images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 12.

കണ്വഗോത്രൻ പർവതൻ ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (പാന)

സോമമേറ്റം നുകരുന്ന നിൻ മദം
ഹേ മഹാബല, കർമ്മവിശാരദം:
കൊന്നിടുന്നു, നീ തിന്മനെയേതിനാ –
ലിന്ദ്ര, ഞങ്ങളതിനോടിരക്കുന്നു!1
അങ്ങു യാതൊന്നിലോ ദശഗ്വനാ –
മധ്രിഗുവെയു,മംബുരാശിയെയും
ആത്തകാന്തിയാംമാറു രവിയെയും
കാത്തു; ഞങ്ങളതിനോടിരക്കുന്നു!2
തേർകളെപ്പോലെ, യാതൊന്നിനാൽപ്പെരും –
നീർകളെക്കടലിങ്കലെയ്ക്കു ഭവാൻ
നേർക്കയച്ചുവോ; യജ്ഞാധ്വസംപ്രാപ്തി
നോക്കി ഞങ്ങളതിനോടിരക്കുന്നു!3
പ്രാർത്ഥിതസിദ്ധിക്കൾക്കുതകുന്നതാം
സ്തോത്രമൊന്നിതാ, നൈപോലെ സംശുദ്ധം:
അപ്പൊഴേ കൊണ്ടുചെന്നിടുമല്ലോ, തൻ –
കെല്പിനാലാശു വജ്രപാണേ, ഭവാൻ!4
തൽപരനാവുകിന്ദ്ര, നീ വാരിധി –
യ്ക്കൊപ്പമേ വേലിയേറ്റുമിസ്തോത്രത്തിൽ:
സ്തുത്യഭിഗമ്യ, സർവരക്ഷയൊടു –
മൊത്തുതാൻ കൊണ്ടുവന്നിടുമല്ലോ, നീ!5
ഏതുദേവൻ വിദൂരത്തുനിന്നു് വ –
ന്നേകിനാനോ, സുഹൃത്ത്വത്തിനെങ്ങൾക്കായ്;
അബ്ഭവാനിച്ഛവെയ്ക്കുമല്ലോ, മഴ –
യ്ക്കൊപ്പമായ്പ്പെരുപ്പിച്ചു ഭരിയ്ക്കുവാൻ!6
ലഭ്യമെത്തിച്ചു ഞങ്ങൾക്കിവനുടെ
തൃപ്പതാകയും തൃക്കൈക്കുലിശവും;
ഭാനുപോലേ വരുത്തിയല്ലോ, ഇവൻ
വാന,മൂഴിയിവയ്ക്കു വലുപ്പവും!7
ആയിരം പെരുംകുറ്റരെ നിഷ്പ്രാണ –
രാക്കിയല്ലോ, മുതിർന്ന നീ സൽപതേ:
ആയതോടേ മഹത്തായ്ച്ചമഞ്ഞേറ്റ –
മായതമായി, നിന്നുടെ പൗരുഷം!8
കാടിനങ്ങളെയഗ്നിയെന്നവിധം,
കൂടലർകളെസ്സൂര്യരശ്മികളാൽ
ചുട്ടെരിച്ചുകളയുന്നു,പേർത്തിന്ദ്ര; –
നിട്ടുകീഴമർപ്പോനായ് വളരുന്നു!9
നിങ്കലെത്തുന്നു, കാലയോഗ്യക്രതു –
വിങ്കലെത്തുലോം പുത്തനാമിസ്തവം:
സംഭൃതാർച്ചനമാമിതു നിർഭര –
മൻപിയറ്റു,മളക്കയുംചെയ്യുമേ!10
ദേവകാമനാമധ്വരദീക്ഷിതൻ
നീർ വെടുപ്പാക്കിടുന്നൂ, ക്രമത്താലേ;
ഇന്ദ്രനെ സ്തുതിഗാഥകളാൽ വള –
ർത്തുന്നു; നോക്കിയളക്കയുംചെയ്യുമേ!11
ഇന്ദ്രനിഷ്ടന്നു നല്കുവോൻ, നീർ പിഴി –
യുന്നവന്റെയഭിമുഖച്ചൊൽപോലേ
മൈത്തടി പൂണ്ടു, സോമം നുകരുവാൻ;
സ്തോത്രമോ, നേർക്കളക്കയുംചെയ്യുമേ!12
ഉക്ഥമോതുന്ന മേധാവികൾ നര –
രിത്തിരുവടിയ്ക്കിമ്പം വളർത്തുന്നു;
അത്തിരുവായിൽ വീഴ്ത്തിടുന്നേ,നിവൻ
ശുദ്ധനെയ്യുപോലുള്ള മഖദ്രവ്യം!13
ദീപ്തി താൻതാൻ വഹിച്ചിടുമിന്ദ്രന്നായ് –
ത്തീർത്തുകൊണ്ടാ,ളദിതിയവനാർത്ഥം,
പേർത്തുപേർത്തു പുകഴ്ത്തപ്പെടേണ്ടതാം
സ്തോത്രരൂപമായോരു മഖദ്രവ്യം!14
പാലനത്തിനും നന്മയ്ക്കുമായ് വഴി –
പോലെ വാഴ്ത്തിനാര,ധ്വരനേതാക്കൾ:
ദേവ, നിന്നെയിന്നിമ്മഖദ്രവ്യത്തി –
ന്നാവഹിയ്ക്ക, ഹരികൾ ബഹുവ്രതർ!15
ഇന്ദ്ര, നീ വിഷ്ണു ചെന്നിടത്തോ, ജല –
നന്ദനനാം ത്രിതന്റെയടുക്കലോ,
ആ മരുത്തുക്കളൊത്തോ കുടിയ്ക്കയാം
സോമ; – മെങ്കിലും, മത്താടുകി,ന്നീരാൽ!16
അല്ലെങ്കിലവിടുന്നു ദൂരത്തി –
ലുല്ലസിയ്ക്കുകയായ്വരാം, സോമത്താൽ;
എന്നിരിയ്ക്കിലും – ഞങ്ങൾ പിഴിഞ്ഞിരി –
യ്ക്കുന്നു – ശക്ര, രമിച്ചരുൾകി,ന്നീരാൽ!17
സൽപതേ, പിഴിയുന്ന യഷ്ടാവിനെ –
യഭ്യുദയപ്പെടുത്തുവോനം ഭവാൻ
നന്ദികൊള്ളുകയാകാം, തദുക്ഥത്തി; –
ലെന്നിരിയ്ക്കിലും, മത്തേല്ക്കുകി,ന്നീരാൽ!18
യുഷ്മദ്രക്ഷയ്ക്കു ദേവനെദ്ദേവനെ –
യുൽസ്തുതിപ്പൂ, ഞാനിന്ദ്രനെയിന്ദ്രനെ:
മന്ദിയാതിങ്ങെഴുന്നള്ളുമാറവ
ചെന്നണയുന്നുമുണ്ടു, മഖാർഹങ്കൽ19
തൂമഖങ്ങളാലാ മഖപ്രാപ്യനെ, –
സ്സോമനീർകളാൽസ്സോമാതിപായിയെ
ഉന്നതിപ്പെടുത്തുന്നൂ,സ്തുതികളാൽ; –
ച്ചെന്നണയുന്നുമുണ്ട,വയിന്ദ്രങ്കൽ!20
അത്യുദാര,മവന്റെ കൊണ്ടുവര; –
ലെത്രയെന്നതില്ലാത്തൊന്നു,കീർത്തിയും;
ഒന്നുപോലിവ ഹവ്യദാതാവിനായ് –
ച്ചെന്നണയുന്നു,സർവ്വസമ്പത്തിലും!21
ഇന്ദ്രനെ വൃത്രനിഗ്രഹത്തിന്നായി
മുന്നിറുത്താനാർ, ദേവപ്പരിഷകൾ;
ഇന്ദ്രനെ സ്തുതിയ്ക്കുന്നൂ,മൊഴികളു –
മുന്നതമാം കരുത്തു വരുത്തുവാൻ!22
ഞങ്ങ,ളാ വിളി കല്പിച്ചുകേൾപ്പോനെ,
ത്തുംഗതകൊണ്ടു സർവാതിശായിയെ,
സ്തോത്രശസ്ത്രങ്ങൾ ചൊല്ലി സ്തുതിയ്ക്കുന്നു,
മേത്തരമാം കരുത്തു വരുത്തുവാൻ!23
തന്തിരുവടിയോടു പിരിയുകി –
ല്ല,ന്തരിക്ഷവുമൂഴിവാനങ്ങളും:
വജ്രഭൃത്താമിവന്റെ ബലത്താൽത്താ –
നുജ്ജ്വലിപ്പൂ, കരുത്തു വരുത്തുവാൻ!24
മുന്നിറുത്തിനാരല്ലോ, രണത്തിങ്ക –
ലിന്ദ്ര, ദേവപ്പരിഷകളങ്ങയെ;
എന്നതോടേ വഹിയ്ക്കയായ,ങ്ങയെ –
സ്സുന്ദരങ്ങളാം രണ്ടു തുരംഗങ്ങൾ!25
കൊന്നുവല്ലോ, ജലങ്ങളെ രോധിച്ചു—
നിന്ന വൃത്രനെ വജ്രിൻ, ബലേന നീ;
എന്നതോടേ വഹിയ്ക്കുയായ,ങ്ങയെ—
സ്സുന്ദരങ്ങളാം രണ്ടു തുരംഗങ്ങൾ!26
താവകനായ വിഷ്ണു ബലത്താലേ
മൂവിടങ്ങള്ളന്നുവല്ലോ, സമം;
എന്നതോടേ വഹിയ്ക്കയാ,യങ്ങയെ –
സ്സുന്ദരങ്ങളാം രണ്ടു തുരംഗങ്ങൾ!27
എന്നുമെന്നും വളർന്നുവല്ലോ,തവ
സുന്ദരങ്ങളാം രണ്ടു തുരംഗങ്ങൾ;
എന്നതോടേ സമസ്തഭുനവും
സന്നിയന്ത്രിതമായ്ത്തീർന്നിത,ങ്ങയാൽ!28
ഇന്ദ്ര, നിന്നുടെയാൾക്കാർ മരുത്തുക്കൾ
സന്നിയന്ത്രിച്ചുവല്ലോ, ഭവാന്നായി;
എന്നതോടേ സമസ്തഭുവനവും
സന്നിയന്ത്രിതമായ്ത്തീർന്നിത,ങ്ങയാൽ!29
നിർമ്മലനായ് വിളങ്ങുമസ്സൂര്യനെ –
യംബരത്തിൽ നിറുത്തിയല്ലോ,ഭവാൻ;
എന്നതോടേ സമസ്തഭുവനവും
സന്നിയന്ത്രിതമായ്ത്തീർന്ന,ങ്ങയാൽ!30
അധ്വരത്തിങ്കലിന്ദ്ര, ഭവാന്നിതാ,
മുത്തുതകുന്ന ശോഭനസ്ത്രോത്തെ
ഭക്തിപൂർവ്വമയയ്ക്കുന്നു, മേധാവി,
നൽസ്ഥലത്തെയ്ക്കു ബന്ധുവെപ്പോലവേ!31
അധ്വരത്തിൽദ്ധരണിമധ്യേ മഖ –
വസ്തുവെക്കറക്കുന്നിടത്താളുകൾ
ഒത്തുകൂടിപ്പുകഴ്ത്തുന്നതുണ്ടല്ലോ,
തദ്ദ്യുതിയെ പ്രഹർഷപ്പെടുത്തുവാൻ:32
നല്ല വീര്യത്തെ, നല്ല ഹയങ്ങളെ,
നല്ല ഗോക്കളെ നല്കുകെ,ങ്ങൾക്കു നീ;
അത്ര മുല്പാടറിയിയ്ക്കയാണു് ഞാ, –
നധ്വരത്തിലെ ഹോതാവുപോലിന്ദ്ര!33
കുറിപ്പുകൾ: സൂക്തം 12.

[1] കർമ്മവിശാരദം – വൃത്രവധാദികളിൽ സമർത്ഥമാകുന്നു. തിന്മനെ – രാക്ഷസാദിയെ. അതിനോടു് – ആ മദത്തോടു്. ഇരക്കുന്നു – ഞങ്ങളെ രക്ഷിപ്പാൻ.

[2] ദശഗ്വപദം മുൻപു വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുണ്ടു്. അധ്രിഗു – അംഗിരസ്സുകളിലൊരാൾ. അംബുരാശി = സമുദ്രം; സമുദ്രത്തെ രക്ഷിച്ചതു്, അടുത്ത ഋക്കിൽ വിവരിയ്ക്കും. ആത്തകാന്തിയാംമാറു – നഷ്ടമായ പ്രകാശം വീണ്ടുകിട്ടത്തക്കവണ്ണം. അതിനോടു് – ആ മദത്തോടു്.

[3] പെരുംനീർകളേ – വമ്പിച്ച വർഷോദകങ്ങളെ. യജ്ഞാധ്വസംപ്രാപ്തി നോക്കി – യജ്ഞമാർഗ്ഗപ്രാപ്തിയുദ്ദേശിച്ചു്.

[4] അപ്പൊഴേ – ഈ സ്തോത്രംകൊണ്ടു സ്തുതിയ്ക്കപ്പെടുമ്പോൾത്തന്നെ. കൊണ്ടുചെന്നിടും—ഞങ്ങളെ പ്രാർത്ഥിതസിദ്ധിയിലെത്തിയ്ക്കും.

[5] ചന്ദ്രോദയത്തിൽ വാരിധിപോലെ വേലിയേറും – അങ്ങയുടെ ഗൂണാധിക്യത്താൽ ക്രമേണ വിശലമായിത്തീരുന്ന. കൊണ്ടുവന്നിടും – ഞങ്ങൾക്കു ശ്രേയസ്സുകളെ കൊണ്ടുവരും.

[6] വിദൂരത്തുനിന്നു – സ്വർഗ്ഗത്തിൽ നിന്നു്. ഏകിനാനോ – ധനങ്ങൾ തന്നുവോ. സുഹൃത്ത്വം = സഖ്യം. മഴയ്ക്കൊപ്പമായ്പ്പെരുപ്പിച്ച് – ഞങ്ങളുടെ ധനം, മഴപോലെ വർദ്ധിപ്പിച്ചു്.

[7] പരോക്ഷവാക്യം: ലഭ്യമെത്തിച്ചു – കിട്ടേണ്ടുന്ന നന്മ കിട്ടിച്ചു. ഇവൻ – ഇന്ദ്രൻ. കലിശം = വജ്രം. ഭാനു = സൂര്യൻ.

[8] കൂറ്റരെ – അസുരന്മാരെ. നിഷ്പ്രാണരക്കി – കൊന്നു. ആയതമായി – നീണ്ടു, പെരുകി.

[9] ഇന്ദ്രൻ – സൂര്യാത്മാവായ ഇന്ദ്രൻ. ഇട്ടുകീഴമർപ്പോൻ – ശത്രുക്കളെ.

[10] പ്രത്യക്ഷവാക്യം. കാലയോഗ്യക്രതു = തക്കകാലത്തനുഷ്ഠിയ്ക്കുന്ന യജ്ഞം. സംഭൃതാർച്ചനമാമിതു – സപര്യയോടുകൂടിയ സ്തവം. അൻപിയറ്റും – അങ്ങയ്ക്കു പ്രീതിയുളവാക്കും. അളക്കുക – അങ്ങയുടെ ഗുണങ്ങളെ പരിച്ഛേദിയ്ക്കുക.

[11] അധ്വരദീക്ഷിതൻ = യാഗദീക്ഷകൊണ്ടവൻ. നീർ – സോമരസം. അളക്ക – ഇന്ദ്രന്റെ ഗുണഗുണത്തെ പരിച്ഛേദിയ്ക്കുക.

[12] ഇഷ്ടൻ – സ്തോതാവ് നല്കുവോൻ – ധനം. നീർ പിഴിയുന്നവന്റെ യഭിമുഖച്ചൊൽപൊലെ – യഷ്ടാവിന്റെ അഭിമുഖസ്തുതി ഇന്ദ്രന്റെ ഗുണബാഹുല്യത്താൽ വിശാലമായിത്തീരുന്നതുപോലെ. ഇന്ദ്രൻ സോമം നുകരുവാൻ, ധാരാളം കുടിപ്പാൻ, മൈത്തടി (വണ്ണം) പൂണ്ടു. അളക്ക – ഇന്ദ്രന്റെ മഹാത്ത്വത്തെ പരിച്ഛേയ്ക്കുക.

[13] അത്തിരുവായിൽ – ഇന്ദ്രന്റെ വായിൽ. വീഴ്ത്തുക = പകരുക. മഖദ്രവ്യം = യജ്ഞപദാർത്ഥം, ഹവിസ്സ്.

[14] ദീപ്തി = കാന്തി. താൻതാൻ – പരാപേക്ഷകൂടാതെ. തീർത്തുകൊണ്ടാൾ = നിർമ്മിച്ചാൾ. അദിതി – ഇന്ദ്രമാതാവു്. അവനാർത്ഥം = രക്ഷയ്ക്കു്.

[15] പ്രത്യക്ഷോക്തി: വാഴ്ത്തിനാർ – അങ്ങയെ. ആവഹിയ്ക്ക = കൊണ്ടുവരട്ടെ. ബഹുവ്രതർ – ബഹുവിധകർമ്മാക്കളായ രണ്ടു ഹരികൾ.

[16] വിഷ്ണു ചെന്നിടത്തോ – സോമപാനത്തിന്നു വിഷ്ണുചെന്നിട്ടുള്ള അന്യയാഗത്തിലോ. ജലനന്ദനൻ – ജലത്തിൽനിന്നു ജനിച്ചവൻ. ത്രിതൻ – ഒരു രാജർഷി. ആ മരുത്തുക്കളൊത്തോ – മരുത്തുക്കൾ എത്തിച്ചേർന്ന മറ്റൊരു യാഗത്തിലോ. സോമം കുടിയ്ക്കുകയായിരിയ്ക്കാം. എങ്കിലും, ഇന്നീരാൽ – ഞങ്ങളുടെ സോമരസത്താൽ – മത്താടുക.

[17] ദൂരത്തിൽ – അകലത്തെങ്ങാനും. ഉല്ലസിയ്ക്കുക = ആഹ്ലാദിയ്ക്കുക.

[18] നന്ദി – പ്രീതി. തദുക്ഥത്തിൽ – ആ യഷ്ടാവിന്റെ ശസ്ത്രസ്തോത്രം കേട്ട്.

[19] ഋത്വിഗ്യജമാനരോടു്: യുഷ്മദ്രക്ഷയ്ക്കു – നിങ്ങളുടെ രക്ഷയ്ക്കു. ദേവൻ – ഇന്ദ്രൻ. ഇന്ദ്രൻ നാനാരൂപനായി ഒരേ സമയത്തു് അനേകയജ്ഞങ്ങളിൽ സന്നിഹിതനാകും; അതുകൊണ്ടാണു്, ദേവശബ്ദത്തെയും, ഇന്ദ്രശബ്ദത്തെയും ഇരട്ടിപ്പിച്ചിരിയ്ക്കുന്നതു് ഉൽസ്തുതിപ്പു – ഉറക്കെ സ്തുതിയ്ക്കുന്നു. മന്ദിയാതെ – ശീഘ്രം. അവ – എന്റെ സ്തുതികൾ. മഖാർഹൻ – യഷ്ടവ്യനായ ഇന്ദ്രൻ.

[20] തൂമുഖങ്ങൾ – സ്വച്ഛഹവിസ്സുകൾ. മഖപ്രാപ്യൻ = യജ്ഞങ്ങൾകൊണ്ടു പ്രാപിയ്ക്കപ്പെടേണ്ടവൻ. സോമാതിപായി = സോമം അതീവ കുടിയ്ക്കുന്നവൻ. ഉന്നതിപ്പെടുത്തുന്നൂ – സ്തോതാക്കൾ വളർത്തുന്നു. അവ സ്തുതികൾ.

[21] അവന്റെ (ഇന്ദ്രന്റെ) കൊണ്ടുവരൽ, ധനാനയനം, അത്യുദാരം, മഹത്താകുന്നു. കീർത്തിയും എത്രയെന്നതില്ലാത്തതാണു്, അതിവിശാലമാണു്. അവ – കൊണ്ടുവരലും, കീർത്തിയും. ഹവ്യദാതാവിന്നായ് – യജമാനന്നു നല്കാൻ, യജമാനന്നു സർവ്വസമ്പത്തും നല്കന്നു എന്നർത്ഥം.

[22] മൊഴികൾ – സ്തോത്രരൂപവാക്കുകൾ. ഉന്നരും – വൃത്രവധത്തിന്നു പര്യാപ്തം.

[23] കേൾപ്പോനെ – ഇന്ദ്രനെ. തുംഗത – മഹത്ത്വം.

[24] ഉജ്ജ്വലിപ്പൂ – ജഗത്തൊക്കയും.

[25] രണ്ടു തുരംഗങ്ങൾ – ഹരികൾ.

[27] താവകൻ = ഭവദീയൻ, ഭവാന്റെ ഭ്രാതാവു്. മൂവിടങ്ങൾ – മൂന്നു സ്ഥാനങ്ങൾ, ലോകങ്ങൾ. സമം = ഒപ്പം.

[28] സന്നിയന്ത്രിതം – അടക്കിനിർത്തപ്പെട്ടതു്.

[31] മുത്തുതകുന്ന – തുഷ്ടിപ്രദമായ. ഭക്തിപൂർവ്വം – പരിചരണങ്ങളോടേ. ഒരു ബന്ധുവിനെ നല്ല പ്രദേശത്തെയ്ക്കയയ്ക്കുന്നതുപോലെ.

[32] ധരണിമധ്യേ – വേദിയിൽ. മഖവസ്തുവെ കറക്കുന്നിടത്തു് – സോമം പിഴിയുന്നേടത്തു്. തദ്ദ്യുതിയെ – ഇന്ദ്രന്റെ തേജസ്സിനെ.

[33] മുല്പാടറിയിയ്ക്കയാണ് – അന്യരുടെ സ്തോത്രത്തെക്കാൾ മുമ്പേ ഞങ്ങളുടെ സ്തോത്രം കേൾപ്പിയ്ക്കയാണു് പൂർവാർദ്ധവാക്യത്തിന്റെ ആദിയിൽ, അതിനാൽ എന്നധ്യാഹരിയ്ക്കണം.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.