images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 13.

കണ്വഗോത്രൻ നാരദൻ ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

സോമം പിഴിഞ്ഞാലു,കേഥഷ്ടി
തൂമപ്പെടുത്തിയ്ക്കു,മിന്ദ്രൻ,
വർദ്ധകമാം ബലം കിട്ടാൻ:
അത്ര മഹാനാണല്ലോ, താൻ!1
വാനവർതൻ പൃഥുവ്യോമ –
സ്ഥാനേ വാണു വളർത്തുവോൻ,
സൽപ്പേരുറ്റോ,നവസാനി –
പ്പിപ്പോൻ, തണ്ണീർ വെന്നോന,വൻ!2
പോരിൽ നേടാൻ വിളിപ്പ,നാ
സ്സാരവാനാമിന്ദ്രനെ ഞാൻ:
ചാരേ സുഖം നല്കെ,ങ്ങൾക്കു;
പാരിപ്പിയ്ക്ക, സഖാവായ് നീ!3
ഇന്ദ്ര, ഭുവാന്നിതാ,പിഴി –
യുന്നവന്റെ ദാനം ചെല്വ
ഇമ്മേഖത്തിൻ പുരാനാം നീ
സമ്മോദിയ്ക്കൂ, സ്തുതിസേവ്യ!4
ഇന്ദ്ര, ഞങ്ങൾ പിഴിഞ്ഞർത്ഥി –
യ്ക്കുന്നതെങ്ങൾക്കേകേണമേ:
ചിത്രം, സർവസംസാധകം
സ്വത്തെങ്ങൾക്കാനയിയ്ക്ക,നീ!5
കണ്ട സൂരി കെല്പേറുമാ –
റുണ്ടാക്കിയ നുതി നിന്നെ
സംപ്രാപിച്ചാൽ മുളയ്ക്കുമേ,
കൊമ്പുകൾപോലവേ നിങ്കൽ!6
ചൊൽ തോന്നിയ്ക്കൂ, മുന്നെപ്പോലെ;
സ്തോതാവിന്റെ വിളി കേൾക്കൂ;
മത്തിൽ മത്തിൽകൊണ്ടുവരും,
ശസ്തകർമ്മാവിനു ഭവാൻ!7
ഇന്നുതിയാൽച്ചൊല്ലപ്പെടും
സ്വർന്നാഥന്റെ സൂനൃതങ്ങൾ
തത്തിക്കളിയ്ക്കുമേ, താന്നേ –
ടത്തൂടേ പോം നീർകൾ പോലെ!8
ഏകൻ, വശി, നരർക്കീശ –
നെന്നേവനെ രക്ഷൈഷികൾ
പാടിവാഴ്ത്തുന്നുവോ;വിള –
യാടുകാ, നീ സോമനീരാൽ!9
ഹവ്യദന്റെ ഗൃഹത്തിൽപ്പോ –
മവ്യഥങ്ങൾ രണ്ടശ്വങ്ങൾ
ഏവന്നുള്ളു, വിളിപ്പെട്ടു –
ള്ളാ വിജ്ഞാനെ സ്തുതിയ്ക്ക,നീ!10
നൈമെയ്യുമായ്പ്പായുമശ്വ –
സ്തോമത്താൽ നീയധ്വാരത്തിൽ
വെമ്പി വരിക;-ങ്ങയ്ക്കുതു
വൻഫലോൽക്ക, സുഖമല്ലോ!11
സൽപതേ, കെല്പാളുമിന്ദ്ര,
സസ്തരിൽച്ചേർക്ക, ധനം,
സൂരികളിലക്ഷയമാം
ദൂരവ്യാപിയശസ്സുമേ!12
നിന്നെ വിളിയ്ക്കുന്നേന,ർക്കൻ –
തന്നുദിപ്പുലു,ച്ചയ്ക്കും ഞാൻ:
നന്ദിച്ച,ശ്വങ്ങളിലൂടെ
വന്നെത്തുകെ,ങ്ങളിലിന്ദ്ര!13
എത്തുകുട,നോടുകുടൻ:
മത്തേല്ക്കു, പാൽ ചേർത്ത നീരാൽ,
പൂർവതന്തു പരത്തുക,
പൂർത്തിയെനിയ്ക്കുണ്ടാകാൻ നീ!14
ദൂരത്താകാം, ശക്ര, ഭവാൻ;
ചാരത്താകാം, വൃത്രവൈരിൻ;
അംബുധിയിലാകാ; – മെന്നാ –
ലന്നഭുക്കായ്ക്കാപ്പാൻ, നീതാൻ!15
ഇന്ദ്രനെ വായ്പിയ്ക്കൂ, സ്മദ്വാ –
ക്കി,ന്ദ്രനെസ്സോമത്തിൽനീരും;
ഇന്ദ്രങ്കലേ, ഹവിസ്സൊരു –
ക്കുന്ന നാട്ടർ വിളയാടീ!16
ആയിന്ദ്രനെത്തന്നെ,രക്ഷ –
യ്ക്കായിപ്പൂർണ്ണാഹുതികളാൽ
കൈവളുർപ്പൂ, മേധാവികൾ;
ഭുവുമെല്ലാം കൊമ്പുപോലെ!17
ജീവനാകുമാരസ്സുരർ
മൂവഹസ്സിൽ യാജ്യനാക്കീ;
വർദ്ധിപ്പിയ്ക്കുക, സ്മദ്വാക്കാ
നിത്യവർദ്ധകനെത്തന്നേ!18
സ്തോതാവങ്ങയ്ക്കുക്ഥം യോജി –
ച്ചോതുന്നതുകൊണ്ടല്ലോ, കാലേ;
അദ്ഭുതൻ, പാവനൻ, ശുദ്ധ, –
നദ്ദേഹമെന്നുരചെയ്വൂ!19
ആ മരുദ്ബലമേ, പ്രതാ –
ധാമങ്ങളിൽപ്പുലരുന്നു:
അത്ര പുകഴ്ത്തുന്നുണ്ടല്ലോ,
ശസ്ത്രജ്ഞാനന്മാരിതിനെ!20
കൈക്കൊള്ളാമെൻസഖ്യമെങ്കിൽ,
നേർക്കുണ്ണുകി,യന്നം ഭവാൻ:
എന്നാൽക്കടന്നീടുമല്ലോ,
ദുർന്നയരെയെല്ലാമെങ്ങൾ!21
എന്നതീവ സുഖിതനാ, –
മിന്ദ്ര, നിന്നെ സ്തുതിപ്പവൻ?
എന്ന,ശ്വഗോസ്വത്തെങ്ങൾക്കു
തന്നീടും, നീ നുതിസേവിൻ!22
വാഴ്ത്തപ്പെട്ട വൃഷാശ്വങ്ങൾ
വാർദ്ധകം വരാത്ത നിൻ തേർ
എത്തിയ്ക്കുമേ: ഞങ്ങൾ തുലോം
മത്താളും നിന്നോടർത്ഥിപ്പൂ.23
പ്രത്നപൂർണ്ണാഹുതിചെയ്ത, –
പ്രഷ്ഠനോടർത്ഥിപ്പൂ ഞങ്ങൾ:
കൊണ്ടാടും ദർഭയിൽ വാണു
രണ്ടുമുൺക, പുരുസ്തുതൻ!24
വർദ്ധിയ്ക്ക, നീയൃഷികൃത –
സ്തുത്യുക്തിയാൽപ്പുരുസ്തുത;
ഇങ്ങോട്ടുതിർക്കയുംചെയ്യു –
കെ,ങ്ങൾക്കു ധാരളമന്നം!25
ഏവം സ്തുതിപ്പോനു രക്ഷി –
താവു, നീതാനിന്ദ്ര, വജ്രിൻ:
അധ്വരാൽ നേടുവൻ, ഞാനും
സ്തുത്യവാപ്യം ത്വൽപ്രസാദം!26
കൂടെത്തർപ്പിയ്ക്കേണ്ടും ധന –
പ്രൗഢരാമാ ഹരികളെ
നന്നായ്പ്പൂട്ടി വരികി,ങ്ങോ –
ട്ടിന്ദ്ര, സോമം കുടിപ്പാൻ നീ!27
നേരേ പോന്നു സവനത്തിൻ –
ച്ചേരട്ടേ,നിൻ മരുത്തുക്കൾ;
രുദ്രപുത്രസമേതരാ –
മദ്ദിവ്യരുമന്നത്തിന്നായ്!28
ഇന്ദ്രന്റെയാളുകളാമി-
സ്വർന്നിവാസർ നിഹന്താക്കൾ
യജ്ഞവേദിയണയുന്നു,
വിജ്ഞാനം മേ വരുമാറായ്!29
ശാലയിങ്കൽ യാഗം തുട –
ർന്നാല,വിടുന്നാ യജ്ഞത്തെ
നോക്കിനടത്തുമേ,ക്രമാൽ
ദീർഘമായ ഫലത്തിന്നായ്!30
വർഷി,യീ നിൻതൃത്തേരിന്ദ്ര;
വർഷികളാ, നിൻഹരികൾ;
വർഷി, ഭവാൻ; ശതക്രതോ,
വർഷിതന്നേ, വിളിയ്ക്കലും!31
വർഷി,യമ്മി; വർഷി, മദം;
വർഷി,യീപ്പിഴിഞ്ഞ സോമം;
വർഷി, ഭവാനെത്തും യജ്ഞം;
വർഷിതന്നെ, വിളിയ്ക്കലും!32
വർഷി നിന്നെ വിളിയ്ക്കുന്നേൻ,
വർഷിയാം ഞാൻ ബഹുസ്തുത്യാ:
വജ്രിൻ, സ്തുതി, കേൾക്കുമല്ലോ,
വർഷി,യാഹ്വാതവ്യൻ ഭവാൻ!33
കുറിപ്പുകൾ: സൂക്തം 13.

[1] ഉക്ഥേഷ്ടി – ഉക്ഥമെന്ന യജ്ഞം. തൂമപ്പെടുത്തിയ്ക്കും – യഷ്ടാവിനെക്കൊണ്ടു പരിശുദ്ധമാക്കിയ്ക്കും. എന്തിന്? വർദ്ധകമായ ബലം കിട്ടാൻ. താൻ – ഇന്ദ്രൻ.

[2] പൃഥുവ്യോമസ്ഥാനേ – വിശാലമായ ആകാശസ്ഥാനത്തു്, സ്വർഗ്ഗത്തിൽ. വളർത്തുവോൻ – യഷ്ടാക്കളെ. അവസാനിപ്പിപ്പോൻ – തുടങ്ങിയ കർമ്മത്തെ വഴിപോലെ മുഴുപ്പിയ്ക്കുന്നവൻ. തണ്ണീർ വെന്നോൻ – വൃത്രാദികളെ വധിച്ചു, ജലം സ്വായത്തമാക്കിയവൻ.

[3] നേടാൻ – ശത്രുസംഹാരബലം ലഭിപ്പാൻ. സാരവാൻ = ബലവാൻ. ഉത്തരാർദ്ധം പ്രത്യക്ഷകഥനം: ചാരേ – സമീപസ്ഥനായി. പാരിപ്പിയ്ക്കു – ഞങ്ങളെ വളർത്തുക.

[4] ദാനം – സോമാഹുതി. ചെൽവൂ – ആഹവനീയസ്ഥാനത്തെയ്ക്കു ചെല്ലുന്നു. സമ്മോദിയ്ക്കൂ – സോമംകുടിച്ചു തൃപ്തിപൂണ്ടാലും.

[5] പൂർവ്വാർദ്ധത്തിന്റെ വിവരണമാണു്, ഉത്തരാർദ്ധം: ചിത്രം = പൂജനീയം.

[6] കണ്ട – ശരിയ്ക്കു സങ്കല്പിച്ച. സൂരി – സ്തോതാവു്. കെല്പേറുമാറ് – ഭവാന്നു ബലം വർദ്ധിയ്ക്കത്തക്കവണ്ണം. സ്തുത്യങ്ങളായ ഗുണങ്ങളെല്ലാം, ഒരു വൃക്ഷത്തിന്മേൽ വളരെ കൊമ്പുകൾപോലെ, നിങ്കൽ മുളയ്ക്കും; സ്തുതിമൂലം ഭവാന്നു ഗുണങ്ങൾ പൊന്തിപ്പൊന്തി വരും.

[7] ചൊൽ – സ്തുതി; സ്തുതിപ്പാൻ വേണ്ടുന്ന പദങ്ങൾ. മത്തിൽ മത്തിൽ – സോമപാനത്താൽ ലഹരിപിടിയ്ക്കുമ്പോളൊക്കെ, ഭവാൻ ശസ്തകർമ്മാവിന്നു, ശോഭനകർമ്മാവായ യജമാനന്ന്, അപേക്ഷിതഫലം കൊണ്ടുവരും.

[8] ചൊല്ലപ്പെടും – പ്രതിപാദിയ്ക്കുപ്പെടുന്ന. സ്വർന്നാഥന്റെ – ഇന്ദ്രനെക്കുറിച്ചുള്ള. സൂനൃതങ്ങൾ = പ്രിയസത്യവചനങ്ങൾ. താന്നേടത്തൂടെ (നിമ്നോന്നതമാർഗ്ഗത്തിലൂടെ) പോകുന്ന വെള്ളം പൊന്തിയും താന്നും നൃത്തംവെയ്ക്കുമല്ലോ; അതുപോലെ തത്തിക്കളിയ്ക്കം, ഇന്ദ്രസ്തുതികൾ.

[9] ഏകൻ = മുഖ്യൻ. വശി = വശത്താക്കുന്നവൻ. രക്ഷൈഷികൾ = രക്ഷതേടുന്നവർ.

[10] സ്തോതാവിനോടു്: അവ്യഥങ്ങൾ – ശത്രുക്കളുടെ കേറ്റത്തിൽ ക്ഷീണിയ്ക്കാത്തവ. രണ്ടശ്വങ്ങൾ – ഹരികൾ. ആ വിജ്ഞനെ-ഇന്ദ്രനെ.

[11] പ്രത്യക്ഷോക്തി: നൈമെയ്യ് – സ്നിഗ്ദ്ധശരീരം. അശ്വസ്തോമം = കുതിരക്കൂട്ടം. അതു് – അധ്വരം. വൻഫലോൽക്ക = വലിയ ഫലത്തിൽ താൽപര്യമുള്ളവനേ. സുഖം – സുഖകരം.

[12] സസ്തവർ = സ്തവസഹിതർ, സ്തുതിയ്ക്കുന്നവർ. സൂരികൾ – സ്തോതാക്കൾ.

[14] നിർ – സോമരസം. പൂർവ്വതന്തു – പൂർവതന്തു – പൂർവ്വന്മാരാൽ വിരചിതമായ തന്തു, യത്നം. തന്തുവിന്നു് നൂലെന്നും അർത്ഥമുണ്ടു്; അതു പരത്തുക – നെയ്യുക.

[15] അംബുധി = സമുദ്രം, അല്ലെങ്കിൽ അന്തരിക്ഷം. എന്നാൽ – എവിടെയായാലും. അന്നഭുക്കായ് – സോമം ഭുജിച്ചു്.

[16] അസ്മദ്വാക്കു് – നമ്മുടെ സ്തുതി.

[17] ഒരു വൃക്ഷത്തെ കൊമ്പുകളെപ്രകാരമോ, അപ്രകാരം ഭൂവുമെല്ലാം (സർവ്വലോകങ്ങളും) അധീനങ്ങളായി വർത്തിച്ചു്, ഇന്ദ്രനെ കൈവളർത്തുന്നു.

[18] ജീവൻ – പ്രാണൻപോലെ പ്രിയതരൻ. മൂവഹസ്സ് – മൂന്നാഭിപ്ലവികദിനങ്ങൾ. അസ്മദ്വാക്കു് – നമ്മുടെ സ്തുതി. ആ നിത്യവർദ്ധകനെ – സ്തോതാക്കളെ സദാ വളർത്തുന്ന ഇന്ദ്രനെ.

[19] പ്രത്യക്ഷോക്തി: യോജിച്ച് അനുകൂലകർമ്മാവായി. കാലേ – ഓരോ ഋതുവിലും. ഉത്തരാർത്ഥം പരോക്ഷം: അദ്ദേഹം ഇന്ദ്രൻ. ഉരചെയ്വൂ – സ്തോതാക്കൾ.

[20] പ്രത്നധാമങ്ങൾ – ചിരന്തനങ്ങളായ പൃഥിവ്യാദിസ്ഥാനങ്ങൾ. പുലരുന്നു – വസിയ്ക്കുന്നു. ശസ്ത്രജ്ഞാനന്മാർ = വിശിഷ്ടവിജ്ഞാനന്മാർ. ഇതിനെ – മരുദ്ബലത്തെ.

[21] പ്രത്യക്ഷോക്തി: ഈയന്നം – സോമം. എന്നാൽ – ഭവാൻ സോമമുണ്ടാൽ, ഭവാന്റെ പ്രസാദത്താൽ. കടന്നിടും – പുഴ കടക്കുന്നതുപോലെ. ദുർന്നയർ – ദ്രോഹികൾ.

[22] നുതിസേവിൻ – സ്തുതികൾ സ്വീകരിയ്ക്കുന്നവനേ.

[23] വൃഷാശ്വങ്ങൾ – അഭീഷ്ടവർഷികളായ ഹരികൾ. വാർദ്ധകം വരാത്ത – നിർജ്ജരനായ. എത്തിയ്ക്കുമേ – ഞങ്ങളുടെ അടുക്കൽ. അർത്ഥിപ്പൂ – ധനം.

[24] പ്രത്നം – പണ്ടേ ഉള്ളതു്. പ്രഷ്ഠൻ = ശ്രേഷ്ഠൻ. രണ്ടും – സോമവും, പുരോഡാശാദിയും.

[25] ഋഷികൃതസ്തുത്യുക്തി = ഋഷിമാരാൽ രചിയ്ക്കപ്പെട്ട സ്തുതി.

[26] അധ്വരാൽ = യജ്ഞത്താൽ. സ്തുത്യവാപ്യം = സ്തുതികൊണ്ടു നേടേണ്ടതു്.

[27] കൂടെ – ഭവാനോടൊന്നിച്ച് ധനപ്രൗഢർ – ധാരാളം ധനമുള്ളവ. പൂട്ടി – തേർമുന്നിൽ ബന്ധിച്ചു്.

[28] നിൻ – ഭവാന്റെ ആൾക്കാരായ. ദിവ്യർ – ദേവകൾ. അന്നത്തിന്നായ് – ഹവിസ്സുണ്ണാൻ.

[29] സ്വർന്നിവാസർ = സ്വർഗ്ഗത്തിൽ വസിയ്ക്കുന്നവർ. നിഹന്താക്കൾ – ശത്രുക്കളെ കൊല്ലുന്നവർ.

[30] അവിടുന്നു് – ഇന്ദ്രൻ.

[31] വർഷി – അഭീഷ്ടങ്ങളെ വർഷിയ്ക്കരുതു്. വിളിയ്ക്കലും വർഷിതന്നെ – അങ്ങയെ വിളിച്ചവർക്കു് അഭീഷ്ടങ്ങൾ പെയ്തുകിട്ടും.

[32] അമ്മി – സോമലത ചതയ്ക്കുന്ന.

[33] വർഷി നിന്നെ – അഭീഷ്ടങ്ങളെ വർഷിയ്ക്കുന്നവനായ നിന്നെ. വർഷിയാം – ഹവിസ്സുകളെ വർഷിയ്ക്കുന്ന. ബഹുസ്തുത്യാ – ബർഹുവിധസ്തുതികൊണ്ടു്.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.