, കെല്പിൻമകൻ,
പീനാഭനഗ്നിയെപ്പൂജിച്ചിടുന്നു, ഞാൻ2
സൂരന്റെ രണ്ടു വിഭിന്നപുത്രികളിൽ –
ത്താരാന്വിതയൊന്നി,നാന്വിത മറ്റവൾ:
തമ്മിൽപ്പിണങ്ങിപ്പിരിയും പുനാനമാർ
കമ്രസ്തവം ശ്രവിയ്ക്കട്ടേ, പ്രണുതമാർ!3
വിശ്വവരേണ്യനായ്ത്തേർ നിറയ്ക്കും പുരു –
വിത്തനാം വായുവിൽച്ചെല്ലട്ടെ, വൻനുതി:
സൽക്കരിച്ചാലും, കവിയെ പ്രയഷ്ടവ്യ,
ശുക്രയാനൻ നിയുന്നാഥൻ കവി ഭവാൻ!4
മൂടട്ടെ,യെന്നുടൽ നേതൃനാസത്യർതൻ
പ്രൗഢപ്രഭം, മനംകൊണ്ടു പൂട്ടും രഥം:
ചെല്പതിതിലൂടെയല്ലോ, ഗൃഹേ നിങ്ങ –
ളശ്വിമാരേ, സുതതാതഹിതത്തിനായ്!5
വൃഷ്ടിദർ നിങ്ങൾ പർജ്ജന്യവായുക്കളേ,
കിട്ടിയ്ക്ക, വാനിൽനിന്നാവശ്യമാം ജലം.
സത്യശ്രവർ വിപ്രർ വിശ്വംഭരർ നിങ്ങൾ
സർവഭൂതപ്രിയനാക്കുവിൻ, സൂരിയെ!6
ആ വീരപത്നി സരസ്വതി ചിത്രാന്ന
പാവനി കർമ്മം നടത്തട്ടെ, സുന്ദരി;
ഛന്ദോവതി തെളിഞ്ഞേകട്ടെ, വാഴ്ത്തിയ്ക്കു
ചേരാത്ത ദുർദ്ധർഷധാമവും ക്ഷേമവും!7
പൂജ്യനായധ്വാവിനധ്വാവിനീശനാം
പൂഷാവിനെപ്പുകഴ്ത്തട്ടേ, ഫലോത്സുകൻ:
നമ്മൾക്കു നല്കട്ടെ, പൊന്നണിപൈക്കളെ; –
ക്കർമ്മമെല്ലം നിറവേറ്റട്ടെ, നേർക്കവൻ!8
മുന്നേ പകുക്കും പുകഴ്‌ന്ന വൻദേവനെ, –
യന്നദാതാവിനെ,സ്സദ്ഭുജാപാണിയെ,
ത്വഷ്ടാവിനെ,സ്സുഖാഹ്വാതവ്യനെ യജി –
യ്ക്കട്ടെ, ഹോതാവഗ്നി ദീപ്തൻ ഗൃഹേജ്യനെ!9
പാരു പോറ്റും മഹാരുദ്രനെ വാഴ്ത്തുകി, –
ഗ്ഗീരാലഹസ്സിൽ നീ, രുദ്രനെയല്ലിലും:
മുഗ്ദ്ധാംഗനെസ്സത്സുഖനെയജരനെ
സ്തുത്യാ വളർത്താം, കവീരിതരെങ്ങളും!10
ധീരർ നിങ്ങൾ മരുത്തുക്കളേ, യാജ്യരേ,
സൂരിസ്തുതിയ്ക്കു വരുവിൻ, യുവാക്കളേ:
മീതെ പരന്നു വളർന്നുഗിരസ്തുല്യർ
നേതാക്കൾ നിങ്ങൾ തരിശിനും പുഷ്ടിദർ!11
വീരബലിഷ്ഠസുശീഘ്രരിലെത്തിയ്ക്ക,
ഗോരക്ഷി ഗോക്കളെയാലയിൽപ്പോലെ നീ:
താരകൾ വാനത്തുപോല,വർക്കു ഹൃദി
ചേരട്ടെ, ചൊല്ലും കവിതൻ സ്തവോക്തികൾ!12
മൂന്നുലകങ്ങളളന്നുവല്ലോ, വിഷ്ണു
മർദ്ദിതനായ മനുവിനായ് മൂന്നിനാൽ;
അബ്ഭവാൻ തന്ന ഗൃഹത്തിൽ മത്താടാവു,
കെല്പൊടും സ്വത്തൊടും ഞങ്ങൾ മകനൊടും!13
അർച്ചിതനാമഹിർബുധ്ന്യൻ നമുക്കേകു –
ക, ന്നോദകങ്ങൾ സവിതാവുമിന്ദ്രനും;
സദ്ദാനശീലരും ധാന്യങ്ങളൊത്തവ;
വിത്തലബ്ധിയ്ക്കിറക്കട്ടെ, ധിമാൻ ഭഗൻ!14
പാരാതെ, ഭൂരിവീരാഢ്യമായ്, മർത്ത്യർക്കു
പോരുവൊന്നായ്, മഹായജ്ഞസംരക്ഷിയായ്,
തേരുമിണങ്ങിയ വിത്തവും, വാർദ്ധകം
കേറാത്ത വേശ്മവും ഞങ്ങൾക്കു നല്കുവിൻ:
ശത്ര്വസുരന്മാരെ നേർത്തമർത്താം, മഖോ –
ദ്യുക്തരിൽച്ചെന്നിടാ,മെങ്ങൾക്കിതുകളാൽ!15
കുറിപ്പുകൾ: സൂക്തം 49.

[1] സദ്വ്രതർ – സുകർമ്മാക്കളായ ദേവന്മാർ. പുതുചെല്ലാൽ – പുത്തൻസ്തോത്രംകൊണ്ട്. സ്വസ്തി – സ്തോതാക്കൾക്കു ക്ഷേമം. കേട്ടരുളട്ടെ – നമ്മുടെ സ്തുതികൾ. മംഗളൗജസ്കർ = ശോഭനബലന്മാർ.

[2] നരന്നു നരന്ന് – ഓരോ മനുഷ്യന്നും. യുവതിദ്വയം – ദ്യാവാപൃഥിവികൾ. വാനിൻകിടാവ് – ഒന്നാമതു ദ്യോവിൽ ജനിച്ചവൻ. ഇഷ്ടികേതു = യാഗത്തിന്റെ കൊടിമരം.

[3] അഹോരാത്രിസ്തുതി: വിഭിന്നപുത്രികൾ – കറുത്തും വെളുത്തുമിരിയ്ക്കുന്ന പുത്രികൾ, രാപകലുകൾ. താരാന്വിത = നക്ഷത്രസമേത. ഒന്ന് – രാത്രി. ഇനാന്വിത = സൂര്യസമേത. മറ്റവൾ – പകൽ. പിരിയും – രാത്രിവരുമ്പോൾ പകലും, പകൽ വരുമ്പോൾ രാത്രിയും പോകുന്നതിനെ പിണങ്ങിപ്പിരിയലാക്കിയിരിയ്ക്കയാണ്. പുനാനമാർ = പരിപാവനികൾ. കമ്രസ്തവം = മനോഹരമായ സ്തോത്രം. പ്രാണുതമാർ = സ്തുതിയ്ക്കപ്പെട്ടവർ.

[4] വായുസ്തുതി: തേർ നിറയ്ക്കും – സ്തോതാക്കളുടെ രഥത്തെ ധനംകൊണ്ടു നിറയ്ക്കുന്ന. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: കവിയെ സൽക്കരിച്ചാലും – സ്തോത്രകാരന്നു ധനം നൽകിയാലും. ശുക്രയാനൻ = തിളങ്ങുന്ന വാഹനത്തോടുകൂടിയവൻ. നിയുന്നാഥൻ – നിയുത്തുകളെന്ന പെൺകുതിരകളുടെ ഉടമ. കവി – ക്രാന്തദർശി.

[5] ഈ ഋക്കിന്ന് അശ്വികളാകുന്നു, ദേവത. മൂടട്ടെ – തേജസ്സുകൊണ്ട്. നേതൃനാസത്യർതൻ = നേതാക്കളായ അശ്വികളുടെ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: ഗൃഹേ – സ്തോതാവിന്റെ ഗൃഹത്തിൽ; അവിടെ മകന്നും അച്ഛന്നും നന്മ വരുത്താൻ.

[6] പൂർവാർദ്ധത്തിന്നു പർജ്ജന്യവായുക്കൾ ദേവത; ഉത്തരാർദ്ധത്തിന്നു മരുത്തുക്കൾ. സത്യശ്രവർ – യഥാർത്ഥസ്തോത്രം കേൾക്കുന്നവർ. വിപ്രർ = മേധാവികൾ. സൂരി – സ്തോതാവ്.

[7] സരസ്വതി ദേവത: വീരപത്നി = വീരന്റെ, പ്രജാപതിയുടെ, പത്നി. ചിത്രാന്ന = വിവിധാന്നങ്ങളോടുകൂടിയവൾ. കർമ്മം – നമ്മുടെ യജ്ഞം. ഛന്ദോവതി – ഗായത്ര്യാദിച്ഛന്ദസ്സമേത. വാഴ്ത്തിയ്ക്കു = സ്തോതാവിന്നു. ദുർദ്ധർഷധാമം – ശീതാവാതാദികൾക്ക് അക്രമിയ്ക്കാവതല്ലാത്ത ഗൃഹം.

[8] പൂഷാവ് ദേവത: അധ്വാവ് = മാർഗ്ഗം. അവൻ – പൂഷാവ്.

[9] ത്വഷ്ടാവ് ദേവത: മുന്നേ പകുക്കും – ഉൽപത്തികലത്തുതന്നേ ജീവങ്ങളെ പുംസ്ത്രീരൂപേണ വേർതിരിയ്ക്കുന്ന. വൻദേവൻ = മഹാനായ ദേവൻ. സദ്ഭുജാപാണി = നല്ല കൈകളോടും കൈപ്പടത്തോടുംകൂടിയവൻ. ഗൃഹേജ്യൻ = ഗൃഹത്തിൽ (ഗൃഹസ്ഥരാൽ) യഷ്ടവ്യൻ.

[10] രുദ്രൻ ദേവത: മഹാരുദ്രൻ = മഹാനായ രുദ്രൻ. ഗീര് – സ്തോത്രം. നീ – സ്തോതാവിനോടു പറയുന്നതാണിത് മുഗ്ദ്ധാംഗൻ = സുന്ദരരൂപൻ. കവീരിതർ = കവിയാൽ (രുദ്രനാൽ) പ്രേരിതർ.

[11] ധീരൻ = ധീമാന്മാർ. സൂരിസ്തുതിയ്ക്കു – സ്തോതാവിന്റെ സ്തവം കേൾക്കാൻ. മീതേ – അന്തരിക്ഷത്തിൽ. അംഗിരസ്തുല്യർ – അംഗിരസ്സുകൾപോലെ ശീഘ്രഗാമികൾ. പുഷ്ടിദർ – മഴകൊണ്ടു സസ്യപുഷ്ടി വരുത്തുന്നവർ.

[12] സ്തോതാവിനോട്: വീര – സുശീഘ്ര – ബലിഷ്ഠർ – മരുത്തുക്കൾ. എത്തിയ്ക്ക – സ്തുതികളെ. ഹൃദി = ഹൃത്തിങ്കൽ, ഹൃദയത്തിൽ. കവി – മേധാവിയായ സ്തോതാവ്.

[13] വിഷ്ണു ദേവത: മന്നുലകങ്ങൾ – ത്രിലോകങ്ങൾ എന്നർത്ഥം. മർദ്ദിതൻ – അസുരപീഡിതൻ. മൂന്നിനാൽ – മൂന്നു കാൽവെപ്പുകൊണ്ട്. ഉത്തരാർദ്ധം പ്രത്യക്ഷവചനം: മത്താടാവു – അഹ്ലാദിയ്ക്കത്തക്ക ഗൃഹം തരിക എന്നു സാരം.

[14] അനേകർ ദേവത: അർച്ചിതൻ – സ്തുതൻ. സദ്ദാനശീലർ – വിശ്വേദേവന്മാർ. ധാന്യങ്ങളൊത്തവ ധാന്യസമേതങ്ങളായ അന്നോദകങ്ങൾ ഏകുക, നല്കട്ടെ. ഇറക്കട്ടെ – നമ്മെ പ്രേരിപ്പിയ്ക്കട്ടെ.

[15] ദേവന്മാരോട്: പാരാതെ – ഉടനേ നല്കുവിൻ. വാർദ്ധകം കേറാത്ത – പഴക്കം തട്ടാത്ത. മഖോദ്യുക്തർ = യജ്ഞപ്രവൃത്തർ. ഇതുകളാൽ – വിത്തവും വേശ്മ (ഗൃഹ)വുംകൊണ്ട്.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.