images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 32.

കണ്വഗോത്രൻ മേധാതിഥി ഋഷി: ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഋജീഷയുതനാമിന്ദ്രൻ സോമത്താൽ മത്തുദിയ്ക്കവേ
ചെയ്തുവെച്ചവയെപ്പാടിവാഴ്ത്തുവിൻ, നിങ്ങൾ കണ്വരേ:1
സൃബിന്ദൻ, പിപ്രുവും, ദാസ, നനർശനി, മഹീശൂവൻ
ഇവരെക്കൊന്നുവല്ലോ, നീരൊഴുക്കാനുഗ്രനാമിവൻ!2
തടുക്കുന്ന പെരുംകാർതന്നിടം കുത്തിപ്പൊളിയ്ക്ക, നീ:
കല്പിച്ചുകാണിയ്ക്കണ,മൊന്നിന്ദ്ര, നീയപ്പരാക്രമം!3
കേൾപ്പാൻ, നിങ്ങളെ രക്ഷിപ്പാൻ, തണ്ണീർക്കഭൂത്തെയാവിധം
വിളിയ്ക്കുവൻ, നല്ലണകളുള്ള വിക്രമവാനെ ഞാൻ!4
ഒരൻപു തോന്നിയാൽശ്ശൂര, ഗോതുരംഗത്തൊഴുത്തു നീ
തുറന്നരുളുമേ, സോമയോഗ്യർക്കു പുരിപോലവേ!5
എൻവാഴ്ത്തലിൽത്താൻ നീരിൽത്താനിമ്പംകൊൾവവനെങ്കിൽ, നീ
ഭക്ഷ്യവും തരുവോനെങ്കിൽ, ദ്ദുരാൽ വരിക, സാന്നനായ്!6
നിന്നെ സ്തുതിപ്പതുണ്ടല്ലോ; ഞങ്ങളിന്ദ്ര, നുതിപ്രിയ:
സോമം നുകരുവാനോ, നീയാമോദിപ്പിയ്ക്കുകെ,ങ്ങളെ!7
ഞങ്ങൾക്കു കൊണ്ടുവന്നാലു,മക്ഷയാന്നം രസേന നീ:
മഘവാവേ, തിരുവടിയ്ക്കുണ്ടല്ലോ, വളരെദ്ധനം!8
അശ്വത്തെയും ഗോവിനെയും പൊന്നുമെങ്ങൾക്കു നല്ക, നീ:
സമൃദ്ധരായ്ബ്ഭവിയ്ക്കാവൂ, ഞങ്ങളന്നങ്ങളാലുമേ!9
താങ്ങാൻ തൃക്കൈകൾ നീട്ടുന്ന വിപുലസ്തവനാർഹനെ,
കാക്കാൻ തക്കതനുഷ്ഠിയ്ക്കുന്നോനെ ഞങ്ങൾ വിളിയ്ക്കുവോം!10
അവിടുന്നടരിൽ ബ്ഭൂരികർമ്മാവ,തതു ചെയ്യുവോൻ,
വൃത്രാന്തകൻ, സ്തുതിയ്ക്കുന്നോർക്കരുസമ്പത്തു വെച്ചവൻ!11
അശ്ശക്രനിന്ദ്രൻ ദാതാവു ശക്തരാക്കട്ടെ, നമ്മെയും;
അടയ്ക്കട്ടേ, പഴുതുകളെല്ലാരക്ഷകളാലുമേ!12
ആർ സമ്പത്തു ഭരിയ്ക്കുന്നോൻ, മഹാൻ ശുഭസമാപനൻ,
പിഴിവോനു സഖാവാരാ,യിന്ദ്രന്നായ് നിങ്ങൾ പാടുവിൻ:13
നിയന്താവു, മഹാൻ, പോരിൽ സ്ഥിര,നന്നമടക്കുവോൻ,
ബലത്താൽത്തന്തിരുവടി ബഹുസ്വത്തിന്നധീശ്വരൻ!14
അവന്റെ ശുഭകർമ്മങ്ങൾക്കില്ല, മേലാളിയായൊരാൾ;
അവന്നൗദാര്യമില്ലെന്നു മിണ്ടിപ്പോകില്ലൊരുത്തനും!15
ഭൂജിയ്ക്കുവാനായ്പ്പിഴിയും ബ്രാഹ്മണർക്കില്ലതാൻ, കടം;
വിത്തം വളരെയില്ലാത്ത മർത്ത്യൻ സോമം കുടിച്ചിടാ!16
സ്തുത്യന്നേ പാടുവിൻ, ചാരേ; സ്തുത്യന്നേ ചൊല്പിനുക്ഥവും;
സ്തുത്യന്നുതന്നെയർപ്പിപ്പിൻ നിങ്ങളാഹുതിവസ്തവും!17
നൂറുമായിരവുംപേരെ സ്തുത്യനിന്ദ്രൻ പിളർത്തുമേ;
എതിരില്ലാത്ത ബലവാൻ യജ്വാക്കളെ വളർത്തുമേ!18
ഇന്ദ്ര, മർത്ത്യന്റെയന്നത്താലമറേത്തു കഴിയ്ക്ക, നീ;
സോമം കുടിയ്ക്കയുംചെയ്ക, സമാഹ്വാതവ്യനാം ഭവാൻ!19
കാവപ്പയ്യിനാൽ മേടിച്ചതും, തണ്ണീർ പകർന്നതും,
നിന്റേതുമാമിസ്സോമത്തെ നുകർന്നരുളുകി,ന്ദ്ര, നീ!20
ചൊടിച്ചു പിഴിയുന്നോനെ,യുദേശേ പിഴിവോനെയും
കടന്നുപോരുക: നുകർന്നരുൾകീ,ത്തന്ന നീർ ഭവാൻ!21
മൂന്നിടത്തും വരണമേ, ദൂരാൽ: പഞ്ചജനങ്ങളെ
കടന്നു പോന്നുകൊണ്ടാലും, സ്തവനം കേട്ടറിഞ്ഞ നീ!22
പൊഴിയ്ക്ക, സൂര്യൻ കതിർപോ;ലെന്റെ ചൊല്ലുകളൊപ്പമേ
നിങ്കലെത്തട്ടെ, തണ്ണീർകൾ നിമ്നസ്ഥാനത്തുപോലവേ!23
അധ്വര്യോ, നീ സുഹനുവാം വീരന്നായ്പ്പകരൂ,ദ്രുതം:
കൊണ്ടുവന്നീടുക, പിഴിഞ്ഞുള്ള സോമം കുടിയ്ക്കുവാൻ.24
ഇവൻ നീർക്കായ് മുകിൽ പിളർത്തംഭസ്സിങ്ങോട്ടൊഴുക്കിനാൻ;
പൈക്കളിൽപ്പക്വമായുള്ള പാലും നിർത്തീടിനാനിവൻ!25
തേജോയുധൻ വൃത്രനെയുമൗർണ്ണവാഭനെയും സ്വയം
അഹീശുവനെയും കൊന്നാൻ; മേഘം മഞ്ഞാൽപ്പിളർത്തിനാൻ!26
ചെറുത്തുനിന്നുഗ്രനെവൻ കീഴമർത്തു കടന്നുപോം;
പാടുവിൻ, നിങ്ങളവനെപ്പറ്റിദ്ദേവാപ്തമാം സ്തവം!27
ഈയിന്ദ്രൻ, സോമപാനത്താലൊരു മത്തു പിടിയ്ക്കവേ
വെളിപ്പെടുത്തിനാനല്ലോ, കർമ്മമെല്ലാമമർത്ത്യരിൽ!28
ഒപ്പമേ മത്തുകൊള്ളുന്നാപ്പൊൻകേസരഹരിദ്വയം
ഇങ്ങോട്ടു കൊണ്ടുപോരട്ടേ, ഹിതമാമന്നമുണ്ണുവാൻ!29
യജ്ഞപ്രിയർ പുകഴ്ത്തിപ്പോരുന്നാ ഹരികളങ്ങയെ
ഇങ്ങോട്ടു കൊണ്ടുവരുമേ, സോമമുണ്ണാൻ പുരുസ്തുത!30
കുറിപ്പുകൾ: സൂക്തം 32.

[1] കണ്വൻ – കണ്വഗോത്രർ.

[2] സൃബിന്ദൻ മുതൽ അഞ്ചുപേരും അസുരന്മാരാകുന്നു. നീരൊഴുക്കാൻ – മഴപെയ്യാൻ. ഉഗ്രൻ – തേജസ്വി.

[3] തടുക്കുന്ന – വെള്ളം പുറത്തെയ്ക്കു വിടാത്ത.

[4] സ്തോതാക്കളോടു്: കേൾക്കാൻ – സ്തുതികൾ. തണ്ണീർക്കഭ്രത്തെയാം വിധം – വെള്ളം കിട്ടാൻ മേഘത്തെ എന്നപോലെ. അണകൾ = അണക്കടകൾ.

[5] ഇന്ദ്രനോടു നേരിട്ട്: സോമയോഗ്യർ – യജമാനന്മാർ.

[6] എന്റെ സ്തുതിയിലോ, നീരിലോ (സോമരസത്തിലോ). ദൂരാൽ = അകലത്തുനിന്നു്. സാന്നനായ് – അന്നത്തോടുകൂടി.

[8] രസേന – പ്രീതിയോടെ.

[10] പരോക്ഷോക്തി: താങ്ങാൻ – ലോകത്തെ. വിപുലസ്തവനാർഹൻ – വലിയ സ്തുതിയ്ക്കർഹൻ. വിളിയ്ക്കുവോം – വിളിയ്ക്കുന്നു.

[11] അതത് – ശത്രുവധാദി. സ്തുതിയ്ക്കുന്നോർക്ക് – സ്തോതാക്കൾക്കു കൊടുപ്പാൻ.

[12] പഴുതുകൾ – ആപൽപ്രവേശദ്വാരങ്ങൾ.

[13] ശുഭസമാപനൻ – കർമ്മത്തെ ശുഭമാംവണ്ണം അവസാനിപ്പിയ്ക്കുന്നവൻ. ഇന്ദ്രനായ് – ഇന്ദ്രനെക്കുറിച്ചു്.

[14] അടക്കുവോൻ – അധീനമാക്കുന്നവൻ.

[16] കടം – ദേവകൾക്കു വീട്ടേണ്ടുന്ന ഋണം. സോമം കുടിച്ചിടാ – ബഹുധനവ്യയംകൊണ്ടേ സോമയാഗം സാധ്യമാകൂ.

[17] സ്തോതാക്കളോടു്: സ്തുത്യന്നേ – സ്തുത്യനായ ഇന്ദ്രനെക്കുറിച്ചുതന്നെ. പാടുവിൻ – സാമം. ഉത്തരാർദ്ധം അധ്വര്യുക്കളോടു്: ആഹുതിവസ്തു – ഹവിസ്സ്.

[18] പേരെ – ശത്രുക്കളെ.

[19] സമാഹ്വാതവ്യൻ = വഴിപോലെ വിളിയ്ക്കപ്പെടേണ്ടവൻ.

[20] കറവപ്പയ്യിനാൽ – ഒരു കറവപ്പയ്യിനെ വിലയായിക്കൊടുത്തു്. നിന്റേതു് – ഭവാന്നായി വെയ്ക്കപ്പെട്ടതു്.

[21] ചൊടിച്ചു – ക്രോധത്തോടെ. അദേശേ – കൊള്ളരുതാത്തേടത്തു്. കടന്നുപോരുക – അവരുടെ അടുക്കൽ നില്ക്കരുതു്. ഈത്തന്ന നീർ – ഞങ്ങൾ തക്ക സ്ഥലത്തുവെച്ചു പിഴിഞ്ഞുതന്ന ഈ സോമരസം.

[22] മൂന്നിടത്തും – മുമ്പിലും പിമ്പിലും പാർശ്വത്തിലും. സ്തവനം ഞങ്ങളുടെ സ്തുതി.

[23] സൂര്യൻ രശ്മി പൊഴിയ്ക്കുന്നതുപോലെ, ഭവാൻ എനിയ്ക്കു ധനം പൊഴിച്ചാലും. ചൊല്ലുകൾ – സ്തുതികൾ. നിമ്നസ്ഥാനം = താന്നേടം.

[24] സുഹനു = നല്ല അണക്കടകളുള്ളവൻ. പകരൂ – പാത്രത്തിൽ കുടിയ്ക്കുവാൻ – ഇന്ദ്രന്ന്.

[25] നീർക്കായ് – വെള്ളത്തിന്നുവേണ്ടി. അംഭസ്സ് – ജലം.

[26] തേജോയുതൻ – തേജസ്വിയായ ഇന്ദ്രൻ. ഔർണ്ണവാഭനും അഹീശുവനും അസുരന്മാരത്രേ.

[27] ഉദ്ഗാതാക്കളോടു്: കീഴമർത്തുക – ശത്രുക്കളെ. അവനെ – ആ ഇന്ദ്രനെ. ദേവാപ്തം – ദേവപ്രസാദത്താൽ കിട്ടിയതു്.

[29] പൊൻകേസരഹരിദ്വയം = കനകകുഞ്ചിരോമങ്ങളുള്ള രണ്ടു ഹരികൾ. കൊണ്ടുപോരട്ടെ – ഇന്ദ്രനെ. അന്നം – സോമരസം.

[30] യജ്ഞപ്രിയർ – യഷ്ടാക്കൾ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.