വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണന്മാർ ദേവത.
അന്തരിക്ഷത്തിലും ഭൂമിയിലുമുള്ള ജലങ്ങളുടെ അധിപതികളേ, നിങ്ങളിരുവരുമാണല്ലോ, തണ്ണീർ തന്നരുളുന്നത്; മിത്രനും, സുജാതനായ അര്യാമാവും, നല്ല കെല്പുള്ള രാജാവായ വരുണനും ഞങ്ങളുടെ ഹവിസ്സു കൈക്കൊള്ളട്ടെ!1
രാജാക്കന്മാരേ, മഹത്തായ യജ്ഞം രക്ഷിയ്ക്കുന്നവരേ, നദീപാലകരേ, ബലവാന്മാരേ നിങ്ങൾ ഇങ്ങോട്ടു വന്നാലും; മിത്രാവരുണന്മാരേ ക്ഷിപ്രദാനരായ നിങ്ങൾ അന്തരിക്ഷത്തിൽ നിന്നു ഞങ്ങൾക്ക് അന്നവും മഴയും കല്പിച്ചയച്ചാലും!2
മിത്രൻ, വരുണൻ, അര്യാമാവ് എന്നീദ്ദേവന്മാർ ഞങ്ങളെ ഏറ്റവും നല്ല വഴികളിലൂടെ കൊണ്ടുപോകട്ടെ: അര്യമാവ് ഞങ്ങളെപ്പറ്റി ശോഭനദാനന്മാരോടരുളിച്ചെയ്യണം. ദേവശരണരായ ഞങ്ങൾ അന്നം കിട്ടി, ആഹ്ലാദിയ്ക്കുമാറാകണം!3
മിത്രാവരുണന്മാരേ, ആർ നിങ്ങളുടെ ഈ രഥം മനസ്സുംകൊണ്ടു നിർമ്മിച്ചു, സ്തുതി ഉയർത്തുകയും നിർത്തുകയും ചെയ്യുമോ; രാജാക്കന്മാരേ, അവന്നു നിങ്ങൾ മഴ കിട്ടിയ്ക്കണം; നല്ല നിലങ്ങളും മതിയാവോളം കൊടുക്കണം!4
വരുണ മിത്ര, നിങ്ങൾക്കും ആര്യാമാവിന്നും ഇതാ, ഒരു സ്തോത്രം, തെളിസോമംപോലെ ഉണ്ടാക്കപ്പെട്ടിരിയ്ക്കുന്നു: കർമ്മം രക്ഷിപ്പിൻ; സ്തവം കേൾക്കുവിൻ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പോഴുമെങ്ങളെ!’5