വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രാവരുണന്മാർ ദേവത.
തമ്പുരാന്മാരേ, ഇന്ദ്രാവരുണന്മാരെ, നിങ്ങളെ ഞാൻ ഹവിസ്സുകൊണ്ടും സ്തുതികൊണ്ടും യാഗത്തിൽ കൊണ്ടുവരാം: കയ്യിലെടുത്ത ജൂഹു വിവിധരൂപരായ നിങ്ങളുടെ അടുക്കലെയ്ക്കു സ്വയം നടകൊള്ളുന്നു!1
നിങ്ങളുടെ വലിയ രാജ്യമായ സ്വർഗ്ഗം പ്രീതികരമായിരുന്നു. കയറില്ലാക്കെട്ടിൽ കുടുക്കുന്നവരാണല്ലോ, നിങ്ങൾ: വരുണന്റെ അരിശം ഞങ്ങളിലേശരുത്; ഇന്ദ്രനും ഞങ്ങൾക്കു വിശാലമായ ലോകം കല്പിയ്ക്കട്ടെ!2
നിങ്ങൾ ഞങ്ങളുടെ ഗൃഹങ്ങളിലെ യജ്ഞം ശോഭനമാക്കുവിൻ; സൂരികളുടെ സ്തോത്രങ്ങൾക്കു മേന്മ വരുത്തുവിൻ. ദേവന്മാർ അയച്ച സമ്പത്തു ഞങ്ങളിലെത്തട്ടെ. നിങ്ങൾ സ്പുഹണീയങ്ങളായ രക്ഷകൾ കൊണ്ടു ഞങ്ങളെ തഴപ്പിയ്ക്കണം!3
ഇന്ദ്രാവരുണന്മാരേ, നിങ്ങൾ ഞങ്ങൾക്കു സർവരേണ്യമായ സമ്പത്തും, പാർപ്പിടവും, ധാരാളം അന്നവും തരുമാറാകണം: അദിതി പുത്രനായ ശൂരൻ അസത്യശീലരെ ഹനിയ്ക്കും; (സ്തോതാക്കൾക്കോ,) വളരെ ധനം നല്കും!4
ഞാൻ അയയ്ക്കുന്ന ഈ സ്തുതി ഇന്ദ്രങ്കലും വരുണങ്കിലുമെത്തട്ടെ; പുത്രപൗത്രന്മാരെ പുലർത്തട്ടെ. ഞങ്ങൾ നല്ല രത്നങ്ങൾ നേടി, യാഗം കഴിയ്ക്കുമാറാകണം. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5