images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 24.

വിശ്വമനസ്സ് ഋഷി; ഉണ്ണിക്കും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

തോഴന്മാരേ, സ്തവം ചൊല്ക,
കീഴമർത്തുമിന്ദ്രന്നായ് നാം:
വാഴ്ത്താം നിങ്ങൾക്കായ് ഞാൻതന്നേ
വൻനേതാവാം വജ്രവാനെ.1
വൃത്രവധാൽ ഖ്യാതനല്ലോ,
വൃത്രഘ്നനെന്നോജസ്വി നീ;
ശൂര, ധനവാനെക്കാളു –
മേറെദ്ധനം നല്കുന്നു, നീ!2
ചിത്രാന്നാഢ്യം ധനമെങ്ങൾ –
ക്കെത്തിച്ചാലും, സ്തുതൻ ഭവാൻ:
പ്രസ്ഥാനത്തിൽത്താനോടിപ്പോൻ,
സ്വത്തേകുവോൻ, ഹര്യശ്വ, നീ!3
ഓമന്മുതൽ തൂറന്നാലും,
നീ മനുഷ്യർക്കിന്ദ്ര, ധൃഷ്ണോ;
തന്നാലും, കൂസാതെങ്ങൾക്കു
നന്നായ് വാഴ്ത്തപ്പെടും ഭവാൻ!4
നിന്നിടംകൈ തടുക്കില്ല,
മുന്നണിക്കാർ വലംകയ്യും;
ഇല്ല, ഗോമാർഗ്ഗണങ്ങളിൽ –
സ്സൊല്ലക്കാരും ഹരിഹയ!5
വാക്കോടെത്തുന്നേൻ, ഞാൻ നിങ്കൽ, –
ഗ്ഗോക്കളൊത്താലയിൽപ്പോലേ:
പൂരിപ്പിയ്ക്ക, വജ്രിൻ, ഭവാൻ
സൂരിതന്നാശയും ഹൃത്തും!6
വിശ്വമനസ്സാമെന്റേതിൽ –
സ്സശ്രദ്ധനാകെ,ല്ലാറ്റിലും
വൃത്രഘാതിതമ, ഭവാൻ
ശക്ത വാസോ, വൻനേതാവേ!7
വൃത്രഘാതിൻ, പുരുഹൂത,
ലബ്ധമാകെ,ങ്ങൾക്കു ശൂര,
സിദ്ധികരം, കാമ്യാം, പുതു –
പുത്തനാമിബ്ഭവദ്ധനം!8
ദുർന്നിവാരമല്ലോ, നിൻകെ –
ല്പിന്ദ്ര, നൃത്തംവെപ്പിപ്പോനേ;
ഹവ്യദന്നു കൊടുപ്പതു –
മവ്യഥമേ, പുരുഹൂത!9
ഉന്നതാന്മൻ, കുടിയ്ക്ക, നീ
വൻനേതാവേ, സംസിദ്ധിയ്ക്കായ്;
കെല്പുറ്റതും പിളർക്ക, നീ
സ്വപ്രാപ്തിയ്ക്കു മഘവാവേ!10
അന്യന്മാരിലായിരുന്നു,
മുന്നമെങ്ങൾക്കാശവജ്രിൻ:
കാത്തുരക്ഷിച്ചേകുകെ,ങ്ങൾ
ക്കാത്ത്വദീയം മഘവൻ, നീ!11
നൃത്തമാടിപ്പവനേ,ക –
ണ്ടെത്തുന്നില്ലാ, ത്വദന്യനെ
സ്തുത്യാരാധ്യ, പുകൾ, ബലം,
വിത്ത,മന്നമിവയ്ക്കു ഞാൻ!12
ഇന്ദ്രന്നിന്ദു പിഴിയുവി: –
നിസ്സോമത്തേൻ നുകർന്നവൻ
അന്നാദികളയയ്ക്കുമേ,
തന്നുടെ മഹത്വത്താലേ!13
വാഴ്ത്തുന്നേൻ ഞാൻ, കരുത്തിട –
ചേർത്തരുളും ഹരീശനെ:
വ്യശ്വപുത്രൻ സ്തുതിപ്പതു
തൃച്ചെവിക്കൊൾകിഹ ഭവാൻ!14
മുന്നം പിറന്നിട്ടില്ലല്ലോ,
നിന്നെക്കാളൊരതിവീരൻ:
സ്വത്താലില്ലി,ല്ലടർപ്പോക്കാൽ,
സ്തുത്യതയാലില്ലൊരുത്തൻ!15
അധ്വര്യോ, നീ പിഴിഞ്ഞാലും
മത്തേറ്റമുണ്ടാക്കുംസോമം:
സംസ്കൃതനാകുന്നുണ്ടല്ലോ,
നിത്യവർദ്ധകനാം വീരൻ!16
ഇന്ദ്ര, ഹര്യാരൂഢ, പൂർവ –
രുന്നയിച്ച നിൻനുതിയെ
ഒന്നതിക്രമിയ്ക്കുല്ലാ,രും
നന്ദ്യത്താലോ, ബലത്താലോ!17
ശ്രദ്ധായുക്തക്രതുക്കളാൽ
വർദ്ധനീയനന്നപതി –
നിങ്ങളുടെയദ്ദേഹത്തെ
ഞങ്ങൾ കൊറ്റിന്നായ് വിളിയ്ക്കാം!18
മിത്രരേ, വരുവിൻ, വെക്കം:
സ്തുത്യൻ നേതാവിന്ദ്രനെ നാം
വാഴ്ത്തുക; മാറ്റാരെയെല്ലാം
താഴ്ത്തുമല്ലോ, തനിച്ചിവൻ!19
സ്തോത്രം വിലക്കാത്തവനായ്
സ്തോത്രേച്ഛുവാം തേജസ്വിയ്ക്കായ്
ഓതുവിൻ, തേൻനൈകളെക്കാൾ
സ്വാദുവായ സാധുവാക്യം!20
ഇല്ല,ളവു വീര്യങ്ങൾക്കു;
ദുർല്ലഭമിവന്റെ ധനം;
എല്ലാരെയുമാകെ മൂടു-
മല്ലോ ദാനം, വാനംപോലെ!21
വ്യശ്വൻപോലെ സ്തുതിയ്ക്ക, നീ
വശ്യനാം കെല്പുള്ളിന്ദ്രനെ:
സത്രവാന്നേകുമേ, നൽസ്വ –
ത്തദ്ദുർദ്ധർഷൻ തിരുവടി!22
മർത്ത്യരുടെ പത്താം പ്രാണ, –
നത്യഭിജ്ഞ,നനുനമ്യൻ –
സ്തുത്യനാമദ്ദേഹത്തെത്താ –
നദ്യ വാഴ്ത്തൂ. വൈയശ്വ, നീ!23
വജ്രവൻ, നീ ദ്രോഹികളേ,
വർജ്ജിപ്പാനറിവോനല്ലോ,
പക്ഷികളെപ്പകൽതോറും
പാറിയ്ക്കുവാൻ രവിപോലെ!24
എത്തിയ്ക്കുകാ, രക്ഷയിന്ദ്ര –
കർത്താവായ കുത്സന്നായ് നീ
കൊന്നുവല്ലോ, രണ്ടുവട്ടം;
തന്നാലു, മതരിന്ദമ!25
സ്തുത്യനാം നിന്നൊടുതാനി –
ന്നർത്ഥിപ്പൂ, സന്ന്യാസമെങ്ങൾ:
അസ്മദ്വൈരികളെയൊട്ടു –
ക്കർദ്ദിപ്പോൻ, നീയരിന്ദമ!26
ആരിലേശാ, രക്ഷോബാധ; –
യാരയയ്ക്കു,മേഴാർകളിൽ;
ആ നീ ദാസവധായുധ –
മാനമിപ്പിച്ചാലും, ശ്രീമൻ!27
അർത്ഥികൾക്കു വരോ, നീ സ്വ –
ത്തർപ്പിച്ചല്ലോ, സുഷാമാർത്ഥം:
അന്നവതി, നീയും വ്യശ്വൻ –
തന്നുണ്ണിയ്ക്കു ശുഭധനേ!28
വന്നെത്തട്ടേ, സോമവാനാ –
മന്നൃപാത്മഭൂവിൽ ദാനം,
നൂറുമായിരവുമായി –
സ്ഫാരാന്നവും വൈയശ്വങ്കൽ!29
കൗതുകാൽ, ‘യഷ്ടാവെങ്ങെ’ന്നു
ചോദിപ്പോനോടുഷസ്സേ, നീ,
‘സേവിതനാ നിരോധകൻ
വാഴ്‌വൂ, ഗോമതിയി’ലെന്നാം!30
കുറിപ്പുകൾ: സൂക്തം 24.

[1] ഋത്വിക്കുകളോടു്: കീഴമർത്തും – ശത്രുക്കളെ.

[2] വൃത്രഘ്നനെന്നു ഖ്യാതനല്ലോ. ഒരു ധനികൻ കൊടുക്കുന്നതിലുമധികം ധനം ഭവാൻ സ്തോതാക്കൾക്കു നല്കാറുണ്ടു്.

[3] ചിത്രാന്നാഢ്യം = വിവിധാന്നസമൃദ്ധം. സ്തുതൻ – ഞങ്ങളാൽ സ്തുതിയ്ക്കപ്പെട്ടവൻ. പ്രസ്ഥാനത്തിൽത്താൻ – യുദ്ധത്തിനു പുറപ്പെടുമ്പോൾത്തന്നെ. ഓടിപ്പോൻ – ശത്രുക്കളെ ആട്ടിപ്പായിയ്ക്കുന്നവൻ.

[4] ഓമന്മുതൽ = പ്രിയപ്പെട്ട ധനം. മനുഷ്യർക്ക് – സ്തുതിയ്ക്കന്ന ഞങ്ങൾക്കു്. തന്നാലും – തുറക്കപ്പെട്ട, പ്രകാശിതമായ, ധനം.

[5] മുന്നണിക്കാർ, യുദ്ധത്തിൽ മുമ്പിൽ നിൽക്കുന്ന എതിരാളികൾ, അങ്ങയുടെ ഇടംകയ്യും തടുക്കില്ല; വലംകയ്യും തടുക്കില്ല. ഗോമാർഗ്ഗണങ്ങളിൽ – പണികളാൽ അപഹരിയ്ക്കപ്പെട്ട ഗോക്കളെ തിരഞ്ഞുപിടിയ്ക്കുന്നതിൽ. സൊല്ലക്കാരും, ഉപദ്രവിയ്ക്കുന്നവരും ഇല്ല. അങ്ങയെ തടയാനോ ഉപദ്രവിപ്പാനോ ശത്രുക്കൾ ശക്തരാകില്ല.

[6] വാക്ക് – സ്തുതികൾ. ഒരിടയൻ ഗോക്കളോടുകൂടി ആലയിൽ (തൊഴുത്തിൽ) എത്തുന്നതുപോലെ, ഞാൻ സ്തുതികളോടുകൂടി നിങ്കലെത്തുന്നു. ഭവാൻ സൂരിയുടെ (സ്തുതിയ്ക്കുന്ന എന്റെ) ആശയും ഹൃത്തും ധനാദിദാനത്താൻ പൂരിപ്പിച്ചാലും.

[7] എന്റേതിലെല്ലാറ്റിലും – എന്റെ സ്തുതിയിലെല്ലാം ഭവാൻ സശ്രദ്ധനായാലും. വൃത്രഘാതീതമ = ഏറ്റവും ശത്രുഹന്താവായുള്ളോവേ. ശക്ത = ബലിഷ്ഠ.

[8] പുതുപുത്തനാം, അതിനൂതനമായ ഈ ഭവദ്ധനം ഞങ്ങൾക്കു ലബ്ധമാക – കിട്ടുമാറാകട്ടെ.

[9] നൃത്തംവെപ്പിപ്പോനേ – ലോകത്തെ ചേഷ്ടിപ്പിയ്ക്കുന്നവനേ. ഭവാൻ ഹവ്യദന്നു (യജമാനന്നു) കൊടുപ്പതും, നല്കുന്ന ധനവും അവ്യഥം (ശത്രുബാധാരഹിതം)തന്നെയാകുന്നു.

[10] സംസിദ്ധിയ്ക്കായ് – ശത്രു സമ്പത്തടക്കാൻ കഴിവുണ്ടാകാൻ. സോമം കുടിച്ചാലും. കെല്പുറ്റതും – ഉറപ്പേറിയ ശത്രുനഗരംപോലും. സ്വപ്രാപ്തി = ധനലബ്ധി.

[11] അന്യദേവന്മാരിൽനിന്നു ഫലം കിട്ടില്ലെന്നു ഞങ്ങൾക്കിപ്പോൾ മനസ്സിലായി. അതിനാൽ, ആ ത്വദീയം, ശത്രുപുരവിദാരണലബ്ധമായ ഭവാന്റെ ധനം, എങ്ങൾക്കു് ഏകുക.

[12] സ്തുത്യാരാധ്യ = സ്തുതികൊണ്ടു് ആരാധിയ്ക്കപ്പെടേണ്ടവനേ. ഇവയ്ക്കു് – ഇവ തരാൻ.

[13] ഋത്വിക്കുകളോടു്: ഇന്ദു = സോമം.

[14] ഇടചേർത്തരുളും – മരുത്തുക്കളിൽ ചേർക്കുന്ന. ഹരീശൻ – പച്ചക്കുതിരകളുടെ ഉടമസ്ഥൻ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി.

[15] അടർപോക്കു് = യുദ്ധഗമനം.

[16] സംസ്തുതൻ = വഴിപോലെ സ്തുതിയ്ക്കപ്പെട്ടവൻ. വീരൻ – ഇന്ദ്രൻ.

[17] പൂർവർ – പണ്ടേത്തെ ഋഷിമാർ; ഇന്നേത്തെ ഋഷിമാരും എന്നു ചേർക്കണം. നന്ദ്യം = നന്ദനീയം,ധനം.

[18] നിങ്ങളുടെ – ഭവദീയനായ. അദ്ദേഹത്തെ – ഇന്ദ്രനെ. കൊറ്റിന്ന് – അന്നം കിട്ടാൻ.

[19] ഋത്വിക്കുകളോടു്: താഴ്ത്തും – കീഴമർത്തും.

[20] തേജസ്വി – ഇന്ദ്രൻ. സാധുവാക്യം – നല്ല സ്തോത്രം.

[21] ദുർല്ലഭം – അന്യർക്കു കിട്ടാവുന്നതല്ലാത്തതു്. ഇവന്റെ ദാനം സ്തോതാക്കളെല്ലാരെയും മൂടും. വാനംപോലെ – സർവാച്ഛാദകമാണല്ലോ, ആകാശം.

[22] തന്നോടുതന്നേ: വ്യശ്വൻ – എന്റെ അച്ഛൻ. വശ്യൻ സ്തോതാക്കൾക്കധീനൻ. സത്രവാൻ = യജമാനൻ.

[23] പത്താംപ്രാണൻ – മനുഷ്യദേഹങ്ങളിൽ ഒമ്പതു പ്രാണങ്ങളുണ്ടു്; പത്താം പ്രാണനാകുന്നു, ഇന്ദ്രൻ; മനുഷ്യർക്കു പ്രാണഭൂതൻ എന്നർത്ഥം. അനുനമ്യൻ = നമസ്കരണീയൻ. വൈയശ്വ = വ്യശ്വപുത്ര.

[24] പ്രത്യക്ഷോക്തി: സൂര്യനുദിച്ചാൽ പക്ഷികൾ കൂടു വിട്ടു പറന്നു തുടങ്ങുമല്ലോ; അതുപോലെ, ഭവാൻ നേരിട്ടാൽ ദ്രോഹികൾ അങ്ങിങ്ങ് പായും.

[25] ആ രക്ഷ എന്നതിനെ വിവരിയ്ക്കുന്നു: കർത്താവായ – യാഗമനുഷ്ഠിച്ച. രണ്ടുവട്ടം = രണ്ടുതവണ. അതു് – ആ രക്ഷ.

[26] സന്ന്യാസം – ശത്രുനിരസനം. അർദ്ദിപ്പോൻ – പീഡിപ്പിയ്ക്കുന്നവൻ, കീഴമർത്തുന്നവൻ.

[27] ഏഴാർകൾ = സപ്തനദികൾ. അയയ്ക്കും – വെള്ളം. ദാസവധായുധം – അസുരവധത്തിനുള്ള ആയുധം. ആനമിപ്പിയ്ക്കുക – താഴ്ത്തുക; ചാട്ടുക എന്നർത്ഥം. ശ്രീമൻ = ശ്രീ, സമ്പത്തു്, ഏറിയവനേ.

[28] വരു എന്ന രാജാവിന്റെ ദാനത്തെ സ്തുതിയ്ക്കുന്നവയാണു്, ഇതു മുതൽ മൂന്നൃക്കുകൾ. വരോ – വരുരാജാവേ. സൂഷാമാർത്ഥം – അച്ഛനായ സുഷാമാവിന്നു പുണ്യലോകം കിട്ടാൻ. അന്നവതി – ഹേ ഉഷസ്സേ. വ്യശ്വൻതന്നുണ്ണിയ്ക്കു – വിശ്വമനസ്സിന്നു്. സ്വത്തർപ്പിച്ചാലും എന്ന് എടുത്തു ചേർക്കണം.

[29] സോമവാൻ – യജമാനൻ. അന്നൃപാത്മാഭൂവ് – സുഷാമപുത്രൻ വരു. സ്ഫാരാന്നം – വളരെയന്നം. വൈയശ്വങ്കൽ – വ്യശ്വപുത്രനായ എങ്കൽ.

[30] കൗതുകാൽ – അറിയാൻവേണ്ടി. യഷ്ടാവു് എങ്ങെന്നു – യഷ്ടാവായ വരു എവിടെയാണെന്നു് ആരാനും ചോദിച്ചാൽ, ‘ആ നിരോധകൻ (ശത്രുരോധി) ഗോമതീതീരത്തു വാഴുന്നു’ എന്നാവും, നിന്റെ മറുപടി; വരുവിന്റെ വാസം ഗോമതിയുടെ തീരത്താണെന്നർത്ഥം. സേവിതൻ – ജനങ്ങളാൽ സേവിയ്ക്കപ്പെട്ടവൻ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.