images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 26.

അംഗിരോഗോത്രൻ വ്യശ്വനോ, വിശ്വമനസ്സോ ഋഷി; ഉഷ്ണിക്കും ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികളും വായുവും ദേവത.

അബാധിതബലന്മാരേ, വൃഷാക്കളേ, വർഷകധനന്മാരേ, നിങ്ങളിരുവരുടെ രഥത്തെ ഞാൻ, സൂരികളുടെയിടയിൽ ഒപ്പം സ്തുതിപ്പാൻവേണ്ടി വഴിപോലെ വിളിച്ചുകൊള്ളുന്നു.1

പരോ, (പറയൂ): – ‘വൃഷാക്കളെ, വർഷകധനന്മാരേ, നാസത്യരേ, നിങ്ങൾ സുംഷാമാവിന്നു വമ്പിച്ച സമ്പത്തു നല്കാൻ രക്ഷകളുമായി വരികയുണ്ടായല്ലോ!’2

അന്നയുക്തധനവാന്മാരേ, വളരെയന്നം തേടുന്ന ആ നിങ്ങളെ, ഞങ്ങൾ ഇന്നു പുലർകാലത്തു, ഹവിസ്സൊരുക്കി വിളിച്ചുകൊള്ളുന്നു.3

നേതാക്കളായ അശ്വികളേ, വൻഭാരം വഹിയ്ക്കുന്നതായ നിങ്ങളുടെ പുകഴ്‌ന്ന രഥം വന്നെത്തട്ടെ: നിങ്ങൾ വെമ്പുന്നവന്റെ സ്തോത്രങ്ങൾ സമ്പദ്ദാനത്തിന്നായി മനസ്സിലാക്കുവിൻ!4

വർഷകധനന്മാരായ അശ്വികളേ, വഞ്ചകന്മാരെയും നിങ്ങൾ നോക്കിയറിയണം: കരയിയ്ക്കുന്നവരേ, ആ ദ്രോഹികളെ അങ്ങേഅറ്റത്തോളം വലയ്ക്കുകയും ചെയ്യുവിൻ!5

ദസ്രന്മാരേ, കർമ്മങ്ങളെ പ്രീതിപ്പെടുത്തുന്ന, മയക്കുന്ന മെയ്യൊളിയുള്ള, ഉദകപാലകരായ നിങ്ങൾ ജവനാശ്വങ്ങളിലൂടേ, നിരന്തരം(ഞങ്ങളുടെ) യജ്ഞത്തിൽത്തന്നെ വന്നെത്തുവിൻ!6

അശ്വികളേ, വിശ്വപോഷകമായ വിത്തത്തോടുകൂടി ഞങ്ങളുടെ അടുക്കൽ എഴുന്നള്ളുവിൻ: നിങ്ങൾക്ക് മുന്തിയ മുതലുണ്ടു്; നല്ല മിടുക്കുണ്ടു്; ഇടിച്ചിൽ വരില്ലതാനും!7

ഇന്ദ്രാശ്വിദേവന്മാരേ, തുലോം സേവ്യമാനരായ നിങ്ങൾ ദേവകളോടുകൂടി, ഇന്നു് ഈ എന്റെ യാഗത്തിൽ എഴുന്നള്ളുവിൻ!8

വൃഷാക്കളെ തേടുന്ന ഞങ്ങൾ, വ്യശ്വനെന്നപോലെ നിങ്ങളെത്തന്നേ വിളിയ്ക്കുന്നു: മേധാവികളേ, നിങ്ങൾ അനുഗ്രഹബുദ്ധിയോടേ ഇങ്ങെഴുന്നള്ളുവിൻ!9

ഋഷേ, അശ്വികളെ നന്നായി സ്തുതിയ്ക്കുക: അവർ നിന്റെ വിളി പലവുരു കേൾക്കട്ടെ; അയല്ക്കാരെയും പണികളെയും ഹനിയ്ക്കട്ടെ!10

നേതാക്കളേ, വ്യശ്വപുത്രനായ എന്റെ (വിളി) കേൾക്കുവിൻ, സ്വീകരിയ്ക്കുവിൻ; വരുണൻ, മിത്രൻ, ആര്യമാവു് എന്നിവരും ഒന്നിച്ചു (കേൾക്കട്ടെ!)11

സ്തുത്യർഹരായ വൃഷാക്കളേ, നിങ്ങൾ സ്തോതാക്കൾക്കു കൊടുക്കാറുള്ളതും, നിങ്ങൾ കൊണ്ടുവരുന്നതും, യാതൊന്നോ; അതു നാളിൽ നാളിൽ എനിയ്ക്കു കല്പിച്ചുതരുവിൻ!12

ആർ നിങ്ങൾക്കുള്ള യാഗം, ഒരു സ്ത്രീ മേലാടപോലെ ധരിയ്ക്കുമോ; അവനെ പൂജിച്ചു്, അശ്വികൾ നല്ലതിൽ കൊണ്ടാക്കും!13

അശ്വികളേ, പാത്രങ്ങളിൽ ധാരാളം പകർന്ന നേതൃപേയം നല്കാൻ ആർക്കറിയാമോ; ഞങ്ങളിൽ കനിവുള്ള നിങ്ങൾ അവന്റെ ഗൃഹത്തിൽ എഴുന്നള്ളുവിൻ!14

വർഷകധനന്മാരേ, നിങ്ങൾ നേതൃപേയത്തിന്നു ഞങ്ങളുടെ ഗൃഹത്തിൽ വഴിപോലെ എഴുന്നള്ളുവിൻ: ഒരു ശരംപോലെ, യജ്ഞത്തെ എത്തിയ്ക്കുന്നവരാണല്ലോ, നിങ്ങൾ!15

നേതാക്കളായ അശ്വികളേ, സ്തുതികളിൽവച്ചു് (എന്റെ) സ്തോത്രം, ഒരു ദൂതനായി തുലോം സമീപിച്ചു, നിങ്ങളെ വിളിയ്ക്കട്ടെ; നിങ്ങളെ പ്രീതിപ്പെടുത്തട്ടെ!16

അമർത്ത്യന്മാരേ, നിങ്ങൾ വിണ്ണിന്റെ തണ്ണീരിടത്തിലോ, കാമയമാനന്റെ ഗൃഹത്തിലോ തിമിർക്കുകയായിരിയ്ക്കാം; എന്നാൽ എന്റെ (സ്തോത്രം) കേൾക്കുകതന്നെ വേണം!17

ഇതാ, കരകളിൽ കനകമുള്ള ശ്വേതയാവരീസരിത്തു നദികളിൽ വെച്ചു നിങ്ങളെ തുലോം സമീപിയ്ക്കുന്നു!18

ശോഭനഗമനന്മാരായ അശ്വികളേ, ഈ പോറ്റിപ്പോരുന്ന വെൺനദി നിങ്ങളെ വഴിപോലെ പാടിപ്പുകഴ്ത്തുന്നു!19

വായോ, തേർക്കുതിരകളെ ഭാവൻതന്നെ പൂട്ടുക – വസോ, തിരുമ്മി ചേർക്കുക. എന്നിട്ടു ഞങ്ങളുടെ മധു കുടിയ്ക്കുക: ഞങ്ങളുടെ സവധങ്ങളിൽ വരിക!20

യജ്ഞപതേ, ബ്രഹ്മാവിന്റെ ജാമാതാവേ, വിചിത്രകർമ്മാവേ, വായോ, അങ്ങയുടെ രക്ഷകളെ ഞങ്ങൾ വരിയ്ക്കുന്നു!21

ബ്രഹ്മാവിന്റെ ജാമാതാവായ, ഈശ്വരനായ വായുവിനോടു്, ഞങ്ങൾ സോമം പിഴിഞ്ഞു, ധനം യാചിയ്ക്കുന്നു: ഇയ്യുള്ളവർക്കു് സമ്പത്തുണ്ടാകട്ടെ!22

വായോ, നിന്തിരുവടി വിണ്ണുലകിന്നു നന്മ വരുത്തുക. നല്ല കുതിരക്കൂട്ടത്തെ നടത്തുക; മഹാനായ അവിടുന്നു വാരിഭാഗങ്ങൾ തടിച്ച രണ്ടെണ്ണത്തെ തേരിനു പൂട്ടുക!23

ഏറ്റവും അഴകുള്ള മഹത്ത്വത്താൽ വ്യാപ്തദേഹനായ നിന്തിരുവടിയെത്തന്നേ, ഞങ്ങൾ യാഗങ്ങളിൽ അമ്മിയെയെന്നപോലെ വിളിച്ചുകൊള്ളുന്നു.24

വായുദേവ, പുരോഗനായ നിന്തിരുവടി മനംകനിഞ്ഞു ഞങ്ങൾക്കു മഴയും അന്നവും കർമ്മങ്ങളും കല്പിച്ചുതരിക!25

കുറിപ്പുകൾ: സൂക്തം 26.

[2] പറയൂ – അശ്വികളോടു്. സുഷാമാവ് – എന്റെ അച്ഛൻ. വരികയുണ്ടായല്ലോ – അതുപോലെ എനിയ്ക്കും ധനം തരാൻ വരുവിൻ.

[4] വെമ്പുന്നവൻ – സത്വരനായ സ്തോതാവു്. സമ്പദ്ദാനത്തിന്നായി – അവന്നു ധനം നല്കാൻ.

[5] കരയിയ്ക്കുന്നവരേ – യുദ്ധത്തിൽ ശത്രുക്കളെ.

[6] മയക്കുന്ന = മാദകമായ.

[9] വൃക്ഷാക്കളെ – ധനാദികൾ വർഷിക്കുന്ന നിങ്ങളിതുവരെ.

[10] തന്നോടുതന്നെ: അയല്ക്കാർ – അടുത്തുള്ള ശത്രുക്കൾ. പണികൾ – അസുരന്മാർ.

[12] അതു് – ആ ധനം.

[13] രണ്ടാംവാക്യം പരോക്ഷം: പൂജിച്ചു് – അഭീഷ്ടം നല്കി. നല്ലതിൽ – സമ്പത്തിൽ.

[14] നേതൃപേയം – നേതാക്കളായ നിങ്ങൾ പാനം ചെയ്യേണ്ടുന്ന സോമം. ഞങ്ങളിൽ – എങ്കിൽ.

[15] ഒരു ശരംപോലെ – വേടന്റെ അമ്പു മൃഗത്തെ ഉദ്ദിഷ്ടസ്ഥാനത്തണയ്ക്കുന്നതുപോലെ, യജ്ഞത്തെ സമാപ്തിയിലെത്തിയ്ക്കുന്നവരാണല്ലോ, നിങ്ങൾ.

[17] കാമയമാനൻ – ഭവൽക്കാമൻ, യജമാനൻ.

[18] ശ്വേതയാവരീസരിത്ത് = ശ്വേതയാവരി എന്ന നദി. ഈ നദി നിങ്ങൾക്കു് പ്രിയപ്പെട്ടതാകയാലാണ് ഇതിന്റെ തീരത്തുവച്ചു ഞാൻ നിങ്ങളെ സ്തുതിച്ചതു്.

[19] അലയൊലിയെ സ്തുതിഗാനമാക്കിയിരിയ്ക്കുയാണു്.

[20] തിരുമ്മി – കുതിരകളുടെ കഴുത്തിൽ. ചേർക്കുക – ഞങ്ങളുടെ യജ്ഞത്തിലണച്ചാലും. മധു – സോമം. സവനങ്ങളിൽ – മൂന്നുസവനത്തിലും.

[21] ബ്രഹ്മാവിന്റെ പുത്രിയുടെ ഭർത്താവത്രേ, വായു.

[23] രണ്ടെണ്ണത്തെ – രണ്ടശ്വങ്ങളെ.

[24] സോമലത ചതയ്ക്കാനുള്ള അമ്മിയെ സ്തുതിച്ചു വിളിയ്ക്കുക ചടങ്ങുകളിലൊന്നാണു്.

[25] പുരോഗൻ – ദേവകളിൽ മുമ്പൻ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.