ഋഷിഛന്ദോദേവതകൾ മുമ്പേത്തവ.
ഏവരുടെ തളരാത്ത മികച്ച കരുത്തു നിറപടയിൽ എല്ലാരെയും വെല്ലുമോ ആ വിശുദ്ധബലനായ വരുണനും മിത്രനുമാകുന്ന നിങ്ങളെ ഞാൻ സൂര്യോദയത്തിൽ സൂക്തങ്ങൾകൊണ്ടു വിളിയ്ക്കുന്നു.1
അവർ ദേവന്മാരിൽവെച്ചു കരുത്തരാണല്ലോ: അവർ ഈശ്വരന്മാന്മാരാണല്ലോ: ആ നിങ്ങൾ ഞങ്ങളുടെ പ്രജകളെ വർദ്ധിപ്പിച്ചാലും. മിത്രാവരുണന്മാരേ, ഞങ്ങൾ നിങ്ങളെ പ്രാപിയ്ക്കുമാറാകണം: എന്നാൽ, ദ്യാവാപൃഥിവികളും അഹോരാത്രങ്ങളും (ഞങ്ങളെ) തടിപ്പിയ്ക്കുമല്ലോ!2
അവർ വളരെപ്പാശങ്ങളുള്ളവരും അയജ്വാവിന്നു ചിറക്കെട്ടുകളും, ശത്രുജനത്തിന്നു ദുർദ്ധർഷരുമാകുന്നു; മിത്രാവരുണന്മാരേ ഞങ്ങൾ നിങ്ങൾക്കുള്ള യജ്ഞത്തിന്റെ വഴിയിലൂടെ, തോണികൊണ്ട് പുഴയെന്നപോലെ ദുരിതങ്ങൾ കടക്കുമാറാകണം!3
മിത്രാവരുണന്മാരേ, നിങ്ങൾ ഞങ്ങളുടെ യാഗത്തിൽ വന്നെത്തുവിൻ: അന്നംകൊണ്ടും വെള്ളംകൊണ്ടും നിലം നനയ്ക്കുവിൻ; ആരുള്ളൂഉ, നിങ്ങൾക്കു മികച്ചതർപ്പിയ്ക്കുവാൻ? നിങ്ങൾ ആളുകൾക്കു നല്ല ദിവ്യജലം നല്കിയാലും!4
വരുണ, മിത്ര, നിങ്ങൾക്കും അര്യാമാവിന്നും ഇതാ, ഒരു സ്തോത്രം, തെളിസോമംപോലെ ഉണ്ടാക്കപ്പെട്ടിരിയ്ക്കുന്നു: കർമ്മം രക്ഷിപ്പിൻ; സ്തവം കേൾക്കുവിൻ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5
[1] നിറപട – ശുരന്മാർ നിറഞ്ഞ യുദ്ധം.
[2] ആദ്യവാക്യദ്വയം പരോക്ഷം: എന്നാൽ – പ്രാപിച്ചാൽ.
[3] പാശങ്ങൾ – ബന്ധനസാധനങ്ങൾ. ചിറക്കെട്ടുകൾ – ബന്ധകർ എന്നർത്ഥം.
[4] ആരുള്ളു – നിങ്ങൾക്ക് മികച്ചതു (മുന്തിയ, ഹവിസ്സോ, സ്തോത്രമോ) അർപ്പിപ്പാൻ ആരും ആളാവില്ല.