images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 23.

വ്യശ്വപുത്രൻ വിശ്വമനസ്സ് ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

നീ പുകഴ്ത്തുകെ,തിർപ്പോനെ,
നീളെപ്പുക പാറിപ്പോനെ;
ദുർഗ്രഭാസ്സിനെസ്സംപൂ –
ജിയ്ക്ക,ജാതവേദസ്സിനെ!1
കൊണ്ടാടി സ്തുതിയ്ക്കൂ,വിശ്വം
കണ്ട വിശ്വമനസ്സേ, നീ
വൈരമെന്നതില്ലാത്തോനു
തേരുകൾ നല്കുമഗ്നിയെ!2
അന്നരസങ്ങൾ ധർഷകൻ
വഹ്നി പിടിച്ചടക്കീടും;
നേരറിഞ്ഞു മന്ത്രപൂജ്യൻ
നേടിവെയ്ക്കും, ധനങ്ങളും!3
ഇല്ലത്തെഴുന്നള്ളുവോന്റെ,
പൊള്ളിയ്ക്കും പല്ലുള്ളവന്റെ
ഉജ്ജ്വാലിതനാമിവന്റെ
നൽജ്യോതിസ്സു പൊങ്ങീ നവ്യം!4
നേരേ പാറും വളരൊളി
ചേരും ഭവാൻ ശുഭക്രതോ,
സ്തോത്രങ്ങൾ കേട്ടുയർന്നാലും,
ചീർത്തു കത്തും ജ്വാലയോടേ!5
ഹവ്യമിടവിടാതേന്തി –
ബ്ഭവ്യസ്തുത്യാ ഗമിച്ചാലും:
ഹവ്യങ്ങളെ വഹിയ്ക്കുന്ന
ദിവ്യദൂതനാണല്ലോ, ഭവാൻ!6
മർത്ത്യഹോതാവായ ഭവ –
ദഗ്നിയെ ഞാൻ വിളിച്ചീടാം;
വാഴ്ത്തിപ്പാടാ, മപ്പൂർവനെ; –
ക്കീർത്തിയ്ക്കാം, നിങ്ങൾക്കായേവം.7
മിത്രംപോലുള്ളീ വിചിത്ര –
വൃത്തനെസ്സമർത്ഥേഷ്ടിയാൽ
തൃപ്തനാക്കിതീർത്തിട്ടല്ലോ,
സത്രവാങ്കലുതിർപ്പിപ്പൂ!8
യജ്ഞത്തിൻ സാധനമാമീ
യജ്ഞസംയുതനെ നിങ്ങൾ
ഹവ്യസ്ഥാനേ പുകഴ്ത്തുവിൻ,
ചൊവ്വിൽ ക്രതുകാമന്മാരേ!9
അംഗിരശ്ശ്രേഷ്ഠങ്കൽച്ചെല്ലു –
ക, സ്മദ്യജ്ഞം, വ്യവസ്ഥിതം:
മർത്ത്യഹോതാവാമിദ്ദേഹ –
മുത്തമയശസ്വിയല്ലോ!10
അഗ്നേ, ജരാഹീന, നിന്റെ –
യദ്ദീപ്തോരുകിരണങ്ങൾ
ഇഷ്ടം പൊഴിച്ച,ശ്വങ്ങൾതൻ –
മട്ടിൽബ്ബലം കാണിയ്ക്കുന്നു!11
ഞങ്ങൾക്കേകുക,ന്നപതേ,
തുംഗവീര്യം ധനമാ നീ;
യുദ്ധത്തിലും കാക്കുക,സ്മൽ –
പുത്രപൗത്രന്മാരിലും നീ!12
മർത്ത്യഗൃഹത്തിങ്കൽ പ്രീത്യാ
വർത്തിയ്ക്കുന്ന വിശാംപതി
തീഷ്ണനഗ്നി തുരത്തുമേ,
രാക്ഷസന്മാരെപ്പേരെയും!13
അഭ്യഗ്രം മേ സ്തർവം ശ്രവി –
ച്ചഗ്നേ,വീര,വിശാംപതേ,
പൊള്ളിച്ചു നീറാക്കേണമേ,
കള്ളരാക്ഷസരെബ്ഭവാൻ!14
അധ്വര്യുക്കളോടൊത്തെവ.
നഗ്നിയ്ക്കർപ്പിയ്ക്കുമോ, ഹവ്യം;
ആയവങ്കലാളാകില്ല,
മായകൊണ്ടും വൈരിമർത്ത്യൻ!15
വ്യശ്വനൃഷി, വൃഷകാമൻ
സ്വത്തേകുമങ്ങയ്ക്കൻപേറ്റീ;
ഉജ്ജ്വലിപ്പിയ്ക്കാവൂ, ഞങ്ങ –
ളുച്ചസമ്പത്തിനാ നിന്നെ – !16
ഹോതാവാക്കിയല്ലോ, കവി –
ജാതനുശനസ്സു നിന്നെ –
മേധം മനുവിന്നായ്ച്ചെയ്യും
ജാതവേദസ്സായ നിന്നെ!17
ദൂതനാക്കിയല്ലോ, സമു –
പേതരുമ്പർ നിന്നെത്തന്നെ;
മുഖ്യനാമബ്ഭവാൻ ദേവ,
വെക്കം യജ്ഞാർഹനാകേണം!18
ഇമ്മഹാനെദ്ദ തനാക്കീ,
കർമ്മപടു മനുഷ്യനും
കൃഷ്ണവർത്മാവിനെ, ശ്ശുദ്ധി –
കൃത്തിനെ, നിർമ്മരണനെ!19
സ്രുക്കെടുത്താപ്പുരാണനാ –
മഗ്നിയെ വിളിപ്പൂ, ഞങ്ങൾ
കത്തിയാളും സുപ്രഭനെ,
മർത്ത്യേഡ്യനെ, നിർജ്ജരനെ20
ഋത്വിക്കുകളോടൊത്തേതു
മർത്ത്യനിവന്നേകും, ഹവ്യം;
ഭൂരിപുഷ്ടി നേടു,മവൻ
വീരയുക്തയശസ്സുമേ!21
മുഖ്യൻ പൂർവ്വൻ ജാതവേദ –
സ്സഗ്നിയിങ്കലണയുന്നു,
സുക്രതുവിലവിസ്സേന്തും
സ്രുക്കു നമസ്കാരത്തോടെ!22
അത്യുജ്ജലതേജസ്കനാ –
മഗ്നിയെ നാം, വ്യശ്വൻപോലേ
സേവിയ്ക്കാവൂ, മന്യങ്ങളാ –
മീ വരിഷ്ഠസ്തവങ്ങളാൽ!23
ഉൽക്കൃഷ്ടനും ഗൃഹ്യനുമാ –
മഗ്നിയെ സ്തവത്താലിപ്പോൾ
വൈയശ്വർഷേ,പൂജിച്ചാലും,
നിയാസ്ഥൂരയൂപൻപോലെ!24
മാനുഷർക്കതിഥി,വൃക്ഷ –
സൂനു, പുരാതന,നഗ്നി;
അദ്ദേഹത്തെ സ്തുതിയ്ക്കുന്നു,
ബുദ്ധിമാന്മാരവനാർത്ഥം.25
സുസ്ഥമഹാന്മാർക്കെല്ലാർക്കും,
മർത്ത്യഹവ്യങ്ങൾക്കമായി
വർത്തിച്ചാലും, ദർഭപ്പുല്ലിൽ
സ്തുത്യതയാലഗ്നേ, ഭവാൻ!26
നല്ക, പുരുവരേണ്യങ്ങൾ –
നല്കെ,ങ്ങൾക്കു പുരുകാമ്യം,
സന്തതിസദ്വീര്യയശ –
സ്സംയുക്തമാം ധനം ഭവാൻ!27
നീ വരേണ്യനഗ്നേ, വസോ.
യൗവനസ്ഥതമ, സദാ
ചേലിൽസ്സാമം ചൊല്ലും പെരു –
താളുകൾക്കയയ്ക്ക, ധനം!28
നിയേ, നല്ല ദാതാവഗ്നേ:
നീയെങ്ങൾക്കു തുറന്നാലും,
ഉത്തമസ്വത്തിലെദ്ദേയ –
വസ്തുവും ഗോവന്നങ്ങളും29
ശുദ്ധമാം കെല്പാർന്ന യജ്ഞ –
യുക്തരാം രണ്ടരചരെ –
മിത്രാവരുണരെ – പ്പൂകൾ
മെത്തുമഗ്നേ, വിളിയ്ക്ക, നീ!30
കുറിപ്പുകൾ: സൂക്തം 23.

[1] ഋഷി അന്തരാത്മാവിനോടു പറയുന്നു: എതിർപ്പോൻ – ശത്രുക്കളെ. ദുർഗ്രഹഭാസ്സ് – പിടിയ്ക്കാവതല്ലാത്ത പ്രകാശത്തോടുകൂടിയവൻ.

[2] വൈരമെന്നതില്ലാത്തോനു – ജഗൽസ്നേഹിയായ യജമാനന്ന്. തേരുകൾ രഥാദിവിഭവങ്ങൾ.

[3] അന്നരസങ്ങൾ – യജ്ഞവിഹീനരുടെ അന്നങ്ങളും പേയങ്ങളും. നേരറിഞ്ഞു – ‘ഇവർ ദേവകൾക്കു ഹവിസ്സർപ്പിക്കുന്നില്ല’ എന്നു മനസ്സിലാക്കി. ധനങ്ങളും, – അവരുടെ സമ്പത്തും നേടിവെയ്ക്കും, പിടിച്ചടക്കും.

[4] ഇല്ലം – യജമാനഗൃഹം. പല്ലു് – ജ്വാല. ഉജ്ജ്വാലിതൻ = ഉജ്ജ്വലിപ്പിയ്ക്കപ്പെട്ടവൻ. നവ്യം – ഹവിസ്സുകൊണ്ടു് വീണ്ടും വീണ്ടും വളർത്തപ്പെടുന്നതിനാൽ നൂതനമായിട്ടുള്ളതു്.

[5] പ്രത്യക്ഷോക്തി.

[6] ഭവ്യസ്തുത്യാ = നല്ല സ്തോത്രത്തോടുകൂടി. ഗമിച്ചാലും – ഹവിസ്സു ദേവന്മാർക്കു കൊടുക്കാൻ.

[7] യഷ്ടാക്കളോടു്: ഭവദഗ്നി – നിങ്ങളുടെ, നിങ്ങൾ യജിയ്ക്കുന്ന, അഗ്നി. പൂവൻ = പുരാതനൻ. നിങ്ങൾക്കായ് – നിങ്ങൾക്കുവേണ്ടി. ഏവം = ഇങ്ങനെ, ഈ സൂക്തംകൊണ്ടു്. കീർത്തിയ്ക്കാം = സ്തുതിയ്ക്കാം.

[8] വിചിത്രവൃത്തൻ = അദ്ഭുതകർമ്മാവ്. സമർത്ഥേഷ്ടിയാൽ – ഫലോൽപാദനസമർത്ഥമായ യജ്ഞംകൊണ്ടു്. സത്രവാൻ – യഷ്ടാവ്. ഉതിർപ്പിപ്പൂ – അഭീഷ്ടങ്ങളെ വർഷിപ്പിയ്ക്കുന്നു. അധ്വര്യുക്കൾ എന്നു കർത്തൃപദം അധ്യാഹരിയ്ക്കണം.

[9] യഷ്ടാക്കളോടു്: ഹവ്യസ്ഥാനേ = ഹവിസ്സു വെച്ചേടത്തു്. ക്രതുകാമന്മാർ – യജമാനന്മാർ.

[10] വ്യവസ്ഥിതമായ അസ്മദ്യജ്ഞം, നമ്മുടെ യാഗം, അംഗിരശ് ശ്രേഷ്ഠങ്കൽ, അഗ്നിയിങ്കൽ, ചെല്ലട്ടെ. മർത്ത്യഹോതാവ് = മർത്ത്യരിൽ ഹോമനിഷ്പാദകൻ.

[11] അദ്ദീപ്തോരുകിരണങ്ങൾ = ആ തിളങ്ങുന്ന വലിയ രശ്മികൾ. അശ്വങ്ങൾതൻമട്ടിൽ ബലം കാണിയ്ക്കുന്നു – കുതിരകൾപോലെ പായുന്നു.

[12] തുംഗവീര്യം – മികച്ച വീര്യത്തോടുകൂടിയതു്. കാക്കുക – ധനം രക്ഷിച്ചാലും.

[13] വിശാംപതി = പ്രജാപാലകൻ. തീക്ഷ്ണൻ – ഉജ്ജ്വലൻ.

[14] അഭ്യഗ്രം = നൂതനം. കള്ളരാക്ഷസർ = മായാവികളായ രക്ഷസ്സുകൾ.

[15] ആയവങ്കൽ – അവനെ കീഴടക്കാൻ.

[16] പ്രത്യക്ഷകഥനം: വൃക്ഷകാമൻ – വൃഷ്ടികർത്താവിനെ ഇച്ഛിച്ചു്. അൻപേറ്റി – ഹവിസ്സുകളാൽ പ്രീതി വരുത്തി. വ്യശ്വനെന്നപോലെ ഞങ്ങളും അങ്ങയെ ഉജ്ജ്വലിപ്പിയ്ക്കാവൂ.

[17] കവിജാതൻ = കവിയുടെ പുത്രൻ. മേധം = യാഗം. മനുവിനായതു് – മനുവിന്റെ ഗൃഹത്തിൽ.

[18] സമുപേതർ = ഒന്നിച്ചുകൂടിയവർ. യജ്ഞാർഹനാകേണം – ദേവകൾക്കു ഹവിസ്സു കൊണ്ടുകൊടുക്കണമെന്നു താൽപര്യം.

[19] പരോക്ഷവചനം: ശുദ്ധികൃത്തു് = ശുദ്ധിയുണ്ടാക്കുന്നവൻ. നിർമ്മരണൻ = മരണരഹിതൻ.

[20] പുരാണൻ = പുരാതനൻ. മർത്ത്യേഡ്യൻ = മനുഷ്യരാൽ സ്തുതിയ്ക്കപ്പെടേണ്ടവൻ.

[22] അവിസ്സ് = ഹവിസ്സ്.

[24] യജമാനവാക്യം: ഗൃഹ്യൻ – ഗൃഹത്തിൽ അരണിമഥനത്താൽ ജാതൻ വൈയശ്വർഷേ = ഹേ വ്യശ്വപുത്രനായ ഋഷേ, വിശ്വമനസ്സേ. സ്ഥൂരമയൂപൻ – ഒര്യഷി.

[25] വൃക്ഷസൂനു – അരണിജാതൻ. അവനാർത്ഥം = രക്ഷയ്ക്കുവേണ്ടി.

[26] സുസ്ഥമഹാന്മാർ – സ്തുതിപ്പാൻ നില്ക്കുന്ന മഹാന്മാർ. വർത്തിച്ചാലും = ഇരുന്നാലും. മഹാന്മാരുടെയെല്ലാം സ്തോത്രം കേൾപ്പാനും, മനുഷ്യരുടെ ഹവിസ്സു ഭുജിപ്പാനുമായി ഭവാൻ ദർഭവിരിയിൽ ഇരുന്നാലും.

[27] പുരുവരേണ്യങ്ങൾ – ഗോക്കൾ മുതലായ വളരെസ്സമ്പത്തുകൾ.

[28] യൗവനസ്ഥതമ = അതിയുവാവേ.

[29] ഉത്തമസ്വത്തിലെദ്ദേയവസ്തു – മഹത്തായ സമ്പത്തിൽ, കൊടുക്കാവുന്നതോ ആ വസ്തു.

[30] പ്രായേണ കർമ്മത്തിൽ മിത്രവരുണന്മാരോടുകൂടിയത്രേ, അഗ്നി വർത്തിയ്ക്കുക.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.