വസിഷ്ഠൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ദധിക്രാവ് ദേവത.
ഞാൻ നിങ്ങളുടെ രക്ഷയ്ക്കായി ഒന്നാമതു ദധിക്രാവിനെയും, അശ്വികളെയും, ഉഷസ്സിനെയും, ഉജ്ജലിച്ച അഗ്നിയെയും, ഭഗനെയും, ഇന്ദ്രനെയും, വിഷ്ണുവിനെയും, പൂഷാവിനെയും, ബ്രാഹ്മണസ്പതിയെയും, ആദിത്യന്മാരെയും, ദ്യാവാപൃഥിവികളെയും, തണ്ണീരുകളെയും, സൂര്യനെയും വിളിയ്ക്കുന്നു.1
നാം ദധിക്രാവിനെ സ്തുതിച്ചുണർത്തി പ്രേരിപ്പിച്ചു, യാഗം തുടങ്ങി, ഇളാദേവിയെ ദർഭയിലിരുത്തി, ശോഭനാഹ്വാനരും മേധാവികളുമായ അശ്വികളെ വിളിയ്ക്കുക.2
ഞാൻ ദധിക്രാവിനെ ഉണർത്തിയിട്ട്, അഗ്നിയെയും ഉഷസ്സിനെയും സൂര്യനെയും വാഗ്ദേവിയെയും, ഊറ്റക്കാരെ നീറ്റുന്ന വരുണന്റെ വലിയ തവിട്ടുനിറക്കുതിരയെയും സ്തുതിയ്ക്കാം: അവർ നമ്മളിൽ നിന്നു ദുരിതമെല്ലാം വേർപെടുത്തട്ടെ!3
ഉഷസ്സ്, സൂര്യൻ, ആദിത്യന്മാർ, വസുക്കൾ, അംഗിരസ്സുകൾ എന്നിവരോടിണങ്ങുന്ന, ഗതിവേഗമുള്ള ഒരു മുഖ്യാശ്വമായ ദധിക്രാവ് അറിഞ്ഞുകൊണ്ടു തേരുകളുടെ മുൻവശത്തു നില്ക്കും!4
ദധിക്രാവ് യജ്ഞമാർഗ്ഗത്തിൽ നടക്കാൻതുടങ്ങുന്ന നമ്മുടെ വഴി നനയ്ക്കട്ടെ! ദേവന്മാരുടെ ബലമായ അഗ്നി നമ്മുടെ (വിളി)കേൾക്കട്ടെ – അറിവുറ്റ പെരിയോരെല്ലാം കേൾക്കട്ടെ!5