വസിഷ്ഠൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; രുദ്രൻ ദേവത.
ഈടുറ്റ വില്ലും ഓടുന്ന അമ്പും തീക്ഷ്ണായുധങ്ങളുമുള്ളവനായി, അന്നവാനായി, കീഴമർത്തപ്പെടാത്തവനായി, കീഴമർത്തുന്നവനായി, വിധാതാവായിരിയ്ക്കുന്ന രുദ്രദേവനെക്കുറിച്ച് ഈ സ്തുതികൾ നിങ്ങൾ ചൊല്ലുവിൻ: അവിടുന്നു കേൾക്കട്ടെ!1
ഭൂമിയിലെ ജനങ്ങൾക്ക് ഈശ്വരനെന്നറിയപ്പെടുന്നവനാണല്ലോ, അവിടുന്ന്; ദിവ്യർക്കും പെരുമാളെന്നറിയപ്പെടുന്നു. രുദ്ര, നിന്തിരുവടി സ്തോതാക്കളെ രക്ഷിപ്പാൻ ഞങ്ങളുടെ ഗൃഹത്തിലെഴുന്നള്ളിയാലും; ഞങ്ങളുടെ ആളുകളെ അരോഗരുമാക്കിയാലും!2
അങ്ങയുടെ ഇടിവാൾ അന്തരിക്ഷത്തിൽനിന്നു ഭൂമിയിൽ വീഴ്ത്തപ്പെടാറുണ്ടല്ലോ; അതു ഞങ്ങളിലേല്ക്കരുത് മരുൽപിതാവേ, ഒരായിരം മരുന്നുണ്ട്, അങ്ങയുടെ പക്കൽ; അങ്ങ് ഞങ്ങളുടെ പുത്രപൗത്രരെ വലയ്ക്കരുതേ!3
രുദ്ര, അങ്ങ് ഞങ്ങളെ ഉപദ്രവിയ്ക്കരുത്, ഉപേക്ഷിയ്ക്കരുത്: ഞങ്ങൾ അങ്ങയുടെ അരിശത്തിൽ കുടുങ്ങിപ്പോകരുത് ഞങ്ങളെ അങ്ങ് ആളുകൾക്കാശംസനീയമായ യാഗത്തിൽ പങ്കുകൊള്ളിയ്ക്കണം-നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’4